Ayurveda is Healthy Living

Ayurveda is Healthy Living This is a page created to bring together like-minded for the sake of being connected by health related information.

This page is exclusively for posting health related topics from all streams of medicines which could enrich our knowledge.

26/10/2021

*സന്ധിവേദനയ്ക്ക് പല കാരണങ്ങൾ*
സന്ധിരോഗങ്ങളുടെ പ്രധാനലക്ഷണങ്ങളിലൊന്ന് വേദനതന്നെയാണ്.വീക്കവും ഒന്ന് തൊടാൻപോലും പറ്റാത്ത അവസ്ഥയും നിറവ്യത്യാസവും അനക്കുവാനോ ചലിപ്പിക്കുവാനോ കഴിയാത്ത അവസ്ഥയും ഇതോടൊപ്പമുണ്ടാകാം. ഏതെങ്കിലുമൊരു സന്ധിയെ മാത്രമാശ്രയിച്ചും ഇരുവശങ്ങളിലുമുള്ള ഒരേ സന്ധികളെ ആശ്രയിച്ചും പല സന്ധികളേയും ഒരുപോലെ ബാധിക്കുന്ന വിധത്തിലും കുറച്ചൊക്കെ ഏറ്റക്കുറച്ചിലുകളോടെയും സന്ധിരോഗങ്ങൾ പ്രത്യക്ഷപ്പെടുന്നു.

ഏതെങ്കിലുമൊരു സന്ധിയിലുണ്ടാകുന്ന ബുദ്ധിമുട്ടുകൾ തൊട്ടടുത്ത സന്ധിയിലേക്കോ തുല്യഘടനയുള്ള മറ്റു സന്ധികളിലേക്കോ വ്യാപിക്കുന്നതായും കാണാം.അസുഖത്തിന്റെ തീവ്രത വർദ്ധിക്കുന്നതിനനുസരിച്ച് കൂടുതൽ സന്ധികളെ ആക്രമിച്ച് കീഴ്പ്പെടുത്തുന്നതരത്തിലുള്ള സന്ധിരോഗങ്ങളും രോഗപ്രതിരോധശേഷിയിലുണ്ടാകുന്ന മാറ്റങ്ങൾകാരണം രൂപപ്പെടുന്ന സന്ധിരോഗങ്ങളും ഉണ്ടാകാം.അപകടങ്ങളെ തുടർന്നും ഡിസ് ലൊക്കേഷൻ, സബ് ലക്സേഷൻ, അസ്ഥി പൊട്ടൽ എന്നിവയെ തുടർന്നുണ്ടാകുന്ന ആർത്രൈറ്റിസും സന്ധിരോഗങ്ങൾക്ക് കാരണമാകുന്നു.

സന്ധിരോഗങ്ങൾ കാരണം പിന്നീട് സന്ധിവൈകല്യം, പേശികൾക്കുണ്ടാകുന്ന ശോഷം,സന്ധികളോടനുബന്ധിച്ചുള്ള കണ്ഠരകൾക്കും(ടെന്റൻ) കാർട്ടിലേജുകൾക്കും പൃഷ്ഠാസ്ഥിയിലാണെങ്കിൽ(വെർട്ടിബ്രൽ കോളം) ഇന്റർ വെർട്ടിബ്രൽ ഡിസ്കുകൾക്കും ബലക്കുറവും സ്ഥാനചലനവും അവയ്ക്കുള്ളിൽ സമ്മർദ്ദത്തിൽപെട്ടുപോകുന്ന ഞരമ്പുകൾക്ക് വലിച്ചിലും അതുകാരണം പെരുപ്പും കഴപ്പും ബലക്കുറവും ഉണ്ടാകുവാനുമിടയുണ്ട്.

സന്ധികളിലുണ്ടാകുന്ന ബുദ്ധിമുട്ടുകൾക്കും അതുകാരണമുള്ള അനുബന്ധപ്രശ്നങ്ങൾക്കും ഒരേ സ്വഭാവമല്ല ഉള്ളത്.രോഗത്തിന്റെ കാരണങ്ങളും ലക്ഷണങ്ങളും രോഗമായി പരിണമിക്കുന്ന രീതികളും (എറ്റിയോപത്തോജെനസിസ്) വ്യത്യസ്തമാണ്. സന്ധികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ചില രോഗങ്ങളെങ്കിലും നേരിട്ട് സന്ധിയുമായി ബന്ധമില്ലാത്തവയും സെക്കന്ററി കോംപ്ലിക്കേഷൻ എന്ന നിലയിൽ പിന്നീട് സന്ധികളെകൂടി ബാധിക്കുന്നവയുമാണ്. ഇവയെല്ലാം പരിഗണിച്ചുകൊണ്ടുള്ള ചികിത്സകൾ മാത്രമേ പ്രയോജനം ചെയ്യുകയുള്ളൂ എന്ന് മനസ്സിലായല്ലോ?

വർദ്ധിച്ച പ്രമേഹം കുറയാതെ തോൾവേദന കുറയ്ക്കുന്ന കാര്യം പ്രയാസമാണ്.കഴുത്തിന് വീക്കമോ തേയ്മാനമോ ഉള്ളവർക്കും തോൾവേദനയുണ്ടാകാം.എന്നാൽ തോൾവേദനയുടെ ചികിത്സ തേടിയെത്തുന്നവരോട് ഷുഗർ പരിശോധിക്കണമെന്നോ കഴുത്തിന്റെ എക്സ് റേ കൂടി എടുക്കണമെന്നോ ആവശ്യപ്പെടുന്നത് അത്ര 'സുഖിക്കാറില്ല'.പ്രഷർ കൂടുന്നവരിൽ കാൽമുട്ടിന് കഴപ്പും കുഴഞ്ഞുപോകുന്നത്പോലുള്ള ബലക്കുറവും ഉണ്ടെങ്കിലും അതൊന്നും പരിഹരിക്കാൻ ശ്രമിക്കാതെ തേയ്മാനമാണെന്ന് 'തീരുമാനിച്ചുറച്ച്' അതിനുള്ള മരുന്നും കഴിച്ചുനടക്കുന്നവരുമുണ്ട്.

ഇപ്പോൾ വളരെയേറെപേരിൽ അസ്ഥിസാന്ദ്രതതന്നെ കുറഞ്ഞുപോകുന്നവിധത്തിൽ കാൽസ്യവും വൈറ്റമിൻ ഡി3 യും കുറഞ്ഞുകാണുന്നുണ്ട്. ഓസ്റ്റിയോ പീനിയ, ഓസ്റ്റിയോപോറോസിസ് എന്നീ രോഗങ്ങൾ ഇതുകാരമുണ്ടാകുന്നവർനിരവധിയാണ്.അസ്ഥിസാന്ദ്രത വർദ്ധിക്കാതെ ഇത്തരം രോഗങ്ങളിൽ ബുദ്ധിമുട്ടുകൾ കുറയുന്നതെങ്ങനെ? വേദനമാത്രം കുറഞ്ഞാൽ മതിയെങ്കിൽ വേദനാസംഹാരികൾ ഉപയോഗപ്പെടുത്തണം. എന്നാൽ പരമാവധി അവയുടെ ഉപയോഗം നിയന്ത്രിക്കുവാൻ പ്രത്യേകം ശ്രദ്ധിച്ചില്ലെങ്കിൽ അതുതന്നെ വലിയ 'വിന'യായി മാറും.

ആയുർവേദത്തിൽ തൈലംപുരട്ടുന്നതും മരുന്നുകൾ കഴിക്കുന്നതും പഞ്ചകർമ്മചികിത്സകളും അസ്ഥിസന്ധികളുടെ പ്രശ്നങ്ങൾ മാറ്റുന്നതിനും അവയെ ബലപ്പെടുത്തുന്നതിനും സഹായകമാണ്. എന്നാൽ ഇവയൊന്നും ധൃതിപിടിച്ചു ചെയ്യാവുന്ന 'ഒറ്റമൂലികൾ' അല്ല.സന്ധിവേദനയ്ക്ക് കാരണമായ രോഗവും സന്ധികളിലെ വൈഷമ്യങ്ങളും കുറയുന്ന മുറയ്ക്ക് ലക്ഷണങ്ങളും കുറഞ്ഞുവരുന്ന തരത്തിലുള്ള മരുന്നുകളാണ് ആയുർവേദത്തിൽ ചെയ്യുന്നത്.ഇ.എസ്.ആർ വർദ്ധിക്കുന്ന വാതരോഗങ്ങളും യൂറിക് ആസിഡ് വർദ്ധിച്ചുണ്ടാകുന്ന ഗൗട്ടീ ആർത്രൈറ്റിസും സോറിയാസിസ് രോഗം കാരണമുണ്ടാകുന്ന സോറിയാറ്റിക് ആർത്രൈറ്റിസും ആമവാതം എന്ന റുമാറ്റിക് ഫിവറും വാതരക്തം എന്ന റൂമറ്റോയ്ഡ് ആർത്രൈറ്റിസും കാൽമുട്ടുകളെ കൂടുതലായി ബാധിക്കുന്ന ഓസ്റ്റിയോ ആർത്രൈറ്റിസും കഴുത്തിനും നടുവിനും ബുദ്ധിമുട്ടുണ്ടാക്കുന്ന സ്പോണ്ടിലൈറ്റിസും സ്പോണ്ടിലോസിസും സന്ധികളെ ബുദ്ധിമുട്ടിക്കുന്നവയാണ്. ഇവയ്ക്കെല്ലാം ഒരുപോലുള്ള ചികിത്സകൾ മതിയാകുകയില്ല.മാത്രമല്ല പുറമേ തൈലംപുരട്ടലും കഷായമോ ഗുളികയോ കഴിക്കലും മാത്രമാണ് ആയുർവേദചികിത്സ എന്ന് വിചാരിച്ച് 'ആയുർവേദവും ചെയ്തു,രക്ഷയില്ല' എന്ന് പറയുന്ന പലരും ശരിയായ ചികിത്സ ചെയ്തവർപോലും ആയിരിക്കണമെന്നില്ല. മാത്രമല്ല സന്ധിരോഗത്തിനു കാരണമായ പ്രധാന രോഗത്തെ നിയന്ത്രണത്തിൽപോലും ആക്കിയവരാകണമെന്നുമില്ല.

