Dr. Venu Thonnakkal

Dr. Venu Thonnakkal Tips to attain better physical and mental health

           #കോളനി                                             കോളനി                          ഡോ. വേണു തോന്നയ്ക്കൽ       ...
25/07/2025

#കോളനി
കോളനി
ഡോ. വേണു തോന്നയ്ക്കൽ

കോളനി എന്ന ശബ്ദം അടിമത്വത്തിൻ്റേതാണ്. മണ്ണിൻറെ മണമുള്ള ഒരു വർഗ്ഗത്തിന് മേൽ ഒരു ചെറിയ പക്ഷം മനുഷ്യ രൂപങ്ങൾ അടിച്ചേൽപ്പിച്ചതാണ്. ഭാവ പരിണാമങ്ങളോടെ നമ്മുടെ നഗര ഹൃദയങ്ങളിലും നഗരങ്ങളുടെ പടിവാതിൽക്കലും അഴുക്ക് കൂമ്പാരങ്ങൾക്കൊപ്പം കഴിയുന്ന ഒരു വിഭാഗം ആയി മാറിയിരിക്കുന്നു കോളനി.
കോളനി എന്ന ശബ്ദം ചൂഷകന്റേതാണ്. മാലോരെ ചൂഷണം ചെയ്ത് സ്വന്തം പള്ള വീർപ്പിക്കാനും അധികാരമുറപ്പിക്കാനും വേണ്ടി നാമകരണം ചെയ്തതാണ്. അധികാരത്തിന്റെ ഉച്ഛിഷ്ടങ്ങളെ പേറുന്ന ഇടമാണ് കോളനി.
അഴുക്ക് ചാലുകൾക്കിടയിൽ ജീവിക്കുന്ന ഒരു വർഗ്ഗത്തെ അടയാളപ്പെടുത്തുന്ന ഒരു ചിഹ്നമായി ആധുനിക കാലത്ത് കോളനി എന്ന ശബ്ദം രൂപപ്പെട്ടിരിക്കുന്നു. ആ ശബ്ദത്തിൽ ധ്വനിക്കുന്നത് നൂറ്റാണ്ടുകളായി മനുഷ്യർ അനുഭവിക്കുന്ന അടിമത്വവും രക്തത്തിൻറെ മണവുമാണ്.
കോളനിയ്ക്ക് അതിൽ നിന്നും രൂപപ്പെട്ട മറ്റൊരു വിളിപ്പേര് കൂടിയുണ്ട്. ചേരി പ്രദേശം. ചവിട്ടി മെതിയ്ക്കപ്പെട്ട ഒരു വിഭാഗം മനുഷ്യരെ അടയാളപ്പെടുത്താൻ ഈ ശബ്ദം ആധുനിക കാലത്തെ പരിഷ്കൃതർ ഉപയോഗിക്കുന്നു.
കോളനികൾ അഥവാ ചേരി പ്രദേശം സ്വമേധയാ രൂപപ്പെട്ടതല്ല. ഉൽപാദിപ്പിച്ചതാണ്. ഉപരി വർഗ്ഗങ്ങളുടെ നിലനിൽപ്പിന് പലപ്പോഴും കോളനികളുടെ തണൽ വേണ്ടിയിരിക്കുന്നു. നിറം പൂശിയ നഗര ജീവിതത്തിന്റെ മറുപുറമാണ് കോളനിയിലെ ജീവിതങ്ങൾ.
നഗരങ്ങളിൽ ജീവിതം തേടിയെത്തുന്നവർ പലപ്പോഴും ചെന്നടിയുന്നത് ചേരികളിലാണ്. നഗര ജീവിതം മോഹിച്ചു വന്നവർ പലരും ചേരികളിൽ അടിഞ്ഞ ചരിത്രം നമുക്ക് പറയാനുണ്ട്. മയക്കു മരുന്നുകളും വില കുറഞ്ഞ ലൈംഗിക സൗഖ്യങ്ങളും തേടി നമുക്കിടയിൽ നിന്നും മിക്കവരും എത്തുന്നത് അവിടങ്ങളിലാണ്.
പലരും പരസ്യമായി പറയാൻ മടിക്കുന്ന ഒരുപാട് കഥകൾ കോളനികളിൽ നിത്യേന അരങ്ങേറുന്നു. മിക്ക കോളനികളും കുറ്റവാളികൾക്ക് കൃഷിയിടങ്ങളാണ്. ചേരികൾ എന്തുകൊണ്ട് അപ്രകാരമായി. പലപ്പോഴും അധികാര കേന്ദ്രങ്ങളെ നിയന്ത്രിക്കുന്ന കറുത്ത കരങ്ങൾക്ക് ബലം പകരുന്നത് ചേരിയിടങ്ങളാണ്.
നാം ഇന്ന് കോളനികൾക്കോ ചേരികൾക്കോ രൂപം നൽകുമ്പോൾ ഒരു കാലത്ത് നമ്മുടെ നാട് വിദേശികളുടെ കോളനി ആയിരുന്നു എന്നതും മറക്കേണ്ട. പല വിദേശ രാഷ്ട്രങ്ങളും നമ്മെ മാറി മാറി അനുഭവിച്ചു. നമ്മുടെ മനസ്സിൽ നാമറിയാതെ രൂഢമൂലമായ ഒരു വികാരമാണ് അടിമത്വ ബോധം. അപ്രകാരം രൂപപ്പെട്ട അടിമത്ത ബോധത്തിന്റെ തണലിൽ ഇരുന്നു കൊണ്ടാണ് നാം ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും. നമ്മുടെ മിക്ക പ്രവർത്തികളിലും അടിമത്വത്തിന്റെ ചലം പുരട്ടിയ ഗന്ധമുണ്ട്. നമ്മുടെ മനസ്സ് അപ്രകാരം രൂപപ്പെട്ടിരിക്കുന്നു.
നമുക്ക് സ്വതന്ത്രമായി ചിന്തിക്കാൻ പോലും ഭയമാണ്. അത്തരത്തിലാണ് നമ്മുടെ മനോഘടന രൂപപ്പെട്ടിരിക്കുന്നത്. നമ്മുടെ വിദ്യാഭ്യാസവും സാംസ്കാരിക ബോധവും ചുറ്റുപാടും നമ്മെ അവ്വിധമാക്കിയിരിക്കുന്നു.
ഇന്ത്യയിലും വിദേശത്തുമുള്ള പല കോളനികളും ഞാൻ സന്ദർശിച്ചിട്ടുണ്ട്. അവിടെയൊക്കെ മൃഗങ്ങൾക്കൊപ്പം കഷ്ടത്തിൽ ജീവിക്കുന്നവരെ കണ്ടിട്ടുണ്ട്. അവരൊക്കെയും സ്വന്തം ചുറ്റുപാടുമായിണങ്ങി അതിൽ സുഖം കണ്ടെത്തുന്നവരാണ്. അടിമത്തം മണത്ത് അടിമത്വം വരച്ചിടുന്ന രേഖാ പടത്തിനുള്ളിൽ ജീവിതം അനുഭവിച്ച അവർക്ക് ഇന്നത് ശീലമായിരിക്കുന്നു. അവർക്ക് അതിൽ നിന്നും പുറത്തു വരാൻ പാഠ പുസ്തകങ്ങളിലെ വിദ്യാഭ്യാസമോ സർക്കാർ ഉദ്യോഗമോ പോരാതെ വരും. അതിലേയ്ക്ക് വേണ്ടത് രാഷ്ട്രീയ വിദ്യാഭ്യാസമാണ്. രാഷ്ട്രീയ അവബോധമാണ്.
അത്തരം രാഷ്ട്രീയ അവബോധം നൽകുന്ന വിദ്യാഭ്യാസമാണോ നമുക്കുള്ളത് എന്ന് ചിന്തിക്കുന്നത് ഉചിതമായിരിക്കും. ദിശാബോധമില്ലാതെ പാഠ പുസ്തകങ്ങൾക്കുള്ളിലും പള്ളിക്കൂടങ്ങളുടെ ചുവരുകൾക്കുള്ളിലും ഒതുങ്ങി ചിന്തയ്ക്ക് മാന്ദ്യം സംഭവിച്ചവരായി നാം മാറിയിരിക്കുന്നു.
കോളനി എന്ന ശബ്ദം പോലും നമ്മെ വേദനിപ്പിക്കുന്നു. ആ ശബ്ദം കേട്ട് വേദനിച്ചവരിൽ ഒരു പ്രധാനി നമ്മുടെ മുൻ മന്ത്രി ശ്രീ.രാധാകൃഷ്ണനാണ്. കോളനി എന്ന ശബ്ദം കൊണ്ട് ഒരു വിഭാഗം ജനതയെ അഭിസംബോധന ചെയ്യുന്നതിൽ വിലക്കേർപ്പെടുത്തണമെന്ന് അദ്ദേഹം ആഗ്രഹിച്ചത് സ്വാഗതാർഹമാണ്.
അപ്പോഴും കോളനിയെന്നും ചേരിയെന്നുമുളള ശബ്ദം പുറപ്പെടുവിക്കുന്ന നാവിനെ മാത്രമേ നമുക്ക് ബന്ധിയ്ക്കാനാവുകയുള്ളൂ. ആ ശബ്ദത്തിനായി ചിന്തിക്കുകയും അതുൽപാദിപ്പിക്കാനാജ്ഞ നൽകുകയും ചെയ്യുന്ന മസ്തിഷ്കത്തെയും മനസ്സിനെയും നമുക്കൊന്നും ചെയ്യാനാവില്ല.
കോളനികളുടെ ഛേദിച്ച ഭൂപടം കാണണം. ശുദ്ധ വായുമില്ല, ശുദ്ധ ജലമില്ല, കഴിക്കാൻ നല്ല ഭക്ഷണമില്ല, പരിസര ശുചിത്വം തീരെയില്ല. എങ്ങും മാരക രോഗങ്ങൾ പരത്തുന്ന രോഗാണുക്കൾ.
ധരിക്കാൻ വസ്ത്രമില്ല. കേറിക്കിടക്കാൻ കെട്ടുറപ്പുള്ള ഒരു വീടില്ല. മല മൂത്ര വിസർജ്യങ്ങൾ നിർമ്മാർജ്ജനം ചെയ്യാൻ വേണ്ടത്ര സൗകര്യങ്ങൾ ഇല്ല. മല മൂത്ര വിസർജ്യങ്ങൾ ഉൾപ്പെടെ മാലിന്യങ്ങളുടെ നടുവിൽ മലർന്നു കിടന്നാൽ മാനത്തെ നക്ഷത്രങ്ങളുടെ എണ്ണമെടുക്കാൻ പാകത്തിലുള്ള അടച്ചുറപ്പില്ലാത്ത മഴയത്ത് ചോർന്നൊലിക്കുന്ന വീട്ടിൽ ഒരു ജന്മം.
ഇതിനുള്ളിൽ രൂപപ്പെടുന്ന ജീവിതങ്ങൾ. ഈ പ്രത്യേക ചുറ്റുപാടിലാണ് അവരുടെ മനസ്സും ശരീരവും ആകൃതിപ്പെടുന്നത്. ഇവിടെയാണ് നഷ്ടപ്പെട്ട മനസ്സുമായി കുറ്റവാളികൾ പിറക്കുന്നത്. അവർ സ്വയം പിറക്കുകയല്ല. അവരെ വിത്തിട്ട് ഉൽപാദിപ്പിക്കുകയാണ്. ആധുനിക കാലത്ത് അത്തരം ജന സമൂഹത്തെ ഉൽപാദിപ്പിക്കേണ്ടതുണ്ട്. ഒരു ചെറിയ കുത്തക വിഭാഗത്തിന്, തങ്ങൾക്കായി കുറ്റവാളികൾ ആവാനും മയക്കു മരുന്ന് വിൽക്കാനും കൂലിത്തല്ലുകാരാവാനും മരണം ഏറ്റു വാങ്ങാനും കൂലിക്കാർ വേണം.
ഇവരൊക്കെ അടിമകളാണ്. പലർക്കും വേണ്ടി ജീവിക്കുകയും ആയുധമെടുക്കുകയും ചെയ്യുന്ന അടിമകൾ. ഇവർ ഒരർത്ഥത്തിൽ യന്ത്ര ജീവികളാണ്. ജീവിക്കാൻ മറന്നു പോയവർ. അപ്രകാരം പറയാനുമാവില്ല. ഇവർ ജീവിതം മറന്നവർ അല്ല. ജീവിതം അറിയാതെ പോയവരാണ്. ജീവിതം എന്തെന്നറിഞ്ഞാൽ മാത്രമല്ലേ ജീവിക്കാൻ കഴിയുകയുള്ളൂ. ഇവർ അഴുക്കിന്റെ മാറാപ്പണിഞ്ഞ് ജീവിതം കാണാതെ ആരുടെയൊക്കെയോ നാവും ആയുധവും ആവുന്നവരാണ്.
ഇവരെ നമുക്കൊപ്പം കൈ പിടിച്ച് നടത്താനാകണം. ആയുധം വച്ചു കൊടുക്കുന്ന കൈകളിൽ പകരം കുറച്ചു മനസ്സും ബോധവും നൽകാൻ നമുക്കാവണം.
നമ്മുടെ നാട്ടിലെ ചേരി പ്രദേശങ്ങളിലെ ജീവിതത്തെയാണ് നാം പലപ്പോഴും കോളനി എന്ന് വിളിക്കുന്നത്. എന്നാൽ ഇന്ത്യ ഉൾപ്പെടെ പല രാജ്യങ്ങളും കോളനിയാക്കി ചൂഷണം ചെയ്യപ്പെട്ടിരുന്നു. ഒരർത്ഥത്തിൽ ഇന്ന് ലോകത്തുള്ള പല രാജ്യങ്ങളും ചില കുത്തക രാഷ്ട്രങ്ങളുടെ കോളനിയായി തുടരുകയാണ്.
ആയുധ കച്ചവടത്തിനും കള്ളക്കടത്തിനും, അനധികൃത വ്യാപാരത്തിനും ജാതിമത വർഗ്ഗത്തിന്റെ പേരിൽ പലരെയും അടിമകളാക്കി. താൻ അടിമയാണ് എന്ന് തിരിച്ചറിയാനുള്ള ബോധം കൂടി നമുക്ക് ലഭ്യമാവാതെ പോയി എന്നതാണ് ഏറെ ഖേദകരം.
യുദ്ധക്കൊതിയൻമാർക്കായി യുദ്ധം ചെയ്യാൻ രക്തവും വിയർപ്പും എന്തിനേറെ ശരീരവും മനസ്സും കൂടി നൽകാൻ അടിമകളെ സജ്ജരാക്കിയ ഒരു കാലമുണ്ടായിരുന്നു.
ചേരി പ്രദേശമെന്ന് പറയുമ്പോൾ അത് അസൗകര്യങ്ങളുടെയും ദാരിദ്ര്യത്തിന്റെയും രോഗ പീഡയുടെയുമാണ്. അവിടെ ജീവിച്ച് അഴുക്കു കുണ്ടിൽ ആകൃതിപ്പെട്ട അവർക്ക് വ്യക്തിഗതമായ മനസ്സില്ല. മൊത്തമായ ഒരു മനസ്സാണുള്ളത്. ചേരി പ്രദേശം അഥവാ കോളനി ആകമാനം ഒരു ജൈവോർജം പൊതിഞ്ഞു കിടക്കുന്നു. അതിനുള്ളിലെ ഓരോ വ്യക്തിക്കും പ്രത്യേക വ്യക്തിത്വങ്ങൾ ഇല്ല.
വേണ്ടത്ര ഭൗതിക സൗകര്യങ്ങൾ ലഭ്യമാക്കിയാൽ കൂടി അവർക്ക് ഈ പ്രത്യേക പ്രദേശം വിട്ടു പോകാനാവില്ല. ഈ പ്രദേശം അവരെ ശാരീരികമായും മാനസികമായും സാംസ്കാരികമായും വല്ലാതെ സ്വാധീനിച്ചിരിക്കുന്നു. ചേരിയുടെ രൂപത്തിലും ഗന്ധത്തിലും ആണ് അവർ ആകൃതിപ്പെട്ടിരിക്കുന്നത്. ചേരികൾ അവിടെ ജീവിക്കുന്നവരുടെ വിയർപ്പും ശരീരവും മനസ്സും ഏറ്റു വാങ്ങി പ്രാകൃത കാലത്തിന്റെ ബിംബമായി നഗരങ്ങളെ പല്ലിളിച്ചു കാട്ടുന്നു. ചേരികൾ ഒരർത്ഥത്തിൽ ആധുനിക നഗര ജീവിതങ്ങളുടെ കാണപ്പെടാത്ത മുഖമാണ്. അവരുടെ മനസ്സിൻറെ വികൃതമാക്കപ്പെട്ട ഭാവമാണ്.
മറ്റൊരു സംസ്കാരത്തിലേക്ക് അവരെ പറിച്ചു നടുക ക്ലേശകരമാണ്. അങ്ങനെ വേണമെങ്കിൽ അവർക്ക് പ്രത്യേകം വിദ്യാഭ്യാസവും സാംസ്കാരിക അവബോധവും നൽകേണ്ടതുണ്ട്.
പറയാനിരുന്നാൽ കുറവുകളെയുള്ളൂ. ഈ ആധുനിക കാലത്ത് ഇല്ലായ്മകളിൽ മാത്രം ജീവിക്കുന്ന ഒരു വലിയൊരു സമൂഹം. അടിസ്ഥാന സൗകര്യം തീരെയില്ല. ആരോഗ്യ ബോധം മനസ്സുകളിൽ സൂക്ഷിക്കാൻ കൂടിയാവാത്ത വിധം ശുചിത്വ കുറവ്.
അഭയം തേടി ചേരികളിലേക്ക് ജനം ഒഴുകി എത്തുകയാണ്. ചേരി നിവാസികളുടെ സംഖ്യ ഉത്തരോത്തരം പെരുകുന്നു. ഒപ്പം ശുചിത്വ കുറവും അനാരോഗ്യ പ്രശ്നങ്ങളും വർദ്ധിക്കുന്നു. അങ്ങനെ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാവുന്നു. നഗരത്തിന്റെ വലിപ്പം അനുസരിച്ച് അത്തരം സങ്കീർണ്ണതകളും വർദ്ധിച്ചു കൊണ്ടേയിരിക്കും.
കോളനി എന്ന ശബ്ദത്തിന് പുത്തൻ വ്യാഖ്യാനങ്ങൾ നൽകി കൊണ്ടേയിരിക്കുന്നു. നഗര ശരീരത്തിൻറെ ശാരീരികവും മാനസികവുമായ അഴുക്കുകൾ അടിയുന്നിടമാണ് ചേരി പ്രദേശമെന്ന് ഈ ആധുനിക കാലത്ത് നമുക്ക് പറയേണ്ടി വരുന്നു.
ചേരികളിൽ ജനം ശാരീരികമായ ബുദ്ധിമുട്ടുകൾ മാത്രമല്ല മാനസികമായ ബുദ്ധിമുട്ടുകളും അനുഭവിക്കുന്നു. മാനസിക പിരിമുറക്കം, മനോ:സംഘർഷം, ഉത്കണ്ഠ, വിഷാദം, ചിത്ത വിഭ്രാന്തി, തുടങ്ങി അനവധി മാനസിക പ്രശ്നങ്ങളുമായാണ് ഓരോ ദിവസവും കടന്നു പോകുന്നത്. ചേരിയുടെ വലിപ്പവും തെരക്കും ജനപ്പെരുപ്പവും ഇത്തരം പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാക്കുന്നു.
ആഗോള വ്യാപകമായി നഗരങ്ങളുടെ നില നിൽപ്പിൽ ശാരീരികവും മാനസികവുമായി ചേരികൾക്ക് വലിയ പങ്കുണ്ട്. എന്നാൽ അത് സമ്മതിച്ചു നൽകാൻ നഗരയിടങ്ങളിൽ പാർക്കുന്നവരും ഭരണ കൂടവും തയ്യാറല്ല.
ചേരി പ്രദേശങ്ങളിലെ ജനത അനുഭവിക്കുന്ന മാനസികാരോഗ്യ പ്രശ്നങ്ങളുടെ ഫലമായാണ് അവരെ മുഖ്യധാരയിൽ ഉള്ളവർക്ക് സ്വാധീനിക്കാനും ചൂഷണം ചെയ്യാനും കഴിയുന്നത്. പലപ്പോഴും അവർ അക്രമാസക്തരാവുകയും കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ തൽപരരാവുകയും ചിന്തയ്ക്കിടം നൽകാതെ ആയുധങ്ങൾക്കാഹാരമാവുകയും ചെയ്യുന്നത് അവർ അനുഭവിക്കുന്ന ശാരീരിക മാനസിക സംഘർഷങ്ങളുടെ അനന്തരഫലമായാണ്. ഇത് നമ്മുടെ നാടിൻറെ മാത്രം ശാപമല്ല. ആഗോള വ്യാപകമായി ഇത്തരം ദുരന്തങ്ങൾ വായിച്ചറിയാവുന്നതാണ്.
ഇതൊരു വൈകല്യമാണ്. ഒരാളെ എല്ലാ തരത്തിലും സ്വാധീനിക്കുന്ന അവനിലെ ജൈവ പരവും മാനസികവും ബുദ്ധിപരവുമായ ഒരു തകരാറ്. തന്മൂലം മുഖ്യ ധാരയിൽ ഉള്ള വ്യക്തികളിൽ നിന്നും വ്യത്യസ്തമായ പെരുമാറ്റ ശീലങ്ങളോടെ അവർ പൊതു സമൂഹത്തെ പ്രാപിക്കാൻ ശീലിക്കുന്നു.
ചേരികൾ വീടില്ലാത്തവരുടെയും അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തവരുടെയും സ്വപ്നം വിളയുന്ന ഒരാകൃതിയാണ്. വിദ്യാഭ്യാസം ഇല്ലായ്മ, തൊഴിലില്ലായ്മ, നിരക്ഷരത, കുറ്റ കൃത്യങ്ങൾ ചെയ്യാനുള്ള വാസന, സാമൂഹ്യ ബോധമില്ലായ്മ, സദാചാര ബോധത്തിൻ്റെ കുറവ്, രോഗാതുരത, നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന മാനസികാരോഗ്യം, എന്നിങ്ങനെ ഒരു വ്യക്തിക്ക് അതായി ജീവിക്കാനും വേണ്ട സകലമാന ഘടകങ്ങളും നഷ്ടപ്പെട്ടവരുടെ ഒരു ആവാസ കേന്ദ്രമായി ചേരികൾ രൂപപ്പെട്ട് കൊണ്ടിരിക്കുകയാണ്.
അവർക്ക് ഭൗതികമായ കൂടുതൽ സൗകര്യങ്ങൾ നൽകി മുഖ്യധാരയ്ക്കൊപ്പം കൊണ്ടു വന്നാൽ ജീവിതത്തിൻറെ പുത്തൻ തലങ്ങൾ കണ്ടെത്തി സ്വാസ്ഥ്യം തേടും എന്ന് കരുതുന്നുവെങ്കിൽ തെറ്റി. അതൊരു സംസ്കാരമാണ്. അവരുടെ മനോ:നിലയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. പുതു ലോകത്തെ ജീവിത മത്സരങ്ങളിൽ അവർ നില നിൽക്കണമെങ്കിൽ അതിലേക്ക് വേണ്ട പ്രത്യേക മാനസിക പരിശീലനം നൽകേണ്ടി വരും.
ഒരു ചേരി പ്രദേശത്ത് കുത്തിപ്പൊക്കിയ നാല് ചുവരിനുള്ളിൽ ഒരു കുടുംബത്തിലുള്ള രണ്ടോ അതിലേറെയോ തലമുറയിൽപ്പെട്ട എട്ടോ പത്തോ അംഗങ്ങളാവും ഉണ്ടുറങ്ങാൻ കിടക്കുക. ഭക്ഷണം പാകം ചെയ്യുന്നതും വസ്ത്രം മാറുന്നതും അതിനുള്ളിലായിരിക്കും.
അത്തരമിടങ്ങളിൽ ആകൃതിപ്പെട്ട് സ്വകാര്യത നഷ്ടപ്പെട്ട ജൈവ രൂപങ്ങളാണവർ. സ്വകാര്യത നഷ്ടപ്പെട്ട് ജീവിക്കുന്നവർക്കിടയിൽ ഉണ്ടാവുന്ന മാനസിക തകരാറുകൾ അവരെ പ്രത്യേകം മനുഷ്യരായി ചേരിയുടെ സന്തതികളായി വളരാനിടയാക്കുന്നു. അതിനാൽ ഭക്ഷണത്തിനും നമ്മുടെ നിലവിലുള്ള വിദ്യാഭ്യാസ മാതൃകകൾക്കും ഭൗതിക സാഹചര്യങ്ങൾക്കും ഇവരെ മുഖ്യധാരയിലേക്ക് നടത്താനാവില്ല.
ഈ ഒരു സമൂഹം ഭരണകൂടങ്ങളാലും അവഗണിക്കപ്പെട്ടവരായി തുടരുന്നു. ഇവരാരും സർക്കാരുകളിൽ പെടുന്നവരല്ല. പലർക്കും വോട്ടവകാശം കൂടി ഉണ്ടാവില്ല. ജനിച്ചു വളർന്ന സ്വന്തം രാഷ്ട്രത്തിൽ പൗരത്വം കൂടി ഇല്ലാതെ കഴിയുന്ന ഒരു കൂട്ടർ. അനധികൃത കൂടിയേറ്റക്കാർ എന്ന് നമുക്കിവരെ വിളിക്കാം. കൈവശം ഭരണകൂടങ്ങൾ നൽകുന്ന മതിയായ യാതൊരു ഔദ്യോഗിക രേഖകളുമില്ലാത്ത ചേരിയിലെ ഈ ജൈവ രൂപങ്ങളെ അനധികൃത കുടിയേറ്റക്കാർ എന്ന് വിളിച്ചാൽ അവർ തീർച്ചയായും പ്രതികരിക്കില്ല. ഒരു പക്ഷേ അതിനും കൂടി അവർക്ക് അറിവില്ലായിരിയ്ക്കാം.
രാഷ്ട്രത്തിന്റേതായ നിയമ വ്യവസ്ഥകൾ എന്തെന്നറിയാതെ അത് ലംഘിച്ച് തലമുറകളായി ചേരിയുടെ ഗന്ധം പുതച്ച് കഴിയുന്ന മനുഷ്യർ. അവരുടെ അപ്പനപ്പൂപ്പൻമാർ ജനിച്ചു വളർന്ന ഈ മണ്ണിൽ അവർ ഇപ്പോഴും അന്യരാണ്.
മറ്റൊരാൾക്ക് വേണ്ടി ആയുധമെടുക്കാനും ജീവനൊടുക്കാനും മയക്കു മരുന്ന് തുടങ്ങിയ അനധികൃത വ്യാപാരങ്ങളിലേർപ്പെട്ട് കുറ്റവാളികളാവാനുമുള്ള വാസന ചേരി അവരിൽ അടിച്ചേൽപ്പിച്ചതാണ്.
വികസ്വര രാഷ്ട്രങ്ങളിലാണ് വികസിത രാഷ്ട്രങ്ങളെക്കാൾ ചേരികളും ചേരി നിവാസികളും. അത് ഉത്തരോത്തരം നിരന്തരം വർദ്ധിച്ചു കൊണ്ടിരിക്കുന്നു. ചേരി നിവാസികളെ അതായി തുടരാൻ പരോക്ഷമായെങ്കിലും പ്രേരിപ്പിക്കുകയല്ലാതെ അവരെ കൈ പിടിച്ച് പുത്തൻ സാമൂഹ്യ സാമ്പത്തിക ആരോഗ്യ ക്രമങ്ങളിലേക്ക് നടത്താൻ നാം എത്ര കണ്ട് ശ്രമിക്കുന്നു എന്ന് ചിന്തിക്കുന്നത് ഉചിതമായിരിക്കും. ആധുനിക കാലം, പരിഷ്കൃത ലോകം, എന്നൊക്കെ പറയുന്നിടത്ത് സ്വന്തം സഹോദരങ്ങളായ ഒരു കൂട്ടം മനുഷ്യർ നിരന്തരം മാനസികമായും ശാരീരികമായും പീഡകളനുഭവിക്കുന്നത് കണ്ടു നിൽക്കുന്നത് ആശാസ്യകരമല്ല.
ലോകത്തുള്ള മഹാ ചേരികളിൽ ഒന്നാണ് മുംബെയ് മഹാനഗരിയുടെ ഹൃദയ ഭാഗത്തുള്ള ധാരാവി. ലോകത്തുള്ള തിരക്കേറിയ മഹാ നഗരങ്ങളിൽ ഒന്നാണ് മുംബെയ് നഗരം. മുംബൈയ് നഗരത്തിലെ ജനവാസ കേന്ദ്രത്തിൽ സ്ഥിതി ചെയ്യുന്ന ധാരാവി കാണുക തന്നെ വേണം.
വർഷങ്ങൾക്കു മുമ്പ് ഞാൻ ഭാര്യ മീരയ്ക്കൊപ്പം അവിടം സന്ദർശിക്കാനിടയായി. മീരയുടെ വിദ്യാഭ്യാസ ആവശ്യത്തിലേക്ക് ഒരു മെഡിക്കൽ പ്രോജക്റ്റുമായി ബന്ധപ്പെട്ടാണ് അവിടെയെത്തിയത്. പുറത്തു നിന്നും ഒരാൾക്ക് സ്വതന്ത്രമായി അകത്ത് കടക്കാനും ചേരി സന്ദർശിക്കാനും വളരെ പ്രയാസമാണ്. പോലീസിനെ പോലും അവിടെ കടക്കാൻ അനുവദിക്കില്ല. അങ്ങനെ ബുദ്ധിമുട്ടുമ്പോഴാണ് അതിനുള്ളിലേയ്ക്കുള്ള വാതിൽ ഞങ്ങൾക്ക് തുറന്നു കിട്ടിയത്. ചേരിയുടെ ഒരു പഴയ നേതാവ് കൂടിയായ ഒരു മലയാളിയാണ് (വേലു) ഞങ്ങളെ അതിന് സഹായിച്ചത്. അവിടെ ധാരാളം മലയാളികളെയും തമിഴരെയും കാണാനായി. തുകൽ വ്യവസായം, പാത്ര നിർമ്മിതി, ടെക്റ്റെൽസ്, തുടങ്ങി വിവിധ തരം ചെറുകിട തൊഴിൽ സംരംഭങ്ങൾ ധാരാവിയ്ക്കുള്ളിൽ നടക്കുന്നുവെന്ന് ഞങ്ങൾക്ക് മനസ്സിലാക്കാനായി.
ധാരാവിക്ക് 2.39 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ട്. അതായത് 590 ഏക്കർ വിസ്തൃതി. ആകെ ജനസംഖ്യ 10 ലക്ഷം (10,00,000) വരും.
2019ലെ കണക്കനുസരിച്ച് ഇന്ത്യയിൽ ആകെയുള്ള ചേരി പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ ജനസംഖ്യ 65 ദശലക്ഷം ആണ്. ചേരി നിവാസികളുടെ മനോഘടന അവർക്ക് മാത്രമുള്ളതാണ്. അവരെ അവിടെ നിന്നും മോചിപ്പിക്കണമെങ്കിൽ അവർക്ക് ഒരു പുത്തൻ മനോഘടന രൂപപ്പെടുത്തേണ്ടി വരും.
ലോകത്ത് ഏറ്റവും കൂടുതൽ ജനങ്ങൾ ചേരി പ്രദേശത്ത് താമസിക്കുന്നത് ആഫ്രിക്കൻ രാജ്യമായ സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിലാണ്. ഇന്ത്യക്ക് അക്കാര്യത്തിൽ അൻപത്തി ഏഴാമത് സ്ഥാനമുഉള്ളത്.
ലോകത്ത് ആകമാനം ഏകദേശം 1.1 ബില്ല്യൺ അതായത് നൂറ്റിപ്പത്ത് കോടി (110,00,00,000) ജനം ചേരി പ്രദേശങ്ങളിൽ കഴിയുന്നവരായുണ്ട്. അടുത്ത 30 വർഷങ്ങളിൽ അത് രണ്ട് ബില്യൺ (200 കോടി) ആയി വർദ്ധിക്കും എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

                              യുഗ പുരുഷൻ യാത്രയായി                         ഡോ. വേണു തോന്നയ്ക്കൽ       ഒരു യുഗം അവസാനിച്ച...
21/07/2025


യുഗ പുരുഷൻ യാത്രയായി
ഡോ. വേണു തോന്നയ്ക്കൽ

ഒരു യുഗം അവസാനിച്ചു. രാജ്യം കണ്ട വലിയ കമ്മൂണിസ്റ്റും മനുഷ്യ സ്നേഹിയുമായ യുഗ പുരുഷൻ നാടിനോട് യാത്രയായി.
വിഎസ് എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന വേലിയ്ക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ നമ്മെ വിട്ടു പിരിഞ്ഞു. നികത്താനാകാത്ത ഒരു രാഷ്ട്രീയ ശൂന്യത നൽകി കൊണ്ടാണ് അദ്ദേഹം മടങ്ങിയത്.
ആലപ്പുഴയിൽ പുന്നപ്രയിൽ 1923 ഒക്ടോബർ 20ന് അദ്ദേഹം ജനിച്ചു.
പതിനൊന്നാമത് കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവ് ആയിരുന്നു. പന്ത്രണ്ടാമത് നിയമസഭയിലെ ( 2006-2011) ഇരുപതാമത് മുഖ്യമന്ത്രിയും.
ഏറെ ജന സമ്മതിയുള്ള ഒരു നേതാവായിരുന്നു അദ്ദേഹം. രാഷ്ട്രീയ ഭേദമന്യേ ഏവരുടെയും മനസ്സുകളിൽ അദ്ദേഹം എന്നും ജീവനിട്ടിരിക്കും.
ഒരു രാഷ്ട്രീയ നേതാവ് എന്നതിലുപരി ഉയർന്ന ചിന്തയും സഹജീവി സ്നേഹവും എന്നും കെടാതെ അദ്ദേഹം സൂക്ഷിച്ചിരുന്നു.
ഏറെ ലളിത ജീവിതം നയിച്ചിരുന്ന പാവപ്പെട്ടവരുടെ പടത്തലവൻ വി എസ് സാധാരണക്കാരെ ബാധിക്കുന്ന ഏതു വിഷയത്തിലും ഇടപെട്ടിരുന്നു.

17/07/2025

                               ഡോ. ബീന വേണു തോന്നയ്ക്കൽ                             ഇനി ഞാൻ ഉറങ്ങട്ടെ                 ജൈ...
14/07/2025


ഡോ. ബീന വേണു തോന്നയ്ക്കൽ
ഇനി ഞാൻ ഉറങ്ങട്ടെ

ജൈവഘടികാരത്തിന്റെ നിഴൽ വീണ വഴികളിലാണ് നാം ഉറക്കം തെരയുന്നത്. രാത്രിയെത്തി ഇരുൾ മൂടുമ്പോൾ നമ്മെ ഉറക്കം വാരി പുണരുകയായി.
രാത്രിയണയുമ്പോൾ മസ്തിഷ്കത്തിലെ ഹൈപൊതലാമസിലെ ഒരു പ്രത്യേക ഭാഗത്തു നിന്നും പിനിയൽ ബോഡിയിലേക്ക് അറിയിപ്പ് എത്തുന്നു. പിന്നെ അമാന്തിക്കില്ല. പിനിയൽ ബോഡി ഹോർമോൺ മെലാറ്റോനിൻ ഉൽപാദിപ്പിക്കുന്നു. അതോടെ ഉറക്കത്തിൻറെ അഗാധ കയങ്ങളിലേക്ക് കൂപ്പു കുത്തുകയായി. തലച്ചോറിൽ സ്ഥിതിചെയ്യുന്ന ഒരു ചെറിയ എൻഡൊക്രൈൻ ഗ്രന്ഥിയാണ് പിനിയൽ ബോഡി.
തൃപ്തികരവും സുഖകരവുമായ ഉറക്കം ആഗ്രഹിക്കുന്നവരാണ് നാം ഏവരും. നല്ല ഉറക്കം കിട്ടാത്തവർക്ക് മാത്രമേ ഉറക്കത്തിൻറെ വില അറിയുകയുള്ളൂ.
ശരീരത്തിൻ്റെ ആരോഗ്യകരമായ നില നിൽപ്പിനും പ്രവർത്തനങ്ങൾക്കും അത്യാവശ്യം വേണ്ട ഒരു ജീവൽ പ്രക്രിയയാണ് ഉറക്കം. ഉറക്കാവസ്ഥയിൽ ശരീരവും മനസ്സും താൽക്കാലികമായിട്ടെങ്കിലും വിശ്രമ ഘട്ടത്തിലേക്ക് കടക്കുന്നു. അപ്പോഴും ശരീരത്തിൻറെ ജീവിത പ്രക്രിയകൾ തുടർന്നു കൊണ്ടേയിരിക്കും.
ക്ഷീണമകറ്റി മനസ്സിനേയും ശരീരത്തെയും ഉന്മേഷദായകമാക്കുന്ന ഒരു പ്രതിഭാസമാണ് ഉറക്കം. മനുഷ്യർ മാത്രമല്ല സസ്തനികൾ, പക്ഷികൾ, ഉരഗങ്ങൾ, മത്സ്യങ്ങൾ ഉൾപ്പെടെ ജീവജാതികൾ ഉറക്കം ആസ്വദിക്കുന്നു.
ഉറങ്ങുമ്പോൾ ശ്വാസോച്ഛ്വാസം, ഹൃദയമിടിപ്പ്, രക്തസമ്മർദ്ദം, ശരീര ഊഷ്മാവ്, എന്നിവ ഒരാൾ ഉണർന്നിരിക്കുന്നതിനേക്കാൾ കുറവായിരിക്കും. രക്തത്തിലെ കാൽസ്യത്തിന്റെ അളവും കുറയുന്നു.
ഉറക്കത്തോട് ചേർന്ന് ദ്രുത ദൃഷ്ടി ചലന ദശ (rapid eye movement) (REM)
ദൃഷ്ടിചലന വിഹീനദശ (non-rapid eye movement )(NREM) എന്നീ രണ്ടു തരം വൈദ്യുത ചലനങ്ങൾ നടക്കുന്നു. ഇതിൽ
ദ്രുതദൃഷ്ടി ചലനദശയിലാണ് സ്വപ്നങ്ങളും അതിനൊപ്പമുള്ള ശാരീരിക മാനസിക പ്രവർത്തനങ്ങളും സംഭവിക്കുന്നത്. ദൃഷ്ടീചലന വിഹീനദശ ഗാഢ നിദ്രയുടെ ഭാഗമാണ്. സ്വപ്നാടനം പോലുള്ള സങ്കീർണ്ണ പ്രവർത്തനങ്ങൾ ഈ ഘട്ടത്തിൽ നടക്കുന്നു.
പ്രായത്തിനനുസരിച്ച് ഉറക്ക സമയത്തിലും വ്യത്യാസമുണ്ട്. നവജാത ശിശുക്കള്‍ ദിവസം 16-18 മണിക്കൂര്‍ ഉറങ്ങുമ്പോള്‍ 3- 4 വയസ്സുള്ള കുട്ടികളുടെ ഉറക്കം 10-12 മണിക്കൂറാണ്. മുതിര്‍ന്നവര്‍ ശരാശരി 7-9 വരെ മണിക്കൂര്‍ രാത്രി ഉറങ്ങണം. ഈ കണക്കുകൾ ഒക്കെ തെറ്റിച്ചുകൊണ്ട് ദിവസം 4-5 മണിക്കൂർ മാത്രം ഉറങ്ങി ആരോഗ്യത്തോടെ കഴിയുന്നവരുണ്ട്.

ഉറക്കം മസ്തികത്തിന്റെ യൗവനം നിലനിർത്താൻ സഹായിക്കുന്നു. അതൊരു മസ്തിഷ്ക ടോണിക്കാണ്. ആരോഗ്യകരമായ മസ്തിഷ്ക പ്രവർത്തനങ്ങൾക്ക് ഉറക്കം അത്യാവശ്യമാണ്. പഠനം, ചിന്ത, ഓർമ്മ, ശ്രദ്ധ, ക്രിയാത്മകത, മസ്തിഷ്ക പ്രവർത്തനങ്ങൾ, ഉൽപാദനക്ഷമത, തുടങ്ങി അനേകം ഘടകങ്ങളെ ഉറക്കം സ്വാധീനിക്കുന്നു.
മെച്ചപ്പെട്ട ഹൃദയ പ്രവർത്തനങ്ങൾക്കും മസ്തിഷ്ക പ്രവർത്തനങ്ങൾക്കും ഉറക്കം അത്യാവശ്യമാണ്. ഉറക്കം ഒരു സൗന്ദര്യവർദ്ധിനിയാണ്. അത് ചർമാരോഗ്യം കാക്കുകയും തലമുടിയുടെ വളർച്ച സംരക്ഷിക്കുകയും ചെയ്യുന്നു.
ഉറക്കമില്ലായ്മ, ഉറക്കക്കുറവ്, ക്രമ രഹിതമായ ഉറക്കം ആദിയായവ ഉറക്ക പ്രശ്നങ്ങളായി കരുതണം. വേണ്ടത്ര ഉറക്കം കിട്ടാതെ വരുന്നതിനെയാണ് ഉറക്ക കുറവ് എന്ന് പറയുന്നത്.
മാനസികവും ശാരീരികവുമായ അനവധി ആരോഗ്യ പ്രശ്നങ്ങൾക്ക് ഉറക്ക കുറവ് ഇട വരുത്തുന്നു. കുറച്ചു കാലങ്ങൾക്ക് മുമ്പ് മുതിർന്നവരെ മാത്രം ബാധിച്ചിരുന്ന ഉറക്കക്കുറവ് ഇന്ന് ആബാലവൃദ്ധം ജനങ്ങളെയും ആക്രമിക്കുകയാണ്.
ആരോഗ്യകരമായ മസ്തിഷ്ക പ്രവർത്തനങ്ങൾക്ക് ഉറക്കം അത്യാവശ്യമാണ് എന്നു കണ്ടു. ഉറക്ക കുറവുള്ള കുട്ടികൾക്ക് പഠന കാര്യങ്ങൾ ശ്രദ്ധിക്കാനോ പരീക്ഷകളിലും ഇൻറർവ്യൂകളിലും മുൻപന്തിയിൽ എത്താനോ കഴിയാതെ പോകുന്നു. നിങ്ങളുടെ കുട്ടികൾക്ക് അത്തരത്തിൽ തകരാറുകൾ ഉണ്ടെങ്കിൽ അവരുടെ ഉറക്ക കുറവ് ശ്രദ്ധിക്കേണ്ടതാണ്. ഉറക്കക്കുറവ് മൂലം തലവേദന, നിരന്തരം ഏർപ്പെടുന്ന കാര്യങ്ങളിൽ പോലും ശ്രദ്ധക്കുറവ്, അസ്വസ്ഥത, തീരുമാനങ്ങളെടുക്കാൻ ബുദ്ധിമുട്ട് ആദിയായ പ്രശ്നങ്ങൾക്കിടയാവുന്നു.
ഉറക്ക കുറവുള്ളവരിൽ വളരെ പെട്ടെന്ന് വാർദ്ധക്യം കൂട്ടിനെത്തുന്നു. വാർദ്ധക്യ കാലത്ത് ഉറക്ക കുറവ് അൽഷൈമേഴ്സ് രോഗത്തിനും ഓർമ്മ കുറവിനും കാരണമാവുന്നു. ഉറക്കക്കുറവ് ഉള്ളവരിൽ ഓർമ്മക്കുറവ്, ബുദ്ധിപരമായ പ്രതികരണ കുറവ്, എന്നിവ ശ്രദ്ധേയമാണ്. തുടർച്ചയായ ഉറക്കക്കുറവ് ഉൽക്കണ്ഠ, രോഗഭീതി, വിഷാദരോഗം, എന്നിവയ്ക്ക് കാരണമാകുന്നു. ആരോഗ്യകരമായി തൊഴിലുകളിൽ ഏർപ്പാടാനോ സമൂഹവുമായി നല്ല ബന്ധം പുലർത്താനോ കഴിയാതെ പോകുന്നു. ഒരു ഉത്തമ പൗരൻ ആയി ജീവിക്കാൻ ഉറക്ക കുറവ് തടസ്സമാണ്. ഉറക്കക്കുറവ് നമ്മെ ജീവിത വിജയങ്ങളിൽ നിന്നും പിന്നോട്ട് നടത്തുന്നു.
ഉറക്കക്കുറവ് ചർമ്മത്തിന്റെ ആരോഗ്യം തകർക്കുകയും മുടികൊഴിച്ചിലിന് കാരണമാവുകയും ചെയ്യുന്നു. ഹൃദ്രോഗങ്ങൾ, രക്തസമ്മർദ്ദം, വൃക്ക രോഗങ്ങൾ, പ്രമേഹം, പൊണ്ണത്തടി, മസ്തിഷ്കാഘാതം, വിഷാദരോഗം, തുടങ്ങി അനവധി രോഗങ്ങൾക്ക് ഉറക്കക്കുറവിടയാക്കുന്നു.
ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ ഉറക്കം കുറവ് അനുവദിക്കുന്നില്ല. ഡ്രൈവർ, സർജൻ, എന്നീ തൊഴിലുകളിൽ ഏർപ്പെടുന്നവർ ഉറക്കക്കുറവ് മൂലം ബുദ്ധിമുട്ട് അനുഭവിക്കുകയാണെങ്കിൽ അത് വലിയ അപകടങ്ങൾക്ക് ഇടയാക്കുന്നതാണ്.
ഉറക്ക കുറവിലേക്ക് നയിക്കുന്ന അനവധി പ്രശ്നങ്ങൾ ഉണ്ട്. ഉറക്ക കുറവിന് ഒരു പ്രധാന കാരണം സ്ട്രെസ് ആണ്. നമ്മുടെ നിത്യ ജീവിതവുമായി ബന്ധപ്പെട്ട് ചെറുതും വലുതുമായ അനവധി പ്രശ്നങ്ങൾ ഉണ്ട്. ഓരോ പ്രശ്നങ്ങൾക്കും വിവിധങ്ങളായ കാരണങ്ങൾ ഉണ്ടാവും. അതിനനുസരിച്ച് ആവും സ്ട്രെസ്സ്. സ്ട്രെസ്സിന്റെ ആഴം വ്യക്തിഗതമാകയാൽ ഉറക്കക്കുറവ് കൂടിയും കുറഞ്ഞുമിരിക്കും. സ്ട്രെസ്സ് അനവധി ശാരീരിക പ്രശ്നങ്ങൾക്കിടയാക്കുന്നു.
പ്രായം കൂടുന്നതിനനുസരിച്ച് ഉറക്കത്തിലും വ്യത്യാസം കാണപ്പെടുന്നു. പൊതുവേ ഉറക്കം കുറഞ്ഞു കാണപ്പെടുന്നു. അതിന് ശാരീരികവും മനശാസികവുമായ അനവധി കാരണങ്ങൾ ഉണ്ട്.
ഉൾക്കണ്ഠ, ശബ്ദ മലിനീകരണം, ചില തരം ഔഷധങ്ങൾ എന്നിവ ഉറക്കക്കുറവ് ഉണ്ടാക്കുന്നു. ഹോർമോണികമായ (മെലറ്റോനിൻ) കാരണങ്ങളും ഉറക്കക്കുറവുമായി ബന്ധപ്പെട്ടു വരുന്നുമെന്നു കണ്ടല്ലോ.
രാത്രി വളരെ വൈകി ഉറങ്ങുന്നവരിൽ ഉറക്കക്കുറവ് സാധാരണയാണ്. തൊഴിൽ, തൊഴിൽ സംബന്ധമായ യാത്രകൾ, പഠനം, ആദിയായ ഘടകങ്ങൾ പലപ്പോഴും ഉറങ്ങാനുള്ള സമയം അപഹരിക്കാറുണ്ട്. 'നൈറ്റ് ലൈഫ്' എന്ന പേരിൽ രാത്രിയെ പകലാക്കുന്നവർ നമുക്കിടയിൽ ധാരാളമായി ഉണ്ട്. ഇതൊക്കെയും ഉറക്ക കുറവിന് കാരണമാകുന്ന ഘടകങ്ങളാണ്.
മൊബൈൽ ഫോണിൻ്റെ അമിതമായ ഉപഭോഗം, മൊബൈൽ വീഡിയോ ഗെയിമുകളിൽ ഏർപ്പെടൽ, രാപകൽ അറിയാതെ തുടർച്ചയായി ടെലിവിഷനിൽ ക്രിക്കറ്റ്, ഫുട്ബോൾ മത്സരങ്ങൾ കാണുക, ഇതൊക്കെയും നമ്മുടെ ഉറക്കത്തിൻറെ താളം തെറ്റിക്കുന്നു.
ചായ, കോഫി, കോള തുടങ്ങിയ കാർബൊണേറ്റഡ് പാനീയങ്ങൾ, പുകവലി, അമിത മദ്യപാനം, മയക്കു മരുന്നുകളുടെ ഉപഭോഗം, ആദിയായ ഘടകങ്ങൾ ആരോഗ്യകരമായ ഉറക്കത്തിൻറെ ശത്രുക്കളാണ്.

ഉഴിച്ചിൽ, മെഡിറ്റേഷൻ, യോഗ, അക്യുപങ്ചർ, ആദിയായ പ്രയോഗങ്ങൾ ഉറക്കക്കുറവിന് പരിഹാരമായി കണ്ടെത്താവുന്നതാണ്. ഉറക്കക്കുറവുള്ളവരുടെ തലയും ശരീരവും നാം ഉഴിഞ്ഞു കൊടുക്കാറുണ്ടല്ലോ. അത് ഒരു പുത്തൻ കണ്ടുപിടുത്തമല്ല. നമ്മുടെ വീടുകളിൽ കാലങ്ങളായി നാം ചെയ്തു പോരുന്നതാണ്.
സമാധാനപരമായ ഉറക്കത്തിനു വേണ്ട ഒരു അന്തരീക്ഷം സൃഷ്ടിക്കുകയാണ് പരമ പ്രധാനം. അതിലേക്ക് തണുത്ത വായു ലഭ്യമാകുന്ന ശബ്ദരഹിതമായ ഒരു അന്തരീക്ഷം ഉണ്ടാക്കുക. ഉറക്കത്തിന് മുമ്പ് കോഫി, ചായ, കാർബൊണേറ്റ് പാനീയങ്ങൾ, പുകവലി, എന്നിവ ഉപേക്ഷിക്കുക. ഉറക്കത്തിന് മുമ്പ് ഇളം ചൂടുവെള്ളത്തിൽ കുളിക്കുന്നതും നല്ലതാണ്.
നല്ല വ്യായാമം, ആരോഗ്യകരമായ ശ്വസന ക്രിയകൾ (breathing exercises), എന്നിവ ഉറക്കം ലഭ്യമാവാൻ സഹായിക്കുന്നു. ഉറങ്ങാൻ കിടക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് മൊബൈൽ ഫോൺ ഉപയോഗം, ടെലിവിഷൻ ഉപയോഗം എന്നിവ അവസാനിപ്പിക്കുക.
രാത്രി ഡ്യൂട്ടികളിൽ ഏർപ്പെടുന്നവരും അതു കഴിഞ്ഞ് സമാധാനവും സുഖകരവുമായ ഉറക്കം ലഭ്യമാക്കാൻ ശീലിക്കുക. രാത്രി കാലങ്ങളിൽ ദീർഘദൂരം വാഹനം ഓടിക്കുന്നവർ ഇടയ്ക്ക് വാഹനം നിർത്തിയിട്ട് കുറച്ചുനേരം ഉറങ്ങാനുള്ള സൗകര്യം ഉണ്ടാക്കുക. ഡ്രൈവർ ഇപ്രകാരം ചെയ്യുന്നത് യാത്രക്കാർക്കും നല്ലതാണ്. തന്മൂലം യാത്രക്കിടയിൽ സംഭവിക്കാനിടയുള്ള അപകടം ഒഴിവാക്കാം.
ചൂട് പാൽ, പാൽ ഉൽപ്പന്നങ്ങൾ, ഇളനീർ, പപ്പായ, ചെറി, വാഴപ്പഴം തുടങ്ങിയ പഴങ്ങൾ, , എന്നിവ ഉറക്കം മെച്ചപ്പെടുത്തുന്ന പാനീയങ്ങളും ഭക്ഷണങ്ങളുമാണ്. കനത്ത ആഹാരങ്ങൾ രാത്രി കഴിവതും ഒഴിവാക്കുക.
ഉറക്കത്തിന് മുമ്പ് ഇളം ചൂടുള്ള പാല് കഴിക്കുക. നമുക്കിടയിൽ പണ്ടു കാലത്തെ ഉള്ള ശീലമായിരുന്നു. മദ്യപാനം, മയക്ക് മരുന്ന് എന്നിവയുടെ ഉപഭോഗം അവസാനിപ്പിക്കുക. ചിലർക്ക് മദ്യപിച്ചാൽ നല്ല ഉറക്കം കിട്ടുമെന്ന് പറയുന്നത് കേട്ടിട്ടുണ്ട്. അവർക്ക് പിന്നീട് മദ്യപിക്കാതിരുന്നാൽ ഉറക്കം ലഭ്യമാവുന്നതല്ല.
ഉറക്കക്കുറവ് പരിഹരിക്കാൻ വളരെ സൗകര്യപ്രദമായ ഒരു മാർഗമുണ്ട്. പുസ്തകം വായിക്കുകയാണെങ്കിൽ നല്ല ഉറക്കം സിദ്ധിക്കുന്നവർ ധാരാളമുണ്ട്. സ്വയം ചികിത്സയും സ്വയം ഔഷധം തെരഞ്ഞെടുപ്പും ഒഴിവാക്കുക. ഉറക്കം മെച്ചപ്പെടുത്താൻ സുഖകരമായ കിടക്ക ഒരു വലിയ പ്രശ്നമാണ്. ഉറക്ക മുറിയിൽ ശുചിത്വം പാലിക്കുക.
മേലാറ്റോനിന്റെ ഉൽപാദനവും ഉറക്കവുമായുള്ള ബന്ധം നാം കണ്ടു. അതിനാൽ രാത്രിയിൽ വൈകാതെ ഉറങ്ങാനും പുലർച്ചക്ക് മുമ്പ് എഴുന്നേൽക്കാനും ശീലിക്കുക. നിശ്ചിത സമയത്ത് ഉറങ്ങുകയും ഉണരുകയും വേണം. ഉറക്കം തോന്നുമ്പോൾ മാത്രം ഉറങ്ങാൻ കിടക്കുക. പകലുറക്കം ഉപേക്ഷിക്കുക. ഉറക്കറയിൽ വെളിച്ചം പൂർണ്ണമായും കെടുത്തുകയോ മങ്ങിയ വെളിച്ചം ഉപയോഗിക്കുകയോ ചെയ്യുക.
ഒരു പരിധി വരെ മാത്രമേ ഇതൊക്കെ ഫലപ്രദമാകുന്നുള്ളൂ. അതിലുപരിയായാൽ ഔഷധസേവ വേണ്ടി വരും. ഒരു ഫിസിഷ്യൻ്റെയും മനശാസ്ത്രജ്ഞന്റെയും സേവനം ഉപയോഗപ്പെടുത്തി ഔഷധങ്ങൾ കഴിക്കാവുന്നതാണ്.

                                 ചിലന്തി ഒരു നേരത്തെ ഭക്ഷണം                           ഡോ. വേണു തോന്നയ്ക്കൽ          ചിലന...
13/07/2025


ചിലന്തി ഒരു നേരത്തെ ഭക്ഷണം
ഡോ. വേണു തോന്നയ്ക്കൽ

ചിലന്തി മതി ഒരു നേരത്തെ ഭക്ഷണത്തിന്. അതാണ് ഗോളിയത്ത് ബേർഡ് ഈറ്റിംഗ് ടറൻ്റ്യുല (goliath bird eating tarantula). ലോകത്ത് അറിയപ്പെടുന്ന ഏറ്റവും വലിയ ചിലന്തി വർഗ്ഗമാണിത്.
ഇവയുടെ ശരീരത്തിന് 12 സെൻറീമീറ്റർ നീളവും 175 ഗ്രാം ഭാരവും വരും. കാലുകൾക്ക് 28 സെൻറീ മീറ്റർ. ഏതാണ്ട് ഒരടി. നോക്കണേ വെറുമൊരു ചിലന്തിയുടെ വലിപ്പം. അടഞ്ഞ തവിട്ട് നിറം, കറുപ്പ്, മങ്ങിയ ടാൻ നിറം, സ്വർണ്ണ വർണ്ണം, എന്നിങ്ങനെ വിവിധ നിറങ്ങളോട് കൂടിയ ഒരു ചിലന്തി. ശരീരത്തിലും കാലുകളിലും നിറയെ തീരെ ചെറിയ രോമങ്ങൾ കാണാം. ഒറ്റനോട്ടത്തിൽ ആരു കണ്ടാലും ഒന്ന് ഭയക്കും.
രാത്രിയിൽ പതിയിരുന്ന് വേട്ടയാടുകയാണ് ഇവ ചെയ്യുന്നത്. ഇര തേടുന്ന നേരം ഇവ ഒരു പ്രത്യേക തരം ഹിസ്സിംഗ് ശബ്ദം (hissing sound) പുറപ്പെടുവിക്കുന്നു.
ആരാണ് ഇതിനെ കണ്ടാൽ ഒന്ന് ഭയക്കാത്തത്.
ഈ ജീവി നമ്മുടെ നാട്ടിലായിരുന്നുവെങ്കിൽ ഒരു പിശാചിന്റെ രൂപഭാവങ്ങൾ ആരോപിച്ച് ഏതെങ്കിലും ഒരു മരച്ചോട്ടിൽ കുടിയിരുത്തിയേനെ.
കരണ്ട് തിന്നുന്ന ചെറിയ സസ്തനികൾ, ചെറിയ പക്ഷികൾ, ചെറിയ തരം പാമ്പുകൾ, അരണകർ, തവളകൾ, ചൊറിത്തവളകൾ, ഉൾപ്പെടെ അനവധി തരം കീടങ്ങൾ എന്നിവയെ യാതൊരു മടിയും കൂടാതെ ഭക്ഷണമാക്കുന്ന ഇരപിടിയനാണ്.
ഇവ തുറന്ന ഇടങ്ങളിൽ വച്ച് ഇരയെ ഭക്ഷിയ്ക്കാറില്ല. ആക്രമിച്ചു കീഴടക്കിയ ഇരയെ അതിൻറെ താമസയിടത്തേക്ക് കൊണ്ടു പോകുന്നു. ഭക്ഷണത്തിന് സ്വസ്ഥതയും സമാധാനവും ആവശ്യപ്പെടുന്ന ഒരു ജീവിയാണിത്.
ഇരയെ കിട്ടിയ പാടെ തിന്നുകയല്ല. ഭക്ഷണം കഴിക്കാനായി പാകപ്പെടുത്തണം. അതിലേക്ക് സ്വന്തം ശരീരം ഉൽപാദിപ്പിക്കുന്ന ഒരു പ്രത്യേക തരം ദഹന രസം ഇരയുടെ ശരീരത്തിൽ കുത്തി വയ്ക്കുന്നു. തൽഫലമായി ഇരയുടെ ശരീര ഭാഗങ്ങൾ ദ്രവ രൂപത്തിലാവുന്നു. പിന്നെ അമാന്തിക്കില്ല. സ്വന്തം വദന ഭാഗം (chelicerae) കൊണ്ട് ഭക്ഷണം വലിച്ചു കുടിക്കുന്നു.
ഇവ വിഷമുള്ളവയാണ്. വിഷപ്പല്ലുകൾ കൊണ്ട് ഇരയുടെ ശരീരത്തിൽ വിഷം കുത്തി വച്ച് അവയെ തളർത്തി തളയ്ക്കുന്നു. വിഷം മനുഷ്യന് അപകടകരമല്ല. ഈ ചിലന്തി കടിച്ചാൽ നമ്മുടെ നാട്ടിൻ പുറത്ത് കാണുന്ന കടന്തൽ കടിച്ച മാതിരി ചെറിയ തരിപ്പ് ഉണ്ടാവും. അത്ര തന്നെ.
തെക്കേ അമേരിക്കയുടെ വടക്കു ഭാഗത്തുള്ള മഴക്കാടുകളാണ് ഇവയുടെ സ്വദേശം. ആമസോൺ കാടുകളിലാണ് ഇവ പ്രധാനമായും കാണപ്പെടുന്നത്. ഗയാന, ബ്രസീൽ, കൊളംബിയ, വെനസ്വല, എന്നിവിടങ്ങളിൽ കാണപ്പെടുന്നു.
മുകളിൽ പറഞ്ഞ പ്രത്യേകതകൾ കൂടാതെ ഇതര ചിലന്തികളിൽ നിന്നും വ്യത്യസ്തരാക്കുന്ന മറ്റ് ചില സ്വഭാവ വിശേഷങ്ങളും ഇവയ്ക്കുണ്ട്. സാധാരണ ചിലന്തികളെ പോലെ ആകാശങ്ങളിൽ വലകെട്ടി അതിൽ കുരുങ്ങുന്ന പ്രാണികളെ ഭക്ഷണമാക്കുകയല്ല ഇവ ചെയ്യുന്നത്. ആഴമുള്ള മാളങ്ങളിൽ കഴിയുന്ന അവ രാത്രി കാലങ്ങളിൽ ഇര തേടുന്നതിലേക്ക് വേണ്ടി പുറത്തിറങ്ങുന്നു. രാത്രീഞ്ചരൻമാരാണ് (nocturnal).
ഇവ രാത്രികാലങ്ങളിൽ പുറത്തിറങ്ങുമ്പോൾ ഒരു പ്രത്യേക തരം ശബ്ദം (hissing sound) ഉല്പാദിപ്പിക്കുന്നതായി പറഞ്ഞല്ലോ. ആ ശബ്ദം നമുക്കുള്ളതാണ്. ചിലന്തിയുടെ വഴി മുടക്കാതെ മാറി നിൽക്കാനുള്ള ഒരറിയിപ്പ്.
മറ്റു ചിലന്തികൾക്ക് ഇല്ലാത്ത ഒരു പ്രത്യേകത കൂടി ഇതിനുണ്ട്. സാധാരണ പെൺ ചിലന്തികൾ ഇണ ചേരലിനു ശേഷം ആണിനെ കൊന്നു തിന്നുന്നു (cannibalism). ഇവ അപ്രകാരം ചെയ്യുന്നില്ല. പെൺ ചിലന്തിയുടെ ആയുസ്സ് 15 മുതൽ 25 വർഷമാണ്. ആൺ ചിലന്തിയുടേത് 3 മുതൽ 6 വർഷവും.
ഈ ചിലന്തി ഭക്ഷ്യ യോഗ്യമാണ്. വളരെ രുചികരമായ ഒരു ഭക്ഷണമായിട്ടാണ് ഇവയെ ദക്ഷിണ അമേരിക്കക്കാർ കരുതുന്നത്. 175 ഗ്രാം ഭാരം വരുന്ന ഈ ചിലന്തി ഒരാളുടെ വിശപ്പടക്കാൻ പര്യാപ്തമാണ്.
തിറാഫോസ ബ്ലോണ്ടി (Theraphosa blondi) എന്നാണ് ശാസ്ത്ര നാമം. കുടുംബം തിരാഫോസിഡെ (Family Theraphosidae) ഫൈലം ആർത്രോപോഡ (arthropoda).

12/07/2025

                                  പോലീസിനെ തല്ലാമോ                    ഡോ. വേണു തോന്നയ്ക്കൽ                              ...
11/07/2025


പോലീസിനെ തല്ലാമോ
ഡോ. വേണു തോന്നയ്ക്കൽ

പോലീസിനെ തല്ലാമോ. പോലീസിനെ എന്നല്ല ആരെയും തല്ലാൻ പാടില്ല. അത് പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല. നീതി നടത്തിപ്പുകാരും നാടിന്റെയും നാട്ടാരുടെയും സംരക്ഷകരുമാണ് പോലീസ്സ് സേന അഥവ പോലീസ് ഫോഴ്സ്. അവരാണ് പൗരന്റെ ജീവനും സ്വത്തിനും കാവൽ.
ഒരു രാഷ്ട്രത്തിൻറെ ഭദ്രവും സുരക്ഷിതവുമായ നടത്തിപ്പിൽ പോലീസ് സേനയുടെ പ്രാധാന്യം മനസ്സിലാക്കാതെയാണ് നാം പോലീസിനെതിരെ ആരോഗ്യകരമല്ലാത്ത പ്രതികരണങ്ങൾ നടത്തുന്നത്. പോലീസ് സേന പരിപൂർണ്ണമായും നിഷ്ക്രിയമായിരിക്കുന്ന ദിവസം ഒന്ന് സങ്കൽപിച്ചു നോക്കുക. അത്തരമൊരവസ്ഥ തികച്ചും ഭയാനകമാണ്. നമ്മുടെ സമൂഹത്തിൽ പോലീസ് സേനക്ക് അത്രയേറെ പ്രാധാന്യം ഉണ്ട് എന്ന് മനസ്സിലാക്കാൻ അതിൽപരം ഉദാഹരണം വേണ്ട. നമ്മെയും നമ്മുടെ നാടിനേയും രക്ഷിയ്ക്കാൻ പോലീസും ഇതര സേന വിഭാഗങ്ങളും രാപകൽ ഉണർന്നിരിക്കുന്നു. കണ്ണുള്ളപ്പോൾ കണ്ണിന്റെ വിലയറിയില്ല.
അത്രയേറെ പ്രാധാന്യമുള്ള പോലീസ് സേനയോട് പൊതുജനത്തിന്റെ പ്രതികരണം പലപ്പോഴും തൃപ്തികരമല്ല. പൊതുജനത്തിന് പോലീസ് സേനയോടുള്ള പ്രതികരണം കണ്ടാൽ അവർ പൂർവ്വ ജന്മത്തിൽ ജനശത്രുവായിരുന്നു എന്നു തോന്നാം.
നമ്മുടെ പോലീസ് സേനയിൽ ചിലരെങ്കിലും ഹീനവും പ്രാകൃതവുമായ രീതിയിലാണ് വ്യക്തികളോട് പെരുമാറുന്നത്. വാർത്തകൾ ശ്രദ്ധിക്കുന്നവരോട് അക്കാര്യത്തിൽ പ്രത്യേകം പറയേണ്ടതില്ല. നിരന്തരം കേൾക്കുന്ന ലോക്കപ്പ് പീഡനങ്ങളും ലോക്കപ്പ് മരണങ്ങളും പറയുന്നതെന്താണ്. പലപ്പോഴും പൊതു ജനത്തെ ഉപദ്രവിക്കാനുള്ള വാസന പോലീസ് സേന പ്രകടിപ്പിക്കാറുണ്ട്.
ലോകത്തെമ്പാടും പോലീസ് ഫോഴ്സിന്‍റെ ഹീനവും നിഷ്ഠുരവുമായ നരവേട്ടകൾ ചരിത്ര പുസ്തക പുറങ്ങളിൽ കണ്ടതാണ്. അധികാരത്തിന്റെ തണലിൽ പോലീസ് നടപ്പിലാക്കുന്ന നരവേട്ടകൾ പ്രാകൃത കാലത്തെ ഓർമിപ്പിക്കുന്നതാണ്. ജാതിയുടെ പേരിൽ പോലും പൗരന്മാരെ നികൃഷ്ടമായി കാണുന്നവരായി ചിലരെങ്കിലും പോലീസ് സേനയിൽ ഉണ്ട്. അങ്ങനെയുള്ള ഒരു സേനയെ പൊതു സമൂഹത്തിൽ ഏവർക്കും സ്നേഹാദരങ്ങളോടെ കാണാനായി എന്നു വരില്ല.
വ്യക്തികൾ സേനയാകുമ്പോൾ അവരിലെ നന്മകൾക്ക് പകരം അടിച്ചമർത്തപ്പെട്ട പ്രാകൃത വാസനകൾ ഉണരുകയാണ്. അധികാരത്തിന്റെ മണമുള്ള ആയുധങ്ങൾ കൂട്ടിനുള്ളപ്പോൾ പറയുകയും വേണ്ട. നമ്മുടെ ഓർമ്മകളിൽ അത്തരം അനുഭവങ്ങൾ ഒരുപാടുണ്ടാവാം. അതൊക്കെയും ജനത്തെ പോലീസ് സേനയ്ക്കെതിരെ തിരിയാനും അവർക്കെതിരെ ചിന്തിയ്ക്കാനും പ്രേരിപ്പിച്ചു എന്നും വരാം.
പൊതുജനം ഭരണകൂടത്തിനെതിരെ പ്രതികരിക്കുന്ന കാഴ്ചകളിൽ നിസ്സംഗരായി നോക്കി നിൽക്കാൻ പോലീസ്സിനായി എന്ന് വരില്ല. പൊതു മുതൽ നഷ്ടപ്പെടുത്തിയും വ്യക്തികളുടെ സ്വകാര്യ ജീവിതത്തിൽ പരിക്കുകൾ ഉണ്ടാക്കിയും വ്യക്തി സ്വാതന്ത്ര്യങ്ങൾക്ക് എതിരെ പൗരബോധം മറന്ന് ജനം നടത്തുന്ന സമരങ്ങളും പ്രക്ഷോഭങ്ങളും നോക്കി നിൽക്കുന്നതാവരുത് പോലീസ് സേന.
അത്തരം സന്ദർഭങ്ങളിൽ അവരുടെ മനസ്സ് യുദ്ധ സജ്ജമാവും. വ്യക്തി എന്ന ബോധം മറന്ന് സേനയായി സ്വയം പരാവർത്തനം ചെയ്യപ്പെടുന്നു. സേനയുടെ ശരീരാംഗമാവുന്നതോടെ സേനാംഗങ്ങളുടെ വ്യക്തിഗത മനസ്സ് നഷ്ടമാവുകയും അവർ ഒറ്റ മനസ്സായി ഒരു ലക്ഷ്യത്തിലേക്ക് പ്രവർത്തിക്കുകയും ചെയ്യുന്നു. അച്ചടക്കവും നിയന്ത്രണവുമുള്ള ഒരാകൃതിയാണ് സേന.
എന്നാൽ നിമിഷ നേരം മതി സേനയുടെ ആകൃതിയും അച്ചടക്കവും നിയന്ത്രണവും കൈവിട്ട് ഒരു ആൾക്കൂട്ടമാവുകയോ കൂട്ടം തെറ്റി വ്യക്തിഗത മനസ്സ് സ്വന്തമാക്കുകയോ ചെയ്യുന്നു. ചിലപ്പോൾ കൂട്ടം തെറ്റിയ ആനകളുടെ പ്രാകൃത സ്വഭാവം കൈവരിക്കുന്നു. അവരുടെ ജനിതക മാത്രകളിൽ പുരണ്ട ആക്രമണ സ്വഭാവത്തിൻ്റെ മണം എങ്ങും പടരുകയായി.
അധികാരത്തിൻ്റെ ദുർമേദസ് കൂടിയാവുമ്പോൾ പറയുകയും വേണ്ട. നാം നിരന്തരം കാണുന്ന പോലീസ് ആക്രമണത്തിന്റെ രസതന്ത്രത്തിൽ ഇതും ചേർത്ത് വായിയ്ക്കണം.
നിരന്തരം സംഘർഷ പൂരിതമായ തൊഴിലിന്റെ ഭാഗമായാണ് പോലീസ് സേനാംഗങ്ങൾ ജീവിക്കുന്നത്. അതിനിടയിൽ അകാരണമായി അവരെ പ്രകോപിപ്പിക്കുക കൂടിയായാലോ. തൊഴിലിടങ്ങളിൽ വെറുതെ ഇരിക്കുമ്പോഴും അവർ സംഘട്ടനം പ്രതീക്ഷിക്കുകയാണ്. അത്തരം മാനസികാവസ്ഥയുടെ ഭീകരത അനുഭവിക്കുക തന്നെ വേണം.
നാം പുരോഗമന വാദികൾ, വിദ്യാസമ്പന്നർ, രാഷ്ട്രീയ പ്രബുദ്ധർ, എന്നൊക്കെ പറയുന്നത് വെറും ജൽപനങ്ങൾ. നമ്മിലെ പ്രാകൃത ജീനുകളുടെ പ്രകടനം തന്നെയാണ് മിക്ക സമരങ്ങളിലും നാം പുലർത്തുന്നത്. സ്വന്തം രാഷ്ട്രത്തിൽ പൊതു മുതൽ നശിപ്പിച്ചും പൗരസ്വാതന്ത്ര്യം തടഞ്ഞും നടത്തുന്ന പ്രതിഷേധങ്ങളും സമരങ്ങളും ശത്രു രാജ്യത്തിനെതിരെയുള്ള യുദ്ധത്തിൻറെ ഭാവമാർജിക്കുമ്പോൾ പോലീസ് സേന ജനാധിപത്യ ബോധം മറന്നു പോയി എന്നും വരാം.
രാഷ്ട്ര നിർമ്മിതിക്ക് അനുഗുണമല്ലാത്ത സമര മാർഗ്ഗങ്ങളിൽ ജനം തിരിയുമ്പോൾ പോലീസ് സേനയ്ക്ക് നിസ്സംഗരായി നോക്കി നിൽക്കാനാവില്ല. രാഷ്ട്രം ശിഥിലമാവുന്ന കാഴ്ചകളിൽ നിന്നും അകന്നാൽ പിന്നെ ഒരു സേനയുടെ ആവശ്യകതയെന്ത് എന്ന ചോദ്യവും പ്രസക്തമാവും. പൊതു മുതൽ നശിപ്പിക്കാതെയും വ്യക്തി സ്വാതന്ത്ര്യം ഹനിക്കാതെയും നടത്തുന്ന സമരങ്ങൾ ഇവിടെ ചർച്ചയില്ല.
പോലീസ് സേനയുടെ സേവനം രാഷ്ട്രം അത്ര കണ്ട് ആവശ്യപ്പെടുകയാണ്. പോലീസ് സേനയുടെ ആവശ്യമില്ലാത്ത ഒരു ലോകം പുലരുന്നത് നമുക്കാലോചിക്കാൻ കൂടി കഴിയില്ല. അത്ര കണ്ട് പോലീസ് സേനയുടെ സാന്നിധ്യം ഏറെ പ്രസക്തമായ ഇക്കാലത്ത് ഒരു പ്രധാന ചോദ്യം ചോദിക്കാൻ ഞാൻ ആഗ്രഹിക്കുകയാണ്.
സിനിമയിൽ നായകൻ പോലീസ് ഓഫീസറെ തല്ലുന്നത് കാണുമ്പോൾ പ്രേക്ഷകരായ ജനം കൈയ്യടിച്ച് സന്തോഷം പ്രകടിപ്പിക്കുന്നത് എന്തു കൊണ്ട്. പ്രേക്ഷക മനസ്സുകളിൽ നിന്നും അടർന്നു വീഴുന്ന സ്വാഭാവിക പ്രതികരണമാണത്.
അവരുടെ മനസ്സുകളിൽ ഉറഞ്ഞു കൂടിയ അനുഭവത്തിൽ നിന്നും പിറവി കൊള്ളുന്ന പ്രതികരണമാണ്. സമൂഹ മനസ്സിന് പോലീസ് സേനയോട് തോന്നുന്ന അമർഷമാണ്. അതിനെ നമുക്ക് അനിഷ്ടം, വെറുപ്പ്, ഭയം, എന്നിങ്ങനെ വിവിധ ടൈറ്റിലുകളിൽ അടയാളപ്പെടുത്താം.
പൊതുജനത്തോട് പോലീസിൻ്റെ സമീപനം അത്ര കണ്ട് കനിവ് ഇല്ലാത്തതാണെന്ന് ജനം കരുതുന്നു. അവർ ജനത്തെ അടിമകളായിട്ടാണ് കരുതുന്നത്. അതേ സമയം കയ്യൂക്കും അധികാരവും ധന ശേഷിയും ഉള്ളവരോട് മറിച്ചും. അവർക്ക് മുന്നിൽ തല കുനിച്ചു സ്വന്തം മസ്തിഷ്കം അടിയറ വയ്ക്കാനും തയ്യാർ. രാജാധികാരത്തെ സ്തുതിച്ചും വൈദേശീയ വാഴ്ചയ്ക്കടിമപ്പെട്ടും കഴിഞ്ഞിരുന്ന പോലീസ് രൂപങ്ങളുടെ അടിമത്വത്തിൻ്റെ ജീൻ ആധുനിക കാലത്തെ പോലീസ് ശരീരങ്ങൾ ചുമക്കുന്നു എന്നു പറഞ്ഞാൽ എങ്ങനെ നിഷേധിക്കാനാവും.
ആധുനിക ഭാരതത്തിലെ പോലീസ് സേന പലപ്പോഴും ജന സാമാന്യത്തോട് കാട്ടുന്ന കരുണയില്ലായ്മ മൂലം അവരുടെ മനസ്സുകളിൽ പോലീസ് സേനയ്ക്കെതിരെ ഭയവും വെറുപ്പും രൂപപ്പെടുന്നുവെന്നു കണ്ടു. എന്നാൽ പോലീസിനെതിരെ പ്രതികരിക്കാൻ ആവാത്തതിനാൽ പൊതു സമൂഹം പലപ്പോഴും തങ്ങളുടെ പ്രതിഷേധം മനസ്സുകളിൽ അടക്കുകയാണ്. പോലീസ് സേനയുടെ ജനസാമാന്യത്തോടുള്ള പെരുമാററമാണ് അപ്രകാരം ഒരു മനസ് പൊതു സമൂഹത്തിൽ രൂപപ്പെടാൻ ഇടയാക്കുന്നത്.
രാജാക്കൻമാരെയും രാജഭൃത്യരേയും മാത്രമല്ല ഇവിടം കോളനിയാക്കി നമ്മെ ചൂഷണം ചെയ്ത വിദേശികളേയും അവരുടെ പോലീസ് സേനയേയും ഭയന്ന് ഓച്ഛാനിച്ച് അടിമത്വം സ്വയം സ്വീകരിച്ച പൂർവികരുടെ സംസ്കാരം നമുക്ക് കൂട്ടിനുണ്ട്. അവരുടെ സ്മരണാർത്ഥം ആധുനിക ജനാധിപത്യ ക്രമത്തിലും നാം സ്വയം അധ:കൃതരാവാനും അടിമത്ത ബോധം മനസ്സിൽ സൂക്ഷിക്കാനും സ്വന്തം നാട്ടിൽ സുരക്ഷിതത്വ ബോധമില്ലാതെ ജീവിക്കാനും രക്ഷകരായ പോലീസിനെ പോലും ഭയക്കാനും ശീലിച്ചു. അധികാര മുദ്രയെ ആദരിക്കുമ്പോഴും ഭയത്തിൽ പൊതിഞ്ഞ വെറുപ്പ് കനൽ പോലെ സൂക്ഷിയ്ക്കാനും മറന്നില്ല.
ജനം പോലീസിനോട് ആദരവ് കാട്ടുന്നുണ്ടോ. ആദരവ് കാട്ടുന്നു എന്ന് തോന്നുന്നുവെങ്കിൽ ഭയം കൊണ്ടു് ശരീരവും ആംഗ്യ ഭാഷയും അവ്വിധം ആകൃതിപ്പെടുകയാണ്. ഹൃദയത്തിൻ്റെ ആഴങ്ങളിൽ നിന്നും കുമിള പൊട്ടിപ്പടരുന്ന സ്നേഹത്തിൻ്റെയും ആദരവിൻ്റേയും തീഷ്ണതയല്ല.
പോലീസ്സിനെ എന്തിന് ഭയക്കണം എന്ന് ആധുനിക ജനാധിപത്യ ക്രമത്തിലെ തിരുശേഷിപ്പുകൾ രചിച്ച ബുദ്ധിജീവികൾ ചോദിച്ചേക്കാം. അഭിമാനവും ആരോഗ്യവും നഷ്ടപ്പെടാതിരിക്കാൻ അവകാശം ചോദിക്കാൻ കൂടി ആർജ്ജവം നഷ്ടപ്പെട്ട സാധാരണക്കാരായ പൗരജനത്തിന് അതൊക്കെ ചിലപ്പോൾ വേണ്ടി വരും.
. ദരിദ്രരെയും തൊഴിലാളികളെയും സാധാരണക്കാരെയും അവഗണിക്കുകയും അവരുടെ ന്യായമായ സങ്കടങ്ങൾക്ക് നേരെ കണ്ണടയ്ക്കുകയും നിരപരാധികളോട് പോലും അന്യായം കാട്ടുകയും ചെയ്യുന്ന പോലീസിനോട് പ്രതികരിക്കാൻ തങ്ങൾക്കാവുന്നില്ല എന്ന സമകാലിക യാഥാർത്ഥ്യം ഉൾക്കൊള്ളുകയാണ് സാധാരണ പൗരൻ.
സാധാരണക്കാരോട് കരുണ കാട്ടാത്ത സേനയെ പ്രതിരോധിക്കാൻ തങ്ങൾക്കാവില്ല എങ്കിലും സ്വപ്നങ്ങളിൽ അവരെ മർദ്ദിക്കുന്നത് കണ്ട് ആനന്ദിക്കാനെങ്കിലും ഭൂരിപക്ഷം വരുന്ന സാധാരണക്കാർക്ക് അവകാശമുണ്ട്. സിനിമ നൽകുന്നതും അതു തന്നെയാണ്.
സാധാരണ പ്രേക്ഷകനു മുന്നിൽ സിനിമ വെറും ഒരു കലാരൂപം എന്നതിലുപരി പലപ്പോഴും അവരുടെ ജീവിതമാണ്. പ്രതികരിക്കാൻ നാവില്ലാത്ത പ്രതിഷേധിക്കാൻ കരുത്തില്ലാത്ത അവശത അനുഭവിക്കുന്ന സാധാരണക്കാരുടെ പ്രതീക്ഷയാണ് സിനിമയിലെ നായകൻ.
നമ്മുടെ ഫോർമുല സിനിമകളിൽ നീതി, ധർമ്മം, ദയ, എന്നിവയ്ക്കായി നില കൊള്ളുന്ന നായകനെയാണ് നാം കാണുന്നത്. അനീതിക്ക് എതിരെ നില കൊള്ളുന്ന നായകൻ സാമൂഹ്യ തിന്മയുടെ അവതാരമായ വില്ലനെ അടിച്ചു നിലം പരിശാക്കുന്നതോടെ പ്രേക്ഷകരുടെ ഭാഗത്തു നിന്നും നിറുത്താത്ത കയ്യടി ഉയരുന്നു.
തങ്ങൾക്കായി നായകൻ പ്രതികരിക്കുകയാണ്. അത് കാണുമ്പോൾ ആരാണ് സന്തോഷിയ്ക്കാത്തത്. ആ സന്തോഷമാണ് അവർ സിനിമ കൊട്ടകയിൽ അനുഭവിക്കുന്നത്. താൻ ചെയ്യേണ്ടത് നായകൻ ചെയ്തതിലുള്ള സംതൃപ്തിയാണ് ആ കൈയ്യടിയിലൂടെ പ്രകടിപ്പിയ്ക്കുന്നത്. നായകന് കിട്ടുന്ന കൈയ്യടികളുടെ ആഴം വില്ലനോടുള്ള വെറുപ്പിന്റേതു കൂടിയാണ്. അവരുടെ മനസ്സിലെ കനൽ കുറെശ്ശ കെടുന്നു. സിനിമയിലായാലും തങ്ങളുടെ ശത്രുവിനെതിരെ നായകൻ ആയുധമെടുക്കുന്നത് കാണുന്നത് സന്തോഷമാണല്ലോ.
പ്രേക്ഷകർ നായകൻറെ ഭാഗത്തായിരിക്കും. അവർ നായകനെ സ്വയം ആവാഹിച്ചിരിക്കും. താൻ ചെയ്യാൻ ആഗ്രഹിക്കുന്നത് എന്താണ് അതായിരിക്കും നായകനും ചെയ്യുന്നത്.
സമകാലിക ജീവിതമാണ് സ്ക്രീനിൽ തെളിയുന്നത്. പ്രേക്ഷകനും സിനിമയും തമ്മിലുള്ള ദൂരം ഇല്ലാതാവുകയും സിനിമ പ്രേക്ഷകന്റെ ജീവിതമായി മാറുകയും ചെയ്യുന്ന ഒരു മനോഘടന അവിടെ രൂപീകൃതമാകുന്നു. സ്വന്തം സ്വപ്ന ലോകത്ത് അവൻ നീതിയും ന്യായവും അനുഭവിക്കുകയാണ്.
നീതി, ധർമ്മം, സത്യം, സ്നേഹം, എന്നിവയ്ക്കായി ദാഹിക്കുന്ന ജന മനസ്സ് അത് നടന്നു കാണാൻ ആഗ്രഹിക്കുന്നു. സ്വഭാവ ഗുണങ്ങൾ ഉള്ള ഒരു നേതാവിനെയാണ് അവൻ ഇഷ്ടപ്പെടുന്നത്. അത്തരം സിനിമകൾ ബോക്സ് ഓഫീസിൽ ഓടുന്നത് നമുക്കറിയാം. നാം തൻറെ സ്വപ്നങ്ങളെ സിനിമയിൽ നടത്തിച്ച് ആഗ്രഹ പൂർത്തീകരണം നേടുന്നു. അതാണ് അവിടെ സംഭവിക്കുന്നത്. .
സിനിമയിൽ മാത്രമല്ല പൊതു നിരത്തുകളിൽ വില്ലന് തല്ലു കിട്ടിയിട്ടുള്ള അനുഭവങ്ങളും ഉണ്ട്. പ്രേക്ഷകനായ സാധാരണ പൗരന്റെ ഭ്രമാത്മക സ്വപ്ന ചിന്തകളാണ് അതിനു പിന്നിൽ പ്രവർത്തിക്കുന്നത്.
നമ്മുടെ പോലീസ് സേനയിൽ കൂടുതൽ അംഗങ്ങളും മനുഷ്യ സ്നേഹികളും വിവേകമതികളും ബുദ്ധിയും കഴിവും ഉള്ളവരുമാണ് എന്നാണ് എൻറെ വിശ്വാസം. എന്നാൽ തീരെ ചെറിയ വിഭാഗം ഉദ്യോഗസ്ഥർ മാത്രമേ സാമൂഹ്യ വിരുദ്ധരുടെ ഗണത്തിൽ പെടുന്നുള്ളു.
ഒരു ചെറിയ വിഭാഗം കാട്ടി കൂട്ടുന്ന വിക്രിയകൾക്ക് ഒരു വലിയ സേന ഉത്തരം പറയേണ്ടി വരുന്നു എന്നതാണ് സമകാലിക യാഥാർത്ഥ്യം. "നഞ്ചെന്തിന് നന്നാഴി". ഏതായാലും ഒരു ചെറിയ സംഖ്യ മതി പോലീസ് സേനയെ നാണം കെടുത്താനും പോലീസുകാർക്ക് അവമതി ഉണ്ടാക്കാനും. അക്കാര്യം നല്ലവരും പ്രഗത്ഭമതികളുമായ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെടേണ്ടതാണ്.
"കുമ്പളം കുത്തിയാൽ മത്തൻ മുളക്കില്ല'. പോലീസ് സേനയും നമ്മുടെ സമൂഹത്തിന്റെ ഭാഗമാണ്. നാട്ടിൽ നടമാടാത്ത നീതി സിനിമയിൽ പൂത്തുലയുന്നതു കാണുമ്പോൾ ആരാണ് കയ്യടിയ്ക്കാത്തത്.
ആധുനിക ജനാധിപത്യ ക്രമത്തിൽ പൗര ജനമാണ് രാഷ്ട്രത്തിൻറെ യജമാനർ എന്ന് ആരോ പറയുന്നത് കേട്ടു. സമ്പൂർണ്ണ സാക്ഷരരും ബുദ്ധിജീവികളുമായ നമുക്ക് അതിന്റെയും അർത്ഥം മനസ്സിലായില്ല.

Address

Al Manamah

Website

Alerts

Be the first to know and let us send you an email when Dr. Venu Thonnakkal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Dr. Venu Thonnakkal:

Share