22/04/2026
വാഴ 2 സിനിമയിലെ സന്ദേശം സ്വാഗതാർഹം; ആയുർവേദത്തെ ഇകഴ്ത്താനുള്ള നീക്കങ്ങൾ തിരിച്ചറിയണം
'വാഴ 2' എന്ന സിനിമയിൽ വൈദ്യനിർദ്ദേശമില്ലാതെ അമിതമായി അരിഷ്ടം ഉപയോഗിക്കുന്നതിലൂടെയുണ്ടാകുന്ന അപകടങ്ങൾ ചിത്രീകരിച്ചിരിക്കുന്നത് സ്വയംചികിത്സയുടെ (Self-medication) ഭവിഷ്യത്തുകളെക്കുറിച്ചുള്ള കൃത്യമായ മുന്നറിയിപ്പാണ്. സിനിമ നൽകുന്ന ഈ പോസിറ്റീവ് സന്ദേശത്തെ ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ (AMAI) പൂർണ്ണമായും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഏത് ചികിത്സാ രീതിയിലായാലും ഡോക്ടറുടെ മേൽനോട്ടമില്ലാതെ മരുന്നുകൾ ദുരുപയോഗം ചെയ്യുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന യാഥാർത്ഥ്യമാണ് സിനിമ അടിവരയിടുന്നത്.
എന്നാൽ, സിനിമയിലെ ഈ സന്ദർഭത്തെ മുൻനിർത്തി ആയുർവേദത്തെയും ആയുർവേദ മരുന്നുകളെയും മൊത്തത്തിൽ അപകീർത്തിപ്പെടുത്താൻ ചില തൽപ്പരകക്ഷികൾ ബോധപൂർവ്വം ശ്രമിക്കുന്നത് പ്രതിഷേധാർഹമാണ്. വൻകിട കോർപ്പറേറ്റ് താല്പര്യങ്ങൾക്ക് വേണ്ടി വിടുപണി ചെയ്യുന്ന ഇത്തരം കേന്ദ്രങ്ങൾ, ആയുർവേദത്തിന്റെ വിശ്വാസ്യത തകർത്ത് രോഗികളെ മറ്റ് വാണിജ്യ ചികിത്സാ കേന്ദ്രങ്ങളിലേക്ക് വഴിതിരിച്ചുവിടാനുള്ള ആസൂത്രിത നീക്കമാണ് നടത്തുന്നത്. ചെറിയ വിഷയങ്ങളെപ്പോലും പർവ്വതീകരിച്ച് ആയുർവേദ വിരുദ്ധ പ്രചാരണമാക്കി മാറ്റുന്ന ഇത്തരം പ്രവണതകളെ പൊതുജനങ്ങൾ തിരിച്ചറിയണമെന്നും അതീവ ജാഗ്രത പാലിക്കണമെന്നും അസോസിയേഷൻ അഭ്യർത്ഥിച്ചു.
ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഈ സിനിമയ്ക്കെതിരെ കേസ് നൽകുന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തീർത്തും വ്യാജമാണ്. അസോസിയേഷൻ പറയാത്ത കാര്യങ്ങൾ സംഘടനയുടെ പേരിൽ പ്രചരിപ്പിക്കുന്നത് കുടിലമായ ലക്ഷ്യങ്ങളോടെയാണ്. ഇത്തരം തെറ്റായ വാർത്തകളെ അസോസിയേഷൻ ശക്തമായി നിഷേധിക്കുന്നു.
ശാസ്ത്രീയമായ പഠനങ്ങളിലൂടെയും നൂറ്റാണ്ടുകളായുള്ള പ്രയോഗത്തിലൂടെയും സുരക്ഷിതമെന്ന് തെളിയിക്കപ്പെട്ടവയാണ് ആസവ-അരിഷ്ടങ്ങൾ. ആയുർവേദ ഫാർമക്കോപ്പിയ (API) നിശ്ചയിച്ചിട്ടുള്ള ഗുണനിലവാര മാനദണ്ഡങ്ങളും സുരക്ഷിതമായ ആൽക്കഹോൾ പരിധിയും പാലിച്ചാണ് ഇവ നിർമ്മിക്കപ്പെടുന്നത്. കൃത്യമായ നിർമ്മാണ രീതിയിലൂടെ ഔഷധങ്ങളുടെ ദഹനക്ഷമത വർദ്ധിപ്പിക്കാനും പാർശ്വഫലങ്ങൾ ഇല്ലാതാക്കാനും കഴിയുമെന്ന് വിവിധ പഠനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. അംഗീകൃത ബിരുദധാരിയായ ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം കൃത്യമായ അളവിൽ ഉപയോഗിക്കുമ്പോൾ ഇവ ലിവറിനെയോ മറ്റ് ആന്തരികാവയവങ്ങളെയോ ദോഷകരമായി ബാധിക്കുന്നില്ല. ആയുർവേദത്തിനെതിരെ നടക്കുന്ന സംഘടിതമായ ക്യാമ്പയിനുകളിൽ പൊതുജനങ്ങൾ വഞ്ചിതരാകരുതെന്നും അസോസിയേഷൻ അറിയിച്ചു.
ഡോ. പി കെ ഹരിദാസ്
(ജനറൽ സെക്രട്ടറി)
ഡോ. കെ എസ് വിഷ്ണു നമ്പൂതിരി
(പ്രസിഡന്റ്)
ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