Dr. Venu Thonnakkal

Dr. Venu Thonnakkal Tips to attain better physical and mental health

                              അധ്യായം: നാൽപത്തി ഒന്ന്               ഒരു മീറ്റർ ചായയ്ക്കെന്തു വില                 ഡോ വേണു...
15/01/2026


അധ്യായം: നാൽപത്തി ഒന്ന്
ഒരു മീറ്റർ ചായയ്ക്കെന്തു വില
ഡോ വേണു തോന്നയ്ക്കൽ

ഊട്ടിയുടെ മഞ്ഞിൽ ഒരു ചായ ആയാലോ. കൊഴിഞ്ഞു വീഴുന്ന മൂടൽ മഞ്ഞിൽ കുളിച്ചു നിൽക്കുമ്പോൾ ഒരു ചൂട് ചായ ഊതി കുടിക്കാൻ ഒരു സുഖം തന്നെ.
തേയില തോട്ടങ്ങൾക്ക് പേര് കേട്ട നീലഗിരിയുടെ ചായ ഇഷ്ടപ്പെടാത്തവരുണ്ടാവില്ല. ചായ പ്രേമികളുടെ കാര്യം പറയുകയും വേണ്ട. നീലഗിരിയിലെ പ്രധാന പട്ടണമായ ഉദഗമണ്ഡലത്തിൽ വിവിധ രുചികളിൽ ചായ ലഭ്യമാണ്.
മാലോകരിൽ മിക്കവരും ചായ കുടിയ്ക്കുന്നവരാണ്. ആഗോള വ്യാപകമായിഏറ്റവും പ്രിയപ്പെട്ട പാനീയം ചായയാണ്. ലോകത്ത് മിക്കവാറും നാടുകളിൽ ചായ സൽക്കാരം സാധാരണയാണ്. ഇന്ന് ചായ എത്താത്തിടം വിരളമാണ്. ചായയ്ക്ക് ഒരു സാംസ്കാരിക മുഖം കൂടിയുണ്ട്.
നമുക്കിടയിൽ ഏതാണ്ട് എല്ലാവരുടേയും ഒരു ദിവസം ആരംഭിക്കുന്നത് ഒരു ഗ്ലാസ് ചായയിൽ നിന്നുമാണ്. പലർക്കും രാവിലെ ഉറക്കമുണർന്നാലുടനെ ചായ വേണം. ചായയില്ലാതെ പ്രഭാത കൃത്യങ്ങൾക്കോ പത്രവായനക്കോ കഴിയാത്തവരുണ്ട്. ഒരാൾ ദിവസവും എത്ര ചായകളാണ് കുടിക്കുന്നത്.
അപ്പോൾ ആഗോള തലത്തിൽ ചായയുടെ ഉപഭോഗം എന്തുമാത്രമായിരിക്കും.
നമ്മുടെ നാട്ടിൽ എവിടെ നോക്കിയാലും ചായക്കടകൾ കാണാം. നമുക്ക് കുറച്ചു കാലം പുറകോട്ട് സഞ്ചരിയ്ക്കാം. കിഴക്ക് വെള്ളി കീറുന്നതിന് മുമ്പ് ആളുകൾ കണ്ണ് നുള്ളി തുറക്കുന്നത് സമീപമുള്ള ചായക്കടയിലേയ്ക്കാണ്. അവിടുത്തെ സമോവറിൽ തയ്യാറാക്കുന്ന ചൂട് ചായ കുടിച്ച് നാട്ടു വർത്തമാനം പറയുമ്പോഴാവും സൂര്യൻ കിഴക്കുണരുന്നത്. നൈൽ നദിയിലെ ജലപാതം പോലെ ചായകോപ്പയിൽ നിന്നും ചായക്കോപ്പയിലേക്ക് വീണ് പറഞ്ഞുയരുന്ന ചായ കണ്ട് കൗതുകം തോന്നിയ സായിപ്പ് ഒരിക്കൽ ചോദിച്ചു. ഒരു മീറ്റർ ചായയുടെ വിലയെന്താണ്.
ലോകമെമ്പാടുമായി കോടിക്കണക്കിന് ആളുകൾ ചായ കുടിക്കുന്നു, കുടിവെള്ളം കഴിഞ്ഞാൽ ജനം കൂടുതലായി ഉപയോഗിക്കുന്നത് ചായയാണ്. ചൈനയിലും ഇന്ത്യയിലുമായി പ്രതിദിനം ഏതാണ്ട് അഞ്ച് ബില്യൺ (5 billion) അഥവ അഞ്ഞൂറ് കോടി (500 crores) കപ്പ് ചായ കുടിക്കുന്നുവെന്ന് കണക്കാക്കപ്പെടുന്നു. അതായത് സെക്കൻഡിൽ ഏകദേശം 25,000 കപ്പ് ചായ. ഏറെ ജനസംഖ്യയുള്ള ഏഷ്യൻ രാജ്യങ്ങളാണല്ലോ ഇന്ത്യയും ചൈനയും. ഇന്ത്യയും ചൈനയും മാത്രമല്ല യുനൈറ്റഡ് കിങ്ഡം (united kingdom),
മുൻ സോവിയറ്റ് യൂണിയൻ, ജപ്പാൻ, തുർക്കി, ദക്ഷിണ കൊറിയ, തുടങ്ങി മിക്ക രാജ്യങ്ങളും ചായയുടെ ഉപഭോക്താക്കളാണ്. എന്നുമാത്രമല്ല ചായ അവർക്ക് പ്രിയപ്പെട്ട ഒരു സോഷ്യൽ ഡ്രിങ്ക് കൂടിയാണ്.
ചില പ്രദേശങ്ങളിൽ കോഫിയാണ് ആധിപത്യം പുലർത്തുന്നത്. എങ്കിലും ചൈന, ഇന്ത്യ, മുൻ സോവിയറ്റ് യൂണിയൻ, യുനൈറ്റഡ് കിങ്ഡം (united kingdom), ജപ്പാൻ, ദക്ഷിണ കൊറിയ, എന്നിവിടങ്ങളിൽ ചായയാണ് ഏറെ പ്രിയം. പല കാരണങ്ങളാൽ ചായ ഏവർക്കും പ്രിയമാണ്. ഏതിലുമുപരി ചായയുടെ സാമൂഹ്യ സാംസ്കാരിക സ്വഭാവമാണ് ഏറ്റവും വലിയ പ്രത്യേകത.
ആഗോള തലത്തിൽ ചായയുടെ ഏറ്റവും വലിയ ഉപഭോക്താവ് ചൈനയാണ്. രണ്ടാമത്തെ വലിയ ഉപഭോക്താവാണ ഇന്ത്യ. തുർക്കി, മൊറോക്കോ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിൽ വളരെ ഉയർന്ന വ്യക്തിഗത ഉപഭോഗ നിരക്കാണ് ഉള്ളത്. യുനൈറ്റഡ് കിങ്ഡം (united kingdom) പ്രതിദിനം 10 കോടിയിലധികം കപ്പ് ചായ ഉപയോഗിയ്ക്കുന്നു. യൂറോപ്യൻ രാജ്യങ്ങൾ, മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ എന്നിവിടങ്ങളിലും ചായ പ്രിയപ്പെട്ടതാണ്.
എന്തു കൊണ്ട് ചായ ഇത്രയധികം പ്രചാരം നേടി എന്നത് നമ്മെ അത്ഭുതപ്പെടുത്തുന്നു. ചായ മിക്ക ലോക രാജ്യങ്ങളുടെയും സംസ്കാരത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു.
ചൈന, ജപ്പാൻ, ഇന്ത്യ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ ചായ ആഴത്തിൽ വേരൂന്നിയതാണ്. ബ്രിട്ടനിലെ ദൈനംദിന ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമാണ് ചായ.
അങ്ങനെ ചായ ലോകരാജ്യങ്ങളുടെയും അവരുടെ സംസ്കാരത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. ഏഷ്യ, മിഡിൽ ഈസ്റ്റ്, യൂറോപ്പ് എന്നിവിടങ്ങളിലെ സംസ്കാരങ്ങളിൽ ചായ ആഴത്തിൽ ഉൾചേർന്നിരിക്കുന്നു.
ചായയെ ശരീരത്തിനും മനസിനു സുഖം തരുന്ന ഒരു ഔഷധമായും മദ്യത്തിന് ബദലായും കരുതുന്നവരുമുണ്ട്. തേയിലയിൽ ഉൽപാദിപ്പിക്കുന്ന വിവിധ തരം ചായ പാനീയങ്ങളുടെ വൈവിധ്യം ആരെയും ആകർഷിയ്ക്കുന്നതാണ്.
നീലഗിരിയിലേയ്ക്ക് മടങ്ങാം. തേയില തോട്ടങ്ങളുടെ പറുദീസയാണ് നീലഗിരി. നീലഗിരിയുടെ കാലാവസ്ഥയും സമുദ്ര നിരപ്പിൽ നിന്നുള്ള ഉയരവും കാർഷിക പ്രദേശത്തിന്റെ ചരിവും മെച്ചപ്പെട്ട തേയിലയുടെ ഉൽപാദനത്തിനിടയാക്കി. തൻമൂലം നീലഗിരി തേയിലയുടെ ഡിമാൻ്റ് വർദ്ധിക്കുകയും കൃഷി മെച്ചപ്പെടുകയുമുണ്ടായി.
നീലഗിരിച്ചായ ഏറെ പ്രശസ്തമാണ്. മറ്റ് ചായപ്പൊടികളിൽ നിന്നും വ്യത്യസ്തമായി ഇതിനുള്ള രുചിയും സുഗന്ധവും കയ്പില്ലാത്തതും ചടുലവുമായ ചായ നീലഗിരിയുടെ പ്രത്യേകതയാണ്. അതിന് കാരണം നീലഗിരിയുടെ ഭൂമിശാസ്ത്രവും കാലാവസ്ഥയും തന്നെയാണ്. സമുദ്രനിരപ്പിൽ നിന്നും വളരെ ഉയരത്തിലുള്ള (1,000-2,500 m) നീലഗിരി കുന്നുകളിലാണ് തേയില കൃഷി ചെയ്യുന്നത്.
പർവ്വതനിരകളുടെ ഉയരവും ചരിവും മഞ്ഞും മഴയും ഫലഭൂയിഷ്ടമായ മണ്ണും മേന്മയേറിയ തേയിലയുടെ ലഭ്യത മെച്ചപ്പെടുത്തി. ഈ തേയില ബ്ലെൻഡിംഗ് ടീ (blending tea), ഐസ്ഡ് ടീ (iced tea) എന്നിവയ്ക്ക് മെച്ചപ്പെട്ടതാണ്.
1800-കളിലാണ് ബ്രിട്ടീഷുകാർ നീലഗിരിയിൽ തേയില തോട്ടം വച്ചു പിടിച്ചത്. അങ്ങകലെ പടിഞ്ഞാറൻ നാട്ടിൽ നിന്നും ഇവിടെയെത്തി ഈ മണ്ണിൻ്റെ അവകാശികളെ കൊണ്ട് അവരുടെ മണ്ണിൽ വേലയെടുപ്പിച്ച് അവർ തോട്ടങ്ങൾ സ്വന്തമാക്കി. നമ്മുടെ നാട്ടാരുടെ യജമാന ഭക്തിയും ഭയവും പട്ടിണിയും ദാരിദ്ര്യവും ബ്രട്ടീഷുകാർ ചൂഷണം ചെയ്തു.
നീലഗിരിയിൽ ഊട്ടി, കൂനൂർ മേഖലയിലാണ് തേയിലത്തോട്ടങ്ങൾ അധികവും കാണപ്പെടുന്നത്. പട്ടണ ഹൃദയം വിട്ട് എവിടേക്ക് പോയാലും തേയിലച്ചെടികൾ നമ്മെ തൊട്ടുരുമ്മി നിൽക്കും. പട്ടണ ഹൃദയത്തിൽ അല്പം സ്ഥലം വെറുതെ കിടക്കുകയാണെങ്കിൽ അവിടെയും ഉണ്ടാവും തേയില. വീട്ടു വളപ്പുകളിലും തേയില ചെടികളെ കാണാം. തേയില ചെടിയുടെ ഇല സംസ്കരിച്ചാണ് തേയിലപ്പൊടി അഥവ ചായപ്പൊടി ഉൽപാദിപ്പിക്കുന്നത്. തേയിലച്ചെടി ഒരു നിത്യ ഹരിത കുറ്റിച്ചെടിയാണ് (shrub). കാമെലിയ സിനെൻസിസ് (Camellia sinensis) എന്നാണ് ശാസ്ത്ര നാമം. തിയേസിയാണ് (theaceae) തേയിലയുടെ കുടുംബം.
പല തരം ചായപ്പൊടികൾ ലഭ്യമാണ്. എല്ലാത്തരം ചായയും കാമെലിയ സിനെൻസിസ് എന്ന സസ്യത്തിൽ നിന്നാണ് ഉൽപാദിപ്പിക്കുന്നത്. അവയുടെ സംസ്കരണം അഥവ പ്രോസസിംഗ് (processing) രീതി വ്യത്യസ്ഥമായിരിക്കും. മാത്രമല്ല തേയില ചെടി വളരുന്ന പ്രദേശത്തിനും പ്രാധാന്യമുണ്ട്. ചായപ്പൊടിയുടെ പരസ്യത്തിൽ തേയില ചെടി വളരുന്ന പ്രദേശത്തിൻ്റെ ഉയരം (altitude) പരാമർശിക്കുന്നത് കേട്ടിരിക്കും. തേയിലച്ചെടിയുടെ ഇല വ്യത്യസ്ഥ രീതിയിൽ സംസ്കരിക്കുന്നതിൻ്റെ ഫലമായാണ് പല തരം ചായപ്പൊടികൾ വിവിധ ഗ്രേഡുകളിൽ ലഭ്യമാവുന്നത്.
ചായ കഴിക്കുന്നവർ ചായയിൽ എന്തൊക്കെ അടങ്ങിയിരിക്കുന്നു എന്ന് അറിയുന്നത് നന്നായിരിക്കും. ചായയിൽ ആരോഗ്യദായകമായ പല ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. അക്കൂട്ടത്തിൽ നാഡീകോശങ്ങളെ ഉത്തേജിപ്പിക്കുന്ന ഘടകങ്ങളും ഉണ്ട്. നമുക്ക് ചായയോട് തോന്നുന്ന ആർത്തിക്ക് കാരണവും അത്തരം ഘടകങ്ങളാണ്. ചായ അധികമായാൽ അനാരോഗ്യകരമായി തീരാവുന്ന ചില തന്മാത്രകളും അതിലുണ്ട്. മാത്രമല്ല ചില രാസഘടകങ്ങൾ തികച്ചും അനാരോഗ്യകരവുമാണ്. ഏതു തരം ചായ കഴിച്ചാലും സാധാരണയായി ഇത്തരം ഘടകങ്ങളുടെ സാന്നിധ്യം ഏറിയും കുറഞ്ഞുമിരിയ്ക്കും.

       # nature                           അധ്യായം : നാൽപത്                      വയർ കരിയുന്ന ഗന്ധം                  ഡോ വ...
13/01/2026

# nature
അധ്യായം : നാൽപത്
വയർ കരിയുന്ന ഗന്ധം
ഡോ വേണു തോന്നയ്ക്കൽ

ഊട്ടി ഒരു സുഖവാസ കേന്ദ്രമാകയാൽ തദ്ദേശീയ ജനത സമ്പൽ സമൃദ്ധിയിൽ കഴിയുന്നുവെന്ന് കരുതരുത്. കാർഷിക വൃത്തിയാണ് തദ്ദേശ വാസികളുടെ പ്രധാന ഉപജീവന മാർഗ്ഗം. ചെറിയ കൂലിക്ക് തോട്ടങ്ങളിലും മറ്റ് കൃഷിയിടങ്ങളിലും പണിയെടുക്കുന്നവർ അനവധി. പട്ടണത്തിലെ ഹോട്ടലുകൾ ഉൾപ്പെടെ വലിയ കച്ചവട സ്ഥാപനങ്ങൾ കുത്തകകളുടെ കൈകളിലാണ്. ചെറുകിട കച്ചവടക്കാരിൽ മിക്കവരും മലയാളികൾ ഉൾപ്പെടെ ഇതര സംസ്ഥാനങ്ങളിലുള്ളവരാണ്. തദ്ദേശവാസികളെ ഇവിടങ്ങളിൽ കാണുക അപൂർവ്വം.
മാങ്കോസ്റ്റീൻ, പ്ലംസ്, റമ്പൂട്ടാൻ, പീച്ച്, സ്ട്രോബറി, പെയേഴ്സ്, ആപ്പിൾ, മാങ്ങ, മന്ദാരിൻ ഓറഞ്ച്, തുടങ്ങിയ പഴവർഗങ്ങളും കാബേജ്, കാരറ്റ്, കോളിഫ്ലവർ, ഉരുളക്കിഴങ്ങ്, ഇലക്കറികൾ തുടങ്ങി ധാരാളം മലക്കറികളും ഇഞ്ചി, കുരുമുളക്, ജാതിക്ക, ഗ്രാമ്പൂ തുടങ്ങിയ കാർഷിക വിളകളും ഊട്ടിയിൽ വൻതോതിൽ കൃഷി ചെയ്യുന്നു. പൊതുവേ അവയുടെ അവകാശികൾ തദ്ദേശ വാസികളല്ല. നാട്ടുകാർ തൊഴിലാളികൾ മാത്രം. കുത്തകകളുടെ തേയില കോഫി എസ്റ്റേറ്റുകളിൽ കൂലിപ്പണി ചെയ്യുന്നവരും ഇവിടുത്തുകാരാണ്.
ചെറുകിട കർഷകരുമുണ്ട്. തീരെ ചെറിയ വിലയ്ക്ക് കർഷകരിൽ നിന്നും ഉൽപന്നങ്ങൾ നേരിട്ട് വാങ്ങാവുന്നതാണ്. കേരളീയരായ നമുക്ക് പ്രതീക്ഷിക്കാനാവാത്ത വിധം ആദായ വിലയ്ക്ക് പഴങ്ങളും പച്ചക്കറികളും ഇവിടെ നിന്നും ലഭിക്കുന്നു.
ഊട്ടി ഇന്ത്യയിലെ അതിപ്രശസ്തമായ ഒരു ടൂറിസ്റ്റ് കേന്ദ്രമാണ്. എന്നിട്ടും ഇവിടെ നിന്നും ഇത്ര ചെറിയ വിലയ്ക്ക് പഴങ്ങളും പച്ചക്കറികളും ലഭിക്കുന്നു എന്ന് കേൾക്കുമ്പോൾ അത്‌ഭുതം തോന്നാം. നിത്യവൃത്തിക്ക് ബുദ്ധിമുട്ടുന്ന ചെറുകിട കർഷകർ കിട്ടുന്ന വിലയ്ക്ക് സ്വന്തം കാർഷികോൽപന്നങ്ങൾ വിൽക്കുന്നു. കുത്തകകൾക്കൊപ്പം മത്സരിയ്ക്കാൻ കുടുംബത്തിൻ്റെ പട്ടിണിയും ആവശ്യങ്ങളും അനുവദിക്കുന്നില്ല.
നാട്ടിൽ നാലാൾ കൂടുന്നിടത്ത് സാധനത്തിന്റെ വില റോക്കറ്റ് പോലെ കുതിച്ചുയരുകയാണ്. പെട്രോൾ വില 10 പൈസ കൂടിയാൽ സാധനത്തിന്റെ വില ഇരട്ടിയാവും.
ഇവിടെ കച്ചവട ഇടനില കുത്തകകൾ ചെറുകിട കർഷകരെ വൻതോതിൽ ചൂഷണം ചെയ്യുന്നു. രാപകൽ അധ്വാനിയ്ക്കുന്ന കർഷകരെ സഹായിക്കാൻ എന്ന വ്യാജേന എത്തുന്ന കച്ചവടക്കാർ ഉൽപ്പന്നങ്ങൾക്ക് തുച്ഛമായ വില നൽകി അവരെ ദ്രോഹിക്കുകയാണ്. എന്നാൽ അവർ വൻ വിലയ്ക്കാണ് ഉൽപ്പന്നങ്ങൾ പുറം കമ്പോളങ്ങളിൽ വിൽക്കുന്നത്.
ഈ ചൂഷണ പരമ്പരകൾക്കെതിരെ നടപടികൾ കൈക്കൊള്ളേണ്ടവർ മൗനികളായാൽ കർഷകർക്ക് എന്ത് ചെയ്യാനാവും. സ്വന്തം അവകാശങ്ങളെ കുറിച്ച് അറിവില്ലാത്ത വായനയില്ലാത്ത വിദ്യാഭ്യാസം സിദ്ധിക്കാത്ത വലിയൊരു വിഭാഗം തമിഴ് ജനത സ്വയം അടിമകളായി പണിയെടുക്കുകയാണ്. ഇന്നും അവർ രാജഭക്തരാണ്. ജനപ്രതിനിധികളും കുത്തകകളും രാജാക്കൻമാരാണ്. നീലഗിരിയുടെ അടിവാരങ്ങളിലും തമിഴ് നാടിൻ്റെ ഉൾഭാഗങ്ങളിലും സഞ്ചരിയ്ക്കുകയാണെങ്കിൽ കാർഷിക വൃത്തികൊണ്ട് ജീവിക്കുന്ന തമിഴരെ കാണാനാവും. നിരക്ഷരരും നല്ലവരും സ്നേഹിക്കാൻ മാത്രമറിയുന്നവരുമായ ഒരു വലിയ വിഭാഗം നാട്ടിൽ കഴിയുന്നുവെന്ന ധാരണ കൂടി ഭരണകൂടത്തിനില്ലായെന്നതാണ് യാഥാർത്ഥ്യം.
ഊട്ടിയുടെ കാലാവസ്ഥയിൽ നമ്മുടെ നാട്ടിലെ എല്ലാത്തരം കാർഷികയിനങ്ങളും കൃഷിയിറക്കാനാവില്ല. എന്നാൽ കാരറ്റ് തുടങ്ങിയ കാർഷിക വിളകൾ വൻ തോതിൽ കൃഷി ചെയ്യുന്നു.
കോച്ചുന്ന തണുപ്പിൽ അവർ എന്തുമാത്രം കഷ്ടപ്പെട്ടാണ് പണിയെടുക്കുന്നത് എന്നറിയാമോ എന്ന് സംഭാഷണ മധ്യേ എന്നോട് ചോദിയ്ക്കുകയുണ്ടായി.
അവിടുത്തുകാരുടെ ശരീര ഘടന ഊട്ടിയുടെ തണുപ്പിനെ അതിജീവിച്ചു കഴിഞ്ഞിരിക്കുന്നു. പുതുതായി തണുപ്പ് അനുഭവിക്കുന്നവർക്കാണ് മറ്റുള്ളവരെ അപേക്ഷിച്ചു അതിൻറെ തീവ്രത ഏറിയിരിക്കുന്നത്.
തണുപ്പിന്റെ കാര്യത്തിൽ മാത്രമല്ല ഉഷ്ണത്തിന്റെ കാര്യത്തിലും അപ്രകാരം തന്നെ. ആഫ്രിക്കയിലെ ഉഷ്ണ മരുപ്രദേശങ്ങളിൽ അധിവസിക്കുന്ന തദ്ദേശവാസികൾക്ക് ചൂടിനെ അതിജീവിക്കാനാവും. നാം അവിടെ അവർക്കൊപ്പം കഴിയുകയാണെങ്കിൽ നിർജലീകരണം സംഭവിച്ച് മരണത്തിന് കീഴ്പെടേണ്ടി വരും.
ശൈത്യ മേഖലകളിൽ താമസിക്കുന്നവർക്ക് തണുപ്പിനെ അതിജീവിക്കാൻ കൂടുതൽ ഊർജ്ജം വേണ്ടി വരും. അതിലേക്ക് ഭക്ഷണം വേണം. ഊട്ടിയിൽ കാർഷിക മേഖലയിൽ പണിയെടുക്കുന്ന ഒരു തൊഴിലാളിയുടെ കൂലി നമുക്ക് വിശ്വസിക്കാൻ കൂടി പ്രയാസമാകും. അത്രയ്ക്ക് ചെറുതാണ്. അപ്പോൾ അവർ എപ്രകാരമാണ് ഊർജ്ജ പ്രധാനിയും പോഷക സമൃദ്ധവുമായ ആഹാരം വേണ്ടത്ര കഴിക്കുക.
ശൈത്യ മേഖലയിൽ തണുപ്പിനെ അതിജീവിക്കാൻ കൂടുതൽ ഊർജ്ജം വേണമെന്ന് പറഞ്ഞല്ലോ. പാശ്ചാത്യർ മദ്യപിക്കുന്നതിൽ ഒരു പ്രധാന ഭാഗം തണുപ്പിനെ അതിജീവിക്കാൻ ഊർജ്ജം പ്രദാനം ചെയ്യുന്നതിലേയ്ക്കാണ്.
അപ്പോൾ കേരളീയരായ നാം ഇത്രയേറെ മദ്യം കഴിക്കുന്നത് എന്തിനാണ്. തന്മൂലം നമ്മുടെ ശരീരത്തിൽ കൂടുതൽ ഊർജ്ജം എത്തുന്നു. ഈ അനാവശ്യ അധികോർജ്ജം പല രോഗങ്ങൾക്കും ഇടവരുത്തുന്നു.
വിദ്യാസമ്പന്നരായ നാം ഇതൊക്കെ അറിഞ്ഞിട്ടും എന്തുകൊണ്ട് മദ്യപ്പുരകൾക്കുള്ളിൽ അഭയം തേടുന്നു. നമ്മുടെ സമൂഹത്തെ ബാധിച്ച ഒരു മനോരോഗം എന്ന് നിങ്ങൾ പറഞ്ഞാൽ തീർച്ചയായും വിവരമുള്ളവരാരും തർക്കിക്കാൻ വരില്ല.
ഒരു ഗ്രാം ആൽക്കഹോളിൽ (മദ്യം) നിന്നും 7.1 കിലോ കാലറി ഊർജ്ജം ലഭ്യമാണ്. ഒരു ഗ്രാം ചോറിൽ നിന്നും 1.3 കിലോ കാലറി ഊർജ്ജമാണ് ലഭിക്കുന്നത്.
നമ്മുടെ ഭക്ഷണ ശീലം തന്നെ ഭയാനകമാണ്. നമുക്ക് വേണ്ടതിന്റെ എത്രയോ ഇരട്ടി ഭക്ഷണമാണ് നാം കഴിക്കുന്നതും തൽഫലമായി മാരക രോഗങ്ങൾക്ക് അടിമയാകുന്നതും. നോൺവെജ് (non vegetarian) ഭക്ഷണം ഉൾപ്പെടെ ഒരുപാട് ഭക്ഷണം കഴിക്കുന്നത് അഭിമാനമായി കാണുന്ന അഭ്യസ്തവിദ്യരാണ് മലയാളികൾ.
ഊട്ടിയിലേയ്ക്ക് മടങ്ങാം. വിനോദത്തിന് ഊട്ടിയിലെത്തുന്ന സന്ദർശകർ ഊട്ടിയുടെ യഥാർത്ഥ മുഖം കാണുന്നില്ല. തൊഴിലാളികളുടെ പട്ടിണിയും ദാരിദ്ര്യവും ആരറിയുന്നു. അവരുടെ ബുദ്ധിമുട്ടുകൾ അറിയാൻ ആർക്കാണ് താല്പര്യം.
സ്വദേശത്തും വിദേശത്തുമുള്ള ധനാഢ്യരുടെ മക്കൾ യൂനിഫോമിൽ വില കൂടിയ പള്ളിക്കൂടങ്ങളിൽ പോവുമ്പോൾ തദ്ദേശീയരുടെ മക്കൾ മഞ്ഞു പൊഴിയുന്ന പുലർച്ചയിൽ തേയിലത്തോട്ടങ്ങളിൽ പണിയെടുക്കാനെത്തുകയാണ്.
പട്ടിണി കിടന്നാലെന്ത് പാവപ്പെട്ടവൻ സ്വർഗ്ഗത്തിനവകാശിയാണ്. വിദ്യാഭ്യാസമെന്തിന് രക്ഷകനായ ദൈവത്തെ ഭയന്ന് കഴിഞ്ഞാൽ പോരേ.
ഊട്ടി, കൂനൂർ പ്രദേശങ്ങളിലെ കാർഷിക ഭൂമിയുടെ നല്ലൊരു ഭാഗവും കുത്തകകളുടെ കൈകളിലാണ്. തദ്ദേശവാസികളായ ഗോത്രരുടെ ഭൂമി കൈക്കലാക്കി തോട്ടങ്ങൾ പണിയുകയും തോട്ടങ്ങളിൽ ഭൂമിയുടെ യഥാർത്ഥ അവകാശിയെ തൊഴിലാളി ആക്കുകയും ചെയ്യാനാവുക വലിയൊരു നേട്ടം തന്നെയല്ലേ. മാത്രമോ ചൂഷണങ്ങൾക്കെതിരെ പ്രസംഗിക്കാൻ കൂടിയായാൽ ഇതിൽപരമെന്ത് നന്മയാണ് സമൂഹത്തോട് ചെയ്യാനാവുക.
ഒരു വലിയ വിഭാഗം ജനത തേയില, കോഫി എന്നിവയുടെ പ്ലാൻ്റേഷൻ, ഫാക്ടറികൾ എന്നിവിടങ്ങളിൽ തൊഴിലെടുത്തും, തേയില, കോഫി പൊടികളുടെ വിപണനവുമായി ബന്ധപ്പെട്ടും ജീവിക്കുന്നു.
നീലഗിരിയിൽ അനേകം തേയില ഫാക്ടറികൾ പ്രവർത്തിക്കുന്നുണ്ട്. അവിടങ്ങളിൽ പണിയെടുക്കുന്ന മിക്കവരും തദ്ദേശീയരാണ്. തേയിലപ്പൊടി ഉൽപാദനം കുടിൽ വ്യവസായമായി നടത്തുന്നവരുമുണ്ട്.
വീടുകളിൽ ഉണ്ടാക്കുന്നതും ഫാക്ടറികളിൽ ഉൽപാദിപ്പിക്കുന്നതുമായ ചായ, കോഫി പൗഡറുകളുമായി വിനോദ സഞ്ചാരികളുടെ മൂന്നിലെത്തുന്ന കുട്ടികൾ ഉൾപ്പെടെ കച്ചവടക്കാരുടെ മുഖത്തെ ദൈന്യതയിൽ കുടുംബത്തിൻ്റെ പട്ടിണിയുടെ ആഴമളക്കാം.
ഊട്ടിയിലെത്തുന്ന ടൂറിസ്റ്റുകൾ ഹോട്ടലുകളിലും മറ്റും വലിച്ചെറിയുന്ന ടിപ്പിൻ്റെ മണം മതി അവരുടെ കുടുംബങ്ങൾക്ക് ഒരു നേരത്തെ വിശപ്പകറ്റാൻ.
വിവിധ തരം മെച്ചപ്പെട്ട ചായപ്പൊടിയും കോഫിപ്പൊടിയും ചെറിയ വിലക്ക് ഊട്ടിയിൽ ലഭ്യമാണ്.

                          അധ്യായം: മൂപ്പത്തി ഒൻപത്       സാന്ദിനെല്ലയിൽ ഒരു കിളി കരഞ്ഞു             ഡോ. വേണു തോന്നയ്ക്കൽ...
13/01/2026


അധ്യായം: മൂപ്പത്തി ഒൻപത്
സാന്ദിനെല്ലയിൽ ഒരു കിളി കരഞ്ഞു
ഡോ. വേണു തോന്നയ്ക്കൽ

കടലിൽ നിന്നും വളരെ ഉയർന്ന ഒരു പ്രദേശമായ ഊട്ടി ജലാശയങ്ങൾ കൊണ്ടു് സമ്പന്നമാണ്. കൂട്ടത്തിൽ വളരെ ശ്രദ്ധേയമായ ഒരു ജലാശയം ആണ് നീലഗിരിയുടെ പച്ചപ്പിന് നടുവിൽ സ്ഥിതി ചെയ്യുന്ന ശാന്തവും മനോഹരവുമായ സാന്ദിനെല്ല ജലാശയം (Sandynallah reservoir). ഊട്ടിയിൽ നിന്ന് എളുപ്പത്തിൽ എത്തിച്ചേരാവുന്ന ജനപ്രിയ പിക്നിക് സ്ഥലമായ സാന്ദിനെല്ല ഊട്ടി പട്ടണത്തിൽ നിന്നും ഏകദേശം പത്ത് കിലോമീറ്റർ അകലെയാണ്.
കാമരാജ് സാഗർ അണക്കെട്ട് (kamaraj sagar dam) എന്നും ഇതറിയപ്പെടുന്നു. സംസ്ഥാനത്തിന്റെ വികസനത്തിന് നൽകിയ സംഭാവനകളെ മാനിച്ച് പ്രമുഖ ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും മുൻ തമിഴ്‌നാട് മുഖ്യമന്ത്രിയുമായ കെ. കാമരാജിന്റെ പേരിലാണ് ഈ ജലാശയത്തിന് അപ്രകാരം നാമകരണം ചെയ്തത്.
വെൻലോക്ക് ഡൗൺസിന്റെ ചരിവിൽ കണ്ടാൾ (kandal) എന്ന ഒരു പ്രദേശത്താണ് ഈ ഡാം സ്ഥിതി ചെയ്യുന്നത്. കാഴ്ചകളാൽ സമൃദ്ധമാണ് ഡാമും സമീപ വന പ്രദേശങ്ങളും. നീലഗിരി കുന്നുകളിലെ പൈകര നദിയിലേക്ക് ഒഴുകുന്ന ഒരു പോഷക നദിയായ സാന്ദിനെല്ല നദിക്ക് കുറുകെയാണ് കാമരാജ് സാഗർ അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത്. 1959 ൽ നിർമ്മാണം ആരംഭിച്ച് 1963 ൽ പൂർത്തിയായി. പൈകര ജല വൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട് ജല സംഭരണത്തിന്റെയും ജല വൈദ്യുത അടിസ്ഥാന സൗകര്യങ്ങളുടെയും ഭാഗമായിട്ടാണ് അണക്കെട്ട് നിർമ്മിച്ചത്.
അവിടെ നിന്നും രാപകൽ പക്ഷികളുടെ കരച്ചിൽ കേൾക്കാം. കാട്ടിലൂടെ വഴുതി വീഴുന്ന ചെറു കാറ്റിന്റെ ചൂളം വിളി ആരിലും ആനന്ദമുണർത്തും.
ജലാശയം വിവിധ തരം അപൂർവ്വ മത്സ്യങ്ങളുടെയും അപൂർവ തരം പക്ഷികളുടെയും ആവാസമാണ്. പക്ഷികൾ ജലാശയത്തിലും വന മേഖലയിലും കരഞ്ഞുല്ലസിക്കുന്നു. പക്ഷികൾ, മത്സ്യങ്ങൾ, പരിസ്ഥിതി എന്നിവയെ കുറിച്ച് പഠിക്കാൻ ധാരാളം വിദ്യാർത്ഥികൾ ഇവിടെ എത്താറുണ്ട്. അതിമനോഹരമായ കാഴ്ചകൾ പ്രദാനം ചെയ്യുന്ന ഈ അണക്കെട്ട് പ്രകൃതി സ്‌നേഹികൾക്ക് പ്രിയമുള്ളൊരിടമാണ്.
ഇത് ഒരു പിക്നിക് പോയിന്റാണ്. ഇവിടുത്തെ കാഴ്ചകൾ കണ്ട് ആനന്ദിക്കാനും ജലാശയത്തിന് ചുറ്റിലുമുള്ള മരങ്ങൾക്കിടയിൽ തളം കെട്ടി നിൽക്കുന്ന തണുപ്പിൽ സ്വപ്നം കണ്ടുറങ്ങാനും ടൂറിസ്റ്റുകൾ എത്തുന്നു. ടൂറിസ്റ്റുകളെ ആകർഷിക്കാൻ മറ്റൊരു കാരണം കൂടിയുണ്ട്. ഈ പ്രദേശത്ത് സിനിമ ചിത്രീകരണം മുടങ്ങാതെ നടക്കുന്നു.
നാനൂറ് ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന ഈ ജലാശയം നിർമ്മിച്ചത് കാർഷിക ആവശ്യത്തിലേയ്ക്കാണ്. എന്നാൽ അവിടം ഒരു ടൂറിസ്റ്റ് സ്പോട്ടായത് യാദൃഛികം. തടാകത്തിന് ചുറ്റിലുമുള്ള പ്രദേശം അതിമനോഹരമാണ്. ചുറ്റിലും ഉയർന്ന പൈൻ മരങ്ങളും മൂടൽമഞ്ഞ് മൂടിയ കുന്നുകളും ഒരു മാന്ത്രിക അന്തരീക്ഷം സൃഷ്ടിക്കുന്നു.
അതിമനോഹരമായ സഹ്യസാനുക്കളാൽ ചുറ്റപ്പെട്ട തടാകം മഴക്കാലത്ത് നീലഗിര കുന്നുകളിൽ നിന്നുറപൊട്ടുന്ന വെള്ളം കൊണ്ട് നിറയുന്നു. അണക്കെട്ടിനടുത്തുള്ള പൈൻ വനമാണ് ശ്രദ്ധേയമായ ഒരു സവിശേഷത. സിനിമാ ഷൂട്ടിംഗിനായി ഇവിടം പലപ്പോഴും ഉപയോഗിക്കുന്നു.
നഗര ജീവിതത്തിന്റെ തിരക്കിൽ നിന്ന് മാറി ഏകാന്തതയും ശാന്തതയും അനുഭവിയ്ക്കണമെന്നുണ്ടെങ്കിൽ നിങ്ങൾക്ക് സാന്ദിനെല്ലയിലേയ്ക്ക് പോകാം. അതിനുള്ള ശാരീരികവും മാനസികവുമായ തയ്യാറെടുപ്പോടെയാവണം അവിടെ എത്തേണ്ടത്. സന്ദർശകർക്ക് തടാകത്തിൽ ബോട്ടിംഗ്, ഫിഷിംഗ് എന്നിവ നടത്താം. കൂടാതെ പ്രകൃതി ദൃശ്യങ്ങൾ ആസ്വദിക്കാനും, ചുറ്റിലുമുള്ള പൈൻ കാടുകളിലൂടെ നടക്കാനും, കുതിര സവാരി നടത്താനും, ഫോട്ടോഗ്രാഫിക്കും സൗകര്യമുണ്ട്.
പക്ഷിനിരീക്ഷണത്തിനും തടാകം ഒരു ജനപ്രിയ ഇടമാണ്. ചുറ്റുമുള്ള വനങ്ങളിൽ നിന്നും പക്ഷികളുടെ സംഗീത സാന്ദ്രമായ കരച്ചിൽ നിരന്തരം കേൾക്കാം. ഇവിടം വിവിധയിനം പക്ഷികളുടെ വാസസ്ഥലമാണ്. മാനസിക സംഘർഷം അനുഭവിക്കുന്നവർക്ക് മനസിനെ സമാധാനപ്പെടുത്താൻ സാന്ദിനെല്ലയുടെ അന്തരീക്ഷവും കാഴ്ചകളും വഴിയൊരുക്കുന്നു.
മത്സ്യബന്ധനത്തിന് അനുയോജ്യമായ ഒരു സ്ഥലമായി അറിയപ്പെടുന്നു, വിനോദ സഞ്ചാരികൾക്ക് വിനോദാർത്ഥം മീൻ വേട്ട അനുവദിച്ചിരിക്കുന്നു. നിയന്ത്രണങ്ങൾക്ക് വിധേയമാണ്.
ഇവിടെ വിവിധ തരം കരിമീനുകൾ കൂടാതെ ട്രൗട്ടുകൾ (trouts), മിന്നോകൾ (Minnows), ഡാനിയോസ് (danios), പുന്റിയസ് (Puntius), ഗാര ഇനങ്ങൾ (Garra sp), ക്യാറ്റ്ഫിഷ് (Catfish), രോഹു (Rohu) മഹ്സീർ (Mahseer), തിലാപ്പിയ (Tilapia), തുടങ്ങി അനവധി തരം മത്സ്യങ്ങളുടെ വലിയ ശേഖരം തന്നെയുണ്ട്.
പ്രവേശനം രാവിലെ 9 മുതൽ വൈകുന്നേരം 6 വരെയാണ് . പാർക്കിംഗിനായി പ്രത്യേകം സ്ഥലമില്ലാത്തതിനാൽ, റോഡരികിൽ സ്വന്തം ഉത്തരവാദിത്വത്തിൽ വാഹനം പാർക്ക് ചെയ്യേണ്ടി വരും. ശുചിമുറികളും റെസ്റ്റോറന്റുകളും ലഭ്യമമല്ല. കുടിക്കാനും കഴിക്കാനും വേണ്ടവ ഒപ്പം കരുതുക.

                             അദ്ധ്യായം : മുപ്പത്തിയെട്ട്                  കിനാക്കളുടെ ചിത്ര ഭൂമിക               ഡോ വേണു ...
12/01/2026


അദ്ധ്യായം : മുപ്പത്തിയെട്ട്
കിനാക്കളുടെ ചിത്ര ഭൂമിക
ഡോ വേണു തോന്നയ്ക്കൽ

ഊട്ടി പട്ടണത്തിലും പട്ടണത്തിന് പുറത്തും നീലഗിരി കുന്നുകളുടെ താഴ്വാരങ്ങളിലുമായി നമ്മെ കാത്തിരിക്കുന്നത് കണ്ണുകളെ മോഹിപ്പിക്കുന്ന മനസ്സിനെ ആനന്ദിപ്പിക്കുന്ന അനവധി ദൃശ്യങ്ങളാണ്. ഊട്ടിയുടെ സൗന്ദര്യവും മഞ്ഞും തണുപ്പും മലയടിവാരങ്ങളും മാടി വിളിക്കുന്നത് വിനോദ സഞ്ചാരികളെ മാത്രമല്ല ഫോട്ടോഗ്രാഫർമാരെയും ചലച്ചിത്ര പ്രവർത്തകരെയുമാണ്.
സിനിമക്ക് ഊഷ്മളമായ സ്വാഗതമോതുന്ന ഒരു ഹിൽ സ്റ്റേഷനാണ് ഊട്ടി. സിനിമ ചിത്രീകരണത്തിന് ഊട്ടി തെരഞ്ഞെടുക്കാൻ കാരണം ഊട്ടിയുടെ തണുപ്പും സൗന്ദര്യവും മാത്രമല്ല സിനിമാ നിർമ്മാണത്തിലേക്ക് വേണ്ട മറ്റ് സൗകര്യങ്ങൾ കൂടിയാണ്. ഊട്ടിയിൽ ചിത്രീകരിച്ച അനവധി സിനിമകൾ തമിഴിൽ കൂടാതെ മലയാളത്തിലും ഇതര ഇന്ത്യൻ ഭാഷകളിലും ഉണ്ട്.
ഊട്ടിയിലെ തേയില തോട്ടങ്ങളും പൈൻ കാടുകളും യൂക്കാലിപ്റ്റസ് മരങ്ങളും തടാകങ്ങളും പല സിനിമകളിലും വിഷയീഭവിച്ചിട്ടുണ്ട്. സിനിമകളിൽ കണ്ട അത്തരം സ്ഥലങ്ങൾ സന്ദർശിക്കാൻ എപ്പോഴെങ്കിലും ആഗ്രഹിച്ചിട്ടുണ്ടോ.
നിങ്ങൾ ഊട്ടിയിലേയ്ക്ക് വരിക. സിനിമയിൽ കണ്ട അതേ സ്ഥലങ്ങൾ തൊട്ടറിയാം. അനന്തമായ പച്ചപ്പുൽമേടുകളുടെയും നേർത്ത് വെളുത്ത മൂടൽ മഞ്ഞിൽ പുതച്ച കുന്നുകളുടെയും മനോഹരമായ കാഴ്ച നിങ്ങളെ കാത്തിരിക്കുന്നു.
ഊട്ടി, കൂനൂർ നീലഗിരി മേഖലകളിലാണ് സിനിമ ചിത്രീകരണം പ്രധാനമായും നടക്കുന്നത്. ഇവിടങ്ങളിലെ കൊട്ടാരങ്ങളിലും ബംഗ്ലാവുകളിലും പുൽമേടുകളിലും തോട്ടങ്ങളിലും സിനിമ ചിത്രീകരണങ്ങൾ മുടങ്ങാതെ നടക്കുന്നു.
പൈക്കര ഷൂട്ടിംഗ് പോയിൻറ്, പൈക്കര ജലപാതം, പൈക്കര ലേക്ക്, ഡോൾഫിൻ നോസ് പാർക്ക്, നീഡിൽ റോക്ക് വ്യൂ പോയിൻറ്, കാമരാജ് സാഗർ അണക്കെട്ട്, ഫേൺഹിൽ, തേയിലത്തോട്ടങ്ങൾ, പൈൻ ഫോറസ്റ്റ്, വെൻലോക്ക് ഡൗൺസ്, നേതാജി സുഭാഷ് ചന്ദ്രബോസ് പാർക്ക്, ഗ്ലെൻമോർഗൻ തേയില തോട്ടം, തുടങ്ങിയ പ്രദേശങ്ങളിൽ സിനിമ ചിത്രീകരണം നിരന്തരം നടക്കുന്നു.
സിനിമ ചിത്രീകരണത്തിന് ഉപയോഗപ്പെടുത്തുന്ന ഒരുദ്യാനമാണ് നേതാജി സുഭാഷ് ചന്ദ്ര ബോസ് പാർക്ക്. നാട്ടുകാർക്കും വിനോദസഞ്ചാരികൾക്കും വിശ്രമിക്കാനും നടക്കാനും പ്രകൃതി ഭംഗി ആസ്വദിക്കാനും കഴിയുന്ന പട്ടണത്തിലെ ഒരു ഹരിതയിടം. ഊട്ടി ബസ് സ്റ്റേഷനടുത്ത് അപ്പർ ബസാറിൽ ശ്രീ വിജയശാന്തിശ്വർ ജഗത്ഗുരു ജെയിൻ മന്ദിറിന് സമീപമാണിത്.
ഈ ജൈന ക്ഷേത്രം താൽപര്യമുള്ളവർക്ക് കാണാം. ഇതൊരു ശ്വേതാംബര ജൈന ക്ഷേത്രമാണ്. ജൈന പാരമ്പരകളിലെ ആദരണീയ വ്യക്തിയായ വിജയ ശാന്തിശ്വറിനാണ് ഈ ക്ഷേത്രം സമർപ്പിച്ചിരിക്കുന്നത്. ഊട്ടിയിലെ ജൈനമതക്കാരുടെ ആരാധനാലയമാണിത്.
വാസ്തുവിദ്യാപരമായിട്ടുള്ള സാധാരണ ജൈന ക്ഷേത്ര സവിശേഷതകൾ ഉള്ള ഒരു ക്ഷേത്രം.
ഗുണനിലവാരത്തിന് പേരുകേട്ട തേയില (black tea) ഉൽപാദിപ്പിക്കുന്ന നീലഗിരി കുന്നുകളിലെ ഏറ്റവും പഴക്കം ചെന്ന ചായത്തോട്ടങ്ങളിൽ ഒന്നാണ് ഗ്ലെൻമോർഗൻ ടീ എസ്റ്റേറ്റ് (glenmorgan tea estate). ഊട്ടിക്ക് സമീപം മനോഹരമായ അനവധി കാഴ്ചകൾ പ്രദാനം ചെയ്യുന്ന ഈ തോട്ടം 1894-ൽ മേജർ ജനറൽ ഹെൻറി റോഡ്‌സ് മോർഗൻ (Major Gen. Henry Rods Morgan) ആണ് നട്ടു പിടിപ്പിച്ചത്. നീലഗിരി കുന്നിൻ ചരിവുകൾക്കിടയിൽ മൂടൽ മഞ്ഞ് വിരിച്ച വിശാലമായ താഴ്വാരങ്ങൾ. അവിടേക്ക് ധാരാളം വിനോദ യാത്രാ സംഘങ്ങൾ എത്തുന്നു. ഊട്ടി പട്ടണത്തിൽ നിന്നും വടക്കു പടിഞ്ഞാറായി 25 - 35 കിലോമീറ്റർ അകലെയാണത്.
പറിക്കൽ, വറുക്കൽ, ഉരുട്ടൽ തുടങ്ങി തേയില സംസ്കരണത്തെക്കുറിച്ചുള്ള സകല വിവരണങ്ങളും പ്രായോഗിക ജ്ഞാനവും
ലഭ്യമാക്കുന്നു. ചായയെക്കുറിച്ച് പഠിക്കാനും വിവിധ തരം ചായകൾ ആസ്വദിക്കാനും മനോഹരമായ പ്രകൃതി ദൃശ്യങ്ങൾ കാണാനും ഇവിടെ തന്നെ പോകണം.
കൂടാതെ ട്രെക്കിംഗിനും പ്രകൃതി ദൃശ്യങ്ങൾ ആസ്വദിക്കുന്നതിനും തിരക്കില്ലാത്ത ഒരു മികച്ച സ്പോട്ട് ആണിത്. ഇവിടെ നിന്നാൽ മോയർ വാലി, മുതുമലൈ ദേശീയോദ്യാനം, കാമരാജ് സാഗർ ഡാം, പൈക്കര ഡാം , പൈകര ജലപാതം, ദൊഡ്ഡബെട്ട കൊടുമുടി, കൂടാതെ തെളിച്ചമുള്ള പകലിൽ അകലെ മൈസൂറും കാണാം.
ഗ്ലെൻ മോർഗൻ തേയില തോട്ടത്തിനുള്ളിൽ അതിമനോഹരമായ ഒരു ജല ശേഖരമുണ്ട്. വളരെ പ്രകൃതി രമണീയമായ കാഴ്ചകൾ കാണാനും ഫോട്ടോ എടുക്കാനും പറ്റിയ ഒരു സ്ഥലമാണിത്. സമുദ്ര നിരപ്പിൽ നിന്നും 1,500 മീറ്റർ ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഡാമിന് 170 അടി താഴ്ചയുണ്ട്. മൂന്ന് കിലോമീറ്റർ ആകാശ ദൂരത്തിൽ നീണ്ടു കിടക്കുന്ന റോപ്പ് വേയിലൂടെ (rope way) എന്തെന്ത് കാഴ്ചകളാണ് ആസ്വദിക്കാനാവുക.
മനോഹരമായ ചായത്തോട്ടങ്ങളും, മൂടൽമഞ്ഞും, മൊയാർ താഴ്വരയുടെയും മുതുമല വന്യജീവി സങ്കേതത്തിന്റെയും കാഴ്ചകളും ഇവിടെ നിന്നും ലഭ്യമാണ്.
ഈ തടാകം പെക്കര പവർ പ്ലാൻറിൻ്റെ ഭാഗമാണ്.
പൈകര അണക്കെട്ടും ഗ്ലെൻമോർഗൻ അണക്കെട്ടും ഒന്നല്ല. അവ ഊട്ടിക്ക് സമീപമുള്ള പൈകര നദീതടത്തിന്റെ അടുത്ത് ബന്ധമുള്ള ഭാഗങ്ങളാണ്. പൈകര പവർഹൗസിന്റെ ഫോർബേ (forebay) ആയി ഗ്ലെൻമോർഗൻ അണക്കെട്ട് പ്രവർത്തിക്കുന്നു, പൈകര അണക്കെട്ട്, പ്രശസ്തമായ പൈകര വെള്ളച്ചാട്ടം എന്നിവയിലേക്ക് വെള്ളം നൽകുന്നു, ഇവയെല്ലാം ഒരു നിർണായക ജലവൈദ്യുത പദ്ധതിയായി മാറുന്നു. വൈദ്യുതി ഉൽപാദനത്തിനുള്ള ഹെഡ്‌വാട്ടറായി (Headwater) പ്രവർത്തിക്കുന്ന മനോഹരമായ ഈ തടാകം അടിസ്ഥാനപരമായി പൈകര പദ്ധതിയുടെ ആരംഭ പോയിന്റോ ഫോർബേയോ ആണ്.
അണക്കെട്ട് കാണാൻ സാധിക്കുമെങ്കിലും, ഒരു വശം മാത്രമേ സന്ദർശിക്കാൻ അനുവാദമുള്ളൂ. വിഞ്ചിൽ (winch) പോകണമെങ്കിൽ തമിഴ്നാട് ഇലക്ട്രിസിറ്റി ബോർഡിന്റെ (TNEB) പ്രത്യേക അനുമതി ആവശ്യമാണ്. ഗ്ലെൻമോർഗനിൽ നിന്നുള്ള വെള്ളം പൈകര പവർഹൗസിലേക്ക് ഒഴുകുന്നു. തുടർന്ന് പൈകര തടാകമായും ഒടുവിൽ പൈകര വെള്ളച്ചാട്ടമായും തുടരുന്നു.
ഈ എസ്റ്റേറ്റ് വെള്ളച്ചാട്ടവും പരിസരപ്രദേശങ്ങളും സിനിമാ ചിത്രീകരണത്തിന് വളരെ പ്രശസ്തമായ ഇടങ്ങളാണ്. ഒക്ടോബർ മുതൽ മാർച്ച് വരെയാണ് കാഴ്ചകൾക്ക് ഏറ്റവും അനുയോജ്യമായ സമയം. സമീപത്ത് കടകളോ റെസ്റ്റോറന്റുകളോ ഇല്ലാത്തതിനാൽ ആവശ്യമായ ഭക്ഷണവും വെള്ളവും കൊണ്ടു പോകാൻ മറക്കാതിരിക്കുക.

                              അധ്യായം : മുപ്പത്തി ഏഴ്       മോയാർ താഴ് വരയിലെ കഴുകൻമാർ                     ഡോ. വേണു തോന്...
11/01/2026


അധ്യായം : മുപ്പത്തി ഏഴ്
മോയാർ താഴ് വരയിലെ കഴുകൻമാർ
ഡോ. വേണു തോന്നയ്ക്കൽ

നീലഗിരി ബയോസ്ഫിയർ റിസർവിലെ ഒരു സുപ്രധാനവും മനോഹരവുമായ വന്യജീവി ഇടനാഴിയാണ് മോയാർ താഴ്‌വര (moyar valley). ഗൂഡലൂർ മുതൽ മുതുമല കടുവ സംരക്ഷണ കേന്ദ്രം വരെ വ്യാപിച്ചു കിടക്കുന്ന അതിവിശാലമായ പ്രദേശമാണിത്. വളരെ പ്രധാനപ്പെട്ട ഈ ബയോം (biome) ഒരു വന്യജീവി സങ്കേതമാണ്.
ഒരു പ്രത്യേക കാലാവസ്ഥയിൽ സവിശേഷമായ സസ്യ ജന്തുജാലങ്ങളോട് കൂടിയ ഒരു വലിയ പ്രകൃതിദത്ത പ്രദേശമാണ് ബയോം. ഇത് ഒരു വലിയ ആവാസ വ്യവസ്ഥയാണ് (ecosystem). പ്രദേശത്തിൻ്റെ സ്വഭാവത്തിനും അവിടെ വളരുന്ന പ്രധാന സസ്യ ജാലങ്ങളുടെ അടിസ്ഥാനത്തിലുമാണ് നാമകരണം ചെയ്തിരിക്കുന്നത്. മരുഭൂമി ബയോം (Desert biome), വന ബയോം (Forest biome), തുന്ദ്ര ബയോം (Tundra biome) എന്നൊക്കെ കേട്ടിരിക്കും.
ബയോം രൂപീകരണത്തിന് താപനില, മഴ, മഞ്ഞ്, മണ്ണിൻ്റെ ഘടന, പ്രദേശത്തിൻ്റെ ഉയരം തുടങ്ങി അനവധി ഘടകങ്ങൾ സാക്ഷിയാവുന്നു. ഇത് ഓരോ പ്രദേശത്തിൻ്റെയും ഭൂമി ശാസ്ത്രപരവും ജൈവശാസ്ത്രപരവുമായ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. അവിടുത്തെ കാലാവസ്ഥയ്ക്കും പരിസരത്തിനും അനുസരിച്ചാവും അവിടെ നിലനിൽക്കുന്ന സസ്യജന്തുജാലങ്ങൾ. ഏതെങ്കിലുമൊരു ആവാസ വ്യവസ്ഥയെ ഉദാഹരണമായി എടുത്ത് പഠിക്കുകയാണെങ്കിൽ ഇക്കാര്യം വ്യക്തമായി ബോധ്യപ്പെടുന്നതാണ്. ഉദാഹരണമായി മരുഭൂമിയുടെ രൂപീകരണം തന്നെ കാണുക.
മോയാർ താഴ്വരയിലേക്ക് മടങ്ങാം. ഈ പ്രദേശത്തിന് മായർ താഴ്വര (mayar valley) എന്ന പേരു കൂടിയുണ്ട്. പശ്ചിമ ഘട്ടത്തിലെ വളരെ പ്രസക്തമായ ജൈവ വൈവിധ്യമുള്ള കാനനദേശമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ കാട്ടു മൃഗങ്ങളുടെ വാസസ്ഥലമാണിത്. കടുവ (tiger) (Panthera tigris), ആന (elephant) (Elephas maximus indicus), ഇന്ത്യൻ കാട്ടു പോത്ത് (gaur or indian bison) (Bos gaurus), മാൻ (red deer) (Cervus elaphus), സാമ്പാർ (sambar) (rusa unicolor), കൃഷ്ണമൃഗം (blackbuck) (Antilope cervicapra), ഗുരുതരമായ വംശനാശ ഭീഷണി നേരിടുന്ന ജിപ്‌സ് കഴുകൻമാർ (gyps vultures), വംശനാശത്തിൻ്റെ പെരുവഴിയിൽ ഇഴയുന്ന ഒരിനം പെരുമ്പാമ്പുകൾ (indian rock python) (Python molurus) തുടങ്ങി നിരവധി ജീവി വർഗങ്ങൾക്ക് ആവാസ കേന്ദ്രമാണ് മോയാർ താഴ്‌വാരങ്ങൾ.
ഗ്രിഫൺ കഴുകന്മാർ (griffon vultures) എന്ന് വിളിക്കപ്പെടുന്ന പഴയ കാല കഴുകന്മാരുടെ (Old World vultures) ഒരു ജീനസ്സാണ് ജിപ്‌സ് (genus Gyps). ജിപ്സ് ജീനസ്സിലെ കഴുകരുടെ മെലിഞ്ഞ കഷണ്ടി തല, നീളമുള്ള തൂവലുകളുള്ള കഴുത്ത്, വലിയ കൊക്കുകൾ എന്നിവ ശ്രദ്ധേയമാണ്. ഈ പ്രത്യേകതകൾ ജീവികളുടെ ശരീര താപനില നിയന്ത്രണത്തിന് (thermoregulation) സഹായിക്കുന്നു. ജിപ്‌സ് കഴുകന്മാർ വലിയ പക്ഷികളാണ്. സാധാരണയായി അവ 75-122 സെന്റീമീറ്റർ ഉയരവും 11 കിലോഗ്രാം വരെ ഭാരവുമുണ്ടാവും. ജിപ്‌സ് കഴുകന്മാരുടെ ഇന്ത്യയിലെ ഏറ്റവും വലിയ കോളനി മോയാർ ഭൂപ്രദേശത്താണ്.
ആവാസ വ്യവസ്ഥയുടെ നിലനിൽപിനും പരിസ്ഥിതിയുടെ ആരോഗ്യത്തിനും ജിപ്സ് കഴുകൻമാർക്ക് വലിയ പങ്കുണ്ട്. ആഫ്രിക്ക, ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലെ ആവാസവ്യവസ്ഥയിൽ നിർണായക സ്ഥാനമുണ്ട്. തോട്ടിപ്പണിക്കാർ എന്ന് പേരുകേട്ടവരാണ്. പരിസരം വൃത്തിയാക്കുന്ന ശവോപജീവികളാണവ (scavengers). ചത്തതും അഴുകിയതുമായ ജീവികളെ ഭക്ഷണമാക്കുന്നവരാണ് ശവോപജീവികൾ.
ഈ കഴുകൻമാർ പ്രധാനമായും താഴ്‌വരയിൽ നിന്നുള്ള വളർത്തു മൃഗങ്ങളായ കന്നുകാലികളുടെ ശവശരീരങ്ങൾ ഭക്ഷിച്ചാണ് കഴിയുന്നത്. അങ്ങനെ പരിസരത്തെ അണുമുക്തമാക്കുകയും ആവാസ വ്യവസ്ഥയെ ശുദ്ധീകരിക്കുകയും ചെയ്യുന്നു. ശവശരീരങ്ങൾ വേഗത്തിൽ നീക്കം ചെയ്യുന്നതിലൂടെ വന്യജീവികൾക്കും മനുഷ്യർക്കും രോഗം പടരുന്നത് തടയുന്നു.
വിവിധ ഭൂപ്രദേശങ്ങളിൽ കാണപ്പെടുന്നു. എന്നാൽ പലപ്പോഴും പ്രജനനത്തിനും കൂടുകൂട്ടുന്നതിനുമായി പാറക്കെട്ടുകൾക്ക് സമീപം തുറന്ന പ്രദേശങ്ങളിൽ വരുന്നു. ഗുരുതരമായി വംശനാശഭീഷണി നേരിടുന്ന ജിപ്‌സ് കഴുകന്മാരുടെ നിർണായക ആവാസ കേന്ദ്രവും പ്രജനന കേന്ദ്രവുമാണ് ഇവിടം.
നീലഗിരി മേഖലയിലെ ജിപ്‌സ് കഴുകന്മാരുടെ എണ്ണത്തിൽ വൻ ഇടിവ് സംഭവിച്ചിട്ടുണ്ട്, അവ പൂർണ്ണമായും വംശനാശം സംഭവിച്ചിട്ടില്ലെങ്കിലും ഗുരുതരമായി വംശനാശഭീഷണി നേരിടുന്നവയായി പട്ടികപ്പെടുത്തിയിട്ടുണ്ട്. നീണ്ട കൊക്കുള്ള കഴുകൻ എന്നറിയപ്പെടുന്ന ഇന്ത്യൻ കഴുകൻ (Indian Vulture) (Gyps indicus), ചുട്ടിക്കഴുകൻ (White-rumped vulture) (Gyps bengalensis), സാധാരണ കഴുകൻ (Slender-billed vulture) (Gyps tenuirostris), തോട്ടിക്കഴുകൻ (cape vulture) (Gyps coprotheres), ഹിമാലയൻ കഴുകൻ (Himalayan Vulture) (Gyps himalayensis), കേപ് കഴുകൻ (Gyps coprotheres) തുടങ്ങിയ പ്രധാന ഇനങ്ങൾ ഇന്ന് വംശനാശത്തിൻ്റെ വക്കിലാണ്.
1990 കളുടെ മധ്യം മുതൽ ഈ ജീവി വർഗങ്ങളുടെ സംഖ്യ 97-99 ശതമാനത്തിലധികം കുറഞ്ഞു. ഇവയുടെ വംശനാശത്തിന് ഒരു പ്രധാന കാരണം ഡൈക്ലോഫെനാക് (diclofenac)
