21/11/2024
[11/21, 1:06 AM] +91 96455 64701: Tweet 881
മഹാനായ ഇബ്നു ഔൻ(റ) റിപ്പോർട്ട് ചെയ്യുന്നു. ഞാൻ മദീനയിലെ ഒരു ചെരുപ്പ് കുത്തിയുടെ അടുക്കൽ ചെന്നു. എനിക്ക് ഒരു ചെരുപ്പുണ്ടാക്കി തരാൻ ആവശ്യപ്പെട്ടു. അപ്പോൾ അദ്ദേഹം ഇങ്ങനെ പറഞ്ഞു. നിങ്ങൾ താല്പര്യപ്പെടുകയാണെങ്കിൽ നിങ്ങൾ കൊണ്ടുവന്ന ഈ ചെരുപ്പിന്റെ രൂപത്തിൽ ഞാൻ ഉണ്ടാക്കി തരാം. അതല്ല നിങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ തിരുനബിﷺയുടെ ചെരുപ്പിന്റെ രൂപത്തിലുള്ള ചെരുപ്പ് ഞാൻ ഉണ്ടാക്കി തരാം. അപ്പോൾ ഞാൻ ചോദിച്ചു. തിരുനബിﷺയുടെ ചെരുപ്പ് നിങ്ങൾ എവിടെ നിന്നാണ് കണ്ടത്. അത് ഞാൻ ഫാത്വിമ(റ)യുടെ വീട്ടിൽ നിന്ന് കണ്ടിട്ടുണ്ട്. ഏത് നബി കുടുംബത്തിൽപ്പെട്ട ഫാത്വിമ(റ)യോ?അബ്ദുല്ലാഹിബ്നു അബ്ബാസി(റ)ന്റെ മകൾ ഫാത്വിമ(റ)യുടെ വീട്ടിൽ നിന്ന്. അദ്ദേഹം മറുപടി പറഞ്ഞു. അതെ, അപ്രകാരം എനിക്ക് ഉണ്ടാക്കിത്തരാൻ ആവശ്യപ്പെട്ടു. അദ്ദേഹം ഉണ്ടാക്കിത്തന്ന ചെരുപ്പ് രണ്ട് വാറുകളുള്ള ചെരുപ്പായിരുന്നു.
തിരുനബിﷺയുടെ ചെരുപ്പിനെയും എത്രമേൽ ഉയർന്ന പരിഗണനയോടെയാണ് ഓരോരുത്തരും ഓർത്തു വച്ചത്; അവർക്ക് ലഭ്യമായത് കരുതിവെച്ചത്; സ്നേഹപൂർവ്വം ആ പകർപ്പിനെ ഉപയോഗിക്കാൻ ആഗ്രഹിച്ചത്. സമാനമായ അനുഭവങ്ങളോ ചിത്രങ്ങളോ വേറെ ആരുടെയെങ്കിലും ചരിത്രത്തിൽ നിന്ന് നമുക്ക് ലഭിക്കുമോ? ഈ അധ്യായത്തിലൂടെ കടന്നുപോകുമ്പോൾ ഉയർന്നു വരുന്ന ചോദ്യങ്ങൾ ഇതൊക്കെയാണ്. ഏതൊരു വായനക്കാരനും ഇത് ആലോചിക്കാതെ കടന്നുപോകാനും കഴിയില്ല. കുറച്ചുകൂടി നമുക്ക് വായിക്കാം.
അംറ് ബിൻ ഖുറൈസ്(റ) പറയുന്നു. കഷ്ണം വച്ച് തുന്നിയ രണ്ടു ചെരുപ്പുകളിൽ തിരുനബിﷺ നിസ്കരിക്കുന്നത് എനിക്ക് കാണാൻ കഴിഞ്ഞു.
ചെരുപ്പിൽ മാലിന്യമില്ലെന്ന് ഉറപ്പാണെങ്കിൽ അത് ധരിച്ചുകൊണ്ട് നിസ്കരിക്കുന്നതിൽ പന്തികേടൊന്നുമില്ല. ചില സന്ദർഭങ്ങളിലൊക്കെ തിരക്കുള്ള സ്ഥലങ്ങളിൽ നമുക്ക് ചിലപ്പോൾ പാദരക്ഷകൾ അണിഞ്ഞും ഒക്കെ നിസ്കാരം നിർവഹിക്കേണ്ടി വന്നേക്കാം. അത്തരം സന്ദർഭങ്ങളിലേക്ക് കരുതിവെക്കാനുള്ള ഓർമ്മകൾ ആണിത്. അനുകരിക്കാനുള്ള മാതൃകകളുമാണ്.
ഇമാം ബുഖാരി(റ) ഈസ ബിൻ ത്വഹ്മാൻ(റ) എന്ന താബിഈ പണ്ഡിതനിൽ നിന്ന് ഉദ്ധരിക്കുന്നു. പ്രവാചകരുﷺടെ ശിഷ്യനായ അനസ്ബിൻ മാലിക്(റ) പഴക്കമുള്ള രണ്ട് ചെരുപ്പുകൾ ഞങ്ങൾക്കെടുത്ത് കാണിച്ചു തന്നു. എന്നിട്ട് ഇങ്ങനെ പറഞ്ഞു. ഇവകൾ തിരുനബിﷺ അണിഞ്ഞിരുന്ന ചെരുപ്പുകളാണ്. ആ ചെരുപ്പുകൾക്ക് രണ്ട് വാറുകൾ ഉണ്ടായിരുന്നു.
പ്രവാചകരിﷺൽ നിന്ന് വരിയും നിരയും തെറ്റാതെ മതവിധികളുടെ രീതിയും രൂപവും ഒക്കെ മനസ്സിലാക്കിയ അനസ് ബിൻ മാലിക്(റ) തിരുനബിﷺയുടെ ചെരുപ്പുകൾ കരുതിവച്ചിരിക്കണമെങ്കിൽ മതപരമായി അത് പ്രോത്സാഹിപ്പിക്കപ്പെടുന്ന ഒരു കാര്യമായിരിക്കണമല്ലോ! തിരുനബിﷺയെ സ്നേഹിച്ച് തിരുശേഷിപ്പുകൾ സൂക്ഷിച്ചു പോരുന്നതിൽ പത്തുകൊല്ലത്തെ സഹവാസവും സേവന പരിചയവുമുള്ള അനസ് ബിൻ മാലികി(റ)ൽ നിന്ന് ലോകത്തിന് പകർത്താതിരിക്കാൻ കഴിയുമോ! അതിന്റെ തുടർച്ചകൾ വിശ്വാസ സമൂഹത്തിൽ ഇന്നുമുണ്ട് എന്ന് വന്നാൽ അതൊരു അപരാധമായി ആർക്കാണ് വായിക്കാനാവുക!
നനവും ആത്മാവും വികാരവുമില്ലാത്ത തീർത്തും മൃതമായ ഒരു മതഗാത്രത്തെയാണ് ഇസ്ലാമിലെ പുരോഗമനവാദികൾ എന്ന് വാദിക്കുന്ന ചിലർ അവതരിപ്പിക്കുന്നത്. സന്തോഷിക്കാനും കരയാനും വികാരപ്പെടാനും ഹൃദയത്തിന്റെ ആർദ്രത ചേർത്തുവയ്ക്കാനും ഓർമ്മകളെ മിനുക്കിക്കൊണ്ട് നടക്കാനും ഒന്നും ഇടമില്ലാത്ത ജഡവല്‍ക്കരിക്കപ്പെട്ട ഇസ്ലാമിനെയാണ് ചില പുരോഗമനവാദികൾ പരിഷ്കൃത ഇസ്ലാം എന്ന് അവതരിപ്പിക്കുന്നത്. ശരിയായ പാരമ്പര്യ ഇസ്ലാമിനെ അവർ യാഥാസ്ഥിതികത എന്ന് പറഞ്ഞുകൊണ്ട് ആരോപിക്കുകയും ചെയ്യും. സ്ഥിഗതികളുടെ യഥാർഥ മൂല്യങ്ങളെ പരിപാലിക്കുന്നവരെ അരികുവത്കരിക്കാൻ വേണ്ടി അവർ നെഗറ്റീവ് പ്രയോഗം ആയി കൊണ്ടുവരുന്നതാണ് യാഥാസ്ഥിതികത എന്നത്. എന്നാൽ ഇസ്ലാമിനെ ശരിയായ പാരമ്പര്യത്തിൽ നിന്നും ഉൾക്കൊള്ളുമ്പോഴാണ് മൂല്യങ്ങൾ ചോർന്നുപോകാതെ അതിനെ സ്വീകരിക്കാൻ ആവുക.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
(തുടരും)
ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി
[11/21, 1:06 AM] +91 96455 64701: Tweet 882
തിരുനബിﷺയുടെ ചെരുപ്പിന് രണ്ട് വാറുകളുണ്ടായിരുന്നു എന്നതിന് പല നിവേദനങ്ങളും നമ്മൾ വായിച്ചു. അതിൽ അല്പം വ്യത്യസ്തതയുള്ള ഒരു നിവേദനമാണ് ഇമാം ഇബ്നു അബ്ബാസി(റ)ൽ നിന്ന് ഇമാം തിർമുദി(റ) ഉദ്ധരിക്കുന്നത്. അദ്ദേഹം പറഞ്ഞു. തിരുനബിﷺയുടെ ചെരുപ്പുകൾക്ക് രണ്ടു വാറുകളും ഓരോ വാറുകൾക്കും രണ്ടു വള്ളികളുമുണ്ടായിരുന്നു.
മുതര്'രിഫ് ബിൻ ശഖീർ(റ) എന്ന താബിഈ പണ്ഡിതൻ പറഞ്ഞു. ഒരു ഗ്രാമീണനായ അറബി ഒരിക്കൽ എന്നോട് സംസാരിച്ചു. ഞാൻ നിങ്ങളുടെ നബിയുടെ ചെരുപ്പുകൾ കണ്ടിട്ടുണ്ട്. അത് കഷ്ണം വെച്ചു തുന്നിയതായിരുന്നു. ഇമാം അഹ്മദാ(റ)ണ് ഈ നിവേദനം ഉദ്ധരിച്ചിട്ടുള്ളത്. അനസ് ബ്നു മാലികി(റ)ന്റെ നിവേദനത്തിലും തിരുനബിﷺയുടെ ചെരുപ്പുകൾക്ക് കഷ്ണം വെച്ചിരുന്ന വിവരം പറയുന്നുണ്ട്.
യമനിലെ ഹള്റമീ ചെരുപ്പുകൾ പോലെ നല്ല ഹീലുകളുള്ള രണ്ടു ചെരുപ്പുകൾ പ്രവാചകരുﷺടേതായി മുഹമ്മദ് ബിൻ അലിയ്യ്(റ) കാണിച്ചുതന്നു എന്ന് മഹാനായ ജാബിർ(റ) നിവേദനം ചെയ്യുന്നു.
തിരുനബിﷺയുടെയും അബൂബക്കറി(റ)ന്റെയും ഉമറി(റ)ന്റെയും ചെരുപ്പുകൾക്ക് രണ്ടു വാറുകൾ വീതമുണ്ടായിരുന്നുവെന്നും ആദ്യമായി ഒറ്റവാറുള്ള ചെരുപ്പ് ധരിച്ചത് ഉസ്മാൻ(റ) ആയിരുന്നുവെന്നും പ്രമുഖ സ്വഹാബിയായ അബൂഹുറൈറ(റ) റിപ്പോർട്ട് ചെയ്യുന്നു. ഇമാം നസാഇ(റ)യുടെ നിവേദനത്തിൽ അംറ് ബിൻ ഔസും(റ) ഇതേ കാര്യം ഉദ്ധരിച്ചിട്ടുണ്ട്.
തിരുനബിﷺയുടെ ചെരുപ്പുകളുടെ കൂട്ടത്തിൽ സബത് പ്രദേശത്തുണ്ടാക്കിയ സിബ്തി ചെരിപ്പുകളുണ്ടായിരുന്നു. രോമരഹിതമായ ചെരുപ്പുകൾക്ക് ഇങ്ങനെ പ്രയോഗിക്കാറുണ്ട്. സലം ചെടിയുടെ ഇലകൾ കൊണ്ട് ഊറക്കിട്ടത്, പശുവിന്റെ തോൽ കൊണ്ട് നിർമ്മിച്ചത് എന്നിങ്ങനെ അതിന് വ്യാഖ്യാനങ്ങൾ കാണാം.
അബ്ദുല്ലാഹിബ്നു ഉമർ(റ) ഒരിക്കൽ സിബ്തി ചെരുപ്പുകൾ ധരിച്ചു. അതേക്കുറിച്ച് പലരും ബഹുമാനപ്പെട്ടവരോട് ചോദിച്ചു. തിരുനബിﷺ ഇത്തരം ചെരുപ്പുകൾ ധരിക്കുന്നത് ഞാൻ കണ്ടിരുന്നു എന്നായിരുന്നു അബ്ദുല്ലാഹിബ്നു ഉമറി(റ)ന്റെ വിശദീകരണം.
ഔസ് ബിൻ ഔസ് അസ്സഖഫി(റ) പറയുന്നു. ഞാൻ തിരുനബിﷺയോടൊപ്പം രണ്ടാഴ്ച താമസിച്ചു. അപ്പോഴെല്ലാം അവിടുന്ന് ധരിച്ചിരുന്നത് രണ്ടു വാറുകളുള്ള ചെരുപ്പുകളായിരുന്നു.
തിരുനബിﷺയുടെ അനുചരന്മാർ പ്രവാചക ജീവിതത്തെ എങ്ങനെയാണ് നിരീക്ഷിച്ചത്? കേവലം ഒരു വ്യക്തി എന്നതിനപ്പുറം ജീവിത വ്യവഹാരത്തിന്റെ മുഴുവൻ തലങ്ങളെയും സസൂക്ഷ്മം അവർ ഒപ്പിയെടുക്കുകയായിരുന്നു. എപ്പോഴൊക്കെയാണോ നബി ജീവിതത്തോട് അവർ യോജിച്ചു വരുന്നത് അപ്പോഴെല്ലാം അവർ കൂടുതൽ സന്തുഷ്ടരായി. എങ്ങനെയെല്ലാം തിരുനബി ജീവിതത്തോട് യോജിക്കാമെന്ന് അവർ ആലോചിച്ചു കൊണ്ടിരുന്നു. ജീവിതത്തിന്റെ മുഴുവൻ വ്യവഹാരങ്ങളെയും നബി ജീവിതത്തിന്റെ ക്രമത്തിനനുസരിച്ച് പാലിക്കുക എന്നത് നിയമപരമായി അവർക്ക് വന്നുചേർന്ന ഒരു സമ്മർദ്ദമായിരുന്നില്ല, വൈകാരികമായി അവർ ഏറ്റെടുത്ത ഒരു അനുഭവമോ ആസ്വാദനമോ ആയിരുന്നു.
ചരിത്രത്തിൽ ഏതൊരു വ്യക്തിയുടെ പാദരക്ഷയെ കുറിച്ചാണ് ഇത്രമേൽ ചർച്ചകളുണ്ടാവുക! ഏത് തരമായിരുന്നു? ഏത് വിധത്തിലായിരുന്നു ധരിച്ചിരുന്നത്? എന്തു കൊണ്ടുണ്ടാക്കിയതായിരുന്നു? യാത്രയിലും അല്ലാത്തപ്പോഴും വ്യത്യസ്തമായിരുന്നോ? ഒരുപോലെയായിരുന്നോ ധരിച്ചിരുന്നത്? പ്രവാചകർﷺക്ക് പാദസേവ ചെയ്തിരുന്ന ആളുകൾ ആരൊക്കെയായിരുന്നു? അവർ ഏത് മാനസികാവസ്ഥയിലായിരുന്നു ആ കൃത്യങ്ങൾക്ക് വ്യാപൃതരായത്? പ്രവാചകരുﷺടെ പാദരക്ഷ വഹിക്കുകയും പരിചരണം നടത്തുകയും ചെയ്ത ആളുകൾ പങ്കുവെച്ച വൈകാരിക അനുഭവങ്ങൾ എന്തൊക്കെയായിരുന്നു? അവിടുത്തെ പാദുകത്തിന്റെ ഒരു ശേഷിപ്പെങ്കിലും ലഭിക്കാൻ കൊതിച്ചവർ എത്രയുണ്ടായിരുന്നു? അതിന്റെ രൂപമെങ്കിലും വരച്ചു ആശ്വസിക്കാമെന്നും സ്നേഹം അടയാളപ്പെടുത്താമെന്നും വിചാരിച്ച എത്രയെത്ര സ്നേഹികൾ? ഇങ്ങനെ തുടരുന്നു, ഈ അധ്യായത്തിലെ ഹൃദയം തൊടുന്ന വായനകൾ.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
(തുടരും)
ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി
[11/21, 1:06 AM] +91 96455 64701: Tweet 889
തിരുനബിﷺയുടെ മോതിരവുമായി ബന്ധപ്പെട്ട് ചില അനുബന്ധങ്ങൾ കൂടി നാം വായിക്കേണ്ടതുണ്ട്. ഇരുമ്പിന്റെയും ചെമ്പിന്റെയും മോതിരം തിരുനബിﷺ ഉപയോഗിച്ചു എന്ന് ചില നിവേദനങ്ങളിൽ വായിക്കാം. കൂടുതൽ നിവേദനങ്ങളും പ്രബലമായ ഹദീസുകളും തിരുനബിﷺ വെള്ളി മോതിരം ഉപയോഗിച്ചു എന്ന് തന്നെയാണ്. ആദ്യം സ്വർണ്ണ മോതിരം ഉപയോഗിക്കുകയും സ്വർണ്ണം നിഷിദ്ധമാണെന്ന് നിയമം വന്നപ്പോൾ അത് ഒഴിവാക്കുകയും അതറിഞ്ഞ സ്വഹാബികളും അവരുടെ കയ്യിലുണ്ടായിരുന്ന സ്വർണമോതിരങ്ങൾ അഴിച്ചു മാറ്റുകയും ചെയ്തത് നാം വായിച്ചു പോയിട്ടുണ്ട്.
തിരുനബിﷺയുടെ മോതിരത്തിന്റെ മുദ്ര വെക്കുന്ന ഭാഗം ചതുരത്തിലുള്ളതായിരുന്നോ വൃത്തത്തിൽ തന്നെയായിരുന്നോ എന്നതിൽ ഖണ്ഡിതമായി പറയാൻ പറ്റുന്ന പ്രമാണങ്ങൾ ലഭിച്ചിട്ടില്ല.
സുലൈമാൻ നബി(അ)യുടെ മോതിരത്തിന് ഉണ്ടായിരുന്നതുപോലെ ചില ആത്മീയ ശക്തികൾ തിരുനബിﷺയുടെ മോതിരത്തിനുമുണ്ടായിരുന്നു എന്ന് പണ്ഡിതന്മാരിൽ ഒരുപക്ഷം പറയുന്നുണ്ട്. സുലൈമാൻ നബി(അ)ക്ക് മോതിരം നഷ്ടപ്പെട്ടപ്പോൾ അധികാരം നഷ്ടമായല്ലോ? അതുപ്രകാരം ഉസ്മാൻ(റ)നു മോതിരം നഷ്ടപ്പെട്ടതിനുശേഷം രാഷ്ട്രീയ പ്രതിസന്ധികൾ നേരിടേണ്ടി വരികയും ഉസ്മാൻ(റ) വധിക്കപ്പെടുകയും ചെയ്തു.
മോതിരത്തിനു ശക്തിയുണ്ട് എന്ന പരാമർശത്തിന് പിന്നിൽ അല്ലാഹു നിശ്ചയിച്ച ചില നിമിത്തങ്ങളുണ്ട് എന്ന് മാത്രമേ അർഥമുള്ളൂ. എല്ലാ പരമാധികാരവും നിയന്ത്രണവും അടിസ്ഥാനപരമായി അവനു മാത്രമാണല്ലോ!
തിരുനബിﷺയുടെയും അബൂബക്കർ(റ), ഉമർ(റ) എന്നിവരുടെയും കാലത്ത് മുദ്ര വെക്കുന്ന മോതിരം ഉണ്ടായിരുന്നില്ല എന്നും ഉസ്മാനി(റ)ന്റെ കാലത്താണ് മോതിരം കൊണ്ട് മുദ്ര ആരംഭിച്ചത് എന്നുമുള്ള ഒരു നിവേദനം അബ്ദുല്ലാഹിബ്നു ഉമറി(റ)ൽ നിന്ന് കാണാവുന്നതാണ്. എന്നാൽ, ആ ഹദീസ് പ്രാമാണികമല്ലെന്നും അതിന്റെ പരമ്പരയിൽ അയോഗ്യരായ നിവേദകരുണ്ടെന്നും ഹദീസ് നിരൂപണ ശാസ്ത്രജ്ഞന്മാർ വിലയിരുത്തിയിട്ടുണ്ട്.
ഉസ്മാൻ(റ)ന്റെ കയ്യിൽ നിന്ന് മോതിരം വീണു എന്ന പ്രയോഗം അതിന്റെ പ്രാഥമികാർത്ഥത്തിലല്ല വായിക്കേണ്ടത്. ഉസ്മാൻ(റ)ന്റെ ഉത്തരവാദിത്വത്തിലുള്ള പ്രസ്തുത മോതിരം സൂക്ഷിപ്പുകാരനായ മുഐഖിബി(റ)ന്റെ കയ്യിൽ നിന്നാണ് കിണറ്റിലേക്ക് വീണുപോയത്. ഭരണത്തിന്റെ ആദ്യത്തെ ആറുവർഷം ഉസ്മാൻ(റ) തന്നെ ധരിച്ചു നടക്കുകയായിരുന്നു. രാഷ്ട്രീയ പ്രതിസന്ധികൾ ഏറുകയും കൂടുതൽ എഴുത്തു കുത്തുകൾ ആവശ്യമായി വരികയും ചെയ്തപ്പോൾ മുഐഖിബി(റ)നെ ഏല്പിക്കുകയും അദ്ദേഹം കൊണ്ട് നടക്കുകയുമായിരുന്നു. ഇമാം നാഫിഇ(റ)ന്റെ നിവേദനത്തിൽ മുഐഖിബി(റ)ന്റ കയ്യിൽ നിന്നാണ് കിണറ്റിൽ വീണത് എന്ന് നേരിട്ട് തന്നെ പ്രയോഗിച്ചിട്ടുണ്ട്.
തിരുനബിﷺയുടെ മൂന്നു വരികളാണ് എഴുതപ്പെട്ടിരുന്നത്. മുഹമ്മദ്, റസൂൽ, അല്ലാഹ് എന്നീ വാചകങ്ങളായിരുന്നു ഉണ്ടായിരുന്നതെങ്കിലും അല്ലാഹു എന്ന നാമമാണ് മുകളിൽ എഴുതിയിരുന്നത്. രണ്ടാം വരിയിൽ മുഹമ്മദ് എന്നും മൂന്നാം വരിയിൽ റസൂൽ എന്നും. കലാപരമായി ചെയ്യുന്ന ഇത്തരം കാര്യങ്ങളിൽ അങ്ങനെയുള്ള ക്രമങ്ങൾ അതിന്റെ സമഗ്രതയും മനോഹാരിതയും കാത്തുസൂക്ഷിക്കുന്നു. എന്നാൽ ചില നിവേദനങ്ങൾ പ്രകാരം വാചകത്തിന്റെ ക്രമത്തിൽ തന്നെയായിരുന്നു എഴുതിയിരുന്നത് എന്നും കാണാം. ഇമാം ബുഖാരി(റ)യുടെ നിവേദനം ഈ ക്രമത്തെയാണ് പ്രബലമാക്കുന്നത്.
തിരുനബിﷺയുടെ മോതിരത്തെ കുറിച്ചുള്ള ചില നിവേദനങ്ങളിൽ അതിന്റെ കല്ല് എത്യോപ്യയിൽ നിന്നുള്ളതായിരുന്നു എന്നും അതല്ല വെള്ളി കൊണ്ട് തന്നെയായിരുന്നു എന്നും വന്നിട്ടുണ്ടല്ലോ!
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
(തുടരും)
ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി
[11/21, 1:06 AM] +91 96455 64701: Tweet 890
ഒരു മോതിരത്തെക്കുറിച്ചല്ല ഈ പരാമർശങ്ങളെന്നും തിരുനബിﷺക്ക് വ്യത്യസ്ത മോതിരങ്ങളുണ്ടായിരുന്നു എന്നുമാണ് ഈ ചർച്ചയുടെ നിവാരണത്തിൽ പറയുന്നത്. അഥവാ എത്യോപ്യയിൽ നിർമിതമായ കല്ലുവെച്ചുള്ള വെള്ളിമോതിരവും കല്ലിന്റെ ഭാഗത്ത് വെള്ളി കൊണ്ട് തന്നെ ഡിസൈൻ ചെയ്ത മോതിരവുമുണ്ടായിരുന്നുവെന്ന് സാരം. ജദ്ആ, അഖീഖ് തുടങ്ങിയ കല്ലുകൾ എത്യോപ്യയിൽ നിന്ന് കൊണ്ടുവരികയും മോതിരത്തിന് ഉപയോഗിക്കുകയും ചെയ്യുന്ന പതിവുണ്ടായിരുന്നു.
മറ്റൊരു വിശദീകരണവും കൂടി നൽകിയിട്ടുണ്ട്. അതായത്, അതുകൊണ്ടുതന്നെ മുകൾഭാഗവും പരത്തി ഉണ്ടാക്കുകയും അതിന്റെ നിറം ഹബശി രീതിയിൽ ക്രമീകരിക്കുകയും ചെയ്തിരുന്നു എന്നാണ്. ഏതായാലും തിരുനബിﷺയുടെ മോതിരത്തിലെ കല്ല് സംബന്ധമായി വന്ന ഹദീസുകൾ തമ്മിൽ വൈരുദ്ധ്യം എന്ന് പറയാനാവാത്ത വിധം വൈവിധ്യങ്ങളുടെ ഒരുപാട് സാധ്യതകളുണ്ട്.
തിരുനബിﷺക്ക് രണ്ട് മോതിരങ്ങളുണ്ടായിരുന്നു എന്ന് പറയുന്ന നിവേദനങ്ങളിൽ ഒന്ന് ആദ്യം ഉപയോഗിക്കുകയും ഉപേക്ഷിക്കുകയും ചെയ്ത സ്വർണമോതിരമാണെന്നും രണ്ടാമത്തെ വെള്ളിമോതിരം മുദ്ര വെക്കാനായി ഉപയോഗിച്ചിരുന്നതാണെന്നും പണ്ഡിതന്മാർ വിശദീകരിച്ചിട്ടുണ്ട്. ആദ്യം ഉപയോഗിച്ചിരുന്ന മോതിരത്തിൽ ഉണ്ടായിരുന്നത് കല്ലും, രണ്ടാമത് ഉപയോഗിച്ച മോതിരത്തിൽ മുദ്ര വെക്കാൻ പാകത്തിലുള്ള വെള്ളി കൊണ്ടും പണിയുകയായിരുന്നു എന്നും വായിക്കപ്പെടുന്നുണ്ട്.
ചെമ്പിന്റെയും ഇരുമ്പിന്റെയും മോതിരങ്ങൾ ധരിക്കാവുന്നതാണ്. ഇരുമ്പിന്റെ മോതിരമെങ്കിലും നിങ്ങൾ സ്വീകരിക്കുക എന്ന ആധികാരികമായ ഹദീസ് വന്നിട്ടുമുണ്ട്. അപ്പോൾ ചെമ്പിന്റെയും ഇരുമ്പിന്റെയും മോതിരങ്ങൾ ഉപേക്ഷിക്കരുത് എന്ന ഒരു റിപ്പോർട്ട് ഉണ്ടല്ലോ! അതത്ര സ്വീകാര്യമായ നിവേദനമല്ല എന്നാണ് മറ്റു പ്രമാണങ്ങൾ പറയുന്നത്. ഒരുപക്ഷേ ഈ ഹദീസ് സ്വീകരിക്കണമെന്ന ന്യായങ്ങൾ മുന്നോട്ടുവച്ചാൽ പോലും പ്രവാചകർﷺ നിരോധിച്ചതിന് പലമാനങ്ങളുമുണ്ട്. തനിച്ച ഇരുമ്പോ ചെമ്പോ എന്നായിരിക്കാം ആ നിർദ്ദേശത്തിന്റെ താൽപര്യമെന്നും കലർപ്പോടുകൂടി ഇരുമ്പ് മോതിരമോ ചെമ്പ് മോതിരമോ സ്വീകരിക്കുന്നതിന് പ്രസ്തുത ഹദീസും തടസ്സമല്ലന്നും പോലെയുള്ള ഗ്രന്ഥങ്ങൾ നിരീക്ഷിക്കുന്നുണ്ട്.
മോതിരത്തിന് ഉപയോഗിക്കുന്ന വെള്ളിയുടെ അളവ് ഒരു മിസ്കാൽ എന്ന് നിജപ്പെടുത്തിയവരുണ്ട്. എന്നാൽ, സാധാരണയിൽ ധൂർത്ത് എന്ന് പറയാവുന്ന അളവിലേക്ക് എത്തരുത് എന്ന് മാത്രമേയുള്ളൂ എന്ന് നിരീക്ഷിച്ചവരുമുണ്ട്. കാരണം ഇത്ര അളവേ പറ്റുകയുള്ളൂ എന്ന് ഖണ്ഡിതമായി പറയുന്ന ഹദീസുകളുടെ പ്രകടമായ ആശയങ്ങളില്ല എന്നതാണ്.
ഇത്തരം സൂക്ഷ്മമായ ചർച്ചകൾ നമുക്ക് നൽകുന്ന ചില വിചാരങ്ങളില്ലേ? ഒന്നര സഹസ്രാബ്ദത്തോളം അപ്പുറം ജീവിച്ചിരുന്ന പ്രവാചക പ്രഭുﷺവിന്റെ മോതിരത്തെക്കുറിച്ച് പോലുമുള്ള അതി സൂക്ഷ്മമായ ആലോചനകൾ, അന്വേഷണങ്ങൾ, നിവേദനങ്ങൾ നിരത്തിയുള്ള ചർച്ചകൾ. എന്തുകൊണ്ടുണ്ടാക്കിയ മോതിരം? എപ്രകാരമാണ് അണിഞ്ഞിരുന്നത്? അതിലെ മുദ്രകളുടെ സാരങ്ങളും രീതികളും എന്തൊക്കെയായിരുന്നു? അനുയായികളും പിൽക്കാലക്കാരും അതിനെ സമീപിച്ചത് എങ്ങനെയാണ്? തുടങ്ങി ഈ ഒരു അധ്യായത്തിലെ ചർച്ചയുടെ ഉപാദ്ധ്യായങ്ങൾ തന്നെ വർദ്ധിച്ചു കൊണ്ടിരിക്കുന്നു. ഇത്രമേൽ വായിക്കപ്പെട്ട ആരെയെങ്കിലും നമ്മൾ കേട്ടിട്ടുണ്ടോ? ഇത്രമേൽ ചർച്ചയ്ക്ക് വിധേയമാക്കപ്പെട്ട ആചാരങ്ങളെ കുറിച്ച് നമ്മൾ പഠിച്ചിട്ടുണ്ടോ? അങ്ങനെയൊക്കെ ആലോചിക്കുമ്പോഴാണ് ഈ പഠനത്തിന്റെ വ്യാപ്തിയും തിരുപ്രവാചകരുﷺടെ വ്യക്തിത്വത്തിന്റെ വിശാലതയും നമുക്ക് ഒരിക്കൽ കൂടി ബോധ്യമാകുന്നത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
(തുടരും)
ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി