25/09/2021
ഈ ശ്രേഷ്ഠവ്യക്തി ആരാണെന്നറിയാമോ..?
°°°°°°°°°°°°°°°°°°°°°°°°°°°°°°°°
കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിലൂടെ നാം അറിഞ്ഞതിൽ നിന്ന് കൂടുതലായി അദ്ദേഹത്തെ കുറിച്ച് ഒന്ന് അറിയാൻ ശ്രമിക്കാം....!!!
അൻപതിനായിരം പേരെ ക്യാൻസർ എന്ന രോഗത്തിൽ നിന്നും രക്ഷിച്ചെടുത്ത ദൈവം പേര് ഡോ.സി.പി മാത്യു .. ( MBBS..MS, ഓങ്കോളജി പ്രൊഫസർ ).
ബ്രാഹ്മണി ചരിതും ശീലം യശ്യസഃ ബ്രാഹ്മണഃ സ ബ്രഹ്മചാരി".
ജന്മനാ ജായതേ ശൂദ്രഃ
സംസ്കാരാത് ഭവേത് ദ്വിജഃ
വേദ-പാഠാത് ഭവേത് വിപ്രഃബ്രഹ്മ ജാനാതീതി ബ്രാഹ്മണഃ |
കാൻസർ സെന്ററുകൾ മരണ സർട്ടിഫിക്കറ്റ് നൽകി വിട്ട നാൽപതിനായിരത്തിലധികം കാൻസർ രോഗികൾക്ക് പുതു ജീവൻ നൽകി ചരിത്രം കുറിച്ച വ്യക്തി..
സനാതന ധർമ്മ വിശ്വാസി.. സിദ്ധവൈദ്യത്തിന്റെ പ്രചാരകൻ...!!
ഇന്ന് നാം പരിചയപ്പെടുന്നത് അത്തരമൊരു ഡോക്ടറെ ആണ്. ദൈവത്തിന്റെ കൈയൊപ്പ് ചാർത്തിയ ഭിഷഗ്വരൻ ഡോക്ടർ സി പി മാത്യു...
കാൻസർ രോഗ ചികിത്സയിൽ ലോക പ്രശസ്തനാകേണ്ട ഭിഷഗ്വരൻ. രാജ്യം പത്മ ബഹുമതി നൽകി ആദരിക്കേണ്ട സത്യാന്വേഷകനായ ഗവേഷകൻ...
താൻ അഭ്യസിച്ച അലോപ്പതി ചികിത്സയുടെ പരിമിതികൾ മനസിലാക്കുകയും സിദ്ധ, ആയുർവ്വേദ തുടങ്ങിയ ഭാരതീയ ചികിത്സാ സമ്പ്രദായങ്ങളുടെ അനന്തസാധ്യതകൾ കണ്ടെത്തിയ ശാസ്ത്രജ്ഞൻ...!!
എതിർപ്പുകളെയും ഭീഷണികളെയും അവഗ ണിച്ച് തൊണ്ണൂറ്റി ഒന്നാം വയസിലും രോഗികൾക്ക് പ്രതീക്ഷയും പുതുജീവനും നൽകുന്ന തമ്പുരാൻ... വിവിധ സർക്കാർ ആശുപ ത്രികളിലും മെഡിക്കൽ കോളേജുകളിലും ഡോക്ടർ, റേഡിയോളജിസ്റ്റ്, അദ്ധ്യാപകൻ, മേധാവി എന്നീ നിലകളിൽ മികവാർന്ന സേവനം നൽകി കോട്ടയം ഗവ. മെഡിക്കൽ കോളേജിൽ നിന്നും വൈസ് പ്രിൻസിപ്പലായി വിരമിച്ച ഡോക്ടർ സി.പി. മാത്യു ഇന്ന് ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിനിലും, ഹോമിയോപ്പതിയിലും വിദഗ്ദ്ധനാണ്.
സിദ്ധ, ആയുർവേദ, ഹോമിയോ, തുടങ്ങിയവ ഉൾപ്പെട്ട സംയോജിത ചികിത്സകളിലൂടെ പ്രത്യാശ നഷ്ടപ്പെട്ട കാൻസർ രോഗികളെ സുഖപ്പെടുത്തുന്നു. നാൽപതിനായിരത്തി
ലധികം കാൻസർ രോഗികളെ ചികിത്സിക്കുകയും സുഖപ്പെടുത്തുകയും ചെയ്ത ഡോ. സി. പി. മാത്യു തൊണ്ണൂറ്റി ഒന്നാം വയസിൽ പോലും ഈ രംഗത്ത് ഊർജസ്വലതയോടെ നൂറുകണക്കിന് രോഗികൾക്ക് സാന്ത്വനം ആകുന്നു...
ചങ്ങനാശേരി താലൂക്കിലെ തുരുത്തി എന്ന ഗ്രാമത്തിൽ സി. എം. പോളിന്റെയും, കാതറീന്റെയും പുത്രനായി ആയിരത്തി തൊള്ളായിരത്തി ഇരുപത്തി ഒൻപതാമാണ്ട് സെപ്റ്റംബർ ഏഴാം തിയതി ജനിച്ച സി. പി. മാത്യു സെന്റ് തോമസ് എൽ. പി സ്കൂളിലും, ചിങ്ങവനം സെന്റ് തോമസ് ഹൈസ്കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു ശേഷം ഇന്റർമീഡിയറ്റിനു ചങ്ങനാശേരി സെന്റ് ബാർക്മാൻസ് കോളേജിൽ ചേർന്ന് പഠനം പൂർത്തിയാക്കി.
എട്ടാം സ്റ്റാൻഡേർഡിൽ (പഴയ ഫോർത്ത് ) പഠിക്കുമ്പോളാണ് ഒരു ഡോക്ടർ ആകണമെ ന്നുള്ള മോഹം മനസ്സിൽ ഉദിക്കുന്നത്. കുടുംബ സുഹൃത്തായിരുന്ന കുര്യച്ചൻ ഡോക്ടർ, കുടുംബത്തിൽ ആർക്കെങ്കിലും അസുഖം വരുമ്പോൾ ചികിൽസിക്കാൻ വരാറുണ്ടായിരുന്നു. കോട്ടും, പോക്കറ്റിൽ തൂക്കിയിടുന്ന വാച്ചും ഒക്കെയായി വരുന്ന അദ്ദേഹത്തിന്റെ പെരുമാറ്റവും എന്നെ വല്ലാതെ ആകർഷിച്ചിരുന്നു. അദ്ദേഹത്തെ കാണുന്നതു തന്നെ എനിക്ക് വലിയ സന്തോഷമായിരുന്നു. അദ്ദേഹത്തെപ്പോലെ ഒരു ഡോക്ടർ ആകണമെന്ന മോഹം എനിക്ക് തോന്നിത്തുടങ്ങിയത് അങ്ങനെ ആയിരുന്നു എന്ന് മാത്യൂ ഡോക്ടർ ഓർത്തെടുക്കുന്നു...
വൈദ്യശാസ്ത്ര പഠനത്തിന് അന്നിവിടെ മെഡിക്കൽ കോളേജുകൾ ഒന്നും തന്നെ ആരംഭിച്ചിട്ടില്ല, കേരളം പോലും രൂപീകൃതമായിട്ടില്ല. തിരുവിതാംകൂർ സ്റ്റേറ്റ് ആയിരുന്നു. അന്ന് മദ്രാസ് സ്റ്റേറ്റിൽ ട്രാവൻകൂറിനു മെഡിക്കൽ കോളേജിൽ നാല് സീറ്റ് നീക്കി വെച്ചിട്ടുണ്ടായിരുന്നു; കൊച്ചിക്കു രണ്ടു സീറ്റും. ആയിരത്തിത്തൊള്ളായിരത്തി നാല്പത്തി ഒൻപതിൽ ഇന്റർ മീഡിയറ്റ് പാസായവർഷം മദ്രാസ് മെഡിക്കൽ കോളേജിൽ അപേക്ഷിച്ചു . നാല് സീറ്റുകളിൽ ഒരെണ്ണം വീതം നായർ, ക്രിസ്ത്യൻ കമ്മ്യൂണിറ്റിക്കും രണ്ടെണ്ണം ഈഴവ കമ്മ്യൂണിറ്റിക്കുമായി ആയിരുന്നു മാറ്റിവച്ചിരുന്നത്. അതിൽ ക്രിസ്ത്യാനിയുടെ സീറ്റിൽ അദ്ദേഹത്തിന് പ്രവേശം ലഭിച്ചു...
വിദ്യാഭ്യാസം, ഉദ്യോഗം...
°°°°°°°°°°°°°°°°°°°°°°°°°°
കോട്ടയത്തിലെ ഈ കൊച്ചു കുഗ്രാമത്തു നിന്നും മദിരാശി പോലുള്ള പട്ടണത്തിലേക്കു പറിച്ചു നട്ടതു കുറച്ചു മാസകാലം വളരെ ബുദ്ധി മുട്ടായിരുന്നു. ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ ആദ്യമൊക്കെ ബുദ്ധിമുട്ടി . ഇംഗ്ലീഷും തമിഴുമായിരുന്നു അവിടെ സംസാര ഭാഷ. പഠിക്കാൻ മിടുക്കനായിരുന്നതുകൊണ്ട് അഞ്ചു വർഷം കൊണ്ടുതന്നെ എല്ലാ വിഷയത്തിലും പാസാകാൻ കഴിഞ്ഞു. ആ വർഷത്തെ നൂറു പേരുള്ള ബാച്ചിൽ ഓരോ വർഷവുമുള്ള എല്ലാ വിഷയവും ജയിച്ച് ഒരു വർഷവും നഷ്ടമാകാതെ പാസായ അഞ്ചുപേരിൽ ഒരാൾ സി. പി. മാത്യു ആയിരുന്നു. പാസായ വർഷം തന്നെ തൃശൂർ സിവിൽ ആശുപത്രിയിൽ സെലക്ഷൻ കിട്ടി. ആ വർഷം ഡോക്ടർമാരുടെ മുപ്പതു ഒഴിവുകൾ ഉണ്ടായിരുന്നിട്ടും പതിനെട്ടു പേർമാത്രമേ അപേക്ഷിക്കാൻ ഉണ്ടായിരുന്നുള്ളു. അപ്പോഴേക്കും തിരുവിതാംകൂറും കൊച്ചിയും സംയോജിച്ചു തിരു-കൊച്ചി സംസ്ഥാനം രൂപം കൊണ്ടിരുന്നു.
കാൻസർ ചികിത്സയിൽ സുഖമാക്കാൻ കഴിയാതെ രോഗികൾ പിടഞ്ഞു മരിക്കുന്നതു കണ്ടു നിരാശനായ ഒരു കാലമുണ്ടായിരുന്നു 1949 മുതൽ 86 വരെ നീണ്ട ചികിത്സാ കാലഘട്ടത്തിലായിരുന്നു ഇത്. ആയിരത്തി ത്തൊള്ളായിരത്തി എണ്പത്തിമൂന്നിൽ കോട്ടയം മെഡിക്കൽ കോളേജിൽ ജോലി ചെയ്യുമ്പോൾ ഒരു മനുഷ്യൻ എന്റെ മുന്നിലേക്ക് കയറി വന്നു... ഒരാഴ്ചയേ ഇനി ബാക്കിയുള്ളു എന്നു പറഞ്ഞ് മെഡിക്കൽ കോളേജിൽനിന്നും ഇനിയൊരു ചികിത്സക്ക് പ്രതീക്ഷയില്ലെന്നുകണ്ടു പറഞ്ഞുവിട്ട രോഗി സുഖമായിരിക്കുന്നു എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.... വന്നു പറഞ്ഞ ആളെയും കാറിൽ കയറ്റി ഉടനെ തന്നെ ആ രോഗിയെ കാണാൻ വീട്ടിലേക്കു പോയി. അവിടെയെത്തി ഞാൻ രോഗിയെ കാണുമ്പോൾ അയാൾ നല്ല സുഖമായിട്ടിരിക്കുകയായിരുന്നു. അയാളുടെ എക്സ്റേയും, സ്കാനിംഗ് റിപ്പോർട്ടും നോക്കിയാൽ ഒരാഴ്ചക്കുള്ളിൽ മരിയ്ക്കുമെന്നാണു മനസിലാക്കാൻ കഴിയുന്നത്.... ആശുപത്രിയിൽ കിടന്നു മരിക്കാൻ ഇഷ്ടമില്ലാത്തതുകൊണ്ടു അയാൾ ആരോടും പറയാതെ ആശുപത്രി വിട്ടുപോവുകയായിരുന്നു. വീട്ടിൽ കിടന്നപ്പോൾ ആരോ പറഞ്ഞു ഒരു പ്രശസ്ത ലാടവൈദ്യർ ഉണ്ടെന്നും അയാളുടെ മരുന്നുകൾ കഴിച്ചാൽ ഭേദമാകുമെന്നും. ഏതായാലും മരിക്കാൻ പോകുന്നതല്ലേ, അതും കൂടെ ഒന്നു പരീക്ഷിക്കാമെന്നു വിചാരിച്ച്, അയാളുടെ മരുന്ന് കഴിച്ചു...!! പൂർണമായും അസുഖം ഭേദമാവുകയും ചെയ്തു. ലാടവൈദ്യൻ രണ്ടുമൂന്നു ദിവസം രോഗിയുടെ വീട്ടിൽ വന്ന് തങ്ങിയായിരുന്നു ചികിൽസിച്ചത്...
പഠിച്ച വൈദ്യശാസ്ത്രത്തിന് ഭേദമാക്കാൻ കഴിയാത്ത രോഗത്തിനെ ഭേദമാക്കിയ ലാടഗുരുവിനെ കാണാൻ എനിക്ക് ആഗ്രഹംതോന്നി, ഞാനവരോട് അയാളെക്കുറിച്ച് അന്വേഷിച്ചു. അയാൾ എവിടെയുള്ള ആളാണെന്നു ആർക്കും വലിയ പരിചയവുമില്ല. ഒരിടത്തും തങ്ങുന്ന രീതിയല്ല അയാളുടേതെന്നു അറിയാൻ സാധിച്ചു. രണ്ടുമാസം കഴിഞ്ഞപ്പോൾ രാത്രി രണ്ടുമണിക്ക് എനിക്കൊരു ഫോൺ വന്നു. ഞാൻ അന്വേഷിക്കുന്ന ലാടഗുരു ഇവിടെ ഒരു സ്ഥലത്തുണ്ടെന്നും ഇപ്പോൾ വന്നാൽ കാണാമെന്നും അറിയിച്ചതനുസരിച്ച് ഞാൻ അപ്പോൾ തന്നെ കാറുമെടുത്തു അദ്ദേഹത്തെ കാണാൻ പോയി. അവിടെ ചെന്ന ഞാൻ, ചങ്ങനാശേരിയിൽ താങ്കൾ ചികിത്സിച്ചു ഭേദമാക്കിയ രോഗിയെ ചികിത്സിച്ചിരുന്ന ഡോക്ടർ ആണ് എന്ന് പരിചയപ്പെടുത്തി. എന്ത് മരുന്ന് കൊടുത്താണ് താങ്കൾ ആ രോഗിയെ സുഖമാക്കിയതെന്നു ചോദിച്ചു. സിദ്ധ മരുന്ന് ആണ് കൊടുത്തതെന്നല്ലാതെ കൂടുതലൊന്നും വിശദമായി പറഞ്ഞില്ല... "അസുഖം ഭേദമായ ആ മനുഷ്യൻ എട്ടുവർഷം ജീവിച്ചു"...!!
ലാടഗുരുവുമായുള്ള സംസാരത്തിനിടയിൻ അടുത്ത ദിവസം അദ്ദേഹം ശിവഗംഗക്ക് മരുന്ന് ശേഖരിക്കാൻ പോവുകയാണെന്നു പറഞ്ഞു. ഞാനും കൂടെ അദ്ദേഹത്തിന്റെ കൂടെ വന്നോട്ടെയെന്നു ചോദിച്ചു. സന്യാസി വേഷമൊക്കെ ധരിച്ചാണ് പോകുന്നതെന്ന് പറഞ്ഞതുകേട്ട് ഞാനും കാഷായവേഷവും രുദ്രാക്ഷമാലയുമിട്ടു ലാടഗുരുവിന്റെ കൂടെ യാത്രതിരിച്ചു. കോളേജ് പ്രൊഫസറും മെഡിക്കൽകോളേജ് സൂപ്രണ്ടുമായിരുന്ന ഞാൻ അദ്ദേഹത്തോടൊപ്പം ശിവഗംഗക്കു പോയി. കാട്ടിൽ താമസിച്ചും ഒരുമിച്ച് ഒരുപായിൽ കിടന്നുറങ്ങിയും ഒരു പാത്രത്തിൽനിന്നും ഭക്ഷണംകഴിച്ചും രണ്ടാഴ്ചയോളം നടന്നു. ഇദ്ദേഹത്തിന്റെ കൈയിൽ ഒരു ശർക്കരയുണ്ട പോലുള്ള ഒരു മരുന്നാണുള്ളത്, അത് വരുന്ന രോഗികൾക്ക് ചാണപാത്രത്തിൽ ഉരച്ചു കൊടുക്കാറാണുള്ളത്. ഒരു ഡോസാണ് ഒരു വര, അത് മുലപ്പാലിലോ ഇഞ്ചി നീരിലോ ചാലിച്ചാണ് കഴിക്കേണ്ടത്.
അദ്ദേഹവുമായി രണ്ടാഴ്ച ചിലവഴിക്കപ്പോൾ കിട്ടിയ അറിവുവച്ച് അദ്ദേഹം ചികിത്സിച്ച സുപ്രീം കോടതി ജസ്റ്റിസായിരുന്ന കെ.കെ. മാത്യുവിന്റെ ഭാര്യയെകുറിച്ചറിഞ്ഞ് അദ്ദേഹത്തെ കാണാൻ പോയി. കെ.കെ. മാത്യുവിന്റെ ഭാര്യ മരിച്ചുപോയിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ ചികിത്സ വളരെ ആശ്വാസജനകം ആയിരുന്നെന്ന് കെ.കെ. മാത്യു അഭിപ്രായപ്പെട്ടത് കേട്ടപ്പോൾ ഇതിലേതോ ഗുണമുണ്ടെന്നു മനസിലായി.
കാൻസർ ആയിട്ടു മെഡിക്കൽ കോളേജിൽ വരുന്ന പലരും ഈ ലാടവൈദ്യനെ കാണാൻ പോയിരുന്നു. അങ്ങനെ എന്റെ കയ്യിൽ കുറച്ചു ചാണ കിട്ടി. ഞാൻ ഇതും കൊണ്ട് അന്വേഷണം ആരംഭിച്ചു. എന്താണ് ഇതിൽ ഉരച്ചിരിയ്ക്കുന്ന മരുന്നെന്നറിയാൻ പലരേയും പോയിക്കണ്ടു. അവരിൽനിന്നുള്ള അറിവുനേടാൻ ശ്രമിക്കുകയും അവരുടെ കൈയിലുള്ള ഗ്രന്ഥങ്ങൾ വായിക്കുകയും ചെയ്തു. എന്താണ് സിദ്ധവൈദ്യം എന്നറിയാനുള്ള ആഗ്രഹം എന്നിൽ അതിശക്തമായി ഉടലെടുത്തു. അവസാനം എറണാകുളത്തെ മാധവ ഫർമസിയിലെ വൈദ്യരെച്ചെന്ന് കണ്ടപ്പോൾ കുറച്ചു പ്രശസ്ത വൈദ്യന്മാരുടെ പേരും അഡ്രസും തന്നു. തൃശൂർ, പെരുന്തൽമണ്ണ, നാഗർകോവിൽ, കോയമ്പത്തൂർ തുടങ്ങി പലസ്ഥലങ്ങളിലെയും വൈദ്യന്മാരെയും ഞാൻ പോയിക്കണ്ടു. ചാണയിൽ ഉരച്ചിരിക്കുന്ന മരുന്നേതെന്നറിയാൻ പലരെയും ചെന്ന് കണ്ടിട്ടും മനസിലാകാതെ അവസാനം ഫറൂക്കിലെ അബുവൈദ്യർ എന്നൊരു വൈദ്യരുടെ അടുത്ത് എത്തിച്ചേർന്നു. അദ്ദേഹം ചാണ കണ്ടപ്പോഴേ മനസിലാക്കി പറഞ്ഞു ഇത് നവപാഷാണം ആണെന്ന്.
അദ്ദേഹം നവപാഷാണത്തെക്കുറിച്ചുള്ള ഗ്രന്ഥം എടുത്തുകൊണ്ടുവന്നു വായിച്ചു കേൾപ്പിച്ചു. പഴനി മലയിലെ മുരുക വിഗ്രഹം നവപാഷാണത്തിൽ ഭോഗർ മഹർഷി വാർത്തതാണ്. അതിന് ഔഷധ ഗുണമുണ്ട്. അതിൽ അഭിഷേകം ചെയ്‌തെടുക്കുന്ന നെയ്യും പാലുമെല്ലാം സേവിച്ചാൽ കുഷ്ഠരോഗം വരെ മാറുമെന്നാണ് പറയുന്നത്. കാരണം ആ വിഗ്രഹം മുഴുവനും ആഴ്സനിക്കും, മെർക്കുറിയും, സൾഫറുമൊക്കെ ഉപയോഗിച്ച് നിർമ്മിച്ചതാണ്. ഇപ്പോൾ ആ വിഗ്രഹത്തിലഭിഷേകം നടത്താറില്ല. പുനരുദ്ധാരണം ചെയ്യാതെ ആ വിഗ്രഹമിരിക്കുന്ന മുറി അടച്ചിട്ടിരിക്കുന്നു എന്നാണ് അറിയാൻ സാധിച്ചത്. വിഗ്രഹത്തിന്റെ പലഭാഗവും ചുരണ്ടി എടുത്തിരിക്കുന്നു.
കോട്ടയത്ത് ജോലിചെയ്യുന്ന സമയത്ത് മദ്രാസിൽനിന്നും നടരാജശർമ്മയെന്നൊരു ബ്രിഹത് നാഡി ജ്യോത്സ്യൻ കോട്ടയത്ത് ഒരു ഇല്ലത്തു വന്നായിരുന്നു. ഞാനവിടെ ചെല്ലുമ്പോൾ അദ്ദേഹമവിടെയുണ്ട്. എന്റെ സുഹൃത് അദ്ദേഹത്തിനോട് ഡോക്ടറുടെ ജാതകം ഒന്ന് നോക്കണമെന്ന് പറയുകയും അദ്ദേഹത്തിനെക്കൊണ്ട് എന്റെ ജാതകം എഴുതിച്ച് വായിപ്പിക്കുകയുണ്ടായി. സംസ്‌കൃതത്തിൽ എഴുതിയ ആ ജാതകത്തിൽ ഭോഗർ പഴനിമലയിലെ വിഗ്രഹം നിർമ്മിച്ചകാര്യവും പിൽക്കാലത്തു ഞാനീ നവപാഷാണത്തിന്റെ പുറകേ പോകുമെന്നും, കഴിഞ്ഞജന്മത്തിൽ ഒത്തിരി പുണ്യം ചെയ്തിട്ടുണ്ടെന്നും ഈജന്മത്തിൽ മഹർഷിമാർ ഒത്തിരി സഹായം ചെയ്യാൻ വരുമെന്നുമെല്ലാം എഴുതിയിരുന്നു. അന്നൊന്നും ഞാനതു ഒട്ടുംതന്നെ കാര്യമാക്കിയിരുന്നില്ല. അതിനുശേഷം വർഷങ്ങൾക്കുശേഷമാണ് ഞാൻ സിദ്ധചികിത്സയിലേക്ക് എത്തിച്ചേരുന്നത്.
അലോപ്പതിയിൽ രോഗം ഭേദമാക്കാൻ സാധിക്കാതെ പാലിയേറ്റീവ് കെയറിനു അയക്കുന്ന രോഗികളെ സിദ്ധയ്ക്കും, ആയുർവ്വേദത്തിനും ശുപാർശചെയ്തിരുന്നു. ആധുനിക ചികിത്സാ ശാസ്ത്രത്തിലെ രോഗപരിശോധനാ രീതികൾ അറിയാവുന്ന എനിക്ക് എന്തുകൊണ്ട് സിദ്ധകൂടി പ്രാക്ടീസ് ചെയ്തുകൂടാ എന്ന ചിന്ത വരികയും സിദ്ധയെ കുറിച്ച് കൂടുതൽ പഠനങ്ങൾ നടത്തുവാനും തുടങ്ങി. കിട്ടാവുന്ന ബുക്കുകളെല്ലാം സംഘടിപ്പിച്ചു വായിച്ചു മനസിലാക്കി. മദ്രാസിൽ ചില കമ്പനികൾ സിദ്ധ മരുന്നുകൾ നിർമ്മിച്ചിരുന്നു. അവരുമായി ബന്ധപെട്ടു മരുന്നുകൾ സംഘടിപ്പിച്ചു. അന്നുമുതൽ ഏകദേശം മുപ്പത്തിഏഴ് വർഷങ്ങളായി സിദ്ധ മരുന്നുകളാണ് കൂടുതലും രോഗികൾക്ക് നൽകുന്നത്.
ആദ്യമായി ഞാൻ സ്വയം തന്നെയാണ് മരുന്നുകൾ ഉപയോഗിച്ച് പരീക്ഷിച്ചത്. അങ്ങനെയിരിക്കെ പോണ്ടിച്ചേരിയിൽ നിന്നും നാല്പത്തിരണ്ടു വയസുള്ള ഒരു രോഗിയുടെ സഹോദരിയായ ഒരു കന്യാസ്ത്രീ എന്നെ ബന്ധപ്പെടുകയുണ്ടായി. യൂഡിനറി ബ്ലാഡറിൽ ചെറിയ വളർച്ചയായിരുന്നു ഉണ്ടായിരുന്നത്. ബ്ലാഡർ മുഴുവനെടുത്തിട്ട് കൃത്രിമ ബ്ലാഡർ വച്ചു. ഇനി ഒരു പ്രശ്നവുമില്ലന്നു പറഞ്ഞു ആശുപത്രിയിൽനിന്നും വിട്ടയച്ച അദ്ദേഹത്തിന് മൂന്ന് മാസം കഴിഞ്ഞപ്പോൾ വയറുനിറയെ കാൻസർ ആയി. പോണ്ടിച്ചേരി മെഡിക്കൽ കോളേജിൽ നിന്നും ഇനി ഒന്നും ചെയ്യാനില്ല എന്നറിയിച്ചു. കീമോതെറാപ്പിയോ മറ്റോ ചെയ്യാൻ മാത്രമേ പറ്റുകയുള്ളു എന്ന് പറഞ്ഞു തിരിച്ചയച്ച ആളായിരുന്നു രോഗി. ഡോക്ടർ ആയുർവേദവും കൂടെ നോക്കുന്നതല്ലേ സഹോദരനെ ഒന്ന് നോക്കാൻ പറ്റുമോയെന്നു ചോദിച്ച അവരോട്, കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുവരാൻ ഞാൻ ആവശ്യപ്പെട്ടു. അവിടെ നിന്നും ആംബുലെൻസിൽ മെഡിക്കൽ കോളേജിൽ കൊണ്ടുവന്ന അദ്ദേഹത്തെ സിദ്ധമരുന്നുകളും, ഹോമിയോയും അലോപ്പതിയും എല്ലാം ഉൾപ്പെടെയുള്ള ചികിത്സ നൽകി; രണ്ടുമാസത്തിനകം രോഗം പൂർണമായും ഭേദമായി. ഓരോ ദിവസവും വാർഡിൽ റൗണ്ട്സിനു ചെല്ലുമ്പോൾ അദ്ദേഹത്തിനുണ്ടാകുന്ന വ്യത്യാസങ്ങൾ എന്നെത്തന്നെ അത്ഭുതപ്പെടുത്തി. അദ്ദേഹം തിരികെ പോയി ജോലിയിൽ പ്രവേശിക്കുകയും പതിനാറുവർഷം അവിടെ ജീവിക്കുകയും പിന്നീട് ഹൃദയസ്തംഭനത്തെ തുടർന്ന് മരിച്ചെന്നാണ് അറിഞ്ഞത്.
ആയിരത്തി തൊള്ളായിരത്തി എൺപ്പത്തിമൂന്ന് – എൺപ്പത്തിനാല് മുതൽ ഇന്നുവരെ സിദ്ധയും, ഹോമിയോപ്പതിയും, അലോപ്പതിയും ചേർന്നുള്ള ഒരു സമഗ്രചികിത്സിരീതിയാണ് ഞാൻ പ്രയോഗിക്കുന്നത്. എല്ലാ ആശുപത്രികളിൽനിന്നും ഉപേക്ഷിക്കുന്ന രോഗികളെ മാത്രമേ ഞാനിപ്പോൾ ചികിത്സിക്കുന്നുള്ളു. സിദ്ധമരുന്ന് ഉപയോഗിച്ചതിലൂടെ അത്ഭുതാവഹമായ രോഗശാന്തിയുടെ അനുഭവമാണ് കാൻസർ ചികിത്സയിൽ എനിക്ക് രോഗികളിൽ ഉണ്ടാക്കാൻ സാധിച്ചത്. പുതിയ രോഗികൾ വന്നാൽ മറ്റ് ആശുപത്രികളിലേക്ക് പോകാനാണ് ഞാൻ പറയാറുള്ളത്. എല്ലാവരും ഉപേക്ഷിക്കുന്നവരെയാണ് ഞാനിപ്പോൾ കൂടുതലായി നോക്കുന്നത്. അത്തരത്തിലുള്ള ഏതാണ്ട് നാലായിരം രോഗികളെ ചികിത്സിച്ചതിന്റെ രേഖകൾ എന്റെ കൈവശമുണ്ട്. പത്തും ഇരുപത്തഞ്ചും വർഷമായിട്ടും ഇന്നും ആരോഗ്യത്തോടെ ജീവിച്ചിരിക്കുന്ന പഴയ രോഗികൾ ഉണ്ടെന്നുള്ളതും അഭിമാനം തന്നെയാണ്.
കാൻസർ ചികിത്സാ രംഗത്തെ മറക്കാനാകാത്ത അനുഭവങ്ങൾ
സൗത്താഫ്രിക്കയിൽ നിന്നും ഓവറിയിൽ ഒരു തേങ്ങയുടെ വലുപ്പമുള്ള കാൻസർ ബാധിച്ച്, നാട്ടിൽപോയി മരിക്കാനാണ് ആഗ്രഹമെങ്കിൽ പെട്ടെന്ന് പൊയ്ക്കോളു എന്ന് ആശുപത്രിയിൽനിന്നും പറഞ്ഞുവിട്ട ഒരു മലയാളി ടീച്ചർ മുതൽ ചെന്നൈ സ്വദേശി എയിഡ്സ് ബാധിതൻ വരെ രോഗവിമുക്തനായ ഉദാഹരണങ്ങൾ പറയാനാണെങ്കിൽ ആയിരക്കണക്കിന് ഉണ്ട്. പൊന്നാനി സ്വദേശിയായ നാല്പതുവയസുകാരി വലതു ബ്രെസ്റ്റ് കാൻസർ ചികിൽസിക്കാൻ RCC യിൽ ചെന്ന് പരിശോധന കഴിഞ്ഞപ്പോൾ എല്ലു മുഴുവനും കാൻസർ ബാധിച്ചിരുന്നു. അവസാന നടപടിയായി പാലിയേറ്റീവ് ശുപാർശചെയ്തു തിരികെ വിട്ടു. അവർ ആരോ പറഞ്ഞതനുസരിച്ചു എന്നെ കാണാൻ വരികയും സിദ്ധയും അലോപ്പതിയും ചേർന്നുള്ള ചികിത്സയിൽ പൂർണമായും സുഖമാകുകയും ചെയ്തു.
രോഗികൾ കാൻസർ ബാധിച്ചും ചികിത്സകൊണ്ടുമാണ് മരിക്കുന്നതെന്നാണ് എന്റെ അഭിപ്രായം. പലപ്പോഴും ശരിയായ രോഗനിർണ്ണയമല്ല നടക്കുന്നത്. അതിനു ഉത്തമ ഉദാഹരണം രണ്ടു വർഷങ്ങൾക്കു മുൻപ് ഒരു ഇരുപതുവയസുകാരന്റെ നാക്കു മുറിച്ചു മാറ്റിയ സംഭവമായിരുന്നു. ചാലക്കുടി സ്വദശിയായ ഒരു ചെറുപ്പക്കാരന് നാക്കിൽ കാൻസർ കണ്ടെത്തി ആദ്യം തൃശൂരിലെ പ്രധാന ആശുപത്രിയിൽ പോയി നാക്കിന്റെ പകുതി ഭാഗം അവിടെ മുറിച്ചുമാറ്റി എന്നിട്ടും ഭേദമാകാത്തതിനാൽ ബാക്കി പകുതി തിരുവനന്തപുരത്തുള്ള പ്രധാന സർക്കാർ ആശുപത്രിയിലെ ഡോക്ടർ മുറിച്ചു മാറ്റി. അതിനു ശേഷമാണ് എന്നെ കാണാൻ വന്നത്. മൂക്കിലൂടെയും വായിലൂടെയും ട്യൂബിട്ടുവന്ന ആ കുട്ടിയുടെ മുഖം ഒരിക്കലും മറക്കാൻ കഴിയുന്നില്ല. എന്റെ പരിശോധനയിൽ കൂർത്ത വരിതെറ്റിയിരിക്കുന്ന പല്ലുകൾ ആയിരുന്നു നാക്കിൽ ഉരഞ്ഞു മുറിവുണ്ടാകാനും അത് കാൻസറായി രോഗനിർണ്ണയം നടത്താനും കാരണമെന്നു മനസിലാക്കി. നാക്ക് മുറിക്കുംമുമ്പ് ആ പല്ലുകൾ എടുത്തുകളഞ്ഞിരുന്നെങ്കിൽ ആ ചെറുപ്പക്കാരന് ഈഗതി വരില്ലായിരുന്നു. ഇതിനെ പറ്റി ആ ഡോക്ടർക്ക് ഞാൻ ഒരു കത്തെഴുതി. ആ ഇരുപതു വയസുകാരന്റെ ആത്മാവ് നിങ്ങളോട് ഒരിക്കലും പൊറുക്കില്ലെന്നും അത് നിങ്ങളോട് പ്രതികാരം ചെയ്യുമെന്നും ഞാനെഴുതി. അത്രയ്ക്ക് ക്രൂരതയാണ് ആ കുട്ടിയോട് അവർ ചെയ്തതെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.
എന്താണ് കാൻസർ ?
കാൻസറിന് ഫലപ്രദമായ ചികിത്സയുണ്ടോ ?
ഭൂമിയിൽ മനുഷ്യരാശിയെ കാർന്നു തിന്നുന്ന രോഗങ്ങളിൽ ഏറ്റവും ഭീകരമാണ് കാൻസർ എന്നുതന്നെ പറയാം. ലോകത്തിൽ ഏകദേശം 10 ദശലക്ഷം ആളുകൾ വർഷം തോറും കാൻസർ ബാധിച്ചു മരണമടയുന്നുയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയിൽ അത് ഏകദേശം മൂന്നു ലക്ഷവും. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐ.സി.എം.ആർ) നാഷണൽ കാൻസർ രജിസ്ട്രി പ്രോഗ്രാം അനുസരിച്ച് 1300 ൽ അധികം ഇന്ത്യക്കാർ പ്രതിദിനം കാൻസർമൂലം മരിക്കുന്നു. 2020 ൽ ഇന്ത്യയിൽ കാൻസർ രോഗികളുടെ എണ്ണം 679,421 (100,000 ന് 94.1), സ്ത്രീകളിൽ 712,758 (100,000 ന് 103.6) എന്നിവയാണ്. 68 പുരുഷന്മാരിൽ ഒരാൾ (ശ്വാസകോശ അർബുദം), 29 സ്ത്രീകളിൽ ഒരാൾ (സ്തനാർബുദം), 9 ഇന്ത്യക്കാരിൽ ഒരാൾക്ക് അവരുടെ ജീവിതകാലത്ത് കാൻസർ വരാം എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഈ രോഗത്തെപറ്റി നമ്മുടെ ആളുകളിൽ ശരിയായ അറിവ് വളരെ കുറവാണ്. രോഗത്തിന്റെ വൈകിയ വേളകളിലാണ് രോഗികൾ ചികിത്സതേടി ആശുപത്രികളിൽ എത്തുന്നത്. കാൻസറിനെ പറ്റി വളരെയേറെ അജ്ഞതയും തെറ്റിധാരണയും നമ്മുടെ ഇടയിൽ ഉണ്ട്.
കാൻസർ എന്ന ഗ്രീക്ക് പദത്തിന്റെ അർഥം ഞണ്ട് എന്നാണ്. ഏതാണ്ട് വൃത്താകൃതിയിലുള്ള ഞണ്ടിന്റെ ശരീരത്തിന് ചുറ്റുമുള്ള കാലുകൾ പോലെ കാൻസർ രോഗവും ശരീരത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്തു ആരംഭിച്ചു എല്ലാഭാഗത്തിലേയ്ക്കും പടരുന്നു. ആധുനിക വൈദ്യ ശാസ്ത്രത്തിനു പൂർണ്ണമായും കീഴ്പ്പെടുത്താൻ കഴിയാത്ത രോഗമായിട്ടാണ് പലരും കണക്കാക്കുന്നത്. എന്നാൽ അത് നൂറുശതമാനം ശരിയല്ല. ആരംഭത്തിൽ കണ്ടെത്തിയാൽ മിക്ക കാൻസർ രോഗങ്ങളും പൂർണമായിട്ടും ഭേദമാക്കാൻ സാധിക്കും.
കാൻസറിന് ചികിത്സയുണ്ടെന്ന് പറയുന്നത് രോഗം പൂർണ്ണമായി സുഖപ്പെടുത്താമെന്ന അർത്ഥത്തിലല്ല. രോഗം നിമിത്തമുണ്ടാകുന്ന കഷ്ടപ്പാടുകൾ ചികിത്സയിലൂടെ ഫലപ്രദമായി വളരെ കുറയ്ക്കാൻ കഴിയുമെന്നുള്ളത് ഒരു സത്യമാണ്. കാൻസർ ഏതു പ്രായക്കാരെയും ബാധിക്കാവുന്ന ഒരു രോഗമാണ്. ഗർഭസ്ഥശിശു മുതൽ വാർദ്ധക്യത്തിന്റെ അവസാന നാളിൽവരെ കാൻസർ വരാൻ സാധ്യതയുണ്ട്. ചില പ്രത്യേക പ്രായക്കാരെ മാത്രം ബാധിക്കുന്ന കാൻസർ രോഗങ്ങളുണ്ട്. ചിലതു കുട്ടികളെ മാത്രം ബാധിക്കുന്നവ, മറ്റു ചിലത് പ്രായമായവരെ മാത്രം ബാധിക്കുന്നത്. കൊച്ചുകുട്ടികളിൽ ഉണ്ടാകുന്ന കാൻസർ വളരെ അപകടകാരിയാണ്.
കാൻസർ പുതിയ കാലഘട്ടത്തിലെ രോഗമാണോ ?
കാൻസർ ഒരു പുതിയ രോഗമാണെന്നാണ് മിക്കവരുടേയും ധാരണ. അതുശരിയല്ല മനുഷ്യരാശിയോളം പഴക്കം കാൻസറിനും ഉണ്ടെന്നുള്ളതിന് തെളിവുകൾ ഉണ്ട്. 5000 മുതൽ 7000 വർഷം പഴക്കമുള്ള ഈജിപ്റ്റിലെ കല്ലറകളിൽ സൂക്ഷിച്ചിരുന്ന ശവശരീരങ്ങളിൽ ചിലതിന്റെ വായിൽ കാൻസർ രോഗത്തിന്റെ ലക്ഷണങ്ങൾ ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിലേയും പേർഷ്യയിലേയും ചില പ്രാചീന ഗ്രന്ഥങ്ങളിൽ കാൻസർ രോഗത്തെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്. ഭാരതീയ ചികിത്സാ ഗ്രന്ഥങ്ങളിൽ ഇതിന്റെ ചികിത്സയിലേക്കുള്ള മരുന്നുകളെക്കുറിച്ചു പതിറ്റാണ്ടുകൾക്ക് മുൻപുതന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. അന്നൊക്കെ ഋഷിമാർ ഇവയ്ക്കു പുറ്റുനോവ് എന്നൊക്കെയുള്ള പേരുകളാണ് നൽകിയിരുന്നത്.
എന്താണ് കാൻസർ വരാതിരിക്കുവാനുള്ള പോംവഴി ?
ഈ അടുത്ത കാലങ്ങളിൽ ലോകത്താകമാനം കാൻസർ രോഗബാധിതരുടെ എണ്ണം വളരെയധികം കൂടിക്കൊണ്ടിരിക്കുന്നു. നമ്മുടെ ആഹാരരീതിയിലും ജീവിതരീതിയിലും ഉണ്ടായ മാറ്റമാണ് ഇതിനൊക്കെ കാരണം. എല്ലാ രോഗങ്ങൾക്കും കാരണം നമ്മുടെ രോഗപ്രതിരോധ ശേഷിയുടെ കുറവ് ആണ്. നമ്മുടെ രോഗപ്രതിരോധശേഷി നമ്മൾ കഴിക്കുന്ന ഭക്ഷണത്തെ അനുസരിച്ചാണിരിക്കുന്നത്. ശുദ്ധമായ ഭക്ഷണം ആണ് നാമെപ്പോഴും കഴിക്കുവാനുള്ളത്. നമ്മുടെ ആഹാരമാണ് നമ്മുടെ ശരീരം. നല്ലഭക്ഷണം കഴിച്ചാൽ നല്ല ശരീരം. മോശം ഭക്ഷണം കഴിച്ചാൽ മോശം ശരീരം. ഇന്ന് നമ്മുടെ ഇടയിലുള്ള രോഗങ്ങൾക്ക് കാരണം അന്വേഷിച്ചു നാമെങ്ങും അലയേണ്ട കാര്യമില്ല നാം കഴിക്കുന്ന ആഹാരം തന്നെയാണ് കാരണം. ഭക്ഷണത്തിൽ തൈര് ഒരു പ്രധാന ഭക്ഷണം ആയിരിക്കണം. തൈരിലടങ്ങിയിരിക്കുന്ന ലാക്ടോബസില്സ് ബാക്റ്റീരിയ വൻകുടലിനകത്ത് ( Colon ) ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട് അത് നമ്മുടെ ടൈപ്പ് 2 പ്രമേഹം, കോശജ്വലന മലവിസർജ്ജനം (ക്രോൺസ്, വൻകുടൽപുണ്ണ്) തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളിൽ നിന്ന് നമ്മുടെ ശരീരത്തെ സംരക്ഷിക്കാൻ മറ്റ് ബാക്ടീരിയ എതിരാളികൾക്കൊപ്പം അവ സഹായിക്കുന്നു. ഇക്കാരണത്താൽ, നമ്മുടെ കുടൽ മൈക്രോബയോമിലെ ഒരു പ്രധാന അംഗമാണ് ലാക്ടോബാസിലസ്. അതുകൊണ്ടു ഒരുഗ്ലാസ് തൈരെങ്കിലും ദിവസവും ഭക്ഷണത്തിൽ കഴിച്ചിരിക്കണം. രാത്രി തൈര് ഒരുകാരണവശാലും കഴിക്കുവാൻ പാടില്ല.
ആയുർവ്വേദ വിധിപ്രകാരം സൂര്യാസ്തമനത്തിനുശേഷം ഭക്ഷണമൊന്നും കഴിക്കുവാൻ പാടില്ല. പകൽ മുഴുവൻ തിരക്കായി പണിയെടുക്കുന്ന തലച്ചോറിന് രാത്രിയാണ് വിശ്രമം കിട്ടുന്ന സമയം. ആ സമയത്തു തലച്ചോറിനകത്തു ധാരാളം രക്തം ആവശ്യം വരുന്നു. പകൽസമയത്തെ പ്രവർത്തനങ്ങളിലൂടെ ഉണ്ടായ കേടുപാടുകൾ തീർക്കുന്നത് രാത്രിയിലാണ്. വൈകുന്നേരത്തിനു ശേഷം ഭക്ഷണം ധാരാളം കഴിച്ചാൽ രക്തം മുഴുവനും ദഹനപ്രക്രിയക്കായി വയറിന്റെ സ്പ്ലാങ്ക്‌നിക് ഏരിയയിലേക്ക് എത്തിച്ചേരും. ദഹനപ്രക്രിയ ഒരു വലിയ നടപടിക്രമമാണ്. നമ്മൾ കഴിക്കുന്ന ഭക്ഷണം മുഴുവൻ രക്തമാകുന്ന പ്രക്രിയയാണ് അവിടെ പ്രധാനമായും നടക്കുന്നത്. ഭക്ഷണം രാത്രികാലങ്ങളിൽ താമസിച്ചാണ് കഴിക്കുന്നതെങ്കിൽ തലച്ചോറിന്റെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ രക്തം കിട്ടാതാവുകയും കാലക്രമത്തിൽ പല അസുഖങ്ങൾക്ക് കാരണമാവുകയും ചെയ്യും. നല്ല ഉറക്കം കിട്ടാനാണെങ്കിൽ രാത്രികാലങ്ങളിലെ ഭക്ഷണശീലം മാറ്റേണ്ടത് അത്യാവശ്യമാണ്. സസ്യഭുക്കുകളിൽ കാൻസർ രോഗം പെട്ടെന്ന് ബാധിക്കുകയില്ല. രാസവളങ്ങളും രാസകീടനാശിനികളും പ്രയോഗിക്കുന്നതിലൂടെ ഇന്ന് നമുക്ക് ലഭിക്കുന്ന ഭക്ഷ്യവസ്തുക്കൾ കാൻസർ രോഗ വാഹകരായി മാറിക്കഴിഞ്ഞു. വിഷമില്ലാത്ത ജൈവകൃഷികൾ പ്രോത്സാഹിപ്പിക്കുകയും ഭക്ഷ്യവസ്തുക്കളിൽ മായം കലർത്തുന്നവരെ കണ്ടെത്തി ശക്തമായശിക്ഷ ഉറപ്പാക്കേണ്ടതും സർക്കാരിന്റെ പ്രാഥമിക കടമയാണ്. പഞ്ചായത്തുകൾ തോറും കാൻസർ ആശുപത്രികൾ തുടങ്ങുന്നതിനേക്കാൾ അത്യാവശ്യമായി ശ്രദ്ധകൊടുക്കേണ്ടത് ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളായ ശുദ്ധവായു, ശുദ്ധജലം, ശുദ്ധമായ ഭക്ഷണം എന്നിവ ഉറപ്പു വരുത്തുകയാണ് സർക്കാരുകൾ ചെയ്യേണ്ടത്. അല്ലാതെ എത്ര മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രികൾ കെട്ടിപൊക്കിയാലും ആരോഗ്യരംഗത്തെ കച്ചവടം കൂടുകയല്ലാതെ ജനങ്ങളുടെ ആരോഗ്യത്തിന് ഒരു പ്രയോജനവും ഉണ്ടാവുകയില്ല.
മുന്നിൽ വരുന്ന രോഗിയുടെ ആരോഗ്യവും ജീവനുമാണ് ഒരു ഡോക്ടറെ സംബന്ധിച്ചിടത്തോളം പരമ പ്രാധാന്യം. അവിടെ എന്റെ സമ്പ്രദായം മാത്രമാണ് ശരിയെന്നും അതുമാത്രമേ ഞാൻ ഉപയോഗിക്കു എന്നുള്ള ചിന്ത എല്ലാവരും ഉപേക്ഷിക്കണം. പലപ്പോഴും ഡോക്ടർമാരുടെ അഹംഭാവമാണ് തനിക്കു സാധിക്കാത്തതു മറ്റൊരാൾക്ക് നിര്ദ്ദേശിക്കുന്നതിൽ നിന്നും അവരെ വിലക്കുന്നത്. എന്റെ സമ്പ്രദായത്തിനു മാത്രമാണ് ചികിത്സിക്കുവാനുള്ള അധികാരമെന്നും മറ്റുള്ളതൊന്നും ശരിയല്ലെന്നുമുള്ള ചിലരുടെ വാദം അപഹാസ്യമാണ്. ഒരാൾ മറ്റൊരു സമ്പ്രദായത്തെക്കുറിച്ച് ഗഹനമായ അറിവ് നേടാത്തിടത്തോളം കാലം അതിന്റെ ശരി തെറ്റുകളെ കുറിച്ച് എങ്ങനെ ആധികാരികമായി അഭിപ്രായം പറയാൻ സാധിക്കും. അറിവില്ലാത്ത കാര്യത്തെപറ്റി അഭിപ്രായം പറയുന്നത് മണ്ടത്തരമാണ്. കാൻസർ ചികിത്സയിൽ സിദ്ധ, ആയുർവേദ, ഹോമിയോപ്പതി, മോഡേൺ മെഡിസിൻ എന്നിവ സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു ചികിത്സാസംവിധാനമാണ് നമ്മുടെ നാടിനും ലോകത്തിനും അത്യാവശ്യമായുള്ളത്.
ഓരോ പൗരന്റെയും ആരോഗ്യ സംരക്ഷണത്തിന് സർക്കാരിന് ബാധ്യതയുണ്ട്. അവന് ശരിയായ ചികിത്സകിട്ടാൻ ഇടപെടേണ്ട ചുമതല സർക്കാരുകൾക്കുണ്ട്. അവിടെ ചിലരെ പേടിച്ചു സ്വന്തം ജനതയെ കുരുതിക്ക് കൊടുക്കാൻ ഭരണകൂടം കൂട്ടുനിൽക്കരുത്. പതിനായിരക്കണക്കിന് വർഷം പഴക്കമുള്ള നമ്മുടെ ചികിത്സാ സമ്പ്രദായങ്ങളിലെ നന്മകൾ ജനങ്ങളിലേക്ക് എത്തിക്കാൻ ഇനിയെങ്കിലും ബന്ധപ്പെട്ടവർ ഉണർന്നു പ്രവർത്തിക്കണം.
സിദ്ധ വൈദ്യം ഋഷിവര്യന്മാർ തുടങ്ങിവച്ച ഒരേ ഒരു വൈദ്യശാഖ
ലോകത്ത് പലതരത്തിലുള്ള ചികിത്സാ രീതികളുണ്ടെങ്കിലും ഋഷിവര്യന്മാർ തുടങ്ങിവച്ച ഒരേ ഒരു വൈദ്യശാഖ സിദ്ധ വൈദ്യം മാത്രമാണ് എന്നാണ് ഡോക്ടറുടെ അഭിപ്രായം. പതിനെട്ടു മഹാ സിദ്ധന്മാർ തുടങ്ങിയ ഈ മഹാ ആരോഗ്യ സംരക്ഷണ സമ്പ്രദായം നൂറുശതമാനം സത്യമാണ്. അവർ അടയാളപ്പെടുത്തിയതിൽനിന്നും ഒരു വാക്ക്പോലും അടർത്തി മാറ്റാനോ കൂട്ടിച്ചേർക്കാനോ സാധിക്കില്ല. അത്രമാത്രം പരിപൂർണ്ണമാണ് ഈ ആരോഗ്യശാഖ. എങ്ങനെ പതിനായിരം വർഷങ്ങൾക്കുമുൻപ് ഇതൊക്കെ കണ്ടുപിടിച്ചു എന്നത് ഈശ്വരന് മാത്രമേ അറിയൂ എന്നാണ് ഈ മഹാനായ ഡോക്ടറുടെ അഭിപ്രായം. എന്തുകൊണ്ട് ഇത്രയും മഹത്തായ ഒരു ചികിത്സാ രീതിയെ സർക്കാർ RCC പോലുള്ള സ്ഥാപനങ്ങൾ വഴിപോലും പ്രോത്സാഹിപ്പിക്കുന്നില്ലായെന്നത് വളരെ സങ്കടകരമാണെന്ന് ഇദ്ദേഹം അഭിപ്രായപ്പെടുന്നു. ഇവിടെ ചിലരുടെ അഹന്താനിഷ്‌ഠമായ പ്രവർത്തികളാണ് ഒരുരോഗി അർഹിക്കുന്ന ചികിത്സ അയാൾക്ക് ലഭിക്കാതെ മരണപ്പെടാൻ കാരണമാകുന്നത്. RCC പോലുള്ള കാൻസർ റിസർച്ച് സ്ഥാപനങ്ങൾ അവരുടെ ലക്ഷ്യം രോഗികളുടെ നന്മയാണെങ്കിൽ സിദ്ധയും ആയുർവേദവും അടങ്ങുന്ന മറ്റു ചികിത്സാസമ്പ്രദാങ്ങളെ കൂടെ രോഗികളിൽ പരീക്ഷിക്കാൻ തയ്യാറാകണം.
ഇവിടെ ആയുഷ് എന്നൊരു ഡിപ്പാർട്ട്മെന്റ് ഉള്ളത് എന്ത് പ്രവർത്തനങ്ങളാണ് നടത്തുന്നത്. ഇത്തരം സ്ഥാപനങ്ങൾ സ്വയമേ ചെയ്തില്ലെങ്കിൽ അവരെക്കൊണ്ടു ചെയ്യിക്കാൻ ഭരണകൂടത്തിന് ആർജവമുണ്ടാകണം. ഒരു വിഭാഗം മാത്രം പറയുന്നത് കേട്ടു പേടിച്ചു ഒതുങ്ങി ഇരിക്കലല്ല ഒരു ഭരണാധികാരിയുടെ കടമ. ചൈനയും ജപ്പാനും പോലുള്ള പല വികസിത രാജ്യങ്ങളും അവരുടെ പാരമ്പര്യവൈദ്യത്തെ ആധുനിക വൈദ്യശാസ്ത്രവുമായി ചേർത്തുനിർത്തി ജനങ്ങളുടെ നന്മയ്ക്കുവേണ്ടി പ്രവർത്തിക്കുമ്പോൾ അയ്യായിരവും പതിനായിരവും വർഷം പഴക്കമുള്ള നമ്മുടെ പാരമ്പര്യത്തെ തഴയുന്നത്തിന് കാലം കണക്കുചോദിക്കുമെന്നും ഈ ഭിഷഗ്വരൻ പ്രവചിക്കുന്നു.
കൂണുകൾ പോലെ മുളച്ചു പൊങ്ങുന്ന മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രികൾ ആരോഗ്യ രംഗത്തെ മുന്നേറ്റമല്ല സൂചിപ്പിക്കുന്നതെന്ന് ഇടക്കെവിടെയോ ഒരു മെഡിക്കൽ ലേഖനത്തിൽ വായിച്ചതായി ഓർക്കുന്നു. രോഗബാധിതരുടെ കുറവാണ് ഏതൊരു വൈദ്യശാസ്ത്രത്തിന്റെയും വിജയം സൂചിപ്പിക്കുന്നത്. രോഗം വരാതിരിക്കാനുള്ള പ്രതിരോധ പ്രവത്തനങ്ങൾക്കായി WHO അടക്കമുള്ള വൈദ്യശാസ്‌ത്ര ആരോഗ്യ മേഖലകളിൽ പ്രവർത്തിക്കുന്ന എല്ലാ സംഘടനകളും ആഹ്വാനം ചെയ്യുന്നുണ്ടെങ്കിലും അതിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ പലപ്പോഴും കടലാസുകളിൽ മാത്രമായി ഒതുങ്ങുന്നതാണ് നാം കാണുന്നത്.
എല്ലാ മെഡിക്കൽ സിസ്റ്റത്തിനും അവരുടേതായ നന്മകളുണ്ട്. എല്ലാവരെയും ചേർത്ത് ഒരുമിച്ചു കൊണ്ടുപോവുക എന്നത് നന്മയുള്ള മനുഷ്യർക്കുമാത്രം കഴിയുന്ന കാര്യമാണ്. പരസ്പരമുള്ള തൻപ്രമാണിത്തം മനസ്സിൽനിന്നും മാറ്റിവച്ച് ജനങ്ങളുടെ നന്മക്കായി ഒരുമിച്ചു നിൽക്കാം. ഒരുമിച്ചു ചേർത്ത് പിടിക്കുന്നതാണ് ശക്തി. അല്ലാതെ തള്ളിക്കളയുന്നതിലല്ല. ഉദ്ദേശം മനുഷ്യകുലത്തിന്റെ നന്മ ആണെങ്കിൽ മാത്രം ഒരുമിച്ചു മുന്നേറാം. അല്ലെങ്കിൽ വെട്ടിപ്പിടിച്ചും, തള്ളിപ്പറഞ്ഞും, കുതികാൽ വെട്ടിയും, പരസ്പരം പാരവച്ചും നമുക്കിവിടെ പണ്ടത്തെപോലെ കഴിയാം. എന്തൊക്കെ വെട്ടിപിടിച്ചുവച്ചാലും ഇനിയുംവരും ഇതുപോലുള്ള കുഞ്ഞൻ വൈറസുകളെ പോലുള്ള പുതിയ അവതാരങ്ങൾ. അപ്പോഴൊന്നും കണ്ണും, വായും, മൂക്കും, കൂട്ടത്തിൽ പണ്ടേ മൂടിവച്ചിരിക്കുന്ന മനസും കൊണ്ട് ഒളിക്കാൻ കെട്ടിപ്പൊക്കിയ മണിമാളികകൾ തികയാതെവരും. ഇവിടെയാണ് ദൈവത്തിന്റെ കൈയൊപ്പ് പതിഞ്ഞ ഡോ.സി.പി. മാത്യുവിനെ പോലുള്ള നന്മയുള്ള ചികിത്സകർ നാടിനു മുതൽകൂട്ടാകുന്നത്. ഇദ്ദേഹത്തെ പോലുള്ള നൂറുകണക്കിന് ചികിത്സകരുടെ നന്മയാണ് ഇന്നും നാടിന്റെ പ്രതീക്ഷ...!!
കടപ്പാട്,
ഭാസ്‌കരൻ നായർ അജയൻ...