26/09/2024
കഴുത്തൊടിയുന്ന വേദനകളിൽ ഒരു ഗ്രാമം ഉറങ്ങാതിരുന്നിട്ടുണ്ട് ..കള്ളക്കടത്തിന്റെ തലക്കനത്താൽ കഴുത്തൊടിഞ്ഞ മനുഷ്യർ ..
80- 90 കാലഘട്ടത്തിൽ മലബാറിലെ എന്റെ ഗ്രാമം മുഴുവൻ ജീവിച്ചത് കശുവണ്ടി കള്ളക്കടത്തുനടത്തിയാണ് .. രാത്രി നഗരം ഉറങ്ങുമ്പോൾ കർണാടകത്തിലെ അതിർത്തി പ്രദേശമായ മാക്കൂട്ടം വനത്തിലേക്ക് കശുവണ്ടി ചാക്കുകൾ ഇരുമുടി കെട്ടി ഓരോ കുടുംബവും യാത്ര തുടങ്ങും.. വീടുകളും കടകളും കയറിഇറങ്ങി കശുവണ്ടി വാങ്ങി വെള്ളത്തിൽ ഇട്ടു തൂക്കം കൂട്ടി മൂന്നു ബാറ്ററിയുടെ പിച്ചള ടോർച്ചുമെടുത്ത് പോലീസ് ചെക്പോസ്റ്റുകളും ഒറ്റുകാരും ഒളിച്ചിരിക്കുന്ന കാട്ടിലൂടെ കിലോമീറ്ററുകൾ നീളുന്ന യാത്ര, നേരം വെളുക്കുന്നതുവരെ .. ഓടിയും വീണും ഈ സാഹസികയാത്രയുടെ കരുത്താണ് ജീവിതം .. വിശപ്പും ജീവിതവും സ്വപ്നങ്ങളും പ്രണയവും പരാജയവും ഈ ഒളിയാത്രയിൽ മിന്നിത്തെളിഞ്ഞു. അന്ന് നടന്ന ദൂരത്തിന്റെ പകുതിപോലും പിന്നീട് ഒരിക്കലും നടക്കേണ്ടി വന്നിട്ടില്ല. അന്നെടുത്ത ചുമടിനോളം വരില്ല മുഴുവൻ ജീവിതത്തിന്റെ കനവും ... ആ ഓർമകൾക്ക് തന്നെ കഴുത്തൊടിയുന്ന കനമുണ്ട് . വിയർത്തു നനഞ്ഞ തോർത്തിന്റെ മണമുണ്ട് ....
ആരോ ബാക്കിവെച്ചതാണ് ഈ ഓർമ്മചിത്രം ...