National Health Mission Alappuzha

National Health Mission Alappuzha Official page of National Health Mission - Arogyakeralam Alappuzha.

ക്യാൻസറിന് വാക്സിൻ!!!!!!! അതിശയം വേണ്ട... ഗർഭാശയള ക്യാൻസറിനെ പ്രതിരോധിക്കുന്ന  HPV വാക്സിൻ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലൂ...
28/04/2026

ക്യാൻസറിന് വാക്സിൻ!!!!!!!

അതിശയം വേണ്ട... ഗർഭാശയള ക്യാൻസറിനെ പ്രതിരോധിക്കുന്ന HPV വാക്സിൻ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലൂടെ 14 വയസ്സ് പൂർത്തിയായ പെൺകുട്ടികൾക്ക് നൽകുന്നു.
4000 രൂപവരെ വിലവരുന്ന വാക്സിനാണ് തികച്ചും സൗജന്യമായി ലഭ്യമാക്കുന്നത്. ഓർക്കുക..... ഒറ്റ കുത്തിവെപ്പിലൂടെ നമ്മുടെ പെൺകുട്ടികൾ സുരക്ഷിതരാകാനുള്ള അവസരമാണിത്. മെയ് 31 വരെയാണ് വാക്സിൻ ലഭ്യമാകുന്നത്. 14 വയസ്സ് പൂർത്തിയായി 15 വയസ്സും മൂന്നുമാസവും ആയ കുട്ടികൾക്കും വാക്സിൻ എടുക്കാവുന്നതാണ്.
സ്കൂളിലെ 14 വയസ്സ് കഴിഞ്ഞ പെൺകുട്ടികൾ വാക്സിൻ സ്വീകരിക്കുന്നതിന്റെ പ്രാധാന്യം അധ്യാപകർ രക്ഷകർത്താ ഗ്രൂപ്പിലേക്ക് പങ്കിടുന്നത് ഫലപ്രദമായിരിക്കും.

ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ വൻ മുന്നേറ്റം; ഇതുവരെ പൂർത്തിയാക്കിയത് 346 ശസ്ത്രക്രിയ...
27/04/2026

ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ വൻ മുന്നേറ്റം; ഇതുവരെ പൂർത്തിയാക്കിയത് 346 ശസ്ത്രക്രിയകൾ
ഹരിപ്പാട്: സാധാരണക്കാർക്ക് ആശ്വാസമായി ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ ഓർത്തോപീഡിക് വിഭാഗം മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ (Total Knee Replacement - TKR) വിപ്ലവകരമായ മുന്നേറ്റം കുറിക്കുന്നു. സന്ധിവേദനയും തേയ്മാനവും മൂലം ദുരിതമനുഭവിക്കുന്ന നൂറുകണക്കിന് രോഗികൾക്ക് ആധുനിക ചികിത്സാ സൗകര്യങ്ങൾ സർക്കാർ സംവിധാനത്തിലൂടെ ലഭ്യമാക്കുകയാണ് ഈ സ്ഥാപനം.
നിലവിൽ പ്രതിമാസം ശരാശരി 12 ശസ്ത്രക്രിയകളാണ് ആശുപത്രിയിൽ നടക്കുന്നത്. ഇതുവരെ 346 പേർ ഇവിടെ വിജയകരമായി ശസ്ത്രക്രിയ പൂർത്തിയാക്കി സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തി. എല്ലാ തിങ്കൾ, വെള്ളി ദിവസങ്ങളിലുമാണ് ആശുപത്രിയിൽ മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ ക്രമീകരിച്ചിരിക്കുന്നത്.
പ്രമുഖ ഓർത്തോപീഡിക് സർജൻമാരായ ഡോ. അഭിലാഷ്, ഡോ. ശരത് എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ധ മെഡിക്കൽ സംഘമാണ് ശസ്ത്രക്രിയകൾക്ക് നേതൃത്വം നൽകുന്നത്. മരുന്നുകൾ കൊണ്ടോ ഫിസിയോതെറാപ്പി കൊണ്ടോ മാറ്റാൻ കഴിയാത്ത തീവ്രമായ മുട്ടുവേദനയ്ക്കും കാലിലെ വളവിനും ശാശ്വത പരിഹാരമാണ് ഇതിലൂടെ ലഭിക്കുന്നത്. കുറഞ്ഞ ചിലവിൽ മികച്ച ചികിത്സ ലഭ്യമാകുന്നതോടെ ആലപ്പുഴ ജില്ലയിലെ പ്രധാന ആശ്വാസ കേന്ദ്രമായി ഹരിപ്പാട് താലൂക്ക് ആശുപത്രി മാറിയിരിക്കുകയാണ്.

ലോക മലമ്പനി ദിനാചരണം: ജില്ലാതല പരിപാടി സംഘടിപ്പിച്ചുലോക മലമ്പനി ദിനാചരണത്തിന്റെ ഭാഗമായുള്ള ജില്ലാതല പരിപാടിയുടെയുംപ്രദർശ...
25/04/2026

ലോക മലമ്പനി ദിനാചരണം: ജില്ലാതല പരിപാടി സംഘടിപ്പിച്ചു

ലോക മലമ്പനി ദിനാചരണത്തിന്റെ ഭാഗമായുള്ള ജില്ലാതല പരിപാടിയുടെയും
പ്രദർശനത്തിൻ്റെയും ഉദ്ഘാടനം
ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എസ് ആർ ദിലീപ്കുമാർ നിർവഹിച്ചു.

മാമ്പുഴക്കരി ജനകീയ ആരോഗ്യകേന്ദ്രത്തിൽ നടന്ന പരിപാടിയിൽ ഡോ. ഫിലിപ് ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. ജില്ല വെക്ടർ കൺട്രോൾ യൂണിറ്റിലെ ബയോളജിസ്റ്റ് സി. സതീഷ്കുമാർ ബോധവൽക്കരണ ക്ലാസ് നയിച്ചു. ജില്ല വെക്ടർ ബോൺ ഡിസിസ് കൺട്രോൾ ഓഫീസർ ആർ. സന്തോഷ് കുമാർ, ഡെപ്യൂട്ടി ജില്ല എജ്യൂക്കേഷൻ ഓഫീസർ ഡോ. ആർ സേതുനാഥ്, ജില്ല ലാബ് ഓഫീസർ ഇൻ ചാർജ്ജ് എ ജയ തുടങ്ങിയവർ പങ്കെടുത്തു. ‘മലമ്പനി ഇല്ലാതാക്കാൻ ഇപ്പോൾ നമുക്ക് കഴിയും. നമുക്ക് ചെയ്യാം’ എന്ന ഈ വർഷത്തെ ദിനാചരണ സന്ദേശം മുൻ നിർത്തിദിനാചരണത്തിന്റെ ഭാഗമായി കണിച്ചുകുളങ്ങര, മാമ്പുഴക്കരി, പുന്നപ്ര വടക്ക്, ചെട്ടികുളങ്ങര, കോടംതുരുത്ത് എന്നിവിടങ്ങളിൽ അതിഥി തൊഴിലാളികൾക്കിടയിൽ രക്തപരിശോധനയും ബോധവത്ക്കരണവും സംഘടിപ്പിച്ചു.

ദേശീയ അന്ധത കാഴ്ചവൈകല്യ നിയന്ത്രണ പരിപാടിയുടെ ഭാഗമായി 2025-26 സാമ്പത്തിക വർഷത്തിൽ ആലപ്പുഴ ജില്ലയിൽ ഏറ്റവും കൂടുതൽ തിമിരശ...
19/04/2026

ദേശീയ അന്ധത കാഴ്ചവൈകല്യ നിയന്ത്രണ പരിപാടിയുടെ ഭാഗമായി 2025-26 സാമ്പത്തിക വർഷത്തിൽ ആലപ്പുഴ ജില്ലയിൽ ഏറ്റവും കൂടുതൽ തിമിരശസ്ത്രക്രിയ ചെയ്തത് ജില്ലാ സഞ്ചരിക്കുന്ന നേത്ര വിഭാഗത്തിന്റെ മേധാവിയും ആലപ്പുഴ ജനറൽ ആശുപത്രിയിലെ ജൂനിയർ കൺസൾട്ടന്റുമായ ഡോ. നവജീവൻ.എൻ. എ ആണ്. എല്ലാ വെള്ളിയാഴ്ചകളിലും ആലപ്പുഴ ജനറൽ ആശുപത്രിയിൽ വച്ച് നടക്കുന്ന സർജറിയുടെ ഭാഗമായി മാത്രം 444 പേരെയാണ് 2025 ഏപ്രിൽ മുതൽ 2026 മാർച്ച്‌ വരെയുള്ള സാമ്പത്തിക വർഷത്തിൽ വെളിച്ചത്തിലേക്ക് നയിച്ചത്.
ദേശീയ അന്ധതാ കാഴ്ചവൈകല്യ നിയന്ത്രണ പരിപാടി (National Programme for Control of Blindness)ന്റെ ഭാഗമായി ആണ് എല്ലാ ജില്ലകളിലും " നയനപഥം" എന്ന പേരിൽ ഓരോ സഞ്ചരിക്കുന്ന നേത്രരോഗ വിഭാഗം ആരംഭിച്ചിരിക്കുന്നത്. ആലപ്പുഴ ജില്ലയിൽ സഞ്ചരിക്കുന്ന നേത്രവിഭാഗം ആലപ്പുഴ ജനറൽ ആശുപത്രിയുമായി ചേർന്നാണ് പ്രവർത്തിക്കുന്നത്. അതാത് ജില്ലയിലെ ഉൾനാടൻ പ്രദേശങ്ങളിൽ പോലും എത്തി കാഴ്ചപരിമിതരെ കണ്ടെത്തി സൗജന്യ ചികിത്സ നൽകുകയാണ് ഇതിൽ ചെയ്യുന്നത്. ആശവർക്കർമാർ ഫീൽഡ് തലത്തിൽ നിന്നും കണ്ടെത്തിയ കാഴ്ച പരിമിതിയുള്ളവരെ PHC യിലെ ഒപ്റ്റോമെട്രിസ്റ്റ് (optometrist ) പരിശോധിച്ച് വിദഗ്ധ ചികിത്സ വേണ്ടവരെ മൊബൈൽ യൂണിറ്റിന്റെ ക്യാമ്പിലേക്ക് റഫർ ചെയ്യുന്നതാണ്.

കാഴ്ചക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നതിനുള്ള പ്രധാന കാരണങ്ങൾ തിമിരം, തക്ക സമയത്ത് കാഴ്ച്ച പരിശോധിച്ച് കണ്ണട വയ്ക്കാത്തത് മൂലമുണ്ടാകുന്ന കാഴ്ച വൈകല്യങ്ങള്‍, പ്രമേഹം മൂലമുള്ള റെറ്റിനോപതി , ഗ്ലോക്കോമ, നേത്രപടലത്തിന്‍റെ തകരാറു മൂലമുള്ള അന്ധത എന്നിവയാണ് . ഇവയുടെ എല്ലാം പ്രാഥമികമായ പരിശോധന സഞ്ചരിക്കുന്ന നേത്രരോഗവിഭാഗം ഫീൽഡിൽ നടത്തി വരുന്നുണ്ട്. ആലപ്പുഴ ജില്ലയിൽ തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ ആണ് സഞ്ചരിക്കുന്ന നേത്രരോഗവിഭാഗത്തിന്റെ ക്യാമ്പ് നടത്തുന്നത്. ക്യാമ്പിൽ തിമിരം കണ്ടെത്തിയവർക്കുള്ള ഓപ്പറേഷൻ എല്ലാ വെള്ളിയാഴ്ചയും ആലപ്പുഴ ജനറൽ ആശുപത്രിയിൽ വച്ചാണ് നടത്തുന്നത്. തിമിര ഓപ്പറേഷന് വേണ്ടി രോഗികളെ ഫീൽഡിൽ നിന്ന് കൊണ്ട് വരികയും തിരികെ കൊണ്ട് പോവുകയും ചെയ്യുന്നതുൾപ്പെടെയുള്ള എല്ലാ സേവനങ്ങളും ചികിത്സകളും തികച്ചും സൗജന്യമാണ്. 2025 ജൂലൈ മുതൽ ഒക്ടോബർ വരെയുള്ള മൂന്നര മാസക്കാലം അറ്റകുറ്റ പണികൾക്കായി നേത്ര തിയേറ്റർ അടച്ചിട്ടിരുന്നു. ആ കാലയളവിലെ ക്യാമ്പിൽ വന്ന തിമിര ബാധിതരെ കൂടി പിന്നീടുള്ള മാസങ്ങളിൽ സർജറി ചെയ്തു പൂർത്തിയാക്കിയിരുന്നു.
2025-26 സാമ്പത്തിക വർഷം തിമിര ശസ്ത്രക്രിയ്ക്ക് പുറമെ 83 ഗ്ലോക്കോമ, 186 ഡയബറ്റിക്ക് റെറ്റിനോപതി കേസുകൾ സഞ്ചരിക്കുന്ന നേത്ര വിഭാഗത്തിന്റെ ക്യാമ്പ്‌ വഴി കണ്ടെത്തിയിട്ടുണ്ട്. ജില്ലയിൽ 14399 സ്കൂൾ കുട്ടികളെ സ്കൂളിൽ ചെന്ന് നടത്തുന്ന നേത്രക്യാമ്പുകൾ വഴി പരിശോധിച്ചിട്ടുണ്ട്.

  ശാസ്ത്രത്തിനൊപ്പം അണിചേരാം..ആരോഗ്യത്തിനായി..ഏവര്‍ക്കും ലോകാരോഗ്യ ദിനത്തിന്റെ മംഗളങ്ങള്‍ നേരുന്നു. ലോകാരോഗ്യ സംഘടന എല്ല...
06/04/2026



ശാസ്ത്രത്തിനൊപ്പം അണിചേരാം..
ആരോഗ്യത്തിനായി..

ഏവര്‍ക്കും ലോകാരോഗ്യ ദിനത്തിന്റെ മംഗളങ്ങള്‍ നേരുന്നു.

ലോകാരോഗ്യ സംഘടന എല്ലാവരോടും ശാസ്ത്രത്തോടൊപ്പം അണിചേരാന്‍ ആഹ്വാനം ചെയ്യുകയാണ് ഈ വര്‍ഷത്തെ ലോകാരോഗ്യ ദിനത്തില്‍ . ‘ശാസ്ത്രത്തിനൊപ്പം അണിചേരാം.. ആരോഗ്യത്തിനായി’
എന്നതാണ് പ്രമേയം.

മനുഷ്യരുടെയും മൃഗങ്ങളുടെയും സസ്യങ്ങളുടെയും ഭൂമിയുടെയും ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള ശാസ്ത്രീയ സഹകരണത്തിന്റെ ആവശ്യകത സംബന്ധിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന കാമ്പെയ്‌നിന് ഈ ദിനത്തില്‍ തുടക്കമിടും..

എകാരോഗ്യ സമീപനത്തിൽ കേന്ദ്രീകരിച്ച്, ശാസ്ത്രീയ നേട്ടങ്ങള്‍, തെളിവുകള്‍ എന്നിവ ജനങ്ങളിലെത്തിക്കാന്‍ ആവശ്യമായ ബഹുമുഖ പരിപാടികള്‍ ഈകാലയളവില്‍ ഒത്തൊരുമിച്ച് ഏറ്റെടുക്കേണ്ടതുണ്ട്.

ഹെൽത്തി ബൈറ്റ്സ് പരിപാടി സംഘടിപ്പിച്ചുസ്റ്റേറ്റ് ന്യൂട്രീഷൻ ആൻ്റ് ഡയറ്റ് റിലേറ്റഡ് ഇൻറർവെൻഷൻ പ്രോഗ്രാമിന്റെ ഭാഗമായി ആലപ്...
26/03/2026

ഹെൽത്തി ബൈറ്റ്സ് പരിപാടി സംഘടിപ്പിച്ചു

സ്റ്റേറ്റ് ന്യൂട്രീഷൻ ആൻ്റ് ഡയറ്റ് റിലേറ്റഡ് ഇൻറർവെൻഷൻ പ്രോഗ്രാമിന്റെ ഭാഗമായി ആലപ്പുഴ ജില്ലാ മെഡിക്കൽ ഓഫീസ് കേരള സർവകലാശാല അധ്യാപന കലാലയം കുന്നം, മാവേലിക്കര എൻഎസ്എസ് യൂണിറ്റുമായി സഹകരിച്ച് ഹെൽത്തി ബൈറ്റ്സ് പരിപാടി സംഘടിപ്പിച്ചു. ഇൻറർ കോളേജ് തലത്തിൽ നടന്ന മത്സരങ്ങൾ വൈവിധ്യം കൊണ്ടും വിദ്യാർത്ഥികളുടെ പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. ആരോഗ്യ ഭക്ഷണ ശീലങ്ങളിൽ റെയിൻബോ ഡയറ്റിന്റെ പ്രാധാന്യം വെളിവാക്കുന്ന ബുള്ളറ്റിൻ ബോർഡ് തയ്യാറാക്കുന്നതായിരുന്നു മത്സര ഇനങ്ങളിലൊന്ന്. 'ഹെൽത്തി ബൈറ്റ്' എന്ന പേരിൽ ഡെപ്യൂട്ടി ജില്ല എജ്യൂക്കേഷൻ മീഡിയ ഓഫീസർ ഡോ സേതുനാഥ് പ്രശ്നോത്തരി നയിച്ചു. മാവേലിക്കര ജില്ല ആശുപത്രിയിലെ ഡയറ്റീഷൻ പ്രീതി പ്രസന്നകുമാർ ബോധവത്ക്കരണ ക്ലാസ് നയിച്ചു. ഡോ. ചിത്ര ഐ, കോളേജ് പ്രിൻസിപ്പൽ ഡോ. എസ്. രശ്മി, പ്രോഗ്രാം കോർഡിനേറ്റർ ഹെന ബി, ലേഖ ബി എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി. ആലപ്പുഴ, കൊല്ലം ജില്ലകളിലെ ആറ് അധ്യാപക കലായങ്ങളിൽ നിന്ന് നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു.

25/03/2026

ആരോഗ്യത്തോടൊപ്പം സമ്മാനങ്ങളും നേടിയാലോ ?.....

"വെള്ളം" കുടിപ്പിക്കും വേനൽയാത്ര പോകുമ്പോഴും മറ്റും തിളപ്പിച്ചാറിയ വെള്ളം കുപ്പിയിൽ കരുതാൻ ശ്രദ്ധിക്കുക. പാനീയങ്ങൾ തയ്യാ...
22/03/2026

"വെള്ളം" കുടിപ്പിക്കും വേനൽ

യാത്ര പോകുമ്പോഴും മറ്റും തിളപ്പിച്ചാറിയ വെള്ളം കുപ്പിയിൽ കരുതാൻ ശ്രദ്ധിക്കുക. പാനീയങ്ങൾ തയ്യാറാക്കുമ്പോഴും തിളപ്പിച്ചാറിയ വെള്ളം ചേർക്കുക . ഭക്ഷ്യയോഗ്യമായ ഐസ് മാത്രമാണ് പാനീയങ്ങളിൽ ചേർക്കുന്നത് എന്ന് ഉറപ്പുവരുത്തുക. ചായ, കാപ്പി പോലെയുള്ള പാനീയങ്ങൾ പരമാവധി കുറയ്ക്കുക. കൃത്രിമ പാനീയങ്ങൾ ഒഴിവാക്കുക.

ആരോഗ്യമേഖലയിലെ അടിസ്ഥാനസൗകര്യ വികസനത്തിൽ വിസ്മയകരമായ മാറ്റമുണ്ടാക്കി: മന്ത്രി വീണാ ജോർജ്മാവേലിക്കര ജില്ലാ ആശുപത്രി കെട്ട...
13/03/2026

ആരോഗ്യമേഖലയിലെ അടിസ്ഥാനസൗകര്യ വികസനത്തിൽ വിസ്മയകരമായ മാറ്റമുണ്ടാക്കി: മന്ത്രി വീണാ ജോർജ്

മാവേലിക്കര ജില്ലാ ആശുപത്രി കെട്ടിടത്തിന്റെ ഒന്നാംഘട്ട ഉദ്ഘാടനം മന്ത്രി നിർവഹിച്ചു

ആരോഗ്യമേഖലയിലെ അടിസ്ഥാനസൗകര്യ വികസനത്തിൽ വിസ്മയകരമായ മാറ്റമുണ്ടാക്കിയതായി ആരോഗ്യ, കുടുംബക്ഷേമവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. മാവേലിക്കര ജില്ലാ ആശുപത്രി കെട്ടിടത്തിന്റെ ഒന്നാംഘട്ട ഉദ്ഘാടനം ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഓരോ ജില്ലയിലും കോടിക്കണക്കിന് രൂപയുടെ വികസന പ്രവർത്തനങ്ങളാണ് ആരോഗ്യവകുപ്പ് നടത്തിയത്. മാവേലിക്കര ജില്ലാ ആശുപത്രിയിൽ കെട്ടിടത്തിനൊപ്പം ആവശ്യമായ ഉപകരണങ്ങളും അനുവദിച്ചിട്ടുണ്ട്. ആശുപത്രി ഉപകരണങ്ങൾക്കും മറ്റ് സജ്ജീകരണങ്ങൾക്കുമായി 28 കോടി രൂപ അനുവദിച്ചു.
രാജ്യത്ത് ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്കുള്ള സംസ്ഥാനമായി കഴിഞ്ഞ 10 വർഷത്തിനിടയിൽ കേരളം മാറി. എട്ട് കോടിയിൽ ഒതുങ്ങിയിരുന്ന കേരളത്തിലെ സർക്കാർ ആശുപത്രിയിലെ ഒപിയുടെ എണ്ണം ഇന്ന് 13 കോടിയിലെത്തി. രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകുന്ന സംസ്ഥാനം കേരളമാണെന്നും മന്ത്രി പറഞ്ഞു. അഞ്ച് കോടി രൂപ ചെലവിൽ നിർമിക്കുന്ന പുതിയ പേ വാർഡിന്റെ നിർമ്മാണോദ്ഘാടനവും മന്ത്രി നിർവഹിച്ചു.

ചടങ്ങിൽ എം എസ് അരുൺകുമാർ എംഎൽഎ അധ്യക്ഷനായി. മാവേലിക്കര ജില്ലാ ആശുപത്രി നാല് മാസത്തിനുള്ളിൽ പൂർണ്ണ സജ്ജമാകുമെന്നും ഭൗതിക സാഹചര്യങ്ങൾ കുറവായിരുന്ന ആശുപത്രിയെ മെച്ചപ്പെട്ട നിലയിലേക്ക് എത്തിക്കാനായതായും അദ്ദേഹം പറഞ്ഞു.
കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി 132 കോടി രൂപയാണ് മാവേലിക്കര ജില്ലാ ആശുപത്രിക്കായി അനുവദിച്ചത്. ഇതിൽ 102.8 കോടി രൂപ വിനിയോഗിച്ച് ഏഴ് നിലകളിലായി 2.2 ലക്ഷം ചതുരശ്ര അടി വിസ്‌തീർണത്തിലാണ് കെട്ടിടം നിർമ്മിച്ചത്. അത്യാഹിതവിഭാഗം, സിടി സ്കാൻ, റേഡിയോളജി, ഫാർമസി, മോഡുലർ ഒപി വിഭാഗങ്ങൾ, 90 അടിയന്തിര ചികിത്സ കിടക്കകൾ ഉൾപ്പെടെ 325 പുതിയ കിടക്കകൾ,
ആദ്യ ഘട്ടത്തിൽ ഏഴ് ശസ്ത്രക്രിയ മുറികൾ, ആധുനിക ബ്ലഡ് സെൻ്റർ, ലാബ്, 'ലക്ഷ്യ' (ലേബർ റൂം ക്വാളിറ്റി ഇംപ്രൂവ്മെന്റ് ഇനിഷ്യേറ്റീവ്) നിലവാരത്തിലുള്ള പ്രസവമുറികൾ, നവജാതശിശു പരിചരണ വിഭാഗം തുടങ്ങിയവ പ്രധാന കെട്ടിടത്തിയുണ്ടാകും. കേന്ദ്രീകൃത ഓക്‌സിജൻ വിതരണം, കേന്ദ്രീകൃത ശീതീകരണം, ആധുനിക രീതിയിലുള്ള അണുനശീകരണ സംവിധാനം, രണ്ട് ജനറേറ്റർ, അഗ്നിശമന സംവിധാനങ്ങൾ, ദ്രവ മാലിന്യ സംസ്കരണം തുടങ്ങിയ സംവിധാനങ്ങളും ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്.

ഉദ്ഘാടന ചടങ്ങിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ മഹേന്ദ്രൻ, വൈസ് പ്രസിഡന്റ് അഡ്വ. ഷീന സനൽകുമാർ, മാവേലിക്കര നഗരസഭാധ്യക്ഷ ലളിതാ രവീന്ദ്രനാഥ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ കെ മധുസൂദനൻ, സി അനു, പഞ്ചായത്ത് പ്രസിഡൻ്റുമാരായ ഷീല രവീന്ദ്രൻ ഉണ്ണിത്താൻ, പ്രിയ വിനോദ്, രാജേഷ് കുമാർ, എസ് ശോഭന,
ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അംബുജാക്ഷി ടീച്ചർ, ജില്ലാ പഞ്ചായത്തംഗങ്ങളായ റ്റി വിശ്വനാഥൻ, ബിനി ജയിൻ, ബി രാജലക്ഷ്മി, അഡ്വ. അനില രാജു, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി സുജാത, നഗരസഭാംഗം സജിനി ജോൺ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജമുന വർഗീസ്, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. കെ എ ജിതേഷ്, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ആരോഗ്യമേഖലയിൽ നടന്നത് 10,000 കോടിയുടെ വികസനം: മന്ത്രി വീണാ ജോർജ്ചേർത്തല താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയുടെ പുതിയ കെ...
11/03/2026

ആരോഗ്യമേഖലയിൽ നടന്നത് 10,000 കോടിയുടെ വികസനം: മന്ത്രി വീണാ ജോർജ്

ചേർത്തല താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയുടെ പുതിയ കെട്ടിടം മന്ത്രി നാടിന് സമർപ്പിച്ചു

കേരളത്തിന്റെ ആരോഗ്യമേഖലയിൽ പതിനായിരം കോടിരൂപയുടെ വികസന പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പിലാക്കിയതെന്ന് ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ചേർത്തല താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ചേർത്തല താലൂക്ക് ആശുപത്രിക്കായി
84 കോടി ചെലവഴിച്ച് അത്യാധുനിക കെട്ടിടമാണ് സർക്കാർ നിർമ്മിച്ചിരിക്കുന്നത്. കേവലം കെട്ടിടങ്ങൾ നിർമ്മിക്കുക മാത്രമല്ല, അത്യാധുനിക മെഡിക്കൽ ഉപകരണങ്ങൾ കൂടി സജ്ജമാക്കി സാധാരണക്കാർക്ക് മികച്ച ചികിത്സ ഉറപ്പാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും കെട്ടിടം ഉദ്ഘാടനം ചെയ്യുന്നതിനോടൊപ്പം ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ആർദ്രം മിഷനിലൂടെ സംസ്ഥാനത്തെ ആരോഗ്യരംഗത്ത് വിപ്ലവകരമായ മാറ്റമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരം മുതൽ കാസർകോട് വരെ 115 താലൂക്ക്, ജനറൽ, ജില്ലാ ആശുപത്രികളിൽ അതിമനോഹരമായ കെട്ടിടങ്ങൾ യാഥാർത്ഥ്യമായിക്കഴിഞ്ഞു. പഞ്ചായത്ത് തലത്തിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തിക്കൊണ്ട് താഴെത്തട്ടിൽവരെ ലാബ് സൗകര്യങ്ങളും കാൻസർ സ്ക്രീനിംഗ് ഉൾപ്പെടെയുള്ള ചികിത്സാ സംവിധാനങ്ങളും ഉറപ്പുവരുത്തി. മുമ്പ് വെറും 10 ആശുപത്രികളിൽ മാത്രമുണ്ടായിരുന്ന ഡയാലിസിസ് സൗകര്യം ഇന്ന് 128 ആശുപത്രികളിലേക്ക് വ്യാപിപ്പിച്ചു. ഇൻഷുറൻസ് പരിരക്ഷ 30,000 രൂപയിൽ നിന്നും അഞ്ചു ലക്ഷമായി ഉയർത്തിയതോടെ 42 ലക്ഷം കുടുംബങ്ങൾ ഇന്ന് ഇതിന്റെ ഗുണഭോക്താക്കളാണ്. നിപ്പ, അമീബിക് മസ്തിഷ്ക ജ്വരം തുടങ്ങിയ മാരക രോഗങ്ങളുടെ മരണനിരക്ക് ആഗോള ശരാശരിയേക്കാൾ താഴെ കൊണ്ടുവരാൻ കേരളത്തിന് സാധിച്ചത് നമ്മുടെ ആരോഗ്യസംവിധാനത്തിന്റെ മികവാണെന്നും ഇത്തരത്തിൽ കേരളം കൈവരിക്കുന്ന നേട്ടങ്ങളെ അധിക്ഷേപിക്കാനുള്ള വ്യാജ പ്രചരണങ്ങൾ ഒരു വശത്ത് നടക്കുന്നുണ്ടെങ്കിലും വികസന പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് അധ്യക്ഷനായി. ആശുപത്രി അങ്കണത്തിൽ പ്രാദേശികമായി സംഘടിപ്പിച്ച ചടങ്ങിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. പത്ത് വർഷത്തിനിടയിൽ ആലപ്പുഴ ജില്ലയിലെ ആരോഗ്യമേഖലയിൽ 1000 കോടിയിലധികം രൂപയുടെ വികസനം നടന്നിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ചേർത്തല മണ്ഡലത്തിൽ മാത്രം കിഫ്ബി വഴി 145 കോടി രൂപയുടെയും മൊത്തത്തിൽ 307 കോടി രൂപയുടെയും വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ സാധിച്ചു. ഇത് അഭിമാനകരമായ നേട്ടമാണ്. ആശുപത്രികളെ കേവലം ചികിത്സാ കേന്ദ്രം എന്നതിലുപരി പ്രതീക്ഷയുടെ ഇടമായി മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ചേർത്തല താലൂക്ക് ആശുപത്രിയിൽ മികച്ച പൂന്തോട്ടവും പാർക്കും ഒരുക്കുമെന്നും ജീവനക്കാരുടെ രോഗികളോടുള്ള
സമീപനം കൂടുതൽ ഊഷ്മളമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഓപ്പറേഷൻ തിയേറ്റർ, മോർച്ചറി, വൈദ്യുതി കണക്ഷൻ തുടങ്ങിയ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ പൂർണ്ണതോതിൽ ആശുപത്രി പ്രവർത്തനസജ്ജമാകുമെന്നും മന്ത്രി പറഞ്ഞു.

ആശുപത്രിയിലെ മികച്ച സേവനത്തിന് സർജറി വിഭാഗത്തിലെ ഡോക്ടർ എസ്. മുനീർ, ആശുപത്രിയുടെ വികസന കാര്യങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ച്ചവച്ച പിആർഒ സനി മാത്യു എന്നിവരെ ചടങ്ങിൽ മന്ത്രി ആദരിച്ചു.

കിഫ്‌ബിയിൽ നിന്ന് അനുവദിച്ച 84.98 കോടി രൂപ ചെലവിലാണ് ചേർത്തല താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയുടെ പുതിയ കെട്ടിടം നിർമിച്ചത്. ആറ് നിലകളിലായി സജ്ജമാക്കിയ കെട്ടിടം അത്യാധുനിക സൗകര്യങ്ങളോടെ 12375 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിലാണ് പൂർത്തിയാക്കിയത്. 14 കിടക്കകളുള്ള അത്യാഹിത വിഭാഗം, ട്രിയേജ് സിസ്റ്റം, എമർജൻസി ഓപ്പറേഷൻ തിയേറ്റർ എന്നിവ താഴത്തെ നിലയിൽ സജ്ജീകരിച്ചിട്ടുണ്ട്. മെഡിസിൻ, സർജറി, ഓർത്തോ, പീഡിയാട്രിക്സ്, ഗൈനക്കോളജി തുടങ്ങി 13 വിഭാഗങ്ങളിലായി ഒപി യൂണിറ്റുകളും, അത്യാധുനിക ലാബ്, ബ്ലഡ് സ്റ്റോറേജ് യൂണിറ്റ്, റേഡിയോളജി ഡിപ്പാർട്ട്‌മെന്റ്, ഫാർമസി, ഓഡിയോളജി സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്. രണ്ടും മൂന്നും നിലകളിൽ ഐപി വാർഡുകളും, നാലാം നിലയിൽ പോസ്റ്റ് ഓപ്പറേറ്റീവ് റിക്കവറി യൂണിറ്റുകളും, അഞ്ചാം നിലയിൽ അത്യാധുനിക ഓപ്പറേഷൻ തിയേറ്റർ കോംപ്ലക്സും സജ്ജീകരിച്ചിട്ടുണ്ട്. ആകെ 270 ബെഡുകൾ ഉൾക്കൊള്ളാൻ ശേഷിയുള്ള പുതിയ മന്ദിരത്തിൽ അധിക സൗകര്യങ്ങളായി ആധുനിക അണുനശീകരണ യൂണിറ്റ്, ഐസൊലേഷൻ വാർഡ്, രോഗികൾക്കും ജീവനക്കാർക്കും പ്രത്യേകം ലിഫ്റ്റുകൾ, എച്ച്. ടി കണക്ഷൻ, വൈദ്യുതി തടസ്സം നേരിടാതിരിക്കാൻ 625 കെവി ഡിജി സെറ്റ്, എമർജൻസി യുപിഎസ് സിസ്റ്റം, 100 കെവി സോളാർ സിസ്റ്റം, സിസിടിവി, ഫയർ അലാറം സിസ്റ്റം എന്നിവ ക്രമീകരിച്ചിട്ടുണ്ട്. പ്രതിദിനം അഞ്ച് ലക്ഷം ലിറ്റർ കപ്പാസിറ്റിയിലുള്ള യുജി ടാങ്കുകളും ഒരു ലക്ഷം ലിറ്റർ കപ്പാസിറ്റിയുള്ള ഓവർഹെഡ് ടാങ്കുകളുമുണ്ട്. മെഡിക്കൽ ഗ്യാസ് പൈപ്പ് ലൈൻ സിസ്റ്റവും ഒരുക്കിയിട്ടുണ്ട്. ദേശീയപാത 66 ന് സമീപമുള്ള ചേർത്തല താലൂക്ക് ആശുപത്രിയുടെ സൗകര്യങ്ങൾ കയർ, നെയ്ത്‌, മത്സ്യബന്ധനം, കൃഷി മേഖലകളിലെ തൊഴിലാളികളായ സാധാരണ ജനങ്ങളാണ് കൂടുതലും പ്രയോജനപ്പെടുത്തുന്നത്. പ്രതിദിനം 1000 മുതൽ 1500 വരെ ഒപി രോഗികളും, 300 മുതൽ 400 വരെ കാഷ്വാലിറ്റി രോഗികളും ഇവിടെ ചികിത്സയ്ക്കായി എത്തുന്നു. 1907 ൽ പ്രവർത്തനമാരംഭിച്ച ചേർത്തല താലൂക്ക് ആശുപത്രി 2012 ൽ ഇന്ത്യയിൽ എൻഎബിച്ച് അംഗീകാരം ലഭിച്ച ആദ്യ സർക്കാർ താലൂക്ക് ആശുപത്രിയാണ്.

ചടങ്ങിൽ ചേർത്തല നഗരസഭാധ്യക്ഷൻ എസ് സോബിൻ, ഉപാധ്യക്ഷ വത്സലകുമാരി ടീച്ചർ, നഗരസഭ സ്ഥിരംസമിതി അധ്യക്ഷനായ എസ് സനീഷ്, അഥീന രാജു, ബീന അജി, ടോമി എബ്രഹാം, ധന്യ ജയദേവൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജമുന വർഗീസ്, മുൻ എംപി എ എം ആരിഫ്,
പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ ചെയർമാൻ കെ പ്രസാദ്, കേരള സെറാമിക്സ് ചെയർമാൻ വി ടി ജോസഫ്, നഗരസഭാഗം ഡി ജ്യോതിഷ്, നഗരസഭ മുൻ ചെയർപേഴ്സൺ ഷേർലി ഭാർഗവൻ, ഹെൽത്ത് സർവീസ് ഡയറക്ടർ ഡോ. കെ ജെ റീന, ഡിപിഎം ഡോ. കോശി സി പണിക്കർ, നഗരസഭ സെക്രട്ടറി ടി കെ സുജിത്ത്, ആർഎംഒ ഡോ. എ അജ്മൽ, ആർജെഡി ഹാപ്പി പി അബൂ, ചേർത്തല താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. എസ് ആർ അമീന, മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി നേതാക്കൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

10/03/2026

ചേർത്തല ആശുപത്രിയിലെ പുതിയ കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്ത് ബഹു. ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി . വീണാ ജോർജ് സംസാരിക്കുന്നു.

Address

Kottaram Building, Genaral Hospital Compound
Alleppey
688011

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+919946105778

Alerts

Be the first to know and let us send you an email when National Health Mission Alappuzha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to National Health Mission Alappuzha:

Share