Al Ameen Speciality Polyclinic

Al Ameen Speciality Polyclinic Our clinic located at the heart of venniyur, opposite jumma masjid,provide quality health care and o

29/10/2020
20/08/2020
20/08/2020

സ്ത്രീകളിൽ ആർത്തവ ക്രമക്കേടിനും വന്ധ്യതയ്ക്കുമുള്ള ഒരു പ്രധാന കാരണമാണ് പോളിസിസ്റ്റിക് ഓവേറിയൻ ഡിസീസ്( PCOD). ആർത്തവ ക്രമക്കേടുമായി വരുന്ന ഒട്ടുമിക്ക കൗമാരക്കാരായ പെൺകുട്ടികളിലും PCOD കണ്ടുവരുന്നുണ്ട്. അതുപോലെതന്നെ വന്ധ്യതാ ചികിത്സയ്ക്കായി എത്തുന്ന ഭൂരിഭാഗം സ്ത്രീകളിലും PCOD ആണ് പ്രധാനമായ കാരണമായി കണ്ടുവരുന്നത്.

എന്താണ് PCOD?

ശരീരത്തിലുണ്ടാകുന്ന ഹോർമോൺ വ്യതിയാനം കാരണം അണ്ഡോല്പാദനം കൃത്യമായി നടക്കാതെ വരികയും അണ്ഡാശയത്തിൽ (o***y) ചെറിയ ചെറിയ കുമിളകൾ (cysts) രൂപപ്പെടുകയും ചെയ്യുന്നു.

പിസിഒഡി യുടെ ലക്ഷണങ്ങൾ എന്തെല്ലാം?

1. ആർത്തവ ക്രമം തെറ്റുക
2. അമിതമായി വണ്ണം വയ്ക്കുക
3.അമിതമായ രോമവളർച്ച, മുഖക്കുരു
4. കഴുത്തിൻറെ പിൻഭാഗത്തും, മറ്റു ഇടുങ്ങിയ ഭാഗങ്ങളിലും കറുത്തനിറം പടരുക.
5. ഗർഭധാരണത്തിന് കാലതാമസം ഉണ്ടാവുക.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?

1.അമിതഭാരം കുറയ്ക്കുക
2. കൃത്യമായി വ്യായാമം ചെയ്യുക, ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുക.
3. ജങ്ക് ഫുഡ്സ്, കാർബണേറ്റഡ് ഡ്രിങ്ക്സ്(pepsi , cola, soda etc) അമിത മധുരം, ബേക്കറി ഐറ്റംസ്,എണ്ണപ്പലഹാരങ്ങൾ എന്നിവ പൂർണമായും ഉപേക്ഷിക്കുക.

അതോടൊപ്പം മുകളിൽ പറഞ്ഞ പിസിഒഡി യുടെ ലക്ഷണങ്ങൾ ഉള്ള സ്ത്രീകൾ എത്രയും പെട്ടെന്ന് ഡോക്ടറെ കാണുകയും രോഗനിർണ്ണയം നടത്തുകയും ഡോക്ടർ നിർദ്ദേശിക്കുന്ന ചികിത്സ ക്രമം തെറ്റാതെ ചെയ്യുകയും വേണം.

രോഗിയുടെ ലക്ഷണങ്ങൾ, ഹോർമോൺ, അൾട്രാസൗണ്ട് സ്കാനിങ് തുടങ്ങിയവയിലൂടെ കൃത്യമായ രോഗനിർണയം നടത്തുവാനും ഫലപ്രദമായ ചികിത്സ ചെയ്യുവാനും സാധിക്കുന്നതാണ്.

ഈ കാര്യങ്ങളെല്ലാം തന്നെ കൃത്യമായി പാലിച്ചാൽ ആർത്തവചക്രം ക്രമപ്പെടുത്തുകയും പിസിഒഡി എന്ന അവസ്ഥയെ നിയന്ത്രിക്കാൻ കഴിയുകയും ചെയ്യും.

Dr.Rajeena shahid

13/08/2020

ഡോക്ടര്‍ പൂളക്കുണ്ടന്‍ മുഹമ്മദുമായി കോട്ടക്കല്‍ ടൈംസ്നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍

ഡോക്ടര്‍മാരെ രോഗികള്‍ ബഹുമാനത്തോടെയും സ്‌നേഹത്തോടെയും സമീപിച്ചിരുന്ന കാലത്തില്‍ നിന്ന്, രോഗികള്‍ സംശയത്തോടെയും ഭീതിയോടെയും നോക്കിക്കാണുന്ന അവസ്ഥയിലേക്ക് ഡോക്ടര്‍മാര്‍ 'വളര്‍ന്നു പോയ' ഒരു കാലത്തിലാണ് നമ്മള്‍ ഇന്ന്. അതേക്കുറിച്ച് ചോദിച്ചാല്‍ കോട്ടക്കലിന്റെ ആതുര സേവന മേഖലയില്‍ നാല് പതിറ്റാണ്ടു പിന്നിടുന്ന ഡോക്ടര്‍ പൂളക്കുണ്ടന്‍ മുഹമ്മദ് ഉത്തരം ഒറ്റ വാക്കില്‍ പറയും 'ഇന്ന് മെഡിക്കല്‍ ഇന്‍ഡസ്ട്രിയാണ്, അന്ന് അങ്ങനെയല്ല'.കോട്ടക്കല്‍ നഗരത്തില്‍ ആകെ നാല് ഡോക്ടര്‍മാര്‍ ഉണ്ടായിരുന്ന ആസ്പത്രികള്‍ ഒന്നും ഇല്ലാതിരുന്ന ആ കാലത്തെക്കുറിച്ചും അന്നത്തെ ചികിത്സാരീതികളെക്കുറിച്ചും ഡോക്ടര്‍ സംസാരിക്കുന്നു.

എന്തായിരുന്നു കോട്ടക്കല്‍ നഗരത്തിന്റെ അന്നത്തെ അവസ്ഥ, എങ്ങനെയോര്‍ക്കുന്നു ആ കാലത്തെ ചികിത്സാനുഭവങ്ങള്‍ ?
എഴുപത്തിരണ്ടിലാണ് ഞാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് എം.ബി.ബി.എസ് കഴിഞ്ഞിറങ്ങുന്നത്. പാലക്കാടില്‍ നിന്ന് ഹൗസ്‌സര്‍ജന്‍സി എടുത്തു. ആ കാലഘട്ടത്തില്‍ കോട്ടക്കലിലാകെ നാല് ഡോക്ടര്‍മാരെയുള്ളു. ആസ്പത്രികളൊന്നും അന്നില്ല. ആര്യവൈദ്യശാലയാണ് ഏക ആശ്രയം. രോഗികളെ വീട്ടില്‍ ചെന്നാണ് പരിശോധനയും ചികിത്സയും. നഗരത്തിലാകെ ടാക്‌സി സര്‍വ്വീസ് നടത്തിയിരുന്നത് ഒരു അംബാസിഡര്‍ കാറാണ്. പിന്നെ 48ഹിന്ദുസ്ഥാനും. വല്ലപ്പോയും വാഹനത്തില്‍ പോയാലും വീടുവരെ സഞ്ചരിക്കാനുള്ള സൗകര്യം അന്നില്ല. പഞ്ചായത്ത് റോഡൊക്കെ വരുന്നത് പിന്നീടാണ്. അന്ന് ഇടവഴികള്‍ മാത്രമേയുള്ളൂ. കാല്‍നടയായിട്ട് തന്നെയാണ് മിക്കയിടത്തേക്കും പോവേണ്ടിവരിക. ഒരുഫെര്‍ലോംഗ് എന്നൊക്കെയാവും കൂട്ടിക്കൊണ്ടുപോവാന്‍ വന്നവര്‍ പറയുക. ചിലപ്പോള്‍ രണ്ടോ മൂന്നോ കിലോമീറ്റര്‍ നടക്കേണ്ടി വരും. രോഗിയുടെ വീട്ടിലെത്തിയാലാണ് ഏറെ സങ്കടം. തീര്‍ത്തും ദരിദ്രരരായിരിക്കും പലരും. പ്രതിഫലമൊന്നും വാങ്ങാന്‍ തോന്നില്ല. പിന്നെ രണ്ടോ മൂന്നോ മാസം കഴിയുമ്പോള്‍ വീട്ടുമുറ്റത്ത് നട്ടു നനച്ചുണ്ടാക്കിയ പച്ചക്കറിയോ വാഴക്കുലയോ കൊണ്ടുവന്നു തരും. നമ്മള്‍ വാങ്ങിയില്ലെങ്കില്‍ അവര്‍ക്ക് വലിയ സങ്കടമാവും. നല്ലവരായിരുന്നു, നിഷ്‌കളങ്കരായിരുന്നു.

ചികിത്സയെക്കുറിച്ച് അവരെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞിരുന്നോ ? ക്രിട്ടിക്കല്‍ സ്‌റ്റേജിലുള്ള പേഷ്യന്റിനെ വീട്ടില്‍ വെച്ച് ചികിത്സിക്കുകയെന്നൊക്കെ പറയുമ്പോള്‍ അതൊക്കെ വലിയ റിസ്‌ക്കായി തോന്നിയിരുന്നില്ലേ ?
റിസ്‌ക്ക് തന്നെയായിരുന്നു. അന്ന് നിലവിലുള്ള സൗകര്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തി ചികിത്സ നല്‍കും. മറ്റൊരു കാര്യം അന്ന് ജനങ്ങള്‍ക്ക് ഡോക്ടര്‍മാരില്‍ പൂര്‍ണ്ണ വിശ്വാസം ഉണ്ടായിരുന്നുവെന്നതാണ്. രോഗിയുടെയും രോഗത്തിന്റെയും അവസ്ഥയെക്കുറിച്ചു വളരെ വിശദമായി പറഞ്ഞു മനസ്സിലാക്കിക്കൊടുക്കും.
എല്ലാത്തിനും കഴിവുള്ള സര്‍വ്വശക്തനായ ദൈവത്തോട് പ്രാര്‍ത്ഥിക്കുക എന്നതു മാത്രമാണ് അന്നും ഇന്നും ഒരു ഡോക്ടറുടേയും രോഗിയുടെയും ബന്ധുക്കളുടെയും മുന്നിലുള്ള ഏക വഴി. അന്ന് ഇന്നത്തേക്കാള്‍ ആഴത്തില്‍ അത് ജനങ്ങളുടെ മനസ്സിലുണ്ടായിരുന്നു.

എന്താണ് അന്നത്തെ ചികിത്സാകാലത്തിനിടയിലെ ഏറ്റവും വെല്ലുവിളിനേരിട്ട് ഒരനുഭവം ?
നിരവദി അനുഭവങ്ങള്‍ ഉണ്ട്. ഒന്നു പറയാം. ഒരു പാതിരക്ക് പ്രസവ വേദനയെടുത്ത സ്ത്രീയുടെ ബന്ധുക്കള്‍ വിളിച്ചുകൊണ്ടുപോവാന്‍ വന്നു. പ്രസവത്തിന്റെ പ്രാണ വേദനയില്‍ പിടയുകയാണ് ഞാന്‍ ചെല്ലുമ്പോള്‍ ആ സ്ത്രീ. അത്യാവശ്യം മെഡിക്കല്‍ ഉപകരണങ്ങള്‍ മൂന്നു കള്ളികളുള്ള ഡോക്ടടേഴ്‌സ് ബാഗിനകത്താക്കിയാണ് അന്നത്തെ യാത്ര. കുഞ്ഞിനെ കുടില്‍ ഉപയോഗിച്ച് ഒരു വിധം പുറത്തെടുത്തു. തുന്നലിടാതെ നിര്‍വാഹമില്ലെന്നായി. മണ്ണെണ്ണ വിളക്കിന്റെ വെളിച്ചവും പിന്നെ കയ്യിലുള്ള ചെറിയ ടോര്‍ച്ചിന്റെ സഹായവും. പേറെടുക്കാന്‍ വന്ന ഒത്താച്ചി സ്ത്രീ അവിടെ ഉണ്ടായിരുന്നു. നല്ല ആത്മവിശ്വാസമുള്ളവരായിരുന്നു അക്കാലത്ത് ഈ ജോലിക്ക് പോയിരുന്ന സ്ത്രീകള്‍. അവരോടു ടോര്‍ച്ച് പിടിക്കാന്‍ പറഞ്ഞു. പ്രാര്‍ത്ഥനയോടെ തുന്നിടല്‍ കര്‍മ്മം പൂര്‍ത്തിയാക്കി. ദൈവാനുഗ്രഹം കൊണ്ട് യാതൊരു കുഴപ്പവുമുണ്ടായില്ല. ഇന്നത്തെക്കാലത്ത് സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്തകാര്യമാണത്. ഒരു പക്ഷെ സൗകര്യം കൂടുന്നതിനനുസരിച്ച് ആള്‍ക്കാര്‍ക്ക് ആത്മവിശ്വാസം കുറയുന്നുണ്ടാവാം.

എങ്ങനെയായിരുന്നു അക്കാലത്ത് നാട്ടുകാരുടെ സമീപനം. ഡോക്ടറെ കയ്യേറ്റം ചെയ്യാന്‍ സമയമായോ എന്ന് ചോദിച്ച് ചികിത്സാ മുറിക്ക് പുറത്ത് അക്ഷമരായി കാത്തു നില്‍ക്കുന്ന വര്‍ഗം അന്നുണ്ടായിരുന്നോ ?
ഏറ്റവും ആദരവ് കിട്ടിയിരുന്നത് അക്കാലത്ത് ഡോക്ടര്‍മാര്‍ക്കാണെന്ന് തോന്നുന്നു. കടകളില്‍ ചെന്നാല്‍ സാധനങ്ങളൊക്കെ വിലകുറച്ചു തരും. ഡോക്ടറോട് അത്ര പൈസ വാങ്ങിയാല്‍ മതി എന്നാണ് നയം. വല്ലാത്തൊരു ബന്ധമായിരുന്നു അത്. ഏത് പാതിരക്കും പേമാരിയോ വെള്ളപ്പൊക്കമോ ഗൗനിക്കാതെ അവരുടെ അടുത്ത് ചെന്ന് ചികിത്സിക്കുന്നതിനുള്ള നന്ദിയാകാം. അക്കാലത്ത് ചില ദിവസങ്ങളില്‍ നേരം വെളുക്കും വരെ ഒരു പോള കണ്ണടക്കാന്‍ കഴിയാറില്ല. ഒരിടത്ത് നിന്ന് മടങ്ങിവന്ന് കിടക്കാന്‍ ഒരുങ്ങുമ്പോഴാവും അടുത്ത ആള്‍ കൂട്ടിക്കൊണ്ടു പോവാന്‍ വരിക. ഞാന്‍ അല്‍മാസ് ഹോസ്പിറ്റല്‍ തുടങ്ങിയകാലത്തും ഇത് തന്നെയായിരുന്ന പതിവ്. പിന്നെ പിന്നെ തീരെ വയ്യാതായി. കാലിനൊക്കെ നീര് വന്ന് വിങ്ങാന്‍ തുടങ്ങി, മുതുകെല്ലിന് അസഹ്യമായ വേദന അനുഭവപ്പെടാന്‍ തുടങ്ങി. അങ്ങിനെയാണ് ഞാന്‍ അല്‍മാസ് ഹോസ്പിറ്റല്‍ കൈമാറുന്നതും ഗള്‍ഫിലേക്ക് പോവുന്നതും.

ചികിത്സാ രംഗത്ത് ഒരു പാട് മുന്നേറിയ ഗള്‍ഫ് രാജ്യത്താണ് താങ്കളുടെ ചികിത്സയുടെ രണ്ടാം ഘട്ടം. എത്രകാലമുണ്ടായിരുന്നു അവിടെ എന്തായിരുന്നു അവിടത്തെ അനുഭവം .?
പതിനാല് വര്‍ഷം ഞാന്‍ ഗള്‍ഫില്‍ ജോലി ചെയ്തു. ചികിത്സാ മേഖലയിലെ ആധുനിക സംവിധാനങ്ങള്‍ അടുത്തറിയാന്‍ കഴിഞ്ഞു. പക്ഷെ എത്രയൊക്കെ സൗകര്യങ്ങളും സാമ്പത്തിക നേട്ടം ഉണ്ടായാലും സ്വന്തം നാട്ടുകാര്‍ക്ക് വേണ്ടി സേവനം ചെയ്യുന്നതിന്റെ ഒരു സംതൃപ്തി എനിക്ക് കിട്ടിയില്ലയെന്നതാണ് സത്യം. അത് കൊണ്ട് കൂടിയാണ് മടങ്ങിപ്പോന്നത്.

ഇന്ത്യയില്‍ മരുന്നു വിപണിയെക്കുറിച്ചാണ് ഏറ്റവും ആക്ഷേപം ഉയര്‍ന്ന് വരാറ് .രാജ്യത്തിനുപുറത്ത് ഒന്നര പതിറ്റാണ്ടോളം സേവനമനുഷ്ഠിച്ച ഒരാള്‍ എന്ന നിലയില്‍ ഇന്ത്യയിലും മറ്റു രാജ്യങ്ങളിലും നിലനില്‍ക്കുന്ന നിയമത്തെയും അതു നടപ്പിലാക്കുന്ന രീതിയെയും എങ്ങിനെ വിലയിരുത്തുന്നു ?
ഇന്ത്യയില്‍ നിങ്ങള്‍ക്ക് വീട്ടില്‍ വെച്ച് ഒരു മരുന്നുണ്ടാക്കി പിറ്റേന്ന് പത്രത്തില്‍ പരസ്യം ചെയ്യാം. ലോകത്ത് മറ്റേത് രാജ്യത്തായാലും രണ്ട് ജീവപര്യന്തം തടവ് ശിക്ഷ കിട്ടാവുന്ന കുറ്റകൃത്യമാണത്. സ്ത്രീകളെ ആകര്‍ഷിക്കുന്ന മോതിരം തപാലിലൂടെ അയച്ചു തരും എന്ന് പത്രത്തില്‍ പരസ്യം ചെയ്യാന്‍ ധൈര്യം കാണിക്കുന്നവരുടെ രാജ്യമാണിത്. ഇതേ ലാഘവത്തോടെ തന്നെ ഏത് മാരക രോഗത്തിനും ഒറ്റ മൂലി റെഡിയെന്ന് പരസ്യം ചെയ്യുന്നു.
ഒരു മരുന്ന് വിപണിയില്‍ എത്തിക്കുന്നതിന്റെ മുമ്പ് നിരവധി പരീക്ഷണ ഘട്ടങ്ങളുണ്ട്. അതാണ് നിയമം.
മിക്ക രാജ്യങ്ങളും ഇത് കര്‍ശനമായി പാലിക്കുന്നു. അവിടെ പല പരീക്ഷണങ്ങള്‍ക്ക് ശേഷം ആനിമല്‍ സ്റ്റഡിയൊക്കെ കഴിഞ്ഞാണ് പുതിയൊരു മരുന്ന് വിപണിയില്‍ എത്തുക. പത്തിരുപത് വര്‍ഷത്തിന് ശേഷം ഈ മരുന്ന് മനുഷ്യരില്‍ ഏതെങ്കിലും രീതിയില്‍ വിപരീത ഫലം ചെയ്യുമോ എന്ന ദീര്‍ഘകാലടിസ്ഥാനത്തിലുള്ള പരീക്ഷണം പോലും ചില രാജ്യങ്ങളില്‍ കര്‍ഷനമായി നിര്‍വഹിക്കപ്പെടുന്നുണ്ട്. അമേരിക്കയിലൊക്കെ ആനിമല്‍ സ്റ്റഡി കഴിഞ്ഞ് മൂന്നാം ലോക രാജ്യങ്ങളിലേക്കാണ് ഇറക്കുമതി ചെയ്യുക. വര്‍ഷങ്ങള്‍ക്ക് ശേഷം പാര്‍ശ്വഫലങ്ങളില്ലെന്ന് ബോധ്യമായാലേ അവിടത്തെ വിപണിയിലിറക്കാന്‍ അനുവദിക്കുകയുള്ളൂ. നിര്‍ഭാഗ്യവശാല്‍ ഇന്ത്യന്‍ പൗരന്‍ അവരുടെയൊക്കെ പരീക്ഷണ വസ്തുവായി തുടരുകയാണ്.

ജീവിത സൗകര്യങ്ങള്‍ പെരുകുന്നതിനോടൊപ്പം പുതിയ പുതിയ അസുഖങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുക്കൊണ്ടിരിക്കുകയാണ്. എന്തുക്കൊണ്ടാണിത് ?
പണ്ട് പോഷകാഹാരക്കുറവായിരുന്നു കുട്ടികളിലും സ്ത്രീകളിലും വ്യാപകമായി കണ്ടുവന്നിരുന്നത്. ഇന്ന് അമിതാഹാരത്തിന്റെ പരിണിതഫലങ്ങളാണ് അധികവും.ഇതിന്റെ ഫലമായി ശരീരം മാത്രമല്ല മനസ്സും രോഗാതുരമാണ്. അതുകൊണ്ടാണ് വിനയം കാണിക്കുന്നത് ദൗര്‍ബല്യമായി കാണുന്ന ഒരു തലമുറ ഇവിടെ വളര്‍ന്നു വരുന്നത്.

ഡോക്ടറുടെ മൂന്നു മക്കളും ഡോക്ടര്‍മാരാണ്. എന്താണ് അനുഭവങ്ങളുടെ വെളിച്ചത്തില്‍ താങ്കള്‍ മക്കള്‍ക്ക് നല്‍കിയിരിക്കുന്ന ഉപദേശം ?
ഒറ്റ ഉപദേശം മാത്രമേ ആ നിലയില്‍ ഞാന്‍ നല്‍കിയിട്ടുള്ളു. പണം ഇല്ലാത്തതിന്റെ പേരില്‍ ഒരാള്‍ക്കും ചികിത്സ നിഷേധിക്കരുത്. അവരുടെ മനസ്സ് നൊന്ത പ്രാര്‍ത്ഥ ന ഫലിക്കുകതന്നെ ചെയ്യും. അതിനെ സൂക്ഷിക്കണം.
കടപ്പാട്

ഈയടുത്ത കാലത്ത് എന്നെ ഏറ്റവും വേദനിപ്പിച്ച ഒരു മരണം ഉണ്ടായി.  നാല്പതാം വയസ്സിൽ സ്തനാർബുദം ബാധിച്ച് അത് മറ്റ് അവയവങ്ങളിലേ...
13/08/2020

ഈയടുത്ത കാലത്ത് എന്നെ ഏറ്റവും വേദനിപ്പിച്ച ഒരു മരണം ഉണ്ടായി. നാല്പതാം വയസ്സിൽ സ്തനാർബുദം ബാധിച്ച് അത് മറ്റ് അവയവങ്ങളിലേക്കും പടർന്ന് അവസാനനിമിഷംവരെ വേദന തിന്നു കൊണ്ടുള്ള മരണം. അവരെ അറിയുന്ന ആരും ഇന്നും അതിൻറെ ഞെട്ടലിൽ നിന്ന് മോചിതരായിട്ടുണ്ടാവില്ല.
ഒട്ടനവധി രോഗികളോടും രോഗങ്ങളോടും ദിവസേന ഇടപഴകുന്ന ഒരു ഡോക്ടറായ എനിക്ക് പോലും ആ മരണത്തിന്റെ വേദനയിൽ നിന്നും ഇനിയും മുക്തി നേടാൻ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം.

കുടുംബത്തിലെ എല്ലാവരുടെയും എല്ലാ കാര്യങ്ങളിലും ശ്രദ്ധ ചെലുത്തുന്ന സ്ത്രീകളിൽ മിക്കവരും സ്വന്തം ആരോഗ്യം വകവയ്ക്കാറില്ല. ഒന്നു ശ്രദ്ധവച്ചാൽ നേരത്തേ കണ്ടെത്താനും ഫലപ്രദമായ ചികിത്സ നൽകാനും സാധിക്കുന്ന ഒരു രോഗമാണ് സ്തനാർബുദം. സ്ത്രീകളിലുണ്ടാകുന്ന അർബുദങ്ങളിൽ സ്തനാർബുദത്തിൻറെ കണക്ക് വളരെ വലുതാണ്. എന്തുകൊണ്ടാണ് ഇതിൻറെ രോഗനിർണയം ഇത്രയേറെ വൈകുന്നത്? ഒരു ലേഡി ഡോക്ടറോട് പോലും തനിക്ക് തൻറെ മാറിടത്തിൽ ഒരു മുഴയുണ്ടെന്നൊ, തടിപ്പ് ഉണ്ടെന്നൊ, വേദനയുണ്ടെന്നൊ പറയുവാൻ ഇന്നും ഒട്ടനവധി സ്ത്രീകൾക്കും മടിയാണ്....... നാണക്കേടാണ്... അങ്ങനെ പറഞ്ഞു വരുന്ന അധികം സ്ത്രീകളും വിശദമായ മാറിട പരിശോധനയ്ക്കും ( clinical breast examination) വിമുഖത കാണിക്കാറുണ്ട്..
ഈ നിലപാടാണ് ബ്രെസ്റ്റ് ക്യാൻസർ എന്ന രോഗത്തെ എളുപ്പത്തിൽ കണ്ടെത്തുന്നതിനും, ചികിത്സിക്കുന്നതിലും ഉള്ള ഏറ്റവും വലിയ വെല്ലുവിളി. ഫലപ്രദമായ രോഗനിർണയ സംവിധാനങ്ങൾ നമുക്ക് ഉണ്ടായിട്ടും ഒട്ടനവധി ബ്രസ്റ്റ് കാൻസർ കേസുകളും ആദ്യഘട്ടത്തിൽ തന്നെ കണ്ടെത്താൻ കഴിയാതെ പോകുന്നതും അതുകൊണ്ടാണ്.

മാറിടത്തിൽ ഉണ്ടാകുന്ന മുഴകൾ, മാറിടത്തിൽ ഉണ്ടാകുന്ന നിറവ്യത്യാസം, മറ്റു മാറിടവും ആയി തട്ടിച്ചുനോക്കുമ്പോൾ ഉള്ള രൂപ വ്യത്യാസം, മുലക്കണ്ണികളിൽ നിന്നും അസാധാരണമായി ദ്രവങ്ങൾ വരുക, കക്ഷത്തിൽ ഉണ്ടാകുന്ന മുഴകൾ, മാറിടത്തിലെ തൊലിപ്പുറത്തുണ്ടാകുന്ന വ്യത്യാസങ്ങൾ, ഇതെല്ലാം തന്നെ ബ്രെസ്റ്റ് ക്യാൻസറിൻറെ ലക്ഷണങ്ങൾ ആവാം. 80% മുഴകളും ക്യാൻസർ തന്നെ ആവണമെന്നില്ല. എന്നാൽ പ്രായം കൂടിയ അതായത് 50 വയസ്സിനു മുകളിലുള്ള സ്ത്രീകളിൽ മുകളിൽ പറഞ്ഞ ലക്ഷണങ്ങൾ ക്യാൻസർ ആവാനുള്ള സാധ്യതകളേറെയാണ്. ഈ വിധത്തിലുള്ള ലക്ഷങ്ങൾ സ്ത്രീകൾക്ക് അവർ സ്വയം മാറിടം പരിശോധിച്ചാൽ തന്നെ മനസ്സിലാക്കാവുന്നതാണ്. അതുകൊണ്ടുതന്നെ breast self examination വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഈ വിധത്തിലുള്ള ലക്ഷണങ്ങൾ ശ്രദ്ധയിൽ പെട്ട ഉടൻ തന്നെ ഡോക്ടറെ കണ്ട് വിദഗ്ധ അഭിപ്രായം തേടേണ്ടതുമാണ്. 40 വയസ്സിനു മുകളിൽ പ്രായമുള്ള സ്ത്രീകൾ വർഷത്തിലൊരിക്കലെങ്കിലും ഡോക്ടറെ കാണിച്ചു മാറിടം പരിശോധിക്കേണ്ടതാണ്(clinical breast examination)..
സ്കാനിങ്, മാമോഗ്രാം, CT, എംആർഐ എന്നീ ടെസ്റ്റുകൾ വഴി മുഴയുടെ സാന്നിധ്യം സ്ഥിരീകരിക്കാനും ബയോപ്സി (fine needle aspiration biopsy) ചെയ്ത് അർബുദം ആണോ അല്ലയോ എന്ന് ഉറപ്പു വരുത്താനും സാധിക്കും. രോഗസ്ഥിതീകരണം എത്രയും നേരത്തെ നടത്തുന്നുവൊ അത്രയും എളുപ്പത്തിൽ ഫലപ്രദമായ ചികിത്സ ഉറപ്പാക്കുവാൻ സാധിക്കുന്നതാണ് .
സർജറി , റേഡിയേഷൻ, കീമൊതെറാപ്പി, ഹോർമോൺ തെറാപ്പി, തുടങ്ങിയ ചികിത്സാ രീതികൾ ഉണ്ട്. ചികിത്സാരീതികൾ എപ്പോഴും അർബുദം ഏത് ഘട്ടത്തിലാണ് എന്നതിനെ ആശ്രയിച്ചിരിക്കും. ചെറിയ മുഴകൾ ആണെങ്കിൽ മാറിടം മുഴുവനായും നീക്കം ചെയ്യാതെ ഉള്ള സർജറി ആവും നിർദ്ദേശിക്കുക(breast conservation surgery). അങ്ങനെ മുഴകളുടെ വലിപ്പവും വ്യാപ്തിയും മറ്റു അവയവങ്ങളിലേക്കുള്ള വ്യാപനത്തിന്റെ അവസ്ഥയും അനുസരിച്ചാവും ചികിത്സാരീതി നിർണയിക്കപ്പെടുക. എത്രയും വേഗം രോഗം നിർണ്ണയിക്കപ്പെടുന്നുവൊ അത്രയും ഫലപ്രദമായിരിക്കും ചികിത്സയും. അതുകൊണ്ടുതന്നെ
ബ്രെസ്റ്റ് ക്യാൻസറിനെ ലക്ഷണങ്ങൾ എളുപ്പത്തിൽ തിരിച്ചറിയേണ്ടതും ചികിത്സ നിശ്ചയിക്കേണ്ടതും അത്യാവശ്യമാണ്.

Dr. Rajeena shahid

06/07/2019

ഒരു അപകടത്തിൽ പെട്ടു വലതു കൈ ഒടിഞ്ഞ ഒരു രോഗിയെ കുറച്ചു ബന്ധുക്കൾ അത്യാഹിത വിഭാഗത്തിൽ പെട്ടെന്ന് കൊണ്ട് വരുന്നു. അവിടെ ഒരു ഡോക്ടർ മാത്രം. അദ്ദേഹത്തിന് ചുറ്റും ഒരു 30 രോഗികൾ നിൽക്കുന്നു. മൂന്ന് നാല് പേർ സ്‌ട്രെച്ചറിൽ കിടക്കുന്നു.

ചുറ്റും കൂടി നിൽക്കുന്നവരിൽ -- രണ്ടു ദിവസത്തെ പനി കാണിക്കാൻ , മൂക്കൊലിപ്പ് കാണിക്കാൻ , കല്യാണത്തിന് പോകുന്ന വഴി ബ്ലഡ്‌ ഷുഗർ റിസൾട്ട്‌ കാണിക്കാൻ , ഒരു ഉന്മേഷക്കുറവ് കാണിക്കാൻ, ഓഫീസിൽ പോകുന്ന വഴിക്ക് ഒന്ന് ബി പി നോക്കിക്കാൻ, പനി ഉണ്ടോ എന്ന സംശയം തീർക്കാൻ, വർഷങ്ങളായുള്ള ശ്വാസം മുട്ടൽ കാണിക്കാൻ -- ഇവരെല്ലാമുണ്ട്.

കൈ ഒടിഞ്ഞ രോഗിയുടെ ബന്ധുക്കൾ അയാളെ ഇടിച്ചു കയറി ഡോക്ടറെ കാണിക്കുന്നു. അയാളെ നോക്കിയ ഡോക്ടർ x ray എടുക്കാൻ എഴുതി. x ray എടുത്തു വന്നപ്പോൾ അത് ഒന്ന് നോക്കിയിട്ട് ഡോക്ടർ അയാളോട് കാത്തിരിക്കാൻ പറയുന്നു.

എന്നിട്ട് പുറമെ യാതൊരു പരുക്കുമില്ലാത്ത കൈ ഒടിഞ്ഞ ആൾക്ക് ശേഷം അവസാനം വന്ന ഒരാളെ നോക്കുന്നു, ബിപി എടുക്കുന്നു, നഴ്സിനെ വിളിച്ച് ഡ്രിപ് ഇടുന്നു, ബ്ലഡ്‌ എടുത്തു പരിശോധിക്കാൻ കൊടുക്കുന്നു, മറ്റേ കയ്യിൽ വേറൊരു ഡ്രിപ് ഇടുന്നു.

കൈ ഒടിഞ്ഞു x ray എടുത്തു നിൽക്കുന്ന രോഗിയുടെ ബന്ധുക്കൾ ബഹളം വെക്കുന്നു. x ray എടുത്തിട്ട് അര മണിക്കൂറായി, എന്നിട്ടും ഡോക്ടർ രോഗിയെ നോക്കുന്നില്ല. പുറമെ ഒരു കുഴപ്പവുമില്ലാത്ത, അവർക്ക് ശേഷം വന്ന രോഗിയെ മാത്രം നോക്കുന്നു. അപ്പോൾ അവിടെയുള്ള മൂക്കൊലിപ്പ്കാരനും ഉന്മേഷക്കുറവ്കാരനും ബിപി ഷുഗർ കാണിക്കാൻ വന്നവരും അയാളെ പിന്താങ്ങി ഡോക്ടറോട് തട്ടി കയറുന്നു.

ഇവിടെ എന്താണ് സംഭവിച്ചത്?

അത്യാഹിത വിഭാഗത്തിൽ സാധാരണ ചെയ്യുന്ന ട്രയേജ് ആണ് ആ ഡോക്ടർ ചെയ്തത്.

അവസാനം വന്ന, പുറമേ ഒരു പരിക്കുമില്ലാത്ത അയാൾക്ക്‌ ഡോക്ടർ സംശയിച്ചത് splenic rupture അഥവാ പ്ലീഹ ഉള്ളിൽ പൊട്ടിയെന്നാണ്. അയാൾക്ക്‌ ബിപി കുറവായിരുന്നു. രക്തം ഒരുപാട് ഉള്ളിൽ ലീക്ക് ചെയ്യുന്നുണ്ടായിരുന്നു. അയാൾക്ക് ബിപി കൂടാനുള്ള മരുന്നും ഡ്രിപ്പും കൊടുക്കുക, രക്തം പരിശോധിക്കാൻ എടുക്കുക, എന്നിട്ട് എത്രയും പെട്ടെന്ന് ഓപ്പറേഷന് കയറ്റുക എന്നതാണ് ആ രോഗിയുടെ ജീവൻ രക്ഷിക്കാൻ ചെയ്യേണ്ടത്. അല്ലെങ്കിൽ നൂറു ശതമാനം അയാൾ മരണപ്പെടും.

രോഗികളുടെ പരിക്കിന്റെ തീവ്രതയെ അടിസ്ഥാനമാക്കി വേഗത്തിൽ തരംതിരിക്കുന്നതിന് ഉപയോഗിക്കുന്ന ഒരു രീതിയാണ് സിമ്പിൾ ട്രയേജ് ആൻഡ് റാപിഡ് ട്രീറ്റ്മെന്റ് (START).

രോഗികളെ വിലയിരുത്തി ഇനിപ്പറയുന്ന നാല് വിഭാഗങ്ങളിലൊന്നിലേക്ക് നിയോഗിക്കും.

*deceased /expectant(മരിച്ച/ പ്രതീക്ഷിക്കുന്ന) -- കറുപ്പ് ബാൻഡ് .
*immediate(ഉടനടി)-- ചുവപ്പ് ബാൻഡ് .
*delayed(വൈകി)-- മഞ്ഞ ബാൻഡ് .
*walking/minimal(നടക്കുന്നവർ)-- പച്ച ബാൻഡ് .

*deceased /expectant(മരിച്ച/ പ്രതീക്ഷിക്കുന്ന) - മരിച്ചതിന് ശേഷം എത്തുന്നത്, അല്ലെങ്കിൽ എത്തിയ ഉടൻ മരിക്കുന്നത്. ഈ കേസുകൾക്ക് അവസാന പരിഗണന മാത്രം.

*immediate (ഉടനടി): അപകടത്തിൽപ്പെട്ടയാൾക്ക് അടിയന്തിര വൈദ്യസഹായം ആവശ്യമുണ്ട്, ഉടൻ ചികിത്സിച്ചില്ലെങ്കിൽ അതിജീവിക്കില്ല. അപകടത്തിൽപ്പെടുന്നയാളുടെ ശ്വസനം, രക്തസ്രാവ നിയന്ത്രണം അല്ലെങ്കിൽ ബിപി നിയന്ത്രണം എന്നിവയിൽ എന്തെങ്കിലും വിട്ടുവീഴ്ച മാരകമായേക്കാം. (നമ്മുടെ കഥയിലെ splenic rupture രോഗിയെ പോലെ ).

*delayed (വൈകി ): അപകടത്തിൽപ്പെട്ട ആൾക്ക് വൈദ്യസഹായം ആവശ്യമാണ്, പക്ഷേ കാത്തിരിക്കാം.(നമ്മുടെ കഥയിലെ കൈ ഒടിഞ്ഞ ആളെ പോലെ ).

*walking/minimal (നടക്കുന്നവർ/കുറഞ്ഞത്) : " വൈദ്യസഹായം ആവശ്യമാണ്, പക്ഷേ സ്ഥിരതയോ നിരീക്ഷണമോ ആവശ്യമില്ല. ഉടനടി /വൈകിയ രോഗികൾക്ക് ചികിത്സ നൽകിയ ശേഷം ശേഷിക്കുന്ന സമയമാണ് ഇവരെ നോക്കുക.

#അപ്പോൾ ഇനി എപ്പോഴെങ്കിലും അത്യാഹിത വിഭാഗത്തിൽ പോകേണ്ടി വന്നാൽ, ഓർക്കുക

*ആദ്യം വന്നവർക്ക് ആദ്യം ചികിത്സ നൽകാൻ ഇത് ഒപി അല്ല. ഇവിടെ രോഗത്തിന്റെ കാഠിന്യമാണ് പരിഗണന.

*രോഗത്തിന്റെ കാഠിന്യം വെളിയിൽ കാണുന്നതല്ല, അത് ഒരു പരിശീലനം സിദ്ധിച്ച ഡോക്ടർക്ക് മനസ്സിലാകുന്ന ഒന്നാണ്.

*മൂക്കൊലിപ്പ് കാണിക്കാൻ , കല്യാണത്തിന് പോകുന്ന വഴി ബ്ലഡ്‌ ഷുഗർ റിസൾട്ട്‌ കാണിക്കാൻ , ഒരു ഉന്മേഷക്കുറവ് കാണിക്കാൻ, ഓഫീസിൽ പോകുന്ന വഴിക്ക് ഒന്ന് ബി പി നോക്കിക്കാൻ, പനി ഉണ്ടോ എന്ന സംശയം തീർക്കാൻ നിൽക്കുന്നവർ ഓർക്കുക-- നിങ്ങൾ ഒരു സീരിയസ് രോഗിയെ നോക്കാനുള്ള ഡോക്ടറുടെ സമയമാണ് അപഹരിക്കുന്നത്.

*ഒപി ചികിത്സ ആവശ്യമുള്ളവർ ദയവായി കാണാനുള്ള എളുപ്പത്തിന്ന് അത്യാഹിത വിഭാഗത്തിൽ പോകരുത്. അത് അത്യാഹിതം സംഭവിച്ചവർക്കുള്ള ചികിത്സ നൽകുന്ന സ്ഥലമാണ്.

ചെങ്കണ്ണ്വേനല്‍ക്കാലത്ത് സര്‍വ സാധരണയായി പടര്‍ന്നുപിടിക്കുന്ന രോഗമാണ് ചെങ്കണ്ണ്. കണ്ണിന് ചൂടും പൊടിയുമേല്‍ക്കുമ്പോഴാണ് ച...
25/03/2019

ചെങ്കണ്ണ്

വേനല്‍ക്കാലത്ത് സര്‍വ സാധരണയായി പടര്‍ന്നുപിടിക്കുന്ന രോഗമാണ് ചെങ്കണ്ണ്. കണ്ണിന് ചൂടും പൊടിയുമേല്‍ക്കുമ്പോഴാണ് ചെങ്കണ്ണ് ഉണ്ടാകുന്നത്. വൈറസുകള്‍ കൊണ്ടാണ് സാധാരണ ചെങ്കണ്ണ് ഉണ്ടാകുന്നത്. രോഗികളില്‍ ഒന്ന് രണ്ട് ദിവസം കൊണ്ട് തന്നെ രോഗ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങും. സാധാരണ ഒരാഴ്ച്ച വരെ അസുഖം നീണ്ടുനില്‍ക്കാറുണ്ട്.

കണ്ണിനു ചുവപ്പുനിറം ഉണ്ടാവുക, ചൊറിച്ചില്‍, കണ്‍പോളകള്‍ തടിക്കുക, കണ്ണില്‍ നിന്നും വെള്ളം വരിക എന്നിവയാണ് പൊതുവായ ലക്ഷണങ്ങള്‍.

ടി.വി കാണുന്നത് പരമാവധി ഒഴിവാക്കുക, രോഗിയുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക, കണ്ണിന് ചൂടുതട്ടാതെ നോക്കുക എന്നിവയാണ് രോഗം പിടിപെട്ടാല്‍ പാലിക്കേണ്ട കാര്യങ്ങള്‍. സ്വയം ചികിത്സ അരുത്. നേത്രരോഗ വിദഗ്ധനെ കണ്ട് ചികിത്സ തേടണം.

കണ്ണും കൈകളും എപ്പോഴും വൃത്തിയായി സൂക്ഷിക്കുക, പുറത്ത് പോകുമ്പോള്‍ കുട ചൂടുക, കണ്ണുകള്‍ ശുദ്ധവെള്ളം കൊണ്ട് കഴുക, പുറത്തുപോകുമ്പോള്‍ സണ്‍ ഗ്ലാസ്സുകള്‍ ഉപയോഗിക്കുക, ചെങ്കണ്ണ് ഉള്ളവരുടെ അടുത്ത് പോകാതിരിക്കുക എന്നിവയാണ് മുന്‍ കരുതലുകള്

24/03/2019
ഗർഭകാലത്തെ ഭക്ഷണശീലങ്ങൾ Dr.Rajeena Shahid ( Daru Shifa Multi Speciality Hospital)ഗർഭാവസ്ഥയിൽ എന്തു കഴിക്കണം എങ്ങനെ കഴിക്...
19/03/2019

ഗർഭകാലത്തെ ഭക്ഷണശീലങ്ങൾ
Dr.Rajeena Shahid ( Daru Shifa Multi Speciality Hospital)

ഗർഭാവസ്ഥയിൽ എന്തു കഴിക്കണം എങ്ങനെ കഴിക്കണം എന്ന് പലർക്കും പല സംശയങ്ങളാണ്. അനാവശ്യമായ ആശങ്കകളും ഒട്ടേറെ തെറ്റിദ്ധാരണകളും ഇതിനെപ്പറ്റി നിലനിൽക്കുന്നുമുണ്ട്.

"പളേളൽ ഉള്ളതല്ലേ അപ്പോ രണ്ട് ആളുടെ ഭക്ഷണം കഴിക്കേണ്ടതല്ലേ ഡോക്ടറെ.. ഡോക്ടർ ഒന്ന് പറഞ്ഞു മനസ്സിലാക്കി കൊടുക്കണം.." എന്ന് വ്യാകുലപ്പെട്ട് വരുന്ന ഉമ്മമാർ ധാരാളം ഉണ്ട്. ('പളേളൽ ഉണ്ട്' എന്നുപറഞ്ഞാൽ ഗർഭിണി ആണെന്നാണ് അർത്ഥം)

വാസ്തവം എന്തെന്നാൽ സാധാരണയായി ഒരു സ്ത്രീക്ക് പ്രതിദിനം വേണ്ടത് 1800 മുതൽ 2000 കിലോ കലോറി വരെയാണ്. ഗർഭിണിയായ ഒരു സ്ത്രീക്ക് വെറും 350 കിലോ കലോറി ഓ മാത്രമാണ് അധികമായും ശരീരത്തിന് ആവശ്യം ഉള്ളത്. വെറും 350 കിലോ കലോറി ക്ക് വേണ്ടി ഒരാൾക്കും കൂടിയുള്ള ഭക്ഷണം അധികം കഴിക്കേണ്ട ആവശ്യമില്ല.

ഇങ്ങനെയുള്ള പല തെറ്റിദ്ധാരണകളും വഴിവെക്കുന്നത് അമിതഭാരം, പ്രമേഹം, രക്താതിസമ്മർദ്ദം തുടങ്ങിയ അവസ്ഥകളിലേക്ക് ആണ്. ഇത് ഗർഭാവസ്ഥയിൽ അഭികാമ്യമല്ല.

സാധാരണ രീതിയിൽ ഒരു ഗർഭകാലയളവിൽ ഒരു ഗർഭിണിക്ക് എട്ട് മുതൽ പത്ത് കിലോ വരെ തൂക്കം മാത്രമേ പരമാവധി കൂടുവാൻ പാടുള്ളൂ. എന്നാൽ എട്ടാം മാസമാകുമ്പോഴേക്കും 20
കിലോവരെ കൂടിയ ഗർഭിണികളും ഉണ്ട്. ഇങ്ങനെയുണ്ടാകുന്ന അമിതഭാരം പ്രസവശേഷവും കുറയാൻ വലിയ പ്രയാസമാണ് കാരണം പ്രസവശേഷം പ്രസവരക്ഷ എന്നും മുലപ്പാൽ കൂടാൻ ആണെന്നും പറഞ്ഞ് ആവശ്യമുള്ളതും ഇല്ലാത്തതുമായ സർവ്വവസ്തുക്കളും ഇവരെക്കൊണ്ട് കഴിപ്പിക്കുകയും ചെയ്യും. ഗർഭിണികൾക്ക് സ്വന്തമായി അഭിപ്രായങ്ങളൊന്നും പാടില്ലല്ലോ ആദ്യത്തെ ഗർഭം ആണെങ്കിൽ പിന്നെ പറയുകയും വേണ്ട.

അപ്പോൾ ഗർഭാവസ്ഥയിൽ എന്തൊക്കെ എങ്ങനെയൊക്കെ കഴിക്കാം എന്ന് നോക്കാം. അയൺ, ഫോളിക് ആസിഡ്, കാൽസ്യം, പിന്നെ പ്രോട്ടീൻ ഇവയടങ്ങിയ ഭക്ഷണങ്ങൾ ഗർഭിണികൾ ധാരാളമായി കഴിക്കണം. ഗർഭം ധരിക്കാൻ പ്ലാൻ ചെയ്യുന്നതിന് ഒന്നോ രണ്ടോ മാസത്തിനു മുൻപ് തന്നെ ഫോളിക് ആസിഡ് അടങ്ങിയ ഭക്ഷണങ്ങൾ, അതായത് നെല്ലിക്ക, ചുവന്ന അവൽ, ശർക്കര ഈത്തപ്പഴം ഇലക്കറികൾ തുടങ്ങിയവ ഭക്ഷണത്തിലുൾപ്പെടുത്താം. കൂടാതെ ഒരു ഡോക്ടറെ കണ്ട് ഫോളിക്കാസിഡ് ഗുളികകളും കഴിക്കാവുന്നതാണ്.

ഗർഭാവസ്ഥയിൽ ഏറ്റവും അത്യാവശ്യമാണ് പ്രോട്ടീൻ പയർ, മത്സ്യം, മാംസം, മുട്ടയുടെ വെള്ള, ഇവയിലെല്ലാം പ്രോട്ടീൻ ധാരാളമായുണ്ട്. ഇവയിലേതെങ്കിലും ഭക്ഷണത്തിൽ മാറിമാറി ഉൾപ്പെടുത്താവുന്നതാണ്. ഗർഭിണികൾ പപ്പായ ഈത്തപ്പഴം ഇവയൊന്നും കഴിക്കാൻ പാടില്ല എന്നാണ് പൊതുവേ പറയാറുള്ളത്. പപ്പായയിൽ പപ്പയിൻ എന്ന ഘടകം അബോർഷൻ ഉണ്ടാക്കും എന്ന് പറയപ്പെടുന്നു എന്നാൽ ഈ ഘടകം ഉള്ളത് പച്ചപപ്പായയിൽ മാത്രമാണ് പഴുത്ത പപ്പായ ഗർഭിണികൾക്ക് കഴിക്കാവുന്നതാണ്. അതുപോലെതന്നെ ഈത്തപ്പഴം കഴിച്ചാൽ കുട്ടി കറുക്കും എന്നും, കുങ്കുമപ്പൂവ് കഴിച്ചാൽ കുട്ടി വെളുക്കും എന്നുമൊക്കെയുള്ള അനേകം തെറ്റായ ധാരണകളുണ്ട്. ഈത്തപ്പഴത്തിൽ ധാരാളം iron അടങ്ങിയിട്ടുണ്ട് അതുകൊണ്ടുതന്നെ മൂന്നോ നാലോ ഈത്തപ്പഴം ദിവസവും ഭക്ഷണത്തിൽ ഗർഭിണികൾ ഉൾപ്പെടുത്തേണ്ടതാണ്.

തൈര്, പാൽ, ചീസ്, തുടങ്ങിയ ഡയറി പ്രൊഡക്ട്സ്, cashew nuts, ബദാം പോലുള്ളവയും ഭക്ഷണത്തിലുൾപ്പെടുത്താം.
ഗർഭാവസ്ഥയിൽ നെഞ്ചെരിച്ചിൽ പുളിച്ചുതികട്ടൽ തുടങ്ങിയ പ്രശ്നങ്ങൾ അധികമാകും അതിനാൽ തന്നെ എരിവ് പുളി എന്നിവ ഗർഭിണികൾ കഴിവതും ഒഴിവാക്കുകയോ മിതമായ തോതിൽ ഉപയോഗിക്കുകയോ ചെയ്യുക. ( പച്ചമാങ്ങ ഒക്കെ കഴിക്കാൻ ആഗ്രഹം തോന്നുന്നവർ കുറച്ചൊക്കെ കഴിക്കുന്നത് കൊണ്ടും തെറ്റില്ല).

ഉപ്പ്, പഞ്ചസാര തുടങ്ങിയവയുടെ ഉപയോഗം മിതപ്പെടുത്തുക. പ്രമേഹം രക്താതിസമ്മർദം തുടങ്ങിയ പ്രശ്നങ്ങൾ ഉള്ളവരും, ഇവ വരാൻ സാധ്യതയുള്ളവരും ഇതിൽ കൂടുതൽ ശ്രദ്ധിക്കണം. ഒപ്പം ഡോക്ടറുടെ നിർദ്ദേശങ്ങൾ കൃത്യമായി അനുസരിക്കുകയും വേണം.

ഗർഭാവസ്ഥയിൽ മൂത്രപ്പഴുപ്പ്, മലബന്ധം തുടങ്ങിയ പ്രശ്നങ്ങൾക്ക് സാധ്യതകളേറെയാണ് അതിനാൽ ധാരാളം വെള്ളം കുടിക്കാനും നാരുകൾ ധാരാളമടങ്ങിയ പച്ചക്കറികളും, പഴവർഗങ്ങളും കഴിക്കാനും ശ്രദ്ധിക്കുക. മധുരപലഹാരങ്ങൾ, എണ്ണപ്പലഹാരങ്ങൾ ഫാസ്റ്റ്ഫുഡ് തുടങ്ങിയവയുടെ ഉപയോഗം പരമാവധി ഒഴിവാക്കുക.

ഏറ്റവും പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം ഭക്ഷണം കഴിക്കുന്നതിന്റെ തവണകൾ കൂട്ടുകയും ഓരോതവണയും കഴിക്കുന്ന അളവ് കുറയ്ക്കുകയും ചെയ്യുക. അതായത് മൂന്നുതവണ വയറുനിറച്ച് കഴിക്കുന്നതിനുപകരം ഒരു ആറു തവണയായി കുറേശ്ശെ കഴിക്കുക.

ഇന്ന് നിങ്ങൾ ഗർഭാവസ്ഥയിൽ കഴിക്കുന്ന ഭക്ഷണമാണ് നാളെ നിങ്ങളുടെ കുഞ്ഞിൻറെ ആരോഗ്യത്തിന്റെ അടിത്തറ.

വേനൽ കനക്കുന്നു...ആവശ്യത്തിന് വെള്ളം കുടിക്കുക...കുടിക്കുന്നതും കഴിക്കുന്നതും ശുദ്ധമാണ് എന്ന് ഉറപ്പുവരുത്തുക...ജാഗ്രതയോട...
14/03/2019

വേനൽ കനക്കുന്നു...
ആവശ്യത്തിന് വെള്ളം കുടിക്കുക...
കുടിക്കുന്നതും കഴിക്കുന്നതും ശുദ്ധമാണ് എന്ന് ഉറപ്പുവരുത്തുക...
ജാഗ്രതയോടെയിരിക്കൂ;
മഞ്ഞപ്പിത്തത്തെ അകറ്റി നിർത്തൂ...

മലപ്പുറത്ത് വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചു; ജില്ലയില്‍ ജാഗ്രത നിര്‍ദേശംമലപ്പുറം വേങ്ങര എ.ആർ നഗറിലെ 6 വയസ്സുകാരനാണ് വെസ...
14/03/2019

മലപ്പുറത്ത് വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചു; ജില്ലയില്‍ ജാഗ്രത നിര്‍ദേശം

മലപ്പുറം വേങ്ങര എ.ആർ നഗറിലെ 6 വയസ്സുകാരനാണ് വെസ്റ്റ് നൈൽ ഫിവർ സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിദഗ്ധ ചികിത്സയിലാണ്.

എന്താണ് വെസ്റ്റ് നെെൽ വെെറസ്

1973ൽ ആഫ്രിക്കയിലെ വെസ്റ്റ് നെെൽ മേഖലയിലാണ് ഈ വെെറസ് ബാധ കണ്ടെത്തിയത്. അതിനാലാണ് ഈ വെെറസിന് ഇങ്ങനെ ഒരു പേര് ലഭിച്ചതും. പക്ഷികളിൽ നിന്ന് കൊതുകുകളിൽ എത്തുന്ന വൈറസ് പിന്നീടാണ് മനുഷ്യരിലേക്ക് പകരുന്നത്. ഇതുവരെ പന്ത്രണ്ടോളം രാജ്യങ്ങളിൽ ഈ രോഗബാധ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. രാത്രി സമയങ്ങളിൽ കടിക്കുന്ന ക്യൂലക്‌സ് കൊതുകുകളിലൂടെയാണ് ഇവ മനുഷ്യ ശരീരത്തിലേക്കെത്തുന്നത്. രക്​ത-അവയവ ദാനത്തിലൂടെയും അമ്മയിൽ നിന്ന്​ മുലപ്പാലിലൂടെ കുഞ്ഞിനും ഗർഭിണിയിൽ നിന്ന്​ ഗർഭസ്​ഥ ശിശുവിനും അപൂർവമായി രോഗം ബാധിക്കാം. എന്നാൽ നേരിട്ട്​ മനുഷ്യരിൽ നിന്ന്​ മനുഷ്യരിലേക്ക്​ പകരില്ല.

ലഷണങ്ങൾ

സാധാരണ വൈറൽ പനിക്ക് ഉണ്ടാവുന്ന തരത്തിൽ കണ്ണ് വേദന, പനി, ശരീരവേദന, തലവേദന, ഛർദ്ദി, വയറിളക്കം, ചർമ്മത്തിലെ തടിപ്പുകൾ, തുടങ്ങിയവയാണ് വെസ്റ്റ് നൈൽ പനിയുടെ ലക്ഷണങ്ങൾ.

റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ ഒരു ശതമാനം പേരിൽ തലച്ചോർ വീക്കം, മെനിഞ്ചൈറ്റിസ് എന്നിവ ബാധിച്ചതായാണ് കണക്കുകൾ.

വെസ്റ്റ് നൈൽ വൈറസ് ബാധയേൽക്കുന്ന 150ൽ ഒരാൾക്ക് മാത്രമേ ഇത്തരം ലക്ഷണങ്ങൾ പ്രകടമാവുകയുള്ളൂ. ബാക്കിയുള്ളവരിൽ ലക്ഷണങ്ങൾ പ്രകടമാവില്ല എന്നതാണ് വൈറസ് ബാധയുടെ പ്രധാന വിഷയം.

വൈറസ് ബാധയേറ്റ് രണ്ട് മുതൽ ആറ് വരെയുള്ള ദിവസങ്ങളിൽ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങും. പതിനാല് ദിവസം വരെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാതിരിക്കുന്ന കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

സാധരണയായി വെസ്റ്റ് നെെൽ വെെറസ് ബാധ അധികം അപകടകാരിയല്ല. വെെറസ് ബാധയേറ്റ് 80 ശതമാനം പേരെയും പൂർ‌ണമായും ചികിത്സിച്ചു. കൊതുക് കടിയിലൂടെയാണ് വെസ്റ്റ് നൈൽ വൈറസ് മനുഷ്യരിലേക്ക് പടരുന്നത് എന്നത് കൊണ്ടുതന്നെ കൊതുക് പ്രതിരോധമാണ് ഈ രോഗത്തിനെതിരെ സ്വീകരിക്കാവുന്ന ഏറ്റവും ഫലപ്രദമായ മുൻകരുതൽ. കൊതുക്, പക്ഷികൾ എന്നിവ കൂടുതൽ ഉള്ള സ്ഥലങ്ങളിൽ രോഗം വളരെ പെട്ടെന്ന് വ്യാപിക്കാൻ സാദ്ധ്യതയുണ്ട്.

വെസ്റ്റ് നൈൽ വൈറസ് ഏത് പ്രായത്തിലുള്ളവരിലും ഉണ്ടായേക്കാം. എന്നാൽ 60 വയസിന് മുകളിൽ പ്രായമുള്ളവർ, ഡയബറ്റിസ്, കാൻസർ, രക്തസമ്മർദ്ദം, കിഡ്‌നി രോഗങ്ങൾ തുടങ്ങിയ രോഗങ്ങൾ ഉള്ളവരിൽ വൈറസ് ബാധ ഗുരുതരമാവാം. മസ്‌തിഷ്‌ക വീക്കം, മെനിഞ്ചൈറ്റിസ് തുടങ്ങിയ ഗുരുതരലക്ഷണങ്ങൾ ഉള്ളവരിൽ രോഗം മൂർച്ഛിക്കാം.

© Arogya Jagratha

Dr.Rajeena Shahid എഴുതുന്നു....ജനറൽ പ്രാക്ടീഷണർ എന്നതിലുപരി  ഒരു 'ലേഡിഡോക്ടർ' എന്നനിലയിൽ  ഒരുപാട് ഗൈനക്കോളജി കേസ് എൻറെ  ...
11/03/2019

Dr.Rajeena Shahid എഴുതുന്നു....

ജനറൽ പ്രാക്ടീഷണർ എന്നതിലുപരി ഒരു 'ലേഡിഡോക്ടർ' എന്നനിലയിൽ ഒരുപാട് ഗൈനക്കോളജി കേസ് എൻറെ ഓപിയിൽ വരാറുണ്ട്.. എന്നെ ഏറെ അത്ഭുതപ്പെടുത്തിയ ഒരു കാര്യം എന്തെന്നാൽ, മതപരമായ വിശ്വാസങ്ങൾ ഏറെ മുറുകെപിടിക്കുന്ന മലപ്പുറത്തെ മുസ്ലീം സ്ത്രീകൾ ഇസ്ലാം ഒട്ടും ഇഷ്ടപ്പെടാത്ത ഒരു കാരണവശാലും അംഗീകരിക്കാത്ത അബോർഷൻ പോലെയുള്ള ഒരു ആവശ്യമുന്നയിച്ച് വരുന്ന സ്ത്രീകളുടെ എണ്ണം കാണുമ്പോഴാണ്..

അബോർഷൻ എന്ന തീരുമാനത്തിലെത്താൻ പലർക്കും പലതാണ് കാരണം... ഒടുവിലത്തെ കുട്ടിക്ക് ആറുമാസം അല്ലെങ്കിൽ ഒരു വയസ്സ് എന്നതിൽ തുടങ്ങി, മൂത്തമകൾ ഗർഭിണിയാണ്, അപ്പോൾ ഞാനും കൂടി.... പിന്നെ അതിന്റെ നാണക്കേട് കുട്ടികൾക്കും കൂടിയല്ലേ...?? എന്നിങ്ങനെ പോകുന്നു കാരണങ്ങൾ.. ഞാനൊന്നു ചോദിച്ചോട്ടെ ഇങ്ങനെ തന്നെയല്ലേ നിങ്ങൾ ഈ മൂത്തമകളേയും ഗർഭം ധരിച്ചത്... പ്രസവിച്ചത്.....

ഏറ്റവും വിചിത്രമായി തോന്നിയ മറ്റൊരു കാരണം പറയാം.. അബോർഷൻ ഉണ്ടാവാനുള്ള മരുന്ന് വേണമെന്നാവശ്യപ്പെട്ട് വന്ന 33 കാരിയായ സ്ത്രീ, കൂടെ ഭർത്താവും ഉണ്ട്.. ഇളയകുട്ടിക്ക് 7 വയസ്സാകുന്നു. എന്താണ് ഇപ്പോൾ ഇങ്ങനെയൊരു തീരുമാനമെടുക്കാൻ കാരണം എന്ന് ഞാൻ ചോദിച്ചു. 'ഡോക്ടർ ഇപ്പോൾ ഈ ഗർഭം തുടർന്നാൽ ഞാൻ പ്രസവിക്കാൻ ആകുമ്പോഴേക്കും വേനൽക്കാലമാണ് വെള്ളത്തിന് ബുദ്ധിമുട്ടാകും'.. ആ സ്ത്രീ ഇത് പറഞ്ഞപ്പോൾ ഇൻഫെർട്ടിലിറ്റി സെൻസറുകൾക്ക് മുന്നിലുള്ള നീണ്ടനിരയാണ് എൻറെ മനസ്സിലേക്ക് പെട്ടെന്ന് കടന്നുവന്നത്..

നമ്മുടെ ഭരണഘടനയിൽ അബോർഷൻ എന്നത് 'medical termination of pregnancy act' പ്രകാരം 1972 അംഗീകരിച്ചിട്ടുണ്ട്. എന്നിരുന്നാലും അതിനും ചില പ്രത്യേക സാഹചര്യങ്ങൾ പറയുന്നുമുണ്ട്. അങ്ങനെയുള്ള അവസരങ്ങളിൽ മാത്രമേ ഗർഭഛിദ്രം ഒരു ഡോക്ടർ തൻറെ രോഗിക്ക് ചെയ്യാവൂ എന്നും ഉണ്ട്.

1. അമ്മയുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഗർഭം തുടരുന്നതും പ്രസവിക്കുന്നതും വഴി സാരമായ, ജീവനു വരെ ഭീഷണി ആയേക്കാവുന്ന എന്തെങ്കിലും പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യത

2. ഗർഭസ്ഥശിശുവിന് ഏതെങ്കിലും തരത്തിലുള്ള വൈകല്യങ്ങൾ സ്കാനിങ്ങിൽ കണ്ടെത്തിയാൽ ഡോക്ടർക്ക് അബോർട്ട് ചെയ്യാൻ നിർദ്ദേശിക്കാവുന്നതാണ് അമ്മയുടേതാവും ഇതിൽ അന്തിമതീരുമാനം.

3. r**e ചെയ്യപ്പെട്ട ഒരു പെൺകുട്ടി പ്രഗ്നൻറ് ആയാലും മനോനില തെറ്റിയ ഒരു സ്ത്രീ ഗർഭിണി ആയാലും.

4. കുടുംബാസൂത്രണ ത്തിനായുള്ള ശസ്ത്രക്രിയകൾ പുരുഷനോ അല്ലെങ്കിൽ സ്ത്രീയോ ചെയ്തിട്ടും ഗർഭിണിയായ കേസുകൾ.
കോപ്പർ-T ഇട്ടിട്ടും ഗർഭധാരണം നടന്ന കേസുകൾ.

മുകളിൽ പറഞ്ഞ കേസുകളിലെല്ലാം ഡോക്ടർക്ക് അബോർഷൻ നടത്തി കൊടുക്കാവുന്നതാണ്.

അല്ലാതെ വെള്ളം ഉണ്ടാവില്ല, മകളുടെ കല്യാണം, പ്രസവം, ഇതൊന്നും അംഗീകരിക്കാൻ ആവുന്ന കാരണങ്ങളല്ല . ദയവായി ഈ കാരണങ്ങൾ പറഞ്ഞ് നിങ്ങൾ നിങ്ങളുടെ ഡോക്ടറെ ധർമ്മസങ്കടത്തിൽ ആക്കാതിരിക്കുക.

ഭർത്താവ് നാട്ടിൽ തന്നെയുള്ള സ്ത്രീകൾക്ക് ഒരു പ്രസവശേഷം ഏറ്റവും ഫലപ്രദമായി സ്വീകരിക്കാവുന്ന മാർഗ്ഗമാണ് കോപ്പർ-T. മൂന്നോ നാലോ വർഷം കഴിഞ്ഞ് കോപ്പർ-T എടുത്തുമാറ്റി അടുത്ത ഗർഭധാരണത്തിന് ശ്രമിക്കാവുന്നതാണ് .

ഭർത്താവ് നാട്ടിൽ ഇല്ലാത്ത സ്ത്രീകൾക്ക് ഭർത്താവ് നാട്ടിൽ ഉണ്ടായേക്കാവുന്ന കാലയളവിൽ ഗർഭനിരോധന ഗുളികകളൊ അല്ലെങ്കിൽ ഇൻജക്ഷനൊ ഒരു ഡോക്ടറെ കണ്ട് നിർദ്ദേശം സ്വീകരിക്കാവുന്നതാണ്.
കോണ്ടം ഉപയോഗിക്കുന്നതും ഒരുപരിധിവരെ ഗർഭനിരോധനത്തിന് സഹായിക്കുമെങ്കിലും പൂർണ്ണമായും ഫലപ്രദമല്ല.
ഗർഭനിരോധന ഗുളികൾ, കോപ്പർ-T ഇടുക തുടങ്ങിയ സേവനങ്ങൾ നിങ്ങളുടെ അടുത്തുള്ള ഗവർമെൻറ് ഹെൽത്ത് സെൻറർകളിൽ ലഭ്യമാണ്.

ഇനി കുട്ടികൾ വേണ്ട എന്ന തീരുമാനത്തിൽ എത്തിയവർ പ്രസവം നിർത്തൽ ശസ്ത്രക്രിയയ്ക്ക് വിധേയരാകേണ്ടതാണ്. ഇങ്ങനെയുള്ളവർക്ക് പുരുഷന്മാർക്കുള്ള കുടുംബാസൂത്രണ ശസ്ത്രക്രിയായ vasectomy വളരെയധികം ഫലപ്രദമായ ഒരു മാർഗ്ഗമാണ്.

ഡോക്ടറുമായി സംസാരിച്ച് നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായ മാർഗ്ഗം തിരഞ്ഞെടുക്കാവുന്നതാണ്.

അബോർഷൻ വേണമെന്നാവശ്യപ്പെട്ട് വന്ന ഒരു രോഗിയോട് ഒരു സീനിയർ ഗൈനക്കോളജിസ്റ്റ് പറഞ്ഞ കാര്യം ഓർമ്മ വരുന്നു. " നിങ്ങളുടെ കുട്ടിയെ നിങ്ങൾ തന്നെ വേണമെങ്കിൽ കൊന്നോളൂ ഈ പ്രായത്തിൽ എനിക്ക് ആ പാപം കൂടി ഏറ്റെടുക്കാൻ വയ്യ."

ചിന്തിക്കൂ.... അനാവശ്യമായ ഗർഭധാരണം ഒഴിവാക്കാൻ ഗർഭനിരോധന മാർഗങ്ങൾ സ്വീകരിക്കുക. അബോർഷൻ എന്നത് സ്വന്തം കുഞ്ഞിനെ കൊല്ലുക എന്നതിനുള്ള ഒരു ഓമനപേര് മാത്രമാണ്..

Address

Venniyoor
Kottakkal
676508

Opening Hours

Monday 8am - 9pm
Tuesday 8am - 9pm
Wednesday 8am - 9pm
Thursday 8am - 9pm
Friday 8am - 9pm
Saturday 8am - 9pm
Sunday 8am - 9pm

Website

Alerts

Be the first to know and let us send you an email when Al Ameen Speciality Polyclinic posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category