എന്ന ഔഷധമാണ്. ഇത് വേദന സംഹാരിയായും മറ്റും ഉപയോഗിക്കുന്ന ഒരു നോൺ സ്റ്റിറോയ്ഡൽ ആന്റി ഇൻഫ്ലമേറ്ററി ഡ്രഗ് (non steroidal antiinflammatory drug) (NSAID) ആണ്. മൃഗ പരിപാലനത്തിൽ യാതൊരു ധാർമികതയുമില്ലാതെ ഈ ഔഷധം ഉപയോഗിച്ചതിന്റെ ഫലമായി മൃഗങ്ങളുടെ ശരീരത്തിൽ ഈ ഔഷധ തൻമാത്ര പരിധിയിലധികം കാണപ്പെടുന്നു.
ജിപ്സ് കഴുകന്മാർ കന്നുകാലികളുടെ മൃതശരീരം ഭക്ഷണമാക്കുന്നുവെന്ന് കണ്ടു. ഇപ്രകാരം ഭക്ഷണമാക്കുമ്പോൾ മൃത ശരീരത്തിൽ നിന്നും ഡൈക്ലോഫെനാക് തന്മാത്രകൾ കഴുകന്റെ ശരീരത്തിൽ എത്തിച്ചേരുന്നു. അത് വൃക്ക തകരാറുകൾക്ക് കാരണമാവുകയും തൽഫലമായി കഴുകൻമാർ കൂട്ടത്തോടെ നശിയ്ക്കാനിടയാവുകയും ചെയ്യുന്നു. വംശനാശ ഭീഷണി നേരിടുന്ന ഈ ശവം തീനി കഴുകൻമാരുടെ ഇന്ത്യയിലെ ഏറ്റവും വലിയ ആവാസ കേന്ദ്രമാണ് മോയാർ താഴ്വര.
മോയാർ ഭൂപ്രദേശം വംശനാശ ഭീഷണി നേരിടുന്ന ഒരിനം പെരുമ്പാമ്പുകളുടെയും (indian rock python) (Python molurus) വാസസ്ഥലമാണ്. വിശാലമായ ഭൂപ്രകൃതിയും കുറഞ്ഞ മനുഷ്യ ഇടപെടലും കാരണം അവ ഈ താഴ്വാരങ്ങളിൽ നില നിൽക്കുന്നു. ഇന്ത്യൻ റോക്ക് പെരുമ്പാമ്പിന് സാധാരണയായി ശരാശരി 3 മീറ്റർ (9.8ft) നീളമുണ്ടാവും. 5 മുതൽ 6 മീറ്റർ (16 -20 ft) വരെ നീളത്തിൽ വളരുന്നവയുമുണ്ട്. 4.6 മീറ്റർ (15.1ft) നീളവും 52 കിലോഗ്രാം ഭാരവുമുള്ള ഒരു പെരുമ്പാമ്പിനെ പാകിസ്ഥാനിൽ നിന്നും പിടിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. പെൺ പാമ്പുകൾക്ക് സാധാരണയായി ആൺ പാമ്പിനേക്കാൾ വലിപ്പവും ഭാരവുമുണ്ടാവും.
നീലഗിരി മോയാർ മേഖലയിൽ അപൂർവ്വവും വംശനാശ ഭീഷണി നേരിടുന്നതുമായ ധാരാളം സസ്യ ജാതികളും ഉണ്ട്. അതിൽ പ്രധാനിയാണ് ലോറേസി (Lauraceae) കുടുംബത്തിലെ വിരിഞ്ഞി എന്ന് വിളിയ്ക്കാവുന്ന (Lawson's Daphne) (Actinodaphne lawsonii) മരം. അത് മോയാർ ഭൂവിഭാഗങ്ങൾ ഉൾപ്പെടുന്ന പശ്ചിമഘട്ട മലനിരകളിൽ മാത്രം കാണപ്പെടുന്ന ഒരു അപൂർവ മരമാണ്. ഈ ചെറിയ വൃക്ഷം ഐയുസിഎന്നിൻ്റെ (IUCN) (international union for conservation of Nature) റെഡ് ലിസ്റ്റിൽ (Red list) ഉൾപ്പെടുന്നു.
നീലഗിരിയിലെ ഉയർന്ന പ്രദേശങ്ങളിലുള്ള ഷോള പുൽമേടുകളിൽ മാത്രം കാണപ്പെടുന്ന ഒരിനം ചെടിയാണ് യംഗിയ നീലഗിരിയെൻസിസ് (Youngia nilgiriensis). ഇന്ത്യൻ റെഡ് ഡാറ്റാ ബുക്കിൽ (Indian data book) വംശനാശ ഭീഷണി നേരിടുന്നതായി പട്ടികപ്പെടുത്തിയിട്ടുണ്ട്.
കൂടാതെ പിറ്റോസ്പോറം വിരിഡുലം (Pittosporum viridulum), മിലിയൂസ (Nilagiri Miliusa) (Miliusa nilagirica), ഉങ്ങ് (Indian Beech Tree) (Pongamia pinnata), നീർമരുത് (White Murdah) (Terminalia cuneata), തുടങ്ങി ഒട്ടേറെ അപൂർവ്വം സസ്യ ജാതികൾ വംശനാശത്തിൻ്റെ വഴിയിലാണ്. ഇവയെ മോയാർ താഴ്വര കണ്ണിലെ കൃഷ്ണമണി പോലെ കാത്തു പോരുന്നു
മോയാർ നദി, നദീതടം, പരുക്കൻ കുന്നുകൾ, ആഴത്തിലുള്ള മലയിടുക്കുകൾ, പാറക്കെട്ടുകൾ, വനങ്ങൾ, അരുവികൾ എന്നിവയാൽ സവിശേഷതയാർന്ന മോയാർ ഭൂപ്രദേശം അതുല്യമായ ജൈവവൈവിധ്യത്തിന് പ്രസിദ്ധമാണ്. പശ്ചിമഘട്ടത്തെയും കിഴക്കൻ
പ്രദേശങ്ങളെയും ബന്ധിപ്പിക്കുന്നതിലൂടെ മോയാർ താഴ്‌വര വന്യജീവികളുടെ സഞ്ചാരം സാധ്യമാക്കുന്നു. അങ്ങനെ അതൊരു ഇടനാഴിയായി പ്രവർത്തിക്കുന്നു.
സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 2,000–2,400 മീറ്റർ ഉയരത്തിൽ മുകുർത്തി പ്രദേശത്തിനടുത്തുള്ള പശ്ചിമ ഘട്ടത്തിലെ നീലഗിരി കുന്നുകളിൽ നിന്നാണ് മോയാർ നദി ഉത്ഭവിക്കുന്നത്. അവിടെ നിന്നും വൈവിധ്യമാർന്ന സസ്യജന്തു ജാലങ്ങൾക്ക് പേരുകേട്ട പ്രദേശമായ മുതുമല വന്യജീവി സങ്കേതത്തിലൂടെ കിഴക്കോട്ട് ഒഴുകുന്നു. യാത്രയ്ക്ക് ഇരുപുറവും ചൈതന്യവത്തായ വന്യജീവി സാമ്രാജ്യത്തിന് വഴിയൊരുക്കുന്നു.
മോയാർ നദി ഈ ഭൂപ്രദേശത്തെ ഒരു പ്രധാന സവിശേഷതയാണ്. നദി നീലഗിരി ജില്ലയ്ക്കും മൈസൂർ പീഠഭൂമിക്കും ഇടയിൽ ഒരു സ്വാഭാവിക അതിർത്തി സൃഷ്ടിക്കുന്നു. നീലഗിരിയെയും മൈസൂർ പീഠഭൂമിയെയും വേർതിരിക്കുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും ആഴമേറിയ മലയിടുക്കുകളിൽ ഒന്നായ പ്രശസ്തമായ മോയാർ മലയിടുക്കും ഇവിടെയാണ്. മലയിടുക്കിലൂടെയുള്ള യാത്രയ്ക്ക് ശേഷം സത്യമംഗലത്തിനടുത്തുള്ള തമിഴ്‌നാട് സമതലങ്ങളിലെ ഭവാനിസാഗർ റിസർവോയറിനു സമീപം മോയാർ നദി കാവേരിയുടെ ഒരു പ്രധാന പോഷകനദിയായ ഭവാനി നദിയിൽ ലയിക്കുന്നു. കാവേരി തുടർന്നൊഴുകി ബംഗാൾ ഉൾക്കടലിൽ ചേരുന്നു.
മോയാർ നദി അതിൻറെ 102 കിലോമീറ്റർ ദൂരം യാത്രയ്ക്കിടയിൽ മുതുമല ദേശീയോദ്യാനത്തിൽ നിന്ന് ഏതാനും കിലോമീറ്റർ അകലെയായി ഒരു ജലപാതം രൂപീകരിക്കുന്നു. സാഹസികർക്കും വന്യജീവി പ്രേമികൾക്കും, പ്രകൃതിയുടെ ഏറ്റവും മികച്ച അനുഭവം ആസ്വദിക്കാൻ പറ്റിയ ഒരു വെള്ളച്ചാട്ടമാണിത്.
മോയാർ താഴ്‌വരയ്ക്ക് ആ പേര് കിട്ടാൻ കാരണം മോയാർ നദി അതുവഴി ഒഴുകുന്നതിനാലാണ്. മോയാർ നദി എന്നതിനത്ഥം അദൃശ്യ നദി എന്നാണ്. യാത്രയ്ക്കിടയിൽ നദി ഭൂമിയിൽ അപ്രത്യക്ഷമാവുന്നു.

10/01/2026
10/01/2026
                          അദ്ധ്യായം : മുപ്പത്തിയാറ്                    ഒൻപതാം മൈൽ ദൂരം               ഡോ. വേണു തോന്നയ്ക്ക...
09/01/2026


അദ്ധ്യായം : മുപ്പത്തിയാറ്
ഒൻപതാം മൈൽ ദൂരം
ഡോ. വേണു തോന്നയ്ക്കൽ

ഊട്ടി മൈസൂർ റോഡിൽ ഊട്ടി പട്ടണത്തിൽ നിന്നും 15 കിലോമീറ്റർ അകലെ ഗൂഡലൂർ റോഡിലാണ് വെൻലോക്ക് ഡൗൺസ് (wenlock downs ) അഥവ ഒൻപതാം മൈൽ ഷൂട്ടിംഗ് പോയിൻറ് (nineth mile shooting point) സ്ഥിതി ചെയ്യുന്നത്. ഊട്ടിയിൽ നിന്നും 9 മൈൽ അകലെയായതിനാലാണ് 9 -ാo മൈൽ (nineth mile) എന്ന് പ്രദേശത്തിന് പേര് കിട്ടിയത്. സമുദ്രനിരപ്പിൽ നിന്നും 2200-2300 മീറ്റർ ഉയരമുള്ള ഈ പ്രദേശം വർഷം മുഴുവൻ നല്ല തണുപ്പാണ്.
നീലഗിരിയിലെ പച്ച കുന്നുകൾക്കിടയിലുള്ള മനോഹരമായ പുൽമേടുകളുടെ ഒരു ഭാഗം. മൂടൽമഞ്ഞ് മൂടിയ പുൽമേടുകളുടെ ഈ വിശാലമായ പ്രദേശം ഒരു കാലത്ത് ബ്രിട്ടീഷുകാരുടെ പ്രിയപ്പെട്ട വേട്ടയാടൽ പ്രദേശമായിരുന്നു, ഇന്ന് തമിഴ്, മലയാളം, തുടങ്ങി അനവധി സിനിമകളുടെ ലൊക്കേഷൻ. ഐക്കണിക് രംഗങ്ങൾ സൃഷ്ടിക്കാനും യക്ഷിക്കഥകൾക്ക് രംഗമൊരുക്കാനും ഇവിടെ സിനിമക്കാർ എത്തിയിരുന്നു.
പശ്ചിമഘട്ടത്തിന്റെ സവിശേഷതയായ സമൃദ്ധമായ ഷോല വനങ്ങളാൽ സമ്പന്നമായ വനപ്രദേശവും തുടർച്ചയായ നിൻമോന്നത പ്രതലത്തോടു കൂടിയ അതിശയകരവും മനോഹരവുമായ പുൽമേട് ഉൾക്കൊള്ളുന്ന ഈ നീലഗിരി പ്രദേശം നിരവധി സിനിമകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതിനാൽ നാട്ടുകാർ ഇതിനെ ഷൂട്ടിംഗ് പോയിന്റ് അല്ലെങ്കിൽ ഷൂട്ടിംഗ് മേട് എന്ന് വിളിച്ചു. വർഷം മുഴുവനും നിരവധി സിനിമാ സംഘങ്ങൾ ഇവിടെയെത്തുന്നു.
നീലഗിരിയുടെയും ഷോല, പൈൻ വനങ്ങളുടെയും വിശാലമായ പുൽമേടുകളുടെയും മനോഹരമായ കാഴ്ച ഷൂട്ടിംഗ് സ്പോട്ട് പ്രദാനം ചെയ്യുന്നു. പൈൻ വനങ്ങളുടെയും യൂക്കാലിപ്റ്റസിന്റെയും ഗന്ധം കൊണ്ട് സമ്പുഷ്ടമായ ഷൂട്ടിംഗ് സ്പോട്ടിന്റെ ശാന്തമായ അന്തരീക്ഷം.
സമീപത്തുള്ള മുകുർത്തി കൊടുമുടിയിൽ നിന്നുള്ള വെളുത്ത മൂടൽ മഞ്ഞ് ക്രമേണ വെളുത്ത ആടുകൾ മേയുന്ന പുൽമേടുകളിലേക്ക് ഒഴുകുന്നതിന്റെ ആകർഷകമായ കാഴ്ച ഏതൊരു മനസ്സിനെയും ശാന്തമാക്കും. ഈ ദൃശ്യപരമ്പരയുടെ മനോഹാരിതയാണ് സിനിമാസംഘങ്ങളെ അവിടേക്കാകർഷിയ്ക്കുന്നത്.
ഒരു അവധിക്കാലം ആസ്വദിക്കാനോ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ഒരു ദിവസം ചെലവഴിക്കാനോ പറ്റിയ സ്ഥലമാണിവിടം. നഗര ജീവിതത്തിന്റെ തെരക്കുകളിൽ നിന്നും മലീനികരണങ്ങളിൽ നിന്നും ഒരിടവേള തേടുന്ന വിനോദ സഞ്ചാരികൾക്ക് ഇത് മികച്ച ഒരിടമാണ്.
പ്രദേശത്തെ മൂടൽമഞ്ഞുള്ള പുൽമേടിലൂടെ നടക്കുക എന്തൊരു സുഖവും ശാന്തതയുമാണ് പ്രദാനം ചെയ്യുക. പ്രകൃതിയുടെ ശാന്തതയിൽ നാം അലിഞ്ഞു ചേരും.അനന്തമായ നിൻമോന്നത പുൽമേടുകളും സമൃദ്ധമായ മൂടൽ മഞ്ഞ് പുതച്ച കുന്നുകളും ഫോട്ടോഗ്രാഫർമാർക്ക് പറുദീസയാണ്.
വെൻലോക്ക് ഡൗൺസ് (Wenlock Downs) എന്നറിയപ്പെടുന്ന പുൽമേടുകൾ കൊണ്ട് സമൃദ്ധമായ ഇവിടം രൂപപ്പെടുത്തിയത് ബ്രട്ടീഷ് കൊളോനിയൽ കാലത്താണ്. കൊളോണിയൽ കാലഘട്ടത്തിൽ ബ്രിട്ടീഷുകാർക്ക് ഇത് ഒരു വലിയ വേട്ടയാടൽ കേന്ദ്രമായിരുന്നു. ജോൺ സള്ളിവനും അതു പോലുള്ള വ്യക്തികളും ഏറ്റെടുത്ത ഭൂമിയിൽ വികസിപ്പിച്ചെടുത്ത പുൽമേടുകളുടെയും ഷോല വനങ്ങളുടെയും സ്വാഭാവിക വിസ്തൃതിയാണിത്.
പൈൻ വനങ്ങൾ, തേയിലക്കാടുകൾ, സാന്ദിനുള്ള തടാകം, മഞ്ഞ് പുതച്ച നീലഗിരി പർവതനിരകൾ എന്നിവിടങ്ങളിലെ മനോഹര കാഴ്ചകൾ വെൻലോക്ക് ഡൗൺസിൽ നിന്നും ലഭിക്കും.
വെൻലോക്ക് ഡൗൺസ് പുൽമേടുകൾ പലതരം പൂക്കൾ കൊണ്ട് അലംകൃതമാണ്. അവ മിക്കവയും നീലഗിരിയുടെ സ്വന്തം കാട്ടുപൂക്കളാണ്. പിങ്ക്, നീല, മഞ്ഞ, വെള്ള നിറങ്ങളിലുള്ള വിവിധ നീലഗിരി കാട്ടുപൂക്കൾ വിശാലമായ ഭൂപ്രകൃതിക്ക് മനോഹര വർണ്ണങ്ങൾ നൽകുന്നു. അവ പുൽമേടിനെ മോടി പിടിപ്പിക്കുന്നത് കാണാൻ എന്ത് ഭംഗിയാണ്. പുൽത്തകിടി നിറയെ പച്ചപ്പും അതിന് മേൽ വാരി വിരിച്ച പൂക്കളുടെ മോഹന വർണ്ണങ്ങളും അവയെ പൊതിയുന്ന ചിത്രശലഭങ്ങളും പുൽമേടുകൾക്ക് അനന്യ സൗന്ദര്യം നൽകുന്നു.
നിരന്തരം പുഷ്പിയ്ക്കുന്നില്ലായെങ്കിലും നീലക്കുറിഞ്ഞി (Strobilanthes kunthianus) അക്കൂട്ടത്തിൽ പ്രമുഖയാണ്. അത് പുഷ്പിക്കുന്ന കാലം പ്രദേശം മുഴുവനും നൽകുന്ന വർണ്ണഭംഗി വർണ്ണനാതീതമാണ്. മുഴുവൻ പർവതനിരയും മാസങ്ങളോളം അതിശയിപ്പിക്കുന്ന നീല പരവതാനിയിൽ മൂടപ്പെട്ടിരിക്കും.
ദുഗ്ധഫേനി എന്ന് വിളിക്കുന്ന വെള്ളയും മഞ്ഞയും നിറമുള്ള ജമന്തിപ്പൂക്കളാണ് ഡാൻഡെലിയോൺസ് (Dandelion) (Taraxacum officinale). പുൽമേടുകൾക്ക് നിറം പകരുന്ന ഒരു തരം കാട്ടുപൂവാണ് ക്ലസ്റ്റേർഡ് സമ്മർ ജെന്റിയൻ (Clustered Summer Gentian) (Gentiana membranulifera), ഈർപ്പമുള്ള പ്രദേശങ്ങൾക്ക് സമീപം പലപ്പോഴും കാണപ്പെടുന്ന വർണ്ണാഭമായ പുൽമേട് സസ്യമാണ് വൈൽഡ് ബാൽസം (Wild Balsam) (Impatiens balsamina), പ്രദേശത്ത് വളരുന്ന തദ്ദേശീയ കാട്ടു തേയിലച്ചെടികളായ വൈൽഡ് ടീ ബുഷ് പൂക്കൾ (Wild Tea Bush Flowers) (Camellia taliensis), തുടങ്ങി അനേകം പൂച്ചെടികളും അവയുടെ പൂക്കളും ഈ പുൽത്തകിടിയ്ക്ക് മാറ്റുകൂട്ടുന്നു.
പുൽത്തകിടിയുടെ സ്വന്തം പക്ഷികളും സന്ദർശകരായെത്തുന്ന പക്ഷികളുമുണ്ട്.
അതിനാൽ ഇവിടം പക്ഷി നിരീക്ഷകർക്ക് വളരെ പ്രിയപ്പെട്ട ഒരിടമാണിത്. തദ്ദേശീയ പക്ഷികൾ കൂടാതെ ധാരാളം ദേശാടനക്കിളികളും ഇവിടെ എത്താറുണ്ട്. മധ്യേഷ്യ ഹിമാലയ പ്രദേശങ്ങൾ ഉൾപ്പെടെ വടക്കേ ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ധാരാളം പക്ഷികൾ ഒക്ടോബർ - മാർച്ച് മാസങ്ങളിൽ ഇവിടെയെത്തുന്നു. ചുറ്റീന്തൽക്കിളി
(Pied Bush Chat) (Saxicola caprata), നീലകണ്ഠപക്ഷി (Bluethroat)(Luscinia svecica),
വയൽക്കോതി കത്രിക (Barn Swallow) (Hirundo rustica), പന്തിക്കാളി അഥവ റോസ് മൈന (Rosy Starling) (Pastor roseus), വിറയൻപുള്ള് (Common Kestrel) (Falco tinnunculus), മഞ്ഞ വാലുകുലുക്കി അഥവ കരിന്തലയൻ മഞ്ഞ വാലുകുലുക്കി (Yellow Wagtail) (Motacilla flava), അപൂർവ്വമായി കായൽപ്പരുന്ത് (Steppe Eagle) (Aquila nipalensis) എന്നീ പക്ഷികൾ ദേശാടനക്കാരാണ്.
മണ്ണാത്തിക്കിളികളിൽ കേരളത്തിൽ അത്യപൂർവ്വമായി കണ്ടുവരുന്ന ഒരു പക്ഷിയാണ് നീലകണ്ഠപക്ഷി. ഇവിടെ മറ്റൊരു പ്രത്യേകതയുണ്ട്. മെല്ലെ വീശിയുറയുന്ന തണുത്ത കാറ്റിനൊപ്പം പക്ഷികളുടെ കരച്ചിൽ ഒഴുകിക്കൊണ്ടേയിരിക്കുന്നു.
നീലഗിരി ബയോസ്ഫിയറിന്റെ ഭാഗമായ വെൻലോക്ക് ഡൗൺസിൽ പല തരം സസ്യയിനങ്ങൾ, നിരവധി പക്ഷിയിനങ്ങൾ, മാത്രമല്ല പക്ഷികൾ വൈവിധ്യമാർന്ന വന്യജീവികളേയും കാണാം. ആന (asian elephant) (Elephas maximus), ഗൗർ അഥവ ഇന്ത്യൻ കാട്ടുപോത്ത് (Indian bison) (Bos gaurus), കടുവകൾ (tigers) (Panthera tigris), പുള്ളിപ്പുലി (leopard) (Panthera pardus), നീലഗിരി താർ (neelgiri thar) (Nilgiritragus
hylocrius), തുടങ്ങി വലിയ മൃഗങ്ങളും മുയലുകൾ (hares), വിവിധ തരം എലികൾ (rodents), കീരി (mangoose), കാട്ടു പൂച്ചകൾ (wild cats), ഇന്ത്യൻ ഭീമൻ അണ്ണാൻ (Indian Giant Squirrel), വിവിധയിനം വവ്വാലുകൾ (bats), തുടങ്ങിയ ചെറിയ സസ്തനികളേയും അവിടെ കാണാം.
ഈ വക ജീവികളെ കൂടാതെ ആട്, കുതിര, ചെമ്മരിയാട്, എന്നിവയും ഈ പുൽമേടുകളിൽ തീറ്റ തേടുന്നത് കാണാം.
സിനിമാ ചിത്രീകരണത്തിന് മാത്രമല്ല, വിനോദ സഞ്ചാരികൾക്ക് ഏറെ കാണാനും അനുഭവിക്കാനും ഉള്ള ഒരു പ്രദേശമാണിവിടം. ഫോട്ടോഗ്രഫിക്ക് ഏറെ മെച്ചപ്പെട്ട ഒരിടമാണ്. വൈഡ് ആംഗിൾ ലെൻസ് കൊണ്ട് അത്ഭുതങ്ങൾ സൃഷ്ടിയ്ക്കാനാവും. അകലെ മാനത്തെ വെള്ളി മേഘ തൂവലുകളോടൊപ്പം ഒഴുക്കുന്ന പുൽപരപ്പിനൊപ്പം കാമറ ചലപ്പിക്കാം. പുൽമേടുകളും മൂടൽ മഞ്ഞ് എന്ത് മനോഹരമാണ്. എങ്ങും മനോഹരമായ കുതിരകളും ആടുമേടുകളും പുല്ല് മേയുന്നതു കാണാം.
കാഴ്ചകൾക്ക് മാത്രമുള്ള ഒരു പ്രദേശമാണിവിടമെന്ന് കരുതരുത്. അനവധി സ്ഥാപനങ്ങൾ ഇവിടെ പ്രവർത്തിക്കുന്നു. ഇപ്പോൾ ഇവിടം ജിംഖാന ഗോൾഫ് ക്ലബ്, ഹിന്ദുസ്ഥാൻ ഫോട്ടോ ഫിലിംസ് കമ്പനി, സർക്കാർ നടത്തുന്ന ഒരു ആട് ഫാം എന്നിവയുടെ ആസ്ഥാനമാണ്. ചെമ്മരിയാടുകളുടെ പ്രജനനം, പരിചരണം, ഗവേഷണം, തുടങ്ങി മൃഗസംരക്ഷണത്തിലും കമ്പിളി ഗവേഷണത്തിലും വെൻലോക്ക് ഡൗൺസ് ഒരു പ്രധാന പങ്ക് വഹിക്കുന്നു
ഊട്ടി പട്ടണത്തിൽ നിന്ന് അൽപ്പം അകലെ, ഊട്ടി പൈക്കര റോഡിലാണ് ഈ വിശാലമായ പുൽമേടുകൾ സ്ഥിതി ചെയ്യുന്നത്. വെൻലോക്ക് ഡൗൺസ് (9-ാം മൈൽ) ഊട്ടി-പൈക്കര റോഡിൽ, പൈൻ ഫോറസ്റ്റിനും ഗോൾഫ് ക്ലബ് ബെൽറ്റിനും അപ്പുറം സ്ഥിതിചെയ്യുന്നു, കാമരാജ് സാഗർ അണക്കെട്ടിലേക്കും പൈക്കര തടാകത്തിലേക്കും പോകുന്നതിന് മുമ്പുള്ള ഒരു പ്രധാന വ്യൂ പോയിന്റാണിത്.

Address

Manama

Website

Alerts

Be the first to know and let us send you an email when Dr. Venu Thonnakkal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Dr. Venu Thonnakkal:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram