Dr. Anu Sobha /Psychiatrist

Dr. Anu Sobha /Psychiatrist മനഃശാസ്ത്രവിശേഷങ്ങൾ,അനുഭവകഥകൾ ..... Mental illness is nothing to be ashamed of. Stigma and bias shame us all.

30/07/2025

എഴുത്ത് / Journaling........
***********************

ഒരു അംഗീകാരവും കിട്ടാത്ത എത്രയോ നല്ല എഴുത്തുകാർ ഫേസ്ബുക്കിലുണ്ട്. പേരുകേട്ട എഴുത്തുകാരേക്കാൾ ശക്തമായി എഴുതുന്നവർ.

എന്തിനായിരിക്കും അവർ അങ്ങനെ എഴുതുന്നത്?

അംഗീകാരത്തിനോ, എഴുത്തുകാരനായി പേരെടുക്കാനോ വേണ്ടി മാത്രമല്ലെന്നാണ് എന്റെ വാദം. എഴുത്ത് പ്രൊഫഷനായി സ്വീകരിച്ചിരിക്കുന്നവർ ഇല്ലെന്നല്ല. പക്ഷേ അവർ ന്യൂനപക്ഷമല്ലേ?

പണ്ടൊക്കെ മനുഷ്യർ ഡയറിയെഴുതുമായിരുന്നില്ലേ? ഇപ്പോൾ അതു മാറി ഈ രൂപത്തിൽ എത്തിയെന്നു മാത്രമാണ് ഞാൻ കരുതുന്നത്.

കാരണം, എഴുത്തുകൾക്ക് ഒരു മാന്ത്രികശക്തിയുണ്ട്. ഹൃദയത്തിൽ നിന്നെഴുതുന്ന വരികൾക്ക് മുറിവുണക്കാനുള്ള അപാരശക്തി തന്നെയുണ്ട്. ഓരോ എഴുത്തിലൂടെയും എഴുത്തുകാരൻ, അവൻ പോലുമറിയാതെ അവനെത്തന്നെ സ്വയം വെളിപ്പെടുത്തുന്നുണ്ട്. സ്വയം തിരിച്ചറിയുന്നുണ്ട്. ചിന്തകളെ മിനുക്കിയെടുക്കുന്നുണ്ട്. സങ്കടങ്ങൾ പുറത്തേക്കൊഴുക്കുന്നുണ്ട്. മാനസികസംഘർഷങ്ങൾ ഒഴുക്കിക്കളയാൻ ഏറെ സഹായിക്കുന്ന ഒരു മാർഗ്ഗമാണിത്.

നമ്മുടെ ഒട്ടുമിക്ക പ്രശ്നങ്ങൾക്കും പരിഹാരം നമ്മുടെ കൈയിൽത്തന്നെയുണ്ട്.

ഒരു രോഗിയുടെ രോഗവിവരം വിശദമായി എഴുതുമ്പോൾത്തന്നെ അയാളുടെ രോഗത്തെക്കുറിച്ച് കൂടുതൽ വ്യക്തമായ കാഴ്ചപ്പാട് മനസ്സിലേക്ക് കടന്നു വരുന്ന എത്രയോ അനുഭവങ്ങൾ എനിക്കു തന്നെയുണ്ട്.
എഴുതുമ്പോൾ കിട്ടുന്ന വ്യക്തത വെറുതെ ചിന്തിക്കുമ്പോൾ കിട്ടാറില്ല.

എന്നിരുന്നാലും നമ്മുടെ സ്വകാര്യതയെ ഹനിക്കാൻ സാധ്യതയുള്ള വിവരങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രദർശനത്തിന് വെക്കാതിരിക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ പിന്നീട് അതു നമുക്കു ബാധ്യതയായേക്കും .

നമ്മൾ മറന്നാലും അതൊക്കെ ഓർത്തു വെച്ച് പിന്നീട് അതുവെച്ച് നമ്മളെ കുത്തി നോവിക്കാൻ കാത്തിരിക്കുന്ന മനുഷ്യരും ഇവിടെയുണ്ടെന്നത് മറക്കാതിരിക്കുക.

അങ്ങനെയുള്ള പ്രശ്നങ്ങളും പ്രതിസന്ധികളും ഒരു കടലാസിൽ എഴുതുക. ആലങ്കാരികതകളില്ലാതെ, കാപട്യങ്ങളില്ലാതെ, ധൈര്യമായി എഴുതുക. എന്നിട്ട് കാറ്റത്തു പറത്തിക്കളയുക. അപ്പൂപ്പൻതാടി പോലെ അവ പറന്നകലട്ടെ. നമ്മുടെ ഭാരം കുറയട്ടെ..

Dr. Anu Sobha Jose
Psychiatrist

24/07/2025

തെറ്റിദ്ധാരണ അല്ല ഡെലൂഷൻ
**********************************

ഇതും ഒരുതരം ജീവിതമാണ്.........

ഭാര്യക്ക് സംശയരോഗം തുടങ്ങിയിട്ട് വർഷങ്ങളായി. ഇതുവരെ ചികിത്സയൊന്നും എടുത്തിട്ടില്ല.

ഭർത്താവിൻ്റെ കുറ്റം പറയാൻ ഈ ഭാര്യ തന്നെയാണ് ആദ്യം എൻ്റെ അടുത്തെത്തിയത്.

പിന്നീട് ഞാൻ ഭർത്താവിനെ വിളിപ്പിച്ചു

ഭർത്താവിൻ്റെ കണ്ണിൽ അവരുടേത് വെറും തെറ്റിദ്ധാരണ മാത്രമാണ്. എന്നെങ്കില്യം സംശയം മാറി അവർ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരുമെന്ന പ്രതീക്ഷയാണ് അദ്ദേഹത്തിനുള്ളത്.

ഗൗരവകരമായ പല പ്രശ്നങ്ങൾ അവരുടെ കുടുംബത്തിലും ബന്ധങ്ങളിലും ഈയൊരു അസുഖം കാരണം ഇതിനോടകം സംഭവിച്ചിട്ടുണ്ട്.

അതൊന്നും അംഗീകരിക്കാനോ പരിഹരിക്കാനോ ആകാതെ, ഈ വിഷയത്തിൽ ആരുടെയും സഹായം തേടാതെ, ബന്ധുക്കളോടു പോലും താൻ അനുഭവിക്കുന്ന പ്രശ്നം തുറന്നു പറയാതെ അദ്ദേഹം സ്വയം അനുഭവിച്ചു കൊണ്ടിരിക്കുകയാണ്.

വലിയ വിദ്യാഭ്യാസ യോഗ്യതകളുണ്ടായിട്ടും ഭാര്യയുടേത് ഡെലൂഷണൽ ഡിസോർഡർ ആണെന്നു അതിനു ചികിത്സ തന്നെ വേണമെന്ന കാര്യത്തിലും അദ്ദേഹം തീർത്തും അജ്ഞനാണ്.

ഇടക്ക് ആ സ്ത്രീ കണ്ട ചില സ്വയം പ്രഖ്യാപിത കൗൺസിലർമാർ ഈ സ്ത്രീയുടെ ധാരണകളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചതും ഇദ്ദേഹത്തെ ഭാര്യ പറഞ്ഞു കൊടുത്ത കഥകളുടെ പേരിൽ അതികഠിനമായി വിമർശിച്ചതും അദ്ദേഹത്തിൻ്റെ പ്രശ്നങ്ങളെ കൂടുതൽ വഷളാക്കി.

ഇനിയൊരിടത്തും കൗൺസലിങിന് പോകില്ലായെന്ന തീരുമാനത്തിലുറച്ചത് അങ്ങനെയാണ്.

അദ്ദേഹം വിചാരിക്കുന്നതു പോലെ ഇത് വെറുമൊരു തെറ്റിദ്ധാരണയല്ലെന്നും ഇതൊരു രോഗാവസ്ഥയാണെന്നും പറഞ്ഞു ബോധ്യപ്പെടുത്താൻ ശ്രമിച്ചു.

എന്നാൽ അദ്ദേഹമാകട്ടെ സ്വന്തം പാതിവ്രത്യം തെളിയിക്കാൻ ഏത് അഗ്നിയിൽക്കൂടി നടക്കാനും എത്ര നാൾ കാത്തിരിക്കാനും തയ്യാറാണ് എന്ന ലൈനിൽത്തന്നെയാണ് .

വിദ്യാഭ്യാസവും ഉയർന്ന ജോലിയും ലോകപരിചയവും എത്രയുണ്ടായിട്ടും എന്തു കാര്യം.....? തലച്ചോറിനുണ്ടാകുന്ന രോഗങ്ങൾ ചിലർക്ക് പൊതിയാത്തേങ്ങയാണ് .

ചിലർ അങ്ങനെയാണ് . ഒരു പ്രശ്നമുണ്ടായാൽ അവിടെ നിശ്ചലരാകും. അതിൽനിന്നു മുന്നോട്ടുപോകാൻ പ്രയാസപ്പെടുന്നവർ.....അങ്ങനെ സംഭവിക്...
30/06/2025

ചിലർ അങ്ങനെയാണ് . ഒരു പ്രശ്നമുണ്ടായാൽ അവിടെ നിശ്ചലരാകും. അതിൽനിന്നു മുന്നോട്ടുപോകാൻ പ്രയാസപ്പെടുന്നവർ.....

അങ്ങനെ സംഭവിക്കാൻ പാടില്ലായിരുന്നു. എന്തുകൊണ്ട് അങ്ങനെ സംഭവിച്ചു എന്നൊക്കെയുള്ള ആവർത്തനചിന്തകളിൽ നിന്ന് സ്വയം മാറാൻ സാധിക്കാത്തവർ......

സ്വയം സൃഷ്ടിച്ച ന്യായാന്യായങ്ങളുടെ തടവറയിൽ കഴിയുന്നവർ....

സഹായം വേണം അവർക്ക്. സഹായം സ്വീകരിക്കാനുള്ള മനസ്സും......

26/06/2025

അമ്മയും മകനും......

രണ്ടുപേർക്കും
വലിയ അളവിൽ ആകുലതയുണ്ട്.

എന്തെങ്കിലും രോഗം വരുമോയെന്ന ടെൻഷൻ.
ആർക്കെങ്കിലും എന്തെങ്കിലും അസുഖമുണ്ടെന്നു കേട്ടാൽ അത് അവർക്കും വരുമോയെന്ന ടെൻഷൻ.

പിന്നെ അതിനുള്ള പരിശോധനകൾ.

ഒരു ഡോക്ടർ ടെസ്റ്റ് ചെയ്യാൻ വിസമ്മതിച്ചാൽ അടുത്ത ഡോക്ടറിൻ്റെ അടുത്തേക്ക്.

ഇങ്ങനെ ടെസ്റ്റും ചികിത്സയുമായി സമയവും പണവും ധാരാളം ചെലവഴിക്കുന്നുണ്ട് അവർ.

അങ്ങനെയിരിക്കെയാണ് അവരുടെ അവസ്ഥ മനസ്സിലാക്കി സൈക്യാട്രിസ്റ്റിൻ്റെ അടുത്തേക്ക് മറ്റൊരു ഡോക്ടർ അവരെ റഫർ ചെയ്യുന്നത്.

ചികിത്സ എടുത്താൽ നല്ല രീതിയിൽ സമാധാനത്തോടെ ജീവിക്കാവുന്നതേയുള്ളു അവർക്ക് .

പക്ഷേ മരുന്നോ ചികിത്സയോ എടുക്കാൻ അമ്മ തയ്യാറാകുന്നുമില്ല. മകനും അത് സമ്മതമല്ല.

മരുന്നുകളെപ്പറ്റി ഇത്രയും അബദ്ധധാരണകൾ സമൂഹത്തിൽ നിലനിൽക്കുമ്പോൾ Illness Anxiety ഉള്ള ഒരാളെ ചികിത്സയിലേക്കു കൊണ്ടുവരാൻ വളരെ ബുദ്ധിമുട്ടാണ്.

അടുത്ത ബന്ധുക്കളും അവരെപ്പോലെ തന്നെ ഉത്കണ്ഠ അമിതമായുള്ളവരാണെങ്കിൽ പ്രത്യേകിച്ചും.

ചികിത്സയിലൂടെ രോഗം ഭേദപ്പെട്ടു കഴിഞ്ഞാൽ ഇവരിൽ ഭൂരിഭാഗവും പറയുന്നത് ഒറ്റക്കാര്യം തന്നെ.

"ഇതു ഞാൻ പണ്ടേ ചെയ്യേണ്ടതായിരുന്നു ".

എങ്ങനെയെങ്കിലും ജീവിച്ചാൽ മതിയോ?
Quality of life ഒരു പ്രധാനപ്പെട്ട സംഗതിയല്ലേ? ചികിത്സയിലൂടെ ജീവിതത്തിൻ്റെ നിലവാരം മെച്ചപ്പെടുമെങ്കിൽ പിന്നെ എന്തിനു മടിക്കണമെന്ന് സ്വയം ചിന്തിക്കൂ.

Dr. Anu Sobha Jose
Psychiatrist

19/05/2025

രാത്രികളെ ഭയപ്പെടുന്നവർ..............

ഈ കാലത്ത് വളരെയധികം പേരുടെ പ്രശ്നമാണ് ഉറക്കമില്ലായ്മ എന്നത്.

ടെൻഷൻ മാത്രമാണ് ഉറക്കക്കുറവിൻ്റെ കാരണമെന്ന് ഒരു പൊതുധാരണ നിലവിലുള്ളതുകൊണ്ട് പറയുകയാണ്. ഉറക്കക്കുറവ് ടെൻഷൻ കൊണ്ടുമാത്രമല്ല മറ്റു പല കാരണങ്ങൾക്കൊണ്ടും സംഭവിക്കാം.

വിശദമായ എഴുത്തിന് മുതിരുന്നില്ല.
പക്ഷേ ഒരു കാര്യം പറയാം. ഉറക്കക്കുറവിനല്ല, ഉറക്കക്കുറവിൻ്റെ കാരണത്തിനാണ് സത്യത്തിൽ ചികിത്സ വേണ്ടത്.

തെറ്റായ ജീവിതചര്യകൾ, ശാരീരിക മാനസിക പ്രശ്നങ്ങൾ, ലഹരി വസ്തുക്കളുടെ ഉപയോഗം ഹോർമോൺ വ്യതിയാനങ്ങൾ, അമിത സമ്മർദ്ദം, ഉറക്കത്തെപ്പറ്റിയുള്ള തെറ്റായ കാഴ്ചപ്പാടുകൾ അങ്ങനെയങ്ങനെയുള്ള നൂറു കൂട്ടം കാരണങ്ങളിൽ ഏതാണ് പ്രശ്നമെന്നു മനസ്സിലാക്കിയാലേ കൃത്യമായ ചികിത്സ സാധിക്കൂ.

സുഹൃത്തുക്കളുടെ ഉപദേശം സ്വീകരിച്ച് ഉറങ്ങാൻവേണ്ടി മാത്രം മദ്യത്തെ ആശ്രയിച്ച് കുഴപ്പത്തിലാകുന്നവർ ധാരാളമുണ്ട്. മരുന്നുകളെക്കുറിച്ചുുള്ള അജ്ഞതയും അഡിക്ഷൻ വരുമോയെന്ന ഭയവുമാണ് പലപ്പോഴും ഇതിന് കാരണമായി അവർ പറയുന്നത്. ഒടുക്കം വെളുക്കാൻ തേച്ചത് പാണ്ടാകുന്ന അവസ്ഥ.

Sleep Hygiene techniques എല്ലാവർക്കും പരിശീലിക്കാവുന്നതാണ്. (ഇതിൽപ്പറയുന്ന കാര്യങ്ങൾ എല്ലാവർക്കും ഒരേപോലെ ശരിയാകണമെന്നില്ല. ഉദാഹരണത്തിന് വായിച്ചു കൊണ്ടിരിക്കുമ്പോഴോ ടി.വി കണ്ടിരിക്കുമ്പോഴോ ഉറങ്ങിപ്പോകുന്നവരുണ്ട്.)

എങ്കിലും ഉറക്കം വന്നാലേ കട്ടിലിലേക്ക് പോകാവൂ എന്നതും കട്ടിലിൽ അനാവശ്യ ലൈറ്റുകൾ ഒഴിവാക്കി കട്ടിൽ ഉറങ്ങാൻ വേണ്ടി എന്ന രീതിയിൽ മനസ്സിനെ പരിശീലിപ്പിക്കണം എന്നുമുള്ളതാണ് പൊതുവേയുള്ള കാഴ്ചപ്പാട്.

വൈകുന്നേരങ്ങളിലെ ലഘു വ്യായാമങ്ങളും, ചെറുചൂടുവെള്ളം ഉപയോഗിച്ചുള്ള കുളിയും, വൈകുന്നേരത്തെ ഭക്ഷണത്തിലുള്ള മിതത്വവും, ചായ, കാപ്പി ദുരുപയോഗം കുറക്കലും, ഇടക്കിടെ സമയം നോക്കാതിരിക്കലും ഗുണം ചെയ്യും.

രാത്രിയിൽ കഴിക്കേണ്ട മരുന്നുകൾ ഉറങ്ങാൻ പോകുന്നതിന് തൊട്ടു മുൻപാണ് കഴിക്കേണ്ടത് എന്നൊരു ചിന്തയുള്ളവരുണ്ട്. ഏതൊരു മരുന്നും പ്രവർത്തിക്കാൻ കുറച്ചു സമയമെടുക്കും എന്നതാണ് വാസ്തവം.

ഈ രീതികൾ കൊണ്ടൊന്നും പ്രശ്നപരിഹാരമാകുന്നില്ലെങ്കിൽ ഒരു മാനസികാരോഗ്യ വിദഗ്ധനെ സമീപിച്ച് നിർദ്ദേശം തേടുന്നതാണ് ഉചിതം.

അഡിക്ഷൻ എന്ന അവസ്ഥയെപ്പറ്റിയുള്ള ശരിയായ ധാരണയില്ലായ്മ കാരണമാകാം മരുന്നുകളെപ്പറ്റി അനാവശ്യഭീതി പടർത്തുന്ന ഡോക്ടർമാരും ഇവിടെയുണ്ട്.

മരുന്നൊന്നും കഴിക്കേണ്ട, അതൊക്കെ ദോഷം ചെയ്യും, പകരം ചെറുത് രണ്ടെണ്ണം അടിച്ചോ എന്നു പറഞ്ഞു കൊടുത്ത ഡോക്ടറിനെ അറിയാം. ഒടുക്കം മദ്യത്തിന് അടിമപ്പെട്ട അവസ്ഥയിലെത്തി ആ പാവം മനുഷ്യൻ .

മരുന്നുകളെക്കുറിച്ചുള്ള തെറ്റിദ്ധാരണകളും ഭയവും കൃത്യമായ ചികിത്സ എടുക്കുന്നതിന് തടസ്സമാകാതിരിക്കട്ടെ.

ഉറക്കം തലച്ചോറിൻ്റെ സുഗമമായ പ്രവർത്തനത്തിന് അത്രമേൽ പ്രധാനപ്പെട്ടതാണ്.

Dr. Anu Sobha Jose
Psychiatrist.

12/04/2025

പൂർവ്വവിദ്യാർത്ഥി സംഗമങ്ങൾ കുടുംബം കലക്കുമോ എന്നൊരു തലക്കെട്ടു കണ്ടു.

സോഷ്യൽ മീഡിയ ഉപയോഗിച്ചുള്ള ഇത്തരം നൂതനപ്രലോഭനങ്ങൾക്ക് വഴങ്ങരുതെന്ന ഉപദേശവും കണ്ടു.

Get together നു മുൻപേ തന്നെ കുടുംബം ആകെ മൊത്തം കലങ്ങിയിരിക്കുവായിരുന്നോ അതോ അതിനു ശേഷം കലങ്ങിയതാണോയെന്ന് ഉറപ്പിക്കാതെയെങ്ങനാ ഇതിനൊക്കെ തീർപ്പാക്കാൻ പറ്റുന്നത്?

ഏതായാലും ഒരു കാര്യം ഉറപ്പിച്ചു പറയാം.

Taken for granted രീതി കുടുംബ സംവിധാനത്തിൽ ഇനി അധികകാലം മുന്നോട്ടു പോകില്ല.

ബന്ധങ്ങൾ നന്നായി തുടർന്നു പോകണമെങ്കിൽ intimacy, commitment, trust ഇവ ഉണ്ടായേ തീരൂ.

അതുകൊണ്ടുതന്നെ ആദ്യം നമ്മൾ സംസാരിച്ചു തുടങ്ങേണ്ടത് ആരോഗ്യകരമായ ബന്ധങ്ങളെക്കുറിച്ചാണ്.

ബന്ധങ്ങളിലെ ആരോഗ്യം ക്ഷയിക്കുമ്പോൾ,

അരക്ഷിതാവസ്ഥയും അനിശ്ചിതത്വവും നിത്യ സംഭവമാകുമ്പോൾ,

കലങ്ങലും കലക്കലുമൊക്കെ പ്രതീക്ഷിക്കേണ്ടി വരും. പ്രലോഭനങ്ങൾക്ക് സ്പേസും കിട്ടും. അങ്ങനെയുണ്ടാക്കുന്ന പുതിയ പ്രശ്നങ്ങൾ കൂനിന്മേൽ കുരു എന്ന അവസ്ഥയിലാകുന്നതും കാണാറുണ്ട്.

സ്വാഭാവികം........

12/03/2025

യഥാർത്ഥത്തിൽ ചോക്ലേറ്റ് അല്ല പ്രശ്നം. ചോക്ലേറ്റിൻ്റെ ഉത്തരവാദിത്തപൂർണ്ണമായ ഉപയോഗം കുട്ടികളെ പഠിപ്പിക്കാത്തതാണ്.

അങ്ങനെ അവർ ശീലിച്ചാൽ ചോക്ലേറ്റ് നമുക്ക് വീട്ടിൽ എവിടെ വേണമെങ്കിലും വെക്കാം. പത്തായത്തിൽ ഒളിപ്പിക്കേണ്ട കാര്യമില്ല കുട്ടികൾ വളരെ നിയന്ത്രണത്തോടെ ചോക്ളേറ്റ് കഴിച്ചുകൊള്ളും.

ഈ തിയറി ബോധ്യപ്പെടുന്നവരാണ് നിങ്ങളെങ്കിൽ ലഹരി പദാർത്ഥങ്ങളുടെ എളുപ്പത്തിലുള്ള ലഭ്യതയല്ല പ്രശ്നം അവയുടെ ഉത്തരവാദിത്തപൂർണ്ണമായു ഉപയോഗം പഠിപ്പിക്കാത്തതാണ് പ്രശ്നമെന്ന മൈത്രേയൻ്റെ തത്വശാസ്ത്രവും വിശ്വസിക്കാവുന്നതേയുള്ളു.

തലച്ചോർ പൂർണ്ണവളർച്ചയെത്താത്ത പ്രായത്തിൽ വിവേചനശക്തിയേക്കാൾ കൂടുതൽ സുഖാനുഭൂതികളാകും കുട്ടികളുടെ തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കുന്നതെന്ന വസ്തുത നമ്മൾ അവഗണിക്കേണ്ടി വരുമെന്നു മാത്രം. കുട്ടികളെ വളർത്തിയോ കുട്ടികളോട് ഇടപഴകിയോയുള്ളപരിചയവും ഉണ്ടാകരുതെന്നു മാത്രം

ഇത്തരം തിയറി പടച്ചുണ്ടാക്കാൻ ഒന്നോ രണ്ടോ exceptional ആയ കുട്ടികളെ കണ്ടുള്ള പരിചയമേ പാടുള്ളു.

അതുകൊണ്ട്.......

supervision വേണ്ടിടത്ത് അതുതന്നെ വേണം. ഇത്തരം വസ്തുക്കൾ അവരുടെ കൺമുന്നിൽ വരാനുള്ള സാധ്യത എത്ര കണ്ട് വൈകിപ്പിക്കാമോ അത്രയും നല്ലത്.

കുട്ടികളുടെ ഫോൺ ഉപയോഗത്തിൻ്റെ കാര്യത്തിലായാലും അഡിക്ഷൻ സാധ്യത കൂടുതലുള്ള മറ്റെന്തു വസ്തുവിൻ്റെ കാര്യത്തിലായാലും അത് അങ്ങനെ തന്നെയാണ്.....

Children are not miniature adults.

11/03/2025

ഒരാളുടെ ജീവിതത്തിലെ കടുത്ത പ്രതിസന്ധിക്ക് കാരണമായവരോ

പ്രതിസന്ധിയുടെ ആക്കം കൂട്ടിക്കൊടുക്കുന്നവരോ,

പ്രശ്നങ്ങൾ എല്ലാമറിഞ്ഞിട്ടും കൈകെട്ടി നിൽക്കുന്നവരോ ആയ

വ്യക്തികളെയോ പ്രസ്ഥാനങ്ങളെയോ ആ വ്യക്തിയുടെ മരണ വേളയിലെങ്കിലും വിമർശനവിധേയമാക്കണം എന്നു കരുതുന്ന ഒരാളാണ് ഞാൻ.

സമീപനങ്ങളിൽ മാറ്റം വരാൻ എതിർപ്പുകളും വിമർശനങളും കാരണമാകും. രാജാവ് നഗ്നനാണെന്നു പറയാൻ ആരെങ്കിലുമൊക്കെ വേണ്ടേ?

പക്ഷേ അതിനേക്കാൾ ഉപരിയായി നമ്മൾ മനസ്സിലാക്കേണ്ട കാര്യമുണ്ട്.

ഇത്തരം പ്രതിസന്ധികൾക്കുള്ള പരിഹാരം ആത്മഹത്യയോ കൊലപാതകമോ അല്ല.

ഒരാളുടെ മരണത്തിൽ വിഷമിക്കുമ്പോഴും അതിനോട് അനുബന്ധപ്പെട്ട് കുറിപ്പുകൾ എഴുതുമ്പോഴും നിർബന്ധമായും ചേർക്കേണ്ട ഒരു വാചകമാണിത്.

മനുഷ്യർ ഇത്തരം പ്രതിസന്ധികളിൽപ്പെടുമ്പോൾ പ്രൊഫഷണൽ ഹെൽപ് തന്നെ വേണ്ടി വരും അതുതന്നെ സ്വീകരിക്കണം.

അങ്ങനെ യഥാസമയം പ്രൊഫഷണൽ സഹായം സ്വീകരിച്ച് ജീവിതം തിരിച്ച്യപിടിച്ചവർ അവരുടെ വിജയകഥകൾ പറയാൻ ധൈര്യം കാട്ടുന്നതും ഇത്തരം അവസ്ഥകളിൽപ്പെട്ടവർക്ക് പ്രചോദനനകരമാകും..

സൗജന്യമായിത്തന്നെ സഹായം കിട്ടുന്ന സംവിധാനങ്ങൾ ഇവിടെയുണ്ട്.

മാനസികാരോഗ്യസംരക്ഷണത്തിൻ്റെ പ്രാധാന്യത്തെ കുറച്ചുകണ്ടുകൊണ്ട് ഇനിയും നമുക്ക് മുന്നോട്ടു പോകാൻ പറ്റുന്നതെങ്ങനെയാണ്?

നമ്മുടെ മാനസികാരോഗ്യത്തിനും പുരോഗതിക്കും വിലങ്ങുതടങ്ങിയായി നിൽക്കുന്ന എല്ലാ പഴഞ്ചൻ ചിന്തകളോടും വിട പറയാൻ ഇനിയെങ്കിലും മടിക്കരുത്.

ചികിത്സ വേണ്ടിടത്ത് ചികിത്സ തന്നെ സ്വീകരിക്കും, അതു കഴിഞ്ഞിട്ടുള്ള കുടുംബപാരമ്പര്യമഹിമ മതിയെന്നു പറയാനുള്ള ധൈര്യം ഇനിയെങ്കിലും നേടിയെടുക്കണ്ടേ ?

Dr. Anu Sobha Jose
Psychiatrist

24/02/2025

ഒരു കഴുതയെ വിൽക്കാൻ ദൂരെയുള്ള ചന്തയിലേക്ക് പോയ വ്യാപാരിയുടെയും മകൻ്റെയും കഥ കേട്ടിട്ടില്ലേ?

വഴിയിൽക്കണ്ടവരുടെ നിർദ്ദേശം കേട്ടുകേട്ട് കഴുതയെ അവർ ചുമക്കുന്നതാണോ അതോ കഴുത അവരെ ചുമക്കുന്നതാണോ ശരി, അവരിൽ ആരാണ് കഴുതപ്പുറത്തിരിക്കാൻ യോഗ്യൻ എന്നൊക്കെയുള്ള കൺഫ്യൂഷനിൽ അവർ പെട്ടുപോയ കഥ.

ഏതാണ്ട് ഇതേപോലത്തെ മാനസികാവസ്ഥയിലുള്ള കുറെ മനുഷ്യർ ഇവിടെയുണ്ട്.

വിമർശനക്കാരെ ഭയന്ന് അവരവർക്കു ശരിയെന്നു തോന്നുന്ന പലതും ചെയ്യാൻ മടിക്കുന്നവർ........

ഇത്തരം കമൻ്റുകളെ സ്വയം അതിജീവിക്കാൻതക്ക കരുത്തില്ലാത്തവർ.......

ഈയൊരു വിഭാഗത്തിൽപ്പെടുന്ന മനുഷ്യരുടെ മാനസികാരോഗ്യം അവർ വിദേശരാജ്യങ്ങളിൽ എത്തിച്ചേർന്നാൽ പൊതുവേ വർദ്ധിക്കുന്നതായി ശ്രദ്ധിച്ചിട്ടുണ്ട്.

അതിൻ്റെ കാരണമറിയാൻ കവടി നിരത്തേണ്ട കാര്യമില്ലല്ലോ അല്ലേ?

Dr. Anu Sobha Jose
Psychiatrist.

20/02/2025

സ്ട്രെസ്സ് ഇല്ലാത്ത ജീവിതം.......
*****************************

സന്തോഷം എന്നത് ഒരു നല്ല വികാരവും ദുഃഖം, നിരാശ, ദേഷ്യം തുടങ്ങിയവ മോശം വികാരങ്ങളുമായി നമ്മൾ കാണാറില്ലേ?

' ഇങ്ങനെ നല്ല വികാരം മോശം വികാരം എന്നൊക്കെ വികാരങ്ങളെ തരം തിരിച്ച് ചിലതിനോട് അയിത്തം കല്പിക്കുന്നതിനേക്കാൾ എത്രയോ എളുപ്പവും പ്രായോഗികവുമാണ് ഒരു വികാരത്തെയും ഭയപ്പെടാതെയും പേടിച്ച് ഒഴിവാക്കാതെയും നമുക്ക് ദോഷമല്ലാത്ത രീതിയിൽ അവയെ മാനേജ് ചെയ്യാൻ പഠിച്ചെടുക്കുന്നത്.

ചില വികാരങ്ങളെ മോശം വികാരങ്ങളായി കണക്കാക്കി അവയെ ഒഴിവാക്കാനായി comfort zone ലേക്ക് ചുരുങ്ങുമ്പോൾ നമുക്കുള്ള ഒരു പാട് സാധ്യതകളെക്കൂടിയല്ലേ നമ്മൾ കുഴിച്ചുമൂടുന്നത്?

Stress ഇല്ലാത്ത ജീവിതമുണ്ടോ?

Dr. Anu Sobha Jose
Psychiatrist

07/02/2025

Address

Mookkannoor
Angamally
683577

Alerts

Be the first to know and let us send you an email when Dr. Anu Sobha /Psychiatrist posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Dr. Anu Sobha /Psychiatrist:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category