വേദന മാത്രമാണ് സന്ധിരോഗംകൊണ്ടുള്ള പ്രശ്നം എന്ന മുൻവിധിയോടെ 'അതൊക്കെ കുറച്ചു സഹിക്കാവുന്നതേയുള്ളൂ' എന്ന് കരുതി ചികിത്സ ശരിയായി ചെയ്യാത്തവർക്കാണ് പിന്നീട് ആ സന്ധി ഉപയോഗിക്കുവാൻപോലും സാധിക്കാത്ത വിധത്തിലും ദൈനംദിന കാര്യങ്ങൾക്കുപോലും മറ്റുള്ളവരെ ആശ്രയിക്കേണ്ട വിധത്തിലുമുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നത്.

ഏത് വിധത്തിലുള്ള സന്ധിരോഗമാണ് ഇപ്പോഴുള്ള ബുദ്ധിമുട്ടുകൾക്ക് കാരണമായിരിക്കുന്നത്? മറ്റേതെങ്കിലും രോഗങ്ങൾ കൊണ്ടാണോ ഇത് ഉണ്ടായിരിക്കുന്നത്? ചികിത്സ ശരിയായി ചെയ്യാതിരുന്നാൽ എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടാകാം? എന്തൊക്കെ ചികിത്സകളാണ് പ്രയോജനപ്പെടുന്നത്?അതിന് എത്രമാത്രം സാമ്പത്തിക ചിലവുകൾ ഉണ്ട്? ചികിത്സ താൽക്കാലികമായിട്ടാണോ സ്ഥിരമായിട്ടാണോ പ്രയോജനപ്പെടുന്നത്? ചികിത്സകാരണം ദോഷമെന്തെങ്കിലും ഉണ്ടാകുമോ? ശരിയായി ചികിത്സിച്ചാലും എത്രമാത്രം പ്രയോജനം ലഭിക്കും?എന്നിങ്ങനെയുള്ള കാര്യങ്ങൾകൂടി മനസ്സിലാക്കിവേണം സന്ധിരോഗചികിത്സ ആരംഭിക്കേണ്ടത്.

Dr. Sharmadkhan MD (Ay),
SMO, GAD, Nemom,
Thiruvananthapuram.

24/10/2021

+-------+------+------+------+------+------+

*ഒക്ടോബർ 24*

*ലോക പോളിയൊ ദിനം*

+------+------+------+------+------+------+------+

പോളിയോവൈറസ് ബാധയാൽ ഉണ്ടാകുന്ന രോഗമാണ് പോളിയോമെലിറ്റസ് അഥവാ പോളിയോ. ഇതിനെ ഇൻഫന്റൈൽ പരാലിസിസ് എന്നും വിളിക്കുന്നു. രോഗബാധിതനായ വ്യക്തിയുടെ വിസർജ്ജ്യത്തിലൂടെ പുറത്തെത്തുന്ന വൈറസ് പകരുന്നത് വിസർജ്ജ്യവുമായി സമ്പർക്കത്തിൽ വരുന്ന കുടിവെള്ളം, ഭക്ഷണം മുതലായവ മറ്റൊരു വ്യക്തി കഴിക്കാനിടവരുമ്പോഴാണ്. ഗ്രീക്ക് വാക്കുകളായ ചാരനിറം എന്നർത്ഥമുള്ള പോളിയോസ്, സ്പൈനൽ കോഡ് എന്നർത്ഥം വരുന്ന മൈല്യോസ്, വീക്കം എന്നതിനെ സൂചിപ്പിക്കുന്ന ഐറ്റിസ് എന്നീ വാക്കുകൾ ചേർന്നാണ് ഇത് പോളിയോമൈലിറ്റിസ് എന്ന നാമം ഉണ്ടായിരിക്കുന്നത്.

വായിലൂടെ എത്തുന്ന വൈറസ് വയറ്റിലെത്തി, രക്തത്തിൽ കടന്ന് കേന്ദ്രനാഡീവ്യൂഹത്തേയും തലച്ചോറിനേയും ബാധിക്കുന്നു.

*പ്രതിരോധം*

ഇതിന്റെ പ്രതിരോധ മരുന്നു തുള്ളികളായിട്ടാണ് കുട്ടികൾക്ക് കൊടുക്കുന്നത്.

പോളിയോ വാക്സിൻ കണ്ടുപിടിച്ചത് 1952ൽ ജോനസ് സാൽക് ആണ്. 1955 ഏപ്രിൽ 12ന് അദ്ദേഹം അതേക്കുറിച്ച് പ്രഖ്യാപനം നടത്തി. അത് കുത്തിവെക്കാനുള്ള പ്രതിരോധ മരുന്നായിരുന്നു. ആൽബെർട്ട് സാബിൻ വായിൽകൂടി കഴിക്കാവുന്ന പ്രതിരോധ മരുന്ന് കണ്ടുപിടിച്ചു. മനുഷ്യരിൽ പരീക്ഷിക്കാനുള്ള അനുവാദം 1957 ൽ ലഭിച്ചു. 1962ൽ ലൈസൻസും കിട്ടി.

*പോളിയോ ദിനം*

ഒക്ടോബർ 24ന് ഐക്യരാഷ്ട്രസഭ ലോക പോളിയോ ദിനമായി ആചരിക്കുന്നു.

+------+------+------+------+------+------+------+*ഒക്ടോബർ 21**ആഗോള അയൊഡിൻ അപര്യാപ്തതാദിനം*+------+------+-----+------+-...
21/10/2021

+------+------+------+------+------+------+------+

*ഒക്ടോബർ 21*

*ആഗോള അയൊഡിൻ അപര്യാപ്തതാദിനം*

+------+------+-----+------+------+-----+------+

സൂക്ഷ്മ പോഷണമായ അയഡിന്റെ അപര്യാപ്തത മൂലം മനുഷ്യർക്കുണ്ടാകുന്ന ശാരീരികവും മാനസികവുമായ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ , ലോകമെമ്പാടും എല്ലാ വർഷവും ഒക്ടോബർ 21, ആഗോള അയഡിൻ അപര്യപ്തതാ രോഗനിവാരണ ദിനമായി ആചരിക്കുന്നു. ശരീരത്തിന്റെ വളർച്ച മുരടിക്കുക, ബുദ്ധി വികാസക്കുറവ് , ക്രെട്ടിനിസം , ഗർഭം അലസൽ, ചാപിള്ള പിറക്കൽ, ഗോയിറ്റർ ബധിരത തുടങ്ങിയവയക്ക്‌ കാരണം അയഡിന്റെ അപര്യാപ്തത ആണ്. പ്രതിദിനം ഒരാൾക്ക്‌ 100 മുതൽ 150 മൈക്രോഗ്രാം അയഡിൻ ആവശ്യമുണ്ട്. അയഡിൻ കലർത്തിയ കറിയുപ്പ് ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാണ് ഈ ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുന്നത്. . 2006 മെയ്‌ 17 മുതൽ, അയഡിൻ ചേർക്കാത്ത ഉപ്പിന്റെ വില്പന ഇന്ത്യ ഒട്ടാകെ കേന്ദ്ര സർക്കാർ നിരോധിച്ചിരിക്കുകയാണ്. ,

+-------+------+--------+------+-------+------+*ഒക്ടോബർ 17**ലോക ട്രോമ ദിനം*+--------+-------+-------+------+-------+----...
17/10/2021

+-------+------+--------+------+-------+------+

*ഒക്ടോബർ 17*

*ലോക ട്രോമ ദിനം*

+--------+-------+-------+------+-------+------+

ജീവന്റെ വിലയെത്രയാണ്…? ആര്‍ക്കെങ്കിലും ഈ ചോദ്യത്തിന് ഉത്തരം നല്‍കാനാവുമോ.. വിലയേറിയ ആ ഉത്തരം തേടുന്നതിനുമപ്പുറം നമ്മളുടെ ഒരു ചെറുപ്രവര്‍ത്തിയാല്‍ ഒരു ജീവനെങ്കിലും രക്ഷിക്കാന്‍ സാധിച്ചാല്‍ നശ്വരമായ ഈ ജീവിതത്തില്‍ നമുക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ നേട്ടം ആയിരിക്കില്ലേ അത്..? ഇന്ന് ഒക്‌ടോബര്‍ 17 ലോക ട്രോമ ദിനം, അപകടത്തില്‍പ്പെട്ടു കിടക്കുന്നവരേയും അവശനിലയില്‍ കിടക്കുന്നവരുടേയും ഒരിക്കലും അവഗണിക്കരുത് എന്ന സന്ദേശമാണ് ഈ ട്രോമാ ദിനം നമുക്ക് നല്‍കുന്നത്.

അപകടം, അത്യാഹിതം.. ഏതു നിമിഷവും സംഭവിക്കാവുന്ന എത്രയെത്ര കാര്യങ്ങള്‍.. വാഹനാപകടങ്ങള്‍, ഹൃദയാഘാതം, പാമ്പുകടി,തീപ്പൊള്ളല്‍, ഇടിമിന്നല്‍ അങ്ങനെ എന്തെല്ലാം… ആരും സഹായത്തിനില്ലാതെ, അത്യാവശ്യ സമയത്ത് ചികില്‍സ കിട്ടാതെ എത്രയെത്ര ജീവനുകള്‍ പൊലിയുന്നു. ഇത്തരം ഘട്ടങ്ങളില്‍ ഒരു കൈ സഹായം… മരണത്തിനു മുന്നില്‍ നിന്ന് ഒരു പിടിവള്ളി… ജീവന്‍ അല്‍പനേരംകൂടി പിടിച്ചു നിര്‍ത്താന്‍ ശ്രമം…പല അത്യാവശ്യഘട്ടങ്ങളിലും അപകടത്തില്‍പ്പെട്ടവര്‍ക്കു മുന്നില്‍ ഒാടിക്കൂടുന്നവര്‍ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കാറുണ്ട്. അടിയന്തരഘട്ടങ്ങളിലെ ചെറിയൊരു ശ്രമം പോലും ഒരു പക്ഷെ ജീവന്‍ രക്ഷിച്ചേക്കാം. അത്തരം ശ്രമങ്ങള്‍ക്ക് ഒരു വഴികാട്ടിയാകട്ടെ ഇത്…

ഒരു അപകടം നടന്നാലുടന്‍ ആദ്യം സംഭവസ്ഥലത്തെത്തുന്നയാള്‍ അപകടം പിണഞ്ഞയാളെ രക്ഷിക്കാനായി ചെയ്യേണ്ടിവരുന്ന പ്രാഥമിക കര്‍ത്തവ്യങ്ങളെയാണ് പ്രഥമ ശുശ്രൂഷ എന്ന് പറയുന്നത്. അപകടത്തില്‍പ്പെട്ടയാളെ ആശുപത്രിയിലോ, ഡോക്ടറുടെ അടുക്കലോ എത്തിക്കുന്നതിനിടയിലുള്ള സമയത്താണ് സാധാണ പ്രഥമ ശുശ്രൂഷ നല്‍കാറുള്ളത്.

*റോഡപകടങ്ങളില്‍ പെടുമ്പോള്‍*

ഒരു ദിവസം എത്ര വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നു. അശ്രദ്ധമായ ഡ്രൈവിങ്ങും റോഡുകളുടെ പരിതാപകരമായ അവസ്ഥയും വാഹനപ്പെരുപ്പവും അപകടങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നതേയുള്ളു. അപകടത്തില്‍ പെട്ടയാളെ പലപ്പോഴും വാഹനത്തിനുള്ളില്‍ നിന്ന് വാതില്‍ വെട്ടിപ്പൊളിച്ചും വലിച്ചും ഒക്കെയാകും പുറത്തെടുക്കുക. രക്ഷാപ്രവര്‍ത്തനത്തിനെത്തുന്നത് പലപ്പോഴും ആള്‍ക്കൂട്ടമാകും. ബഹളത്തിനും തിരക്കിനുമിടയില്‍ മുന്‍പിന്‍ നോക്കാതെയും അപകടത്തിന്റെയും അപകടത്തില്‍പെട്ടയാളിന്റെ പരുക്കിന്റെ അവസ്ഥയും നോക്കാതെയുള്ള രക്ഷാപ്രവര്‍ത്തനമാകരുത് നടത്തേണ്ടത്.

റോഡപകടങ്ങളുണ്ടായി അധിക ആളുകളും മരിക്കുന്നത് രക്തസ്രാവം കാരണമാണ്. അതുകൊണ്ടുതന്നെ റോഡപകടങ്ങളില്‍പ്പെട്ടവരെ രക്ഷിക്കാന്‍ രക്തസ്രാവം തടയാനുള്ള നടപടികളാണ് ആദ്യം ചെയ്യേണ്ടത്.
അപകടത്തില്‍ അസ്ഥി ഒടിയുകയോ പൊട്ടുകയോ മറ്റോ ചെയ്തിട്ടുണ്ടെങ്കില്‍ അത് കഴിയുമെങ്കില്‍ നേരെയാക്കി ഒരു വടിയുമായി ഇതിനെ ചേര്‍ത്ത് കെട്ടുക. കയ്യിന്റെ അസ്ഥിയാണ് ഒടിഞ്ഞതെങ്കില്‍ വടിവച്ച് കെട്ടിയ ശേഷം ഒരു സ്ലിംഗ് പോലെ ഉണ്ടാക്കി കഴുത്തില്‍ തൂക്കിയിടണം.
പരിക്കേറ്റയാള്‍ക്ക് ബോധമുണ്ടോ എന്ന് നോക്കുക. ശുശ്രൂഷകന്റെ ചോദ്യങ്ങള്‍ക്ക് അപകടത്തില്‍പ്പെട്ടയാള്‍ കൃത്യമായി മറുപടി പറയുന്നുണ്ടെങ്കില്‍ ബോധാവസ്ഥയിലാണെന്ന് മനസ്സിലാക്കാവുന്നതാണ്.
പരിക്കേറ്റയാള്‍ക്ക് ശ്വാസമുണ്ടോ , നാഡിമിടിപ്പുണ്ടോ എന്ന് നോക്കുക: രോഗിയുടെ മൂക്കിനു താഴെവിരല്‍ വെച്ച് നോക്കിയാല്‍ ശാസോച്ഛ്വാസ ഗതി മനസ്സിലാക്കാന്‍ കഴിയും. കൈത്തണ്ടയില്‍
വിരല്‍വച്ചാല്‍ നാഡിമിടിപ്പും അറിയാന്‍ കഴിയും.
അപകടത്തില്‍പ്പെട്ട വാഹനങ്ങളുടെ ഇന്ധന ചോര്‍ച്ച തടയുകയും ബാറ്ററി വിച്ഛേദനം ചെയ്യുകയും ആവാം.
അടിയന്തിര സഹായം ഉറപ്പു വരുത്തുക: കൂടുതല്‍ സഹായം ലഭിക്കാനായി മറ്റുള്ളവരെ വിവരം അറിയിക്കുക. സന്ദര്‍ഭത്തിനനുസരിച്ച് കഴിയുമെങ്കില്‍ തൊട്ടടുത്ത പോലീസ് സ്‌റ്റേഷന്‍ , ഫയര്‍സ്‌റ്റേഷന്‍ , ആശുപത്രി, എന്നിവിടങ്ങളില്‍ വിവരമറിയിക്കുക, അപകടസ്ഥലത്തെപ്പറ്റിയും , തങ്ങള്‍ എവിടെനിന്നാണ് സംസാരിക്കുന്നതെന്നും, അപകടത്തില്‍ എത്രപേര്‍ അകപ്പെട്ടിട്ടുണ്ടെന്നും , ഏത് തരത്തിലുള്ള അപകടമാണ് നടന്നിട്ടുള്ളതെന്നും വ്യക്തമാക്കണം.

*പൊള്ളലേല്ക്കുമ്പോള്‍*

പൊള്ളല്‍ പലരീതിയില്‍ സംഭവിക്കാം. അത് ചെറുതായാലും വലുതായാലും ഗൌരവത്തോടെ കാണണം. കാരണം പൊള്ളലിനു ശേഷം സംഭവിക്കുന്ന അണുബാധയാണ് ഏവും വിനാശകരം. അഗ്നിബാധ മൂലവും ,ആസിഡ്, രാസ വസ്തുക്കള്‍ തുടങ്ങിയവ വഴിയും ഗ്യാസ് പോലുള്ളവ പൊട്ടിത്തെറിച്ചും വൈദ്യുതി വഴിയും മിന്നല്‍ വഴിയുമൊക്കെ പൊള്ളലേല്‍ക്കാം. കഠിന ചൂടില്‍ സൂര്യതാപമേറ്റും പൊള്ളല്‍ ഉണ്ടാകാം.ചര്‍മത്തില്‍ ഒട്ടേറെ ചെറിയ രക്തക്കുഴലുകളുണ്ട്. പൊള്ളലേല്‍ക്കുമ്പോള്‍ ഈ രക്തക്കുഴലുകള്‍ക്ക് നാശം സംഭവിക്കുകയും ഇവയില്‍ക്കൂടി രക്തത്തിലെ പ്രോട്ടീന്‍ ഘടകങ്ങളും ലവണങ്ങളും നഷ്ടപ്പെടുകയും ചെയ്യും. പലപ്പോഴും പുറമെ വ്യാപകമായി കാണാനില്ലെങ്കിലും പൊള്ളല്‍ ഉള്ളിലേക്ക് വ്യാപിക്കാനിടയുണ്ട്. ഇത് തിരിച്ചറിയാന്‍ സമയമെടുക്കും. പൊള്ളലേറ്റ ഭാഗത്ത് പൊടിയും അണുക്കളും കയറി ഉണ്ടാകുന്ന അണുബാധ ഏറെ ശ്രദ്ധിക്കേണ്ടതാണ്.

അഗ്നിബാധയുണ്ടായ സ്ഥലത്ത് എത്തുന്നയാള്‍ ആദ്യം ചെയ്യേണ്ടത് പൊള്ളലേയാളെ തീയണച്ച് രക്ഷിക്കുകയാണ്. ഈയവസരത്തില്‍ രക്ഷിക്കാന്‍ മുതിരുന്നയാള്‍ക്ക് പൊള്ളലേല്‍ക്കാതിരിക്കാനും അപകടത്തില്‍ പെടാതിരിക്കാനും ശ്രദ്ധിക്കണം.
പൊള്ളലേറ്റ ഭാഗത്ത് ജലം ധാരയായി ഒഴിക്കണം. ഐസ് വയ്ക്കരുത്. പത്തുമിനിറ്റിലേറെ വെള്ളം ഒഴിച്ചു കൊടുക്കാന്‍ ശ്രമിക്കണം. ഇത് പൊള്ളല്‍ ഉള്ളിലേയ്ക്ക് വ്യാപിക്കുന്നത് തടയാന്‍ സഹായിക്കും.
ടാപ്പിലെ വെള്ളം ഇല്ലെങ്കില്‍ തണുപ്പിക്കാനായി തുണി നല്ലവണ്ണം നനച്ചിട്ടാല്‍ മതിയാകും.
കൈകളോ, കാലുകളോ ഒക്കെയാണെങ്കില്‍ പൊള്ളലേറ്റ ഭാഗം വെള്ളത്തില്‍ മുക്കി വയ്ക്കുന്നതാണ് നല്ലത്.
കുമിളകള്‍ ഉണ്ടാകുന്നതിന് മുമ്പ് ആഭരണങ്ങള്‍, വാച്ച് എന്നിവ അഴിച്ച് മാറ്റണം. പൊള്ളലേറ്റ ഭാഗത്ത് ഉണ്ടാകുന്ന കുമിളകള്‍ പൊട്ടിക്കരുത്.
വസ്ത്രങ്ങള്‍ കത്തിയതിന്റെ ഭാഗങ്ങള്‍ മുറിവിനോട് ചേര്‍ന്നിരിപ്പുണ്ടെങ്കില്‍ വലിച്ചിളക്കാന്‍ ശ്രമിക്കരുത്.
ബോധക്ഷയം സംഭവിച്ചിട്ടില്ലെങ്കില്‍ വെള്ളം കുടിക്കാന്‍ കൊടുക്കണം ശ്വാസ തടസ്സം ഉണ്ടെങ്കില്‍ കൃത്രിമ ശ്വാസം നല്‍കാം.
പൊള്ളലേല്‍ക്കാത്ത ഭാഗങ്ങളില്‍ വസ്ത്രങ്ങള്‍ കൊണ്ട് മറച്ച് ശരീരത്തിന്‍റെ ചൂട് നിലനിര്‍ത്തണം.
വലിയ ഒരു നാണയത്തേക്കാള്‍ വലിപ്പത്തിലാണ് പൊള്ളലേറ്റതെങ്കില്‍ വൈദ്യസഹായം ലഭ്യമാക്കണം.

*പാമ്പു കടിയേറ്റാല്‍*

പാമ്പു കടിയ്േ മരിക്കുന്നവരുടെ എണ്ണം ഇപ്പോഴും വളരെയേറെയാണ്. ഇതിന്റെ പ്രധാന കാരണം കൃത്യ സമയത്ത് മതിയായ ചികില്‍സ ലഭിക്കാത്തതാണ്. ആന്റിവെനം എന്ന ഒൌഷധമാണ് പാമ്പ്കടിക്ക് മരുന്നായി ഉപയോഗിക്കുന്നത്. പലപ്പോഴും ആളുകള്‍ മരിക്കുന്നതിന് കാരണം അമിത ഭയം കൂടി ചേരുമ്പോഴാണ്. അതിനാല്‍ പ്രഥമ ശുശ്രൂഷക്ക് ഒരുങ്ങുന്നയാള്‍ പാമ്പ് കടിയേറ്റയാള്‍ക്ക് ധൈര്യം പകര്‍ന്നു നല്‍കാന്‍ പരിശ്രമിക്കണം.

കടിച്ച പാമ്പിനെ തിരിച്ചറിയാനായാല്‍ അത് ചികില്‍സക്ക് ഏറെ ഉപകാരപ്പെടും.
പാമ്പുകടിയേയാളെ സ്വസ്ഥമായി കിടത്തുക.ആളുടെ ഹൃദയഭാഗം ഉയര്‍ന്നിരിക്കാന്‍ തലയിണയോ മറ്റോ വച്ചു കൊടുക്കാം.
മുറിവ് വൃത്തിയായി കഴുകി വിഷം കലര്‍ന്ന രക്തം പുറത്തു പോകാന്‍ അനുവദിക്കുക. കടിയേറ്റ ഭാഗത്തിന് മുകളില്‍ നന്നായി കെട്ടുക.
എത്രയും പെട്ടെന്ന് ചികില്‍സകന്റെ അടുത്തെത്തിക്കണം. പാമ്പു കടിയേയാള്‍ നടക്കുന്നതും ഒാടുന്നതും ഒഴിവാക്കുന്നത് വിഷം രക്തത്തില്‍ കലരുന്നത് കുറയ്ക്കാന്‍ സഹായിക്കും.

*വൈദ്യുതാഘാതമേറ്റാല്‍*

ഒരു തവണയെങ്കിലും ചെറുതായെങ്കിലും ഷോക്കടിക്കാത്തവര്‍ ചുരുക്കമായിരിക്കും. ശരീരത്തിലൂടെ വൈദ്യുതി കടന്നു പോകുന്നതിന്റെ തോത് വര്‍ധിക്കുന്നതിനനുസരിച്ച് ഷോക്കിന്റെ ശക്തി കൂടും. പൊള്ളലിലോ, അംഗവൈകല്യത്തിലോ, മരണത്തിലോ ഇത് കലാശിക്കാം. മഴക്കാലത്ത് വൈദ്യുതി ലൈന്‍ പൊട്ടി വീണും മരച്ചില്ലകളിലൂടെ വൈദ്യതി പ്രവഹിച്ചും ഒക്കെ അപകടമുണ്ടാകാം. വൈദ്യുതി ഉപകരണങ്ങള്‍ സ്വയം നന്നാക്കാന്‍ ശ്രമിച്ചും വൈദ്യതി അലങ്കാരപ്പണികള്‍ വിദഗ്ധസഹായം കൂടാതെ ചെയ്തും ഒക്കെ അപകടത്തില്‍ പെടാറുണ്ട്.

ഏവും പ്രധാനം വൈദ്യുതാഘാതം ഏറ്റ വ്യക്തിയില്‍ നിന്ന് വൈദ്യുതി ബന്ധം വിഛേദിക്കലാണ്. സ്വിച്ച് ഒാഫാക്കിയും ഉണങ്ങിയ കമ്പ് ഉപയോഗിച്ച് വൈദ്യുതി ലൈന്‍ തട്ടി മാറ്റിയും ഇത് സാധ്യമാക്കാം. പലപ്പോഴും പരിഭ്രമത്തില്‍ വൈദ്യുതാഘാതമേയാളെ നേരിട്ട് പിടിച്ചു മാറ്റാന്‍ ശ്രമിക്കാറുണ്ട്. ഇത് രക്ഷിക്കാന്‍ശ്രമിക്കുന്നയാളെയും അപകടത്തില്‍ പെടുത്തും.
ഷോക്കേയാള്‍ ബോധ രഹിതനാകാന്‍ സാധ്യതയുണ്ട്. ഇയാള്‍ക്ക് കൃത്രി ശ്വാസം നല്‍കണം. പള്‍സ് ഇല്ലെങ്കില്‍ ഹൃദയ പ്രവര്‍ത്തനം പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിക്കണം.
ഹൈ വോള്‍ട്ടേജ് ഉള്ള കേന്ദ്രങ്ങളില്‍ നിന്ന് ( 110 കെ.വി. ലൈന്‍, ഫാക്ടറികള്‍, പവര്‍ സ്ഷേന്‍ തുടങ്ങിയവ) വൈദ്യുതി ആഘാതമേറ്റാല്‍ ആദ്യം ചെയ്യേണ്ടത് വൈദ്യുതി ബന്ധം വിഛേദിക്കുകയാണ്. ചിലപ്പോള്‍ നേരിട്ട് സമ്പര്‍ക്കമില്ലാതെ തന്നെ അടുത്തു നില്‍ക്കുന്നവരെ ഷോക്കേല്‍പ്പിക്കാന്‍ ശക്തിയേറിയ വൈദ്യുതി കേന്ദ്രങ്ങള്‍ക്ക് കഴിയും.

*കുഴഞ്ഞു വീണാല്‍*

പെരുവഴിയിലോ, ആള്‍ക്കൂട്ടത്തിനിടയിലോ കുഴഞ്ഞു വീഴുന്ന സംഭവങ്ങള്‍ കൂടി വരികയാണിപ്പോള്‍. പലപ്പോഴും ഇത്തരം സംഭവങ്ങള്‍ ഹൃദ്രോഗങ്ങളുമായി ബന്ധപ്പെട്ടാകും. കുഴഞ്ഞു വീഴുന്നയാള്‍ പലപ്പോഴും ബോധശൂന്യനാകും. അതു കൊണ്ടുതന്നെ കൃത്യമായ ചികില്‍സ ലഭിക്കാതെ പോകുന്നു.ഹൃദ്രോഗമുള്ളവര്‍ രോഗത്തെ സംബന്ധിച്ച എന്തെങ്കിലും തെളിവ് പോക്കറ്റില്‍ സൂക്ഷിക്കുന്നതും സ്ഥിരമായി കഴിക്കുന്ന ഗുളികകള്‍ ഒപ്പം കരുതുന്നതും നല്ലതാണ്.

രോഗിയെ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കണം.
നിലത്ത് കിടത്തുന്നതിനെക്കാള്‍ ആശ്വാസകരം ചാരിയിരുത്തുന്നതാണ്. പരമാവധി കാറ്റ് കിട്ടത്തക്ക വിധം വേണം ഇരുത്താന്‍. ഗുളികള്‍ കഴിക്കുന്ന ആളാണെങ്കില്‍ അത് കഴിക്കാന്‍ നല്‍കണം.
ശ്വസന തടസ്സമോ ഹൃദയം നിലച്ചു പോകുന്ന അവസ്ഥയോ ഉണ്ടെങ്കില്‍ പുനരുജ്ജീവന മാര്‍ഗങ്ങള്‍ തേടണം.

*വെള്ളത്തില്‍ വീഴുമ്പോള്‍*

വെള്ളത്തില്‍ വീണു നീന്തലറിയാതെ ഒഴുക്കില്‍പെട്ടും ഒക്കെയുള്ള അപകടങ്ങള്‍ സര്‍വസാധാരണം. വെള്ളത്തില്‍ മുങ്ങിയ ആളെ രക്ഷിക്കാന്‍ ശ്രമിച്ച് അപകടത്തില്‍ പെടുന്നവരും ഏറെ. ശ്വാസകോശത്തില്‍ വെള്ളം കയറിയും ശ്വാസം മുട്ടിയുമാണ് മരണം സംഭവിക്കുക. വെപ്രാളത്തിനിടയില്‍ ആമാശയത്തിലും വെള്ളം കയറുന്നു.

വെള്ളത്തില്‍ നിന്ന് പുറത്തെടുക്കുന്നയാളെ തറയില്‍ മലര്‍ത്തിക്കിടത്തണം. തല ചെരിച്ചു വച്ച് വെള്ളം വായിലൂടെ സ്വാഭാവികമായി പുറത്തുപോകാന്‍ അനുവദിക്കണം.
വയറില്‍ അമിത സമ്മര്‍ദം കൊടുക്കരുത്. വായില്‍ നിന്ന് വെള്ളത്തിനൊപ്പം ആഹാരപദാര്‍ഥങ്ങളും പുറത്തു വരും. ശ്വാസം വലിക്കാനുള്ള ബുദ്ധിമുട്ടില്‍ ആഹാര പദാര്‍ഥങ്ങള്‍ ശ്വാസ കോശത്തിലേക്ക് കടക്കാനിടയുണ്ട്. അതിനാല്‍ തല വല്ലാതെ താഴ്ന്നിരിക്കാതെ ശ്രദ്ധിക്കണം.
ശരീരം അമിതമായി തണുത്തിട്ടുണ്ടെങ്കില്‍ നനഞ്ഞ വസ്ത്രങ്ങള്‍ നീക്കി പുതപ്പിക്കുകയോ നേരിയ രീതിയില്‍ ചൂട് നല്‍കുകയോ വേണം.
ബോധം തെളിഞ്ഞാലും ആശുപത്രിയിലെത്തിക്കാന്‍ മടിക്കരുത്. ശ്വാസകോശത്തില്‍ കടന്നിട്ടുള്ള വെള്ളം പിന്നീട് നീര്‍ക്കെട്ടിന് ഇടയാക്കും.

*രക്ഷയ്ക്കൊരുങ്ങുമ്പോള്‍ ശ്രദ്ധിക്കുക:*

രക്ഷയ്ക്കൊരുങ്ങുമ്പോള്‍ തനിക്ക് അപകടം സംഭവിക്കാനിടയുണ്ടോയെന്ന് മനസ്സിലാക്കുക. (വൈദ്യുതാഘാതം പോലുള്ളവ)
ക്ഷമാപൂര്‍വവും മനസാന്നിധ്യത്തോടെയും പ്രശ്നങ്ങളെ തരണം ചെയ്യാനുള്ള കഴിവ്. അപകടത്തില്‍ പെട്ടയാള്‍ക്ക് പരമാവധി ധൈര്യവും ശക്തിയും പകര്‍ന്നു കൊടുക്കുന്ന വിധമാകണം സംസാരവും പെരുമാറ്റവും.
പരമാവധി വേഗം ആശുപത്രിയിലെത്തിക്കാനുള്ള പരിശ്രമം.
ഏതു തരം അപകടമായാലും പരിശോധിക്കുമ്പോള്‍ ആദ്യം ശ്രദ്ധിക്കേണ്ടത് ശ്വാസോച്ഛാസത്തിന്റെയും ഹൃദയമിടിപ്പിന്റെയും അവസ്ഥയാണ്. അപകടത്തിന്റെ ആഘാതത്തിലും ഷോക്കിലും പെട്ട് ബോധം നഷ്ടപ്പെടാനും ശ്വാസം നിലക്കാനും ഹൃദയമിടിപ്പ് കുറഞ്ഞ അവസ്ഥയിലെത്താനും സാധ്യതയേറെയാണ്. അതുകൊണ്ട് പ്രഥമശുശ്രൂഷകന്‍ കൃത്രിമശ്വാസം നല്‍കാനും ഹൃദയപുനരുജ്ജീവനം നടത്താനും പരിശീലനം നേടിയിരിക്കണം. നാം ശ്വസിച്ച ശേഷം പുറത്തു വിടുന്ന വായുവില്‍ 15 ശതമാനം ഒാക്സിജന്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് നിശ്വസിക്കുന്ന വായുവാണെങ്കിലും ശ്വാസം നിലച്ചയാളുടെ ശ്വാസകോശത്തിലെത്തിയാല്‍ അത് പ്രവര്‍ത്തനസജ്ജമാകാന്‍ ഉപകരിക്കും.
കൃത്രിമ ശ്വാസം നല്‍കുന്നതിനു മുമ്പ് പരുക്കേയാളുടെ വായിലോ തൊണ്ടയിലോ എന്തെങ്കിലും വസ്തുവോ വെള്ളമോ തടസ്സമായി നില്‍ക്കുന്നുണ്ടോയെന്ന് പരിശോധിക്കണം. അവ നീക്കം ചെയ്യണം. അപകടത്തില്‍ പെട്ടയാളെ സ്വസ്ഥമായ സ്ഥലത്ത് കിടത്തണം. ദീര്‍ഘമായി ശ്വാസം ഉള്ളിലേക്ക് വലിച്ചെടുത്ത് അപകടത്തില്‍ പെട്ടയാളുടെ വായ് തുറന്ന് ചുണ്ടുകള്‍ ചേര്‍ത്ത് ശക്തിയായി ഊതുക. തടസ്സം ഉണ്ടാകാതിരിക്കാന്‍ താടി കുറച്ച് മുകളിലേക്ക് ഉയര്‍ത്തി തല താഴ്ത്തി വയ്ക്കണം രണ്ടു സെക്കന്‍ഡ് സമയമെങ്കിലും വേണം ശ്വാസകോശം നിറയാന്‍. വായു നിറഞ്ഞാല്‍ നെഞ്ച് ഉയരുന്നത് കാണാം. അതിനു ശേഷം സാവകാശം ശ്വാസം പുറത്തു പോകാന്‍ അനുവദിക്കുക. ഈ ശ്രമം തുടരുകയും വേണം.
അപകടത്തിലോ ആഘാതത്തിലോ ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലച്ചാല്‍ കൃത്രിമമായി അതിനെ പുനരുജ്ജിവിപ്പിക്കണം. നെഞ്ചില്‍ ഇരു കൈകളും ഉപയോഗിച്ച് ഇടവിട്ട് അമര്‍ത്തി നിലച്ച ഹൃദയത്തെ പ്രവര്‍ത്തിപ്പിക്കാനാണ് ശ്രമിക്കേണ്ടത്.

+------+-------+------+------+-------+---+------+*ഒക്ടോബർ 06**ഇന്ന്  സെറിബ്രൽ പാൾസി ദിനം*+------+--------+-------+------...
06/10/2021

+------+-------+------+------+-------+---+------+

*ഒക്ടോബർ 06*

*ഇന്ന് സെറിബ്രൽ പാൾസി ദിനം*

+------+--------+-------+-------+-----+------+-----+

*സെറിബ്രൽ പാൾസി എങ്ങനെ തിരിച്ചറിയാം?*


ഗർഭാവസ്ഥയിലും പ്രസവസമയത്തും സ്ത്രീകൾക്ക് ഉണ്ടാകുന്ന ചില പ്രശ്നങ്ങളും പ്രസവശേഷം കുഞ്ഞിനുണ്ടാകുന്ന മസ്തിഷ്ക രോഗങ്ങളും സെറിബ്രൽ പാൾസിക്കു കാരണമാകാം. സെറിബ്രൽ പാൾസി കുഞ്ഞിനു ചലനവൈകല്യവും ബുദ്ധിമാന്ദ്യവും ഉണ്ടാക്കാം. ഗർഭകാലത്ത് വിദഗ്ധ ഡോക്ടറുടെ പതിവായുള്ള പരിശോധന, പോഷകാഹാരം എന്നിവയിലൂടെ കൂടുതൽ സുരക്ഷ ഉറപ്പാക്കാം.

ഇന്ത്യയിൽ ജനിക്കുന്ന അഞ്ഞൂറിൽ ഓരോ കുട്ടിക്കും സെറിബ്രൽ പാൾസി (മസ്‌തിഷ്‌ക തളർവാതം) ഉണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. മിക്ക രാജ്യങ്ങളിലും സെറിബ്രൽ പാൾസി (സിപി) കണ്ടുവരുന്നു. ഗർഭകാലത്തും ജനനസമയത്തും ജനനശേഷവും കുഞ്ഞുങ്ങളിൽ തലച്ചോറിലെ നാഡീകോശങ്ങൾക്ക് ഏൽക്കുന്ന ക്ഷതംമൂലം പേശികൾക്കുണ്ടാകുന്ന ചലനശേഷിക്കുറവ്, നിയന്ത്രണമില്ലായ്‌മ, വളർച്ചക്കുറവ് എന്നിവ സംഭവിക്കുന്ന അവസ്ഥയാണ് സെറിബ്രൽ പാൾസി.

*കാരണങ്ങൾ പലത്*

ഗർഭകാലത്ത് അമ്മയ്‌ക്കുണ്ടാകുന്ന പ്രമേഹം, രക്‌തസമ്മർദം, അണുബാധ, മഞ്ഞപ്പിത്തം, റുബല്ല, പോഷകാഹാരക്കുറവ്, രക്‌തഘടനയിലുള്ള വ്യതിയാനം, അപസ്‌മാരം, ചിക്കൻ പോക്സ്, വൈദ്യുതാഘാതം, മാനസിക സംഘർഷം, മറ്റ് ഏതെങ്കിലും തരത്തിലുള്ള അപകടം എന്നിവ മൂലമെല്ലാം കുഞ്ഞിനു സെറിബ്രൽ പാൾസി ഉണ്ടാകാം. ഇതിനു പുറമെ ഗർഭകാലത്ത് വയറടിച്ചു വീണ് ക്ഷതമേറ്റാലോ സ്ഥിരമായി ലഹരി ഉപയോഗിച്ചാലോ ചില പ്രത്യേകതരം മരുന്നുകൾ സ്ഥിരമായി കഴിച്ചാലോ കുഞ്ഞിനു തലച്ചോറിനു ക്ഷതം ഉണ്ടാകാം.

ഗർഭസ്‌ഥ ശിശുവിനുണ്ടാകുന്ന ശ്വാസതടസ്സം, പൊക്കിൾക്കൊടി കഴുത്തിന് ചുറ്റിയ അവസ്ഥ തുടങ്ങിയവയും സെറിബ്രൽ പാൾസി സാധ്യത ഉണ്ടാക്കുന്നു. നവജാത ശിശുവിന് മഞ്ഞപ്പിത്തം, അപസ്‌മാരം, ഓക്‌സിജൻ കുറവ്, രക്‌തത്തിൽ പഞ്ചസാരയുടെ തോത് കുറയൽ, മെനിഞ്ചൈറ്റിസ്, മസ്തിഷ്ക ദ്രവം കൂടുന്നത് (സെറിബ്രോ സ്പൈനൽ ഫ്ലൂയിഡ്) എന്നീ കാരണങ്ങളാലും മസ്തിഷ്ക തളർ‌വാതം സംഭവിക്കാം.
ഇതിനു പുറമെ പ്രസവസമയത്തുള്ള ചില ബുദ്ധിമുട്ടുകൾ കാരണവും മസ്തിഷ്ക തളർവാതം വരാം.
മാസം തികയാതെ പ്രസവിക്കൽ, കുഞ്ഞിന്റെ ഭാരക്കുറവ്, കരയാൻ വൈകുന്നതു മൂലം തലച്ചോറിലേക്കുള്ള ഓക്സിജൻ പ്രവാഹം തടസ്സപ്പെടൽ തുടങ്ങിയവയും കാരണങ്ങളാണ്. കുഞ്ഞിനു രണ്ടു വയസ്സിനു മുൻപ് ഉണ്ടാകുന്ന, തലച്ചോറിനെ ബാധിക്കുന്ന ഏതെങ്കിലും തരത്തിലുള്ള അപകടമോ വീഴ്ചയോ, അണുബാധ, ജനനസമയത്തോ ശേഷമോ ഉണ്ടാകുന്ന അപസ്മാരം എന്നിവയെല്ലാം സെറിബ്രൽ പാൾസിക്കു കാരണമാകാം.
മേൽപ്പറഞ്ഞ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഡോക്ടറെ കാണുകയും നിർദേശപ്രകാരം സിടി സ്കാൻ, എംആർഐ സ്കാൻ എന്നീ പരിശോധനകളിലൂടെ തലച്ചോറിനു ക്ഷതം ഉണ്ടോ എന്ന് സ്ഥിരീകരിക്കുകയും വേണം. ഉണ്ടെങ്കിൽ ഉടൻ പുനരധിവാസ ചികിൽസ ആരംഭിച്ചാൽ മെച്ചപ്പെട്ട ഫലം ലഭിക്കും. വൈകും തോറും ഫലപ്രാപ്തി കുറയും.
സെറിബ്രൽ പാൾസി ഉള്ള കുട്ടികൾക്ക് അപസ്‌മാരം, കാഴ്‌ചക്കുറവ്, കേൾവിക്കുറവ്, സംസാരശേഷിയില്ലായ്‌മ, പേശികൾക്കു ബലമില്ലായ്‌മയോ കടുത്ത ബലമോ ഉണ്ടായിരിക്കുക തുടങ്ങിയ അനുബന്ധ ലക്ഷണങ്ങളും കണ്ടുവരുന്നു. എന്നാൽ, സെറിബ്രൽ പാൾസി പൂർണമായി ഭേദമാകുമെന്നോ പൂർണ ആരോഗ്യ അവസ്ഥയിലേക്ക് തിരിച്ചു പോകാമെന്നോ തെറ്റിദ്ധരിക്കരുത്.
സെറിബ്രൽ പാൾസി ബാധിച്ച കുഞ്ഞുങ്ങൾക്ക് പ്രത്യേക വിദ്യാഭ്യാസത്തിലൂടെയും പരിശീലനത്തിലൂടെയും തെറപ്പിയിലൂടെയും മെച്ചപ്പെട്ട ജീവിതം ഉറപ്പാക്കാം.
സെറിബ്രൽ പാൾസി ബാധിച്ച കുട്ടികളിൽ പലരും സാധാരണ ബുദ്ധിശേഷി ഉള്ളവർ തന്നെയാകും. ഇത്തരം കുട്ടികളുടെ ചലനശേഷി, ആശയവിനിമയ ശേഷി, മനസ്സിലാക്കാനുള്ള കഴിവ്, പഠനശേഷി എന്നിവ പ്രത്യേക പരിശോധനയിലൂടെ നിർണയിച്ച് ഉചിതമായ ചികിൽസ നൽകണം. അവിടെയാണ് വിവിധതരം തെറപ്പികളുടെ പ്രാധാന്യം. വളർച്ചയുടെ നാഴികക്കല്ലുകൾ കൈവരിക്കാൻ താമസം നേരിട്ടു കഴിഞ്ഞാൽ ഫിസിയോ തെറപ്പി, ഒക്യുപേഷനൽ തെറപ്പി, സ്പീച്ച് തെറപ്പി, ബിഹേവ്യർ തെറപ്പി എന്നിവ ഉടനടി നൽകണം.

∙ റീഹാബിലിറ്റേഷൻ ടീം
ശിശുരോഗ വിദഗ്ധൻ, ന്യൂറോളജിസ്റ്റ്, പീഡിയാട്രിക് ഫിസിയോ തെറപ്പിസ്റ്റ്, ഓഡിയോളജിസ്റ്റ്, സ്പീച്ച് തെറപ്പിസ്റ്റ്, ഒക്യുപേഷനൽ തെറപ്പിസ്റ്റ്, സൈക്കോ– ബിഹേവറിങ് തെറപ്പിസ്റ്റ്, സ്പെഷൽ എജ്യുക്കേറ്റർ എന്നിവർ അടങ്ങുന്ന വിദഗ്ധ സംഘം കുട്ടിയെ പരിശോധിച്ച് വിലയിരുത്തിയ ശേഷമാണ് ചികിൽസ നിശ്ചയിക്കുന്നത്.

∙ ഫിസിയോ തെറപ്പി
സെറിബ്രൽ പാൾസി തിരിച്ചറിഞ്ഞ കുഞ്ഞുങ്ങളെ അവരുടെ പരിമിതിയിൽ നിന്നുകൊണ്ടു മുന്നോട്ട് നയിക്കാൻ ഫിസിയോ തെറപ്പി വലിയ പങ്കു വഹിക്കുന്നുണ്ട്. മസ്തിഷ്ക തളർവാതം ഉള്ളവരുടെ പല മസിലുകളും ആവശ്യത്തിൽ കൂടുതൽ മുറുകിയിരിക്കും. അതിന്റെ ബലംപിടിത്തം (SPASTCITY) കുറയ്ക്കുന്നതിനു ഫിസിയോ തെറപ്പി സഹായിക്കും. ചിലപ്പോൾ അത്തരം മസിലുകളുടെ ബലംപിടിത്തം കാരണം കുട്ടിക്ക് ഇരിക്കാനോ നടക്കാനോ കഴിയാത്ത അവസ്ഥയാണെങ്കിൽ അത് പരിഹരിക്കാൻ പറ്റും. ശക്തി കുറഞ്ഞ മസിലുകളെ (HYPOTONE) ഉദ്ദീപിപ്പിക്കാനും ഫിസിയോ തെറപ്പി കൊണ്ട് കഴിയും.

ഒരു പ്രവൃത്തി (TASK ORIENTED) അടിസ്ഥാനമാക്കിയുള്ള തെറപ്പിയാണ് പൊതുവെ നിശ്ചയിക്കാറുള്ളത്. അവയിൽ പലതും ബുദ്ധിവികാസത്തിനു സഹായിക്കുന്ന തരത്തിലുള്ളവയും ആകും. ഓരോ കുട്ടിയുടെയും പ്രായം, ചലനശേഷി, മറ്റ് കഴിവുകൾ എന്നിവ അനുസരിച്ച് ഫിസിയോ തെറപ്പിയുടെ രീതിയിലും മാറ്റം വരുത്തും. കൈ, കണ്ണ് എന്നിവയുടെ ചലനങ്ങൾ ശരിയാംവണ്ണം ഏകോപിപ്പിച്ച്
രൂപപ്പെടുത്താനുള്ള തെറപ്പിയും ഇതിനൊപ്പം ചെയ്യും. സ്വതന്ത്രമായി ഓരോ കാര്യങ്ങളും ചെയ്യാവുന്ന സ്ഥിതി എത്തുന്നതുവരെ ഫിസിയോ തെറപ്പി തുടരണം. ഒന്നോ രണ്ടോ ദിവസം തെറപ്പി ചെയ്ത് പിന്നീട് അത് മുടങ്ങി ഒരാഴ്ചയ്ക്കു ശേഷം വീണ്ടും ചെയ്യുന്ന രീതി അഭിലഷണീയമല്ല.

തെറപ്പി തുടർച്ചയായി എല്ലാ ദിവസവും ഒന്നോ രണ്ടോ തവണ ചെയ്താലേ ഗുണം ലഭിക്കൂ. ഇതിനൊപ്പം രക്ഷിതാക്കൾക്കുള്ള കൗൺസലിങ്ങും പ്രധാനമാണ്.
ഹൈഡ്രോ തെറപ്പി ഫിസിയോതെറപ്പിയിലെ ഫലപ്രദവും മെച്ചപ്പെട്ടതുമായ ചികിൽസാ രീതിയാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. അണ്ടർ വാട്ടർ ട്രെഡ്മിൽ ഉപയോഗിച്ചും ഈ തെറപ്പി ചെയ്യാം. ഇതിൽ ശുദ്ധീകരിച്ച വെള്ളം നിറയ്ക്കും. തെറപ്പി വേണ്ടുന്നയാളുടെ ശരീരോഷ്മാവ്, മറ്റ് ഘടകങ്ങൾ എന്നിവ പരിശോധിച്ച് അതിനു ആനുപാതികമായാണ് വെള്ളം നിറയ്ക്കുക. തെറപ്പിസ്റ്റും ഒപ്പം ഈ വെള്ളത്തിൽ ഇറങ്ങി പരിശീലനം നൽകും. ഈ തെറപ്പി വേദനയില്ലാതെ, ആയാസമില്ലാതെ ചെയ്യാമെന്നതാണ് പ്രത്യേകത. ശരീരത്തിന്റെ സമതുലിതാവസ്ഥ തിരികെ കിട്ടാനും മസിലിനു ശക്തി ലഭിക്കാനും അനാവശ്യ ചലനങ്ങൾ നിയന്ത്രിക്കാനും ഈ തെറപ്പി വഴി കഴിയും.
വായിൽനിന്ന് അനിയന്ത്രിതമായി തുപ്പൽ ഒലിക്കുന്നത്, വായ എപ്പോഴും തുറന്നിരിക്കുന്ന അവസ്ഥ, ഊതാൻ പറ്റാത്ത അവസ്ഥ തുടങ്ങിയവ പരിഹരിക്കാനുള്ള ഓറോ മോട്ടോർ തെറപ്പിയും അനിയന്ത്രിതമായി മൂത്രം പോകുന്നത് പരിഹരിക്കാനുള്ള ഇൻകോണ്ടിനൻസ് മാനേജ്മെന്റ് തെറപ്പിയും ഫിസിയോതെറപ്പിയുടെ ഭാഗമാണ്. ഗേറ്റ് അനലൈസർ, ഗേറ്റ് ലാബ്, മൂവ്മെന്റ് അനലൈസർ, ബാലൻസ് അനലൈസർ, ഇഎംജി ബയോ ഫീഡ് ബാക്ക് തുടങ്ങിയവ വഴിയാണ് ഏത് മസിലിനാണ് ശക്തിക്കുറവ് എന്ന് മനസ്സിലാക്കുകയും അതിന് അനുസരിച്ചുള്ള തെറപ്പി നിശ്ചയിക്കുകയും ചെയ്യുന്നത്.
∙ ഒക്യുപേഷനൽ തെറപ്പി
കുട്ടികൾക്ക് പ്രായം കൂടുന്നതിന് അനുസരിച്ച് നൽകുന്ന വിദഗ്ധ പരിശീലമാണ് ഒക്യുപേഷനൽ തെറപ്പി. മസ്തിഷ്ക തളർവാതം സംഭവിച്ചവരെ സ്വന്തം കാര്യങ്ങൾ സ്വയം ചെയ്യാൻ പര്യാപ്തരാക്കുക എന്നതാണ് ഈ തെറപ്പിയുടെ ലക്ഷ്യം. ഉദാഹരണമായി സ്വയം പല്ലു തേയ്ക്കുക, ഷേവ് ചെയ്യുക തുടങ്ങിയ ദൈനംദിന കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരാക്കാം. സെൻസറി ഇന്റഗ്രേഷൻ തെറപ്പി ഈ വിഭാഗത്തിൽ വളരെ മെച്ചപ്പെട്ട ഫലം നൽകുന്നു.

∙ സ്പീച്ച് തെറപ്പി
മസ്തിഷ്ക തളർവാതം ഉള്ളവർക്ക് നന്നായി സംസാരിക്കാൻ കഴിഞ്ഞെന്ന് വരില്ല. ആ സാഹചര്യത്തിലാണ് സ്പീച്ച് തെറപ്പി നൽകുന്നത്. പ്രായത്തിനു അനുസരിച്ചുള്ള ഭാഷ കുട്ടി ഹൃദിസ്ഥമാക്കുന്നെന്ന് ഉറപ്പിക്കാനും ഉച്ചാരണം ശരിയാക്കാനും സ്പീച്ച് തെറപ്പിയിലൂടെ കഴിയും. അത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ നാവിന്റെ മസിലുകളെ ശക്തിപ്പെടുത്തുകയാണ് ഈ തെറപ്പിയിലൂടെ ചെയ്യുക. ഓരോ കുട്ടിയുടെയും ശാരീരിക പ്രത്യേകതയനുസരിച്ച് പഠന പരിശീലന രീതികൾ ക്രമീകരിക്കണം. ഭക്ഷണം ചവച്ചു കഴിക്കാനും തൊണ്ടയിലൂടെ ഇറക്കാനും വിഴുങ്ങാനും എല്ലാമുള്ള ബുദ്ധിമുട്ട് പരിഹരിക്കുന്ന ഡൈസ്ഫാജിയ (DYSPHAGIA) മാനേജ്മെന്റ് ഇതിന്റെ ഭാഗമാണ്.

∙ ബിഹേവ്യർ തെറപ്പി
സെറിബ്രൽ പാൾസി ബാധിച്ച എല്ലാവർക്കും ബുദ്ധിമാന്ദ്യം ഉണ്ടാകണമെന്നില്ല. മസ്തിഷ്ക തളർ‌വാതം സംഭവിച്ചിട്ടുണ്ടെങ്കിലും ചില കുട്ടികളിൽ നല്ല ബുദ്ധിശക്തി ഉണ്ടാകാം. പക്ഷേ, പൊതുസമൂഹത്തിനൊപ്പം ചേരാൻ കഴിയാത്തതിനാൽ അവർ അന്തർമുഖരായിപ്പോകും. അവരുടെ ശ്രദ്ധ കൂട്ടാനും സാമൂഹിക ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനും ബിഹേവ്യർ തെറപ്പി സഹായിക്കും. കുഞ്ഞുങ്ങൾ നമ്മുടേതാണ്

*എങ്ങനെ മനസ്സിലാക്കാം*

കുട്ടിയുടെ സ്വാഭാവിക വളർച്ചയ്ക്കു താമസം നേരിടുകയാണെങ്കിൽ സംശയിക്കാം. ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം:

∙ മുലപ്പാൽ കുടിക്കുന്നതിനും തൊണ്ടയിലൂടെ ഇറക്കുന്നതിനും പ്രയാസം അനുഭവിക്കുന്നുണ്ടെങ്കിൽ.

∙ കുട്ടി രണ്ടുമാസം കഴിഞ്ഞിട്ടും നമ്മുടെ കണ്ണിലേക്ക് നോക്കുന്നില്ലെങ്കിൽ.

∙ മൂന്നു മാസമായിട്ടും മുഖത്തുനോക്കി പുഞ്ചിരിക്കുന്നില്ലെങ്കിൽ

∙ നാലുമാസമായിട്ടും കഴുത്ത് ഉറയ്ക്കാതിരിക്കുകയും തല നേരെ ഉയർത്തിപ്പിടിക്കാൻ സാധിക്കാതെ വരികയും ചെയ്താൽ.

∙ ആറു മാസമായിട്ടും കമിഴ്ന്നു വീഴുകയോ മുട്ടിൽ ഇഴയുകയോ ചെയ്യുന്നില്ലെങ്കിൽ.

∙ ആറു മാസമായിട്ടും ഇരിക്കാൻ ശ്രമിക്കുന്നില്ലെങ്കിൽ.

∙ കൈകൾ കൊണ്ട് കളിപ്പാട്ടങ്ങളോ മറ്റ് വസ്തുക്കളോ എടുക്കാൻ ശ്രമിക്കുന്നില്ലെങ്കിൽ.

∙ ശ്രദ്ധക്കുറവ് ഉണ്ടെങ്കിൽ

∙ ശബ്ദം കേൾക്കുമ്പോൾ പ്രതികരിക്കാതിരിക്കുകയോ വൈകി പ്രതികരിക്കുകയോ ചെയ്യുകയാണെങ്കിൽ.

∙ അയവില്ലാത്തതും കാർക്കശ്യമുള്ളതുമായ കൈകാലുകൾ ആണെങ്കിൽ.

∙ കൈകാലിലെ പേശികൾ അയഞ്ഞതോ ബലഹീനമായതോ ആണെങ്കിൽ.

∙ ശരീരത്തിന്റെ ഒരു വശത്തുള്ള കൈകാലുകൾ മാത്രം ഉപയോഗിക്കുകയാണെങ്കിൽ.

∙ ഒരു വയസ്സായിട്ടും ആദ്യ വാക്ക് ഉച്ചരിക്കുന്നില്ലെങ്കിൽ.

01/10/2021

*പോഷകാഹാരം കുട്ടികളിൽ*

സ്കൂളുകൾ കേന്ദ്രീകരിച്ച് കുട്ടികളുടെ പോഷകാഹാരത്തെക്കുറിച്ച് ബോദ്ധ്യപ്പെടുത്തിക്കൊടുക്കുന്നതിനുള്ള പരിപാടികൾക്ക് പ്രത്യേകശ്രദ്ധ നൽകുന്ന സമയമാണിപ്പോൾ. കുട്ടികളെപ്പോലെ രക്ഷിതാക്കളേയും ഇതുസംബന്ധിച്ച് ബോധവൽക്കരിക്കേണ്ടത് വളരെ അത്യാവശ്യമാണ്. രക്ഷിതാക്കൾ കാര്യങ്ങൾ ശരിയായി മനസ്സിലാക്കുന്നതിലൂടെ ശരിയായി പോഷണവും ആരോഗ്യവുമുണ്ടാക്കുന്ന ആഹാരം കുട്ടികൾക്ക് ഉണ്ടാക്കിനൽകുന്നതിനുംആരോഗ്യകരമല്ലാത്ത ഭക്ഷണമുപയോഗിക്കുന്ന കുട്ടികളെ ശരിയായ ഭക്ഷണം കഴിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് അതാത് സമയങ്ങളിൽ തന്നെ ഓർമ്മിപ്പിക്കുന്നതും സാധിക്കും.

ഏതെങ്കിലും ഭക്ഷണത്തിനോട് പ്രത്യേകതാല്പര്യം കാണിക്കുന്ന കുട്ടികളെ കണ്ണുരുട്ടി വിരട്ടിയാലൊന്നും കാര്യമില്ല. ഓരോഭക്ഷണവും കഴിക്കുന്നത് കാരണമുള്ള ഗുണവും അതുപോലെ ദോഷവും ഇടയ്ക്കിടെ പറഞ്ഞുകൊടുക്കണം. ഇക്കാര്യത്തിൽ ഗുണദോഷമറിഞ്ഞ് തീരുമാനമെടുക്കേണ്ട ചുമതല കുട്ടികളുടേതാണെന്ന്കൂടി അവരെ ഓർമ്മിപ്പിക്കണം.

ആവശ്യത്തിന് പോഷണമുള്ള കുട്ടികളിൽ വീണ്ടും പോഷണമുണ്ടാകേണ്ടതില്ല.പോഷണം കുറഞ്ഞവരിൽ അത് പരിഹരിക്കുന്നതിനുള്ള ആഹാരവസ്തുക്കൾ നൽകേണ്ടതുമാണ്. ശരീരത്തിന് വലിപ്പമുള്ളവർക്ക് ആവശ്യത്തിന് പോഷണമുണ്ടെന്ന് കരുതരുത്. പോഷണത്തിന്റെ അളവുകോൽ ശരീരത്തിന്റെ വലിപ്പമോ ഭാരമോ പൊക്കമോ അല്ലെന്ന് സാരം.

രോഗങ്ങളൊന്നുമില്ലാതെയും ആരോഗ്യത്തോടെയുമിരിക്കുന്നവരാണ് പോഷണമുള്ളവരെന്ന് ഒറ്റവാക്കിൽ പറയാം. ആരോഗ്യസൂചകങ്ങളൊക്കെയും നോർമലായിരിക്കുകയും മാനസികാരോഗ്യവുംകൂടി ഉള്ളവരുടെ ശാരീരിക പ്രവർത്തനങ്ങളൊക്കെയും ശരിയായി നടക്കുകയാണ് പതിവ്.

വണ്ണക്കൂടുതലുള്ളവർക്കും മെലിഞ്ഞിരിക്കുന്നവർക്കും ശരിയായ പോഷണം ലഭിക്കുന്നതിന് ഒരുപോലുള്ള ആഹാരമല്ല ആയുർവേദം അനുശാസിക്കുന്നത്.ചില ഉദാഹരണങ്ങൾ പറയാം. ഏത്തപ്പഴവും ഈത്തപ്പഴവും വണ്ണം കൂട്ടുന്നതും ചെറിയ വാഴപ്പഴങ്ങൾ വണ്ണം കുറയ്ക്കുന്നതുമാണ്. പാലും തൈരും വണ്ണം കൂട്ടുന്നതും മോരും മോരുകറിയും വണ്ണം കുറയ്ക്കുന്നതുമാണ്. തവിടും ഉമിയുമുള്ള ധാന്യങ്ങൾ വണ്ണം കുറയ്ക്കും. മൈദയും ആട്ടയും വണ്ണം കൂട്ടും. ചെറുപയർ വണ്ണം കുറയ്ക്കുന്നതും ഉഴുന്ന് വണ്ണം കൂട്ടുന്നതുമാണ്. വണ്ണം കൂടുവാൻ പകലുറക്കവും മാംസങ്ങളും എണ്ണയിൽ വറുത്തതും തണുപ്പിച്ച ആഹാരവും കിഴങ്ങുവർഗ്ഗങ്ങളും കാരണമാകുമെങ്കിൽ വണ്ണം കുറയുവാൻ രാത്രിയിൽ ശീലിച്ച സമയത്തുള്ള ഉറക്കവും ചെറിയ മത്സ്യങ്ങൾ കറിവച്ചു കഴിക്കുന്നതും ജ്യൂസും പഴങ്ങളും പച്ചക്കറികളുമാണ് ഉപയോഗപ്പെടുന്നത്.

വണ്ണമുള്ളവർ വണ്ണം കുറയ്ക്കുന്നതിനും അല്ലെങ്കിൽ തിരിച്ചും പ്രയത്നിക്കുന്നതിന്റെ ഭാഗമായി എന്ത് ത്യാഗവും സഹിക്കുവാൻ പോകാതെ ശരിയായ ഭക്ഷണരീതി ഉപയോഗിച്ചുതന്നെ അതിനായി ശ്രമിക്കേണ്ടതാണ്. പട്ടിണികിടന്നും അമിതമായികഴിച്ചും ഉള്ള ആരോഗ്യംകൂടി കളയാമെന്നല്ലാതെ മറ്റു പ്രയോജനമൊന്നുമില്ല.

എന്തെങ്കിലും രോഗം കാരണമാണോ കുട്ടികൾ അമിതവണ്ണത്തിലോ മെലിഞ്ഞോ ഇരിക്കുന്നതെന്നുകൂടി മനസ്സിലാക്കേണ്ടിവരും. കാരണം ഇപ്പോൾ ചെറുപ്രായത്തിൽ തന്നെ തൈറോയ്ഡ്, കൊളസ്ട്രോൾ, ഫാറ്റിലിവർ, പി.സി.ഓ.ഡി, അലർജിരോഗങ്ങൾ തുടങ്ങിയവ ഉണ്ടാകുന്നതായും പലരുമത് തിരിച്ചറിയാതെ പോകുന്നതായും കാണാം. ഇത്തരം രോഗങ്ങളേക്കാൾ ചില കുട്ടികളെങ്കിലും കൂടുതൽ പ്രാധാന്യം നൽകുന്നത് മുഖക്കുരുവിനും തലയിലുണ്ടാകുന്ന താരനും തേമലിനും മറ്റ് സൗന്ദര്യ പ്രശ്നങ്ങൾക്കുമാണ്.

തവിടുള്ളതും ഉമിയുള്ളതുമായ ധാന്യാഹാരവും ചോളവും തിനയും റാഗിയും ചെറുമത്സ്യങ്ങൾ കറിവെച്ചതും ഇലക്കറികളും സാലഡും പഴവർഗ്ഗങ്ങളും നട്സും വിത്തുകളും ജ്യൂസും ആഹാരത്തിലുൾപ്പെടുത്തി പകരമായി അച്ചാറും എണ്ണയിൽ വറുത്തതും പായ്ക്കറ്റ്ആഹാരങ്ങളും ബേക്കറിയും റെഡ്മീറ്റും മൈദ,ആട്ട തുടങ്ങിയ റിഫൈൻഡ് വസ്തുക്കളും അമിതമായ എരിവും പുളിയും പരമാവധി ഒഴിവാക്കുകയുമാണ് വേണ്ടത്.

പരസ്യമുള്ള ആഹാര വസ്തുക്കളോട് കുട്ടികൾക്ക് വല്ലാത്തൊരു പ്രിയമാണ്. രുചിയും മണവും നിറവും ആകൃതിയും നോക്കി ഭക്ഷണം തെരഞ്ഞെടുക്കുന്നവർക്ക് ഭക്ഷണംകൊണ്ട് എന്താണുദ്ദേശിക്കുന്നതെന്ന് പോലുമറിയില്ല. കഴിക്കുന്ന ഭക്ഷണം ആരോഗ്യത്തെ ഉണ്ടാക്കുന്നതാണോ അതോ ഉള്ളത്കൂടി നശിപ്പിക്കുന്നതാണോ എന്ന് ചിന്തിച്ചിട്ടല്ല കുട്ടികൾ ഭക്ഷണം സെലക്ട് ചെയ്യുന്നത്. ''എന്തെങ്കിലുമൊക്കെ കഴിച്ച് പിള്ളാര് വളരട്ടെ" എന്നാണ് രക്ഷിതാക്കൾ വിചാരിക്കുന്നത്. മുരിങ്ങയിലത്തോരൻ കഴിക്കാൻ മടിക്കുന്ന കുട്ടിയെക്കൊണ്ട് മുരിങ്ങയിലകൂടി ചേർത്തുണ്ടാക്കിയ ഒരു ഓംലെറ്റ് എങ്കിലും കഴിപ്പിക്കുവാൻ സാധിക്കുമോ എന്നാണ് രക്ഷിതാക്കൾ നോക്കേണ്ടത്. അല്ലാതെ "അതൊന്നും അവർക്ക് ഇഷ്ടമല്ല" എന്ന് പറഞ്ഞ് അവരുടെ വഴിക്ക് വിടുകയല്ല വേണ്ടത്. നിരവധി ഭക്ഷണ വിഭവങ്ങൾക്ക് സാദ്ധ്യതയുള്ളൊരു ഭക്ഷണസംസ്കാരമാണ് നമുക്കുള്ളത്. അതൊക്കെ പരീക്ഷിക്കാൻ ശ്രമിക്കുന്ന രക്ഷിതാക്കളും അതിനൊത്ത് മാറേണ്ട അടുക്കളകളുമാണ് നമുക്കുണ്ടാകേണ്ടത്. വീട്ടിലുണ്ടാക്കുന്ന വിഭവങ്ങൾ ഇഷ്ടപ്പെടുന്ന രീതിയിൽ കുട്ടികളെ വാർത്തെടുക്കേണ്ടത് ആരോഗ്യം ലക്ഷ്യമിടുന്ന രക്ഷിതാക്കളുടെ ചുമതലയാണ്.

വിവിധ തരത്തിലുള്ള ഭക്ഷണശീലമുള്ളവർക്ക്മാത്രമേ ഭക്ഷണത്തിൽനിന്നും ശരീരത്തിന് ലഭിക്കേണ്ടതായ പോഷണങ്ങൾ ശരിയായ അളവിൽ കിട്ടുകയുള്ളൂ. ചിലർക്കെങ്കിലും ചുരുക്കംചില ഭക്ഷണങ്ങളോട് മാത്രമാണ് പ്രിയം.അതുതന്നെ അവർ സ്ഥിരമായി കഴിച്ചുകൊണ്ടിരിക്കും.
ഇത് ഒരിക്കലും അഭികാമ്യമായ രീതിയല്ല.

കുട്ടികൾ രക്ഷിതാക്കളിൽനിന്നും സ്കൂളുകളിൽനിന്നും പഠിക്കുന്ന നല്ല ഭക്ഷണചിന്തകൾ അവരവരുടെ ജീവിതത്തിൽതന്നെയാണ് പകർത്തി കാണിക്കേണ്ടത്. പലരും ഓരോ ഭക്ഷ്യവസ്തുക്കളുടേയും വിറ്റാമിനുകളും ധാതുക്കളും കലോറിമൂല്യവുമൊക്കെ കാണാതെ പഠിച്ചു പറയാറുണ്ട്. പരീക്ഷയെഴുതി നല്ല മാർക്കും നേടും.എന്നാൽ ജീവിതത്തിൽ ആ അറിവ് പ്രയോജനപ്പെടുത്താറുണ്ടോ എന്നുകൂടി വിശകലനം ചെയ്യുവാൻ കുട്ടികളും അതിനൊപ്പം രക്ഷിതാക്കളും തയ്യാറാകണം. ചുരുക്കിപ്പറഞ്ഞാൽ പുസ്തകങ്ങളിൽനിന്നും ഗുരുമുഖത്തുനിന്നും പഠിക്കുന്ന അറിവുകൾ സ്വന്തം ജീവിതത്തിൽ പകർത്തുവാൻ സാധിക്കുന്നുണ്ടോ എന്നുകൂടി നോക്കിയാണ് ഒരാൾ ശരിയായി ജീവിക്കുവാൻ പഠിച്ചോ എന്നറിയേണ്ടത്.

Dr. Sharmadkhan MD (Ay)
SMO, GAD, Nemom,
Thiruvananthapuram

Address

Thiruvananthapuram
695001

Website

Alerts

Be the first to know and let us send you an email when Ayurveda is Healthy Living posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